Tuesday 25 December 2012

നിന്നെ അറിയുന്നു




എന്റെ മിഴികളിൽ ജലകണികകൾ
പെയ്യാൻ വിതുമ്പി നിൽക്കുന്നില്ല.
ഇടനെഞ്ചിലാളിപ്പടരുന്ന
രോഷാഗ്നിജ്വാലയിൽ
അതു വറ്റിവരണ്ടുപോയി.

ഭയത്തിന്റെ വള്ളിപ്പടർപ്പിൽ
കുടുങ്ങിപ്പോയ പേടമാനിനെ
കഴുതപ്പുലികൾ കൂട്ടം ചേർന്ന്
വേട്ടയാടും പോലെ,
അറവുകാരൻ വലിച്ചെറിഞ്ഞ എല്ലിൻ മുട്ടി
തെരുവു നായ്ക്കൾ ചേർന്ന്
 കടിച്ചു കീറും പോലെ,
നിണമൊലിക്കുണ ദംഷ് ട്രകളുമായി
ആ പേപിടിച്ച കാട്ടുചെന്നായ്ക്കൾ
നിന്നെ കോർത്തുവലിച്ചു.

നീയെന്റെ മകളല്ല ,നേരനുജത്തിയുമല്ല,
എങ്കിലും  എന്റെ ചേതന
നിന്നെ തൊട്ടറിയുന്നു.
നിന്റെ നോവുകൾ
എന്റെ പ്രാണനെ ദഹിപ്പിക്കുന്നു.
ഇരുളിലേയ്ക്കു വേച്ചുപോകുന്ന,
നിന്റെ ജീവന്റെ ഇടറുന്ന ചുവടുകൾ,
കർമ്മവീര്യത്തിന്റെ കരുത്തുനേടി
നിറയുന്ന ചൈതന്യത്തിലേയ്ക്ക്
തിരികയെത്തട്ടെ.

പ്രിയതമയായ കൂട്ടുകാരീ,
ഞാൻ നിന്നെ അറിയുന്നു.
നിന്നിൽ പതിഞ്ഞ മുറിപ്പാടുകൾ,
ചുരത്തുന്ന നിണമൊലിച്ചിറങ്ങുന്നത്,
എന്റെ ഹൃദയത്തിലാണ്.
നിന്നെ നെഞ്ചോടു ചേർത്തു പിടിയ്ക്കാൻ
ഇവിടെ  ശേഷിക്കുന്നുണ്ട് ഞങ്ങൾ.
 നെറിവിന്റെ അമൃതു വറ്റാത്ത പ്രജ്ഞയുള്ളവർ,
കനിവിന്റെ തേനിറ്റുന്ന കരളുള്ളവർ,
തമസ്സിന്റെ ആഴക്കയത്തിൽ
ഇനിയും  പൂർണ്ണമായും ആണ്ടുപോകാത്തവർ.

വിഹ്വലതകളെ കുടഞ്ഞെറിഞ്ഞ്,
നീ ഉദിച്ചുയർന്നു നിലാവ് പരത്തൂ  ഇനിയും.

Friday 21 December 2012

ജന്മപുഷ്പം

ജന്മപുഷ്പം

മഞ്ഞുമ്മ വച്ചു ചൊടിചുവപ്പിച്ചൊരീ
 ചെമ്പനീർപ്പൂവിനെ നോക്കൂ.
എൻ ജന്മപുസ്തകമാണതു പൂവിത-
ളോരോന്നുമോരോ പുറങ്ങൾ.

തുടുവിരൽത്തുമ്പിനാൽ തൊട്ടു തലോടിയും
ചാരുസുഗന്ധം നുകർന്നും,
ചുണ്ടോടണച്ചും പ്രണയവർണ്ണച്ചിറ-
കോലും ശലഭമായ് വന്നും

എത്രമേലോമനിച്ചിട്ടും മതിവരാ-
തേറുന്ന നെഞ്ചിൻ മിടിപ്പിൽ,
പ്രണയാർദ്രമാകുമീ ദലമൊന്നടർത്തി നീ
ചേർക്കവേ രുധിരം കിനിഞ്ഞൂ.

നിറമാർന്നൊരഴകായി നിൽക്കുമീപ്പൂവിനെ
നിറയും തുടിപ്പിന്റെ തികവിൽ,
ഇതളുകൾ വാടിക്കൊഴിയുന്നതിൻ മുൻപ്,
ചിതലരിക്കുന്നതിൻ മുൻപ്,

ഉള്ളുലഞ്ഞീടാതെ തണ്ടോടടർത്തി നീ
പ്രിയമോടെ പ്രാണനിൽ ചേർക്കൂ.
നവസൂര്യകിരണമേറ്റീമഞ്ഞുതുള്ളികൾ
ശൂന്യമായ് ത്തീരുന്നപോലെ

കർമ്മബന്ധങ്ങളഴിഞ്ഞു ഞാൻ സംശുദ്ധ-
യാകുന്നു നീതലോടുമ്പോൾ.
പ്രണയമയൂഖങ്ങളേറ്റഹം ബോധമ-
ലിഞ്ഞു  ഞാൻ ചേരുന്നു നിന്നിൽ.

Thursday 20 December 2012

മുക്തി

പൂമൊട്ടുകൾ ഇതൾ വിടർത്തുമ്പോൾ
ഞാൻ കേൾക്കുന്നത് 
നിന്റെ ഹൃദയസ്പന്ദനം,
മഴച്ചാറ്റലിന്റെ തലോടലിൽ
നിന്റെ വിരൽത്തുമ്പുകൾ.
പിൻ വഴിത്താരയിൽ കരിയിലകൾ
ഞെരിഞ്ഞമരുമ്പോൾ,
ഞാനാകെ കോരിത്തരിക്കുന്നത്,
മൂർദ്ധാവിൽ നിന്റെ തണുത്ത ചുംബനം
കൊതിച്ചാണ്.
ജീർണ്ണിച്ചുകൊണ്ടേയിരിക്കുന്ന
ഈ മാംസത്തിന്റെ ഭാരം
എനിക്കു വല്ലാതെ മടുത്തിരിക്കുന്നു.

Sunday 16 December 2012

ഉപമ


തിരയടിച്ചാർക്കും മഹാസമുദ്രം
ഒരു കുഞ്ഞു ശംഖിൽ നിറച്ചപോലെ,
ശതകോടി താരകൾ പൂത്ത വാനം
നിൻ നീലമിഴിയിൽ തെളിഞ്ഞപോലെ,
ആയിരം സൂര്യോദയങ്ങളൊന്നായ്
ചെറുമൺചെരാതിൽ ജ്വലിച്ചപോലെ,
കാണാത്ത കാറ്റിന്റെ വീചികളെൻ
പുല്ലാങ്കുഴലിൽ നിറഞ്ഞപോലെ,
ഉരുൾ പൊട്ടിയെത്തുന്നു പ്രണയമെന്നിൽ
ഒഴുകുന്നു നിന്നിലേയ്ക്കതു നിരന്തം

ദ്രൗപദി


ദ്രൗപദി

നേരമിരുട്ടീ പടകുടീരങ്ങളിൽ
ആകെ ശ്മശാനവിമൂകതമാത്രമായ്
മാളമുപേക്ഷിച്ചിറങ്ങീ കുറുനരി,
ഒപ്പം ശവം തേടിയെത്തീ കഴുകനും.
യുദ്ധം കഴിഞ്ഞ കുരുക്ഷേത്ര സംഗര-
ഭൂമിയിൽ മറ്റൊരു യുദ്ധം തുടങ്ങുവാൻ.
കൗരവശക്തിതന്നന്തഃപുരങ്ങളിൽ
ആർത്തനാദങ്ങൾ മുഴങ്ങുന്നു ദീനമായ്.
വൈധവ്യമാളി പ്പടര്‍ത്തും ചിതാഗ്നിയെ
കെട്ടടക്കീടുമോ കണ്ണുനീര്‍ത്തുള്ളികള്‍!

ചെന്നിണമിറ്റിറ്റുവീഴുന്ന കൈകളിൽ
കാർവേണി വാരിയെടുത്തു ഹാ ദ്രൗപദി
ഉന്മാദനൃത്തം ചവിട്ടീ ചിലമ്പൊലി
മാറ്റൊലിക്കൊണ്ടൂ ദിഗന്തങ്ങളൊക്കെയും.

ദാസിയാം കൃഷ്ണയെ പണ്ടു ദുശ്ശാസനൻ
തിങ്ങിനിറഞ്ഞസഭയിൽ ഗുരുവരർ
 കാൺകെ,മരപ്പാവ പോലെ നിൽക്കും പഞ്ച-
പാണ്ഡവർ കാൺകെ,  അധിരഥപുത്രന്റെ
നീറിപ്പുകയും പകയിലുദിച്ചതാം
അട്ടഹാസത്തിൻ പ്രതിധ്വനിയിൽ നീണ്ട
വേണിയിൽ ചുറ്റിപ്പിടിച്ചു വലിച്ചിഴ-
ച്ചാകെയുള്ളൊറ്റവസ്ത്രത്തിലും കൈവച്ചു
 നിൽക്കവേ രക്തസാക്ഷിത്വം വരിച്ചു തൻ
സ്വത്വവും സ് ത്രീത്വവും ശോണബിന്ദുക്കളാൽ.
വീണ്ടുമതോർക്കെ പ്രതികാരദുർഗ്ഗപോൽ
ദ്രൗപദി വീണ്ടും നിണാങ്കിതഹസ്തയായ്.

പാണ്ഡവപത്നി ,ദ്രുപദന്റെ യോമനപ്പുത്രി
പണയച്ചരക്കായി മാറവേ,
അന്നു സുയോധനൻ ലക്ഷണമൊത്ത തൻ
ഊരുവിൽതട്ടിയിളിച്ചുകാണിക്കവേ,
സൂതപുത്രൻ 'ദാസി' എന്നു വിളിക്കവേ,
അശ്ലീലഭാഷണം കോരിച്ചൊരിയവേ,
തന്നഭിമാനവും ഉണ്മയും ആയിരം
കാരമുള്ളേറ്റു പിടഞ്ഞതാണോർത്തവൾ.

മധ്യമപാണ്ഡവൻ ലക്ഷ്യം തകർത്തതി-
വീര്യവാനായ് സാഭിമാനം ഹസിക്കവേ,
മാരൻ മലർശരപഞ്ചകമെയ്തപോൽ
ആകെയുലഞ്ഞതാണന്നു തന്നുൾത്തടം.
മന്ദം നടന്നൂ സലജ്ജം, സഹർഷമീ
ക്കയ്യിൽ സ്വയംവരമാല്യവുമായിതാൻ.
അന്നു താൻ പാണ്ഡവപത്നിയായ് വിശ്വൈക-
വീരരാം കാന്തർക്കു ജന്മസാഫല്യമായ്.
പിന്നെ ശകുനിതൻ ക്രൂരഹസ്തങ്ങളിൽ
എങ്ങോ മറഞ്ഞു കിടന്ന കൊടും വിധി
ധർമ്മാനുസാരിയായ് ധർമ്മജൻ കൈനീട്ടീ
വാങ്ങുമെന്നോരുമോ പാണ്ഡവാർദ്ധാംഗിനി?
വിരാടന്റെയന്തഃപുരത്തിലെ ദാസിയായ്
സൈരന്ധ്രിയായ് അപമാനിതയായ് ചിരം
നീറവേ കീചകന്‍ കാമമദാന്ധനായ്
 കാട്ടിയ വിക്രമം വിസ്മരിച്ചീടുമോ!

അന്നു സ്വയംവരം  ചെയ്തതു ഗാണ്ഡീവ-
ധാരിയെയല്ലവമാനത്തെയാണവൾ
കത്തിപ്പടരുമരക്കില്ലമന്നപോൽ
നീറിപ്പുകയും പകയുമായ് ദ്രൗപദി
മന്ദം നടന്നു കുരുക്ഷേത്രഭൂമിയിൽ
ചെന്നു നിന്നൂ ക്രൂരസംതൃപ്തി നേടുവാന്‍
വൈരീകബന്ധങ്ങൾ കണ്ടുമിത്തീപോലെ
ഉള്ളു നീറ്റും പുത്രശോകം  മറക്കുവാൻ.


കോടി സൂര്യപ്രഭയോടെ മിന്നും  പട-
ച്ചട്ടയിൽ ചെന്നു തറച്ചൂ മിഴിയിണ.
പാദം തൊഴുതു ദൃഢചിത്തനായ് സ്വയം
മൃത്യുവക്ത്രത്തിലേയ്ക്കേകനായ്പ്പോകും
അനാഗതശ്മശൃവാമുണ്ണിതന്നോർമ്മകൾ
പദ്മവ്യൂഹം ചമയ്ക്കുന്നുവോ ചുറ്റിലും?
വൈധവ്യമുൾത്തടം നീറ്റുന്ന സ്വാധ്വിയാം
ഉത്തര പേറുന്നൊരുണ്ണിയെയോർത്തവൾ
ശോകം കുടിച്ചു വറ്റിച്ച കണ്ണീര്‍ക്കടല്‍
നെഞ്ചില്‍ ചുമക്കും  സുഭാദ്രയായ് മാറിയോ !
വീണുകിടന്നുമ്മവച്ചൂതെരുതെരെ
വീരനഭിമന്യുവിൻ പടച്ചട്ടമേൽ
നിശ്ചയദാർഢ്യം സ്ഫുരിക്കുമാക്കൺകളിൽ
അന്നാദ്യമായ് ചുടുബാഷ്പമുറന്നു പോയ്
കൃഷ്ണേ പ്രതികാരദുർഗ്ഗയല്ല,വീര
പാണ്ഡവപത്നിയുമല്ല നീ കേവലം
സ് ത്രീയാണു തെറ്റുകളൊക്കെപ്പൊറുക്കുന്ന
പുത്രസ്നേഹാർദ്രമാം മതൃത്വമാർന്നവൾ.


(മഹാഭാരതത്തിലെ ദ്രൗപദിയുടെ ചേതോവികാരങ്ങളെ ഒരു സ്ത്രീയുടെ വീക്ഷണകോണിൽ  നോക്കിക്കാണുന്നു. പുരാണത്തിൽ ഇല്ലാത്ത ചില കൂട്ടിച്ചേർക്കലുകൾ ഉണ്ട്.)

Friday 7 December 2012

ദൂരം

ദൂരം

ചിരമോഹനിദ്രയിൽ മുഴുകുമെൻ പ്രജ്ഞയ്ക്കു
കരയൊന്നു കയറുവാനെത്രകാലം!
ചിതറുമെന്നോർമ്മകൾക്കുണർവ്വിന്റെ നറുനിലാ-
ത്തെളിയിലേയ്ക്കെത്തുവാനെത്ര കാതം!

ശരിതെറ്റു ചേറിത്തിരിക്കാതെ ഞാനെന്റെ
കൺ വെളിച്ചത്തിന്റെ കുഞ്ഞുവട്ടം
വഴികാട്ടൂമോരടിപ്പാതയിൽ  നിൻ നിഴൽ
പിൻ ചെന്നു പിന്നിട്ടതെത്രദൂരം!

ചെറുവിരൽ ത്തുമ്പിന്റെ പിടി വിടാതെത്രയോ
ജന്മങ്ങൾ നിന്നു ഞാൻ നിന്റെ ചാരെ!
കനവെന്നറിഞ്ഞപ്പൊളിമചിമ്മിയുണരാതെ,
 മിഴിനിറഞ്ഞൊഴുകാതെ കാത്തുവച്ചു.

നിന്റെ ചൈതന്യമാം നിറതിങ്കളിൽ നിന്നു-
മൊഴുകിപ്പരന്നു ഞാൻ ഭൂമിയാകെ.
നീഹാരമായി ഞാൻ പെയ്തിറങ്ങീ നിന്റെ
പ്രണയം തുടിക്കും നിശാഗന്ധിയിൽ.

കാറ്റായലഞ്ഞതും,മുകിലായലിഞ്ഞതും
 മഴയായ് പൊഴിഞ്ഞതും നിന്നിലെത്താൻ.
ഇനിയെത്ര കാലമുണ്ടിളവേൽക്കുവാൻ നിന്റെ
പ്രണയമാം തണലിലേയ്ക്കെത്ര കാതം?,


Wednesday 10 October 2012

അകളങ്കനക്ഷത്രം

അകളങ്കനക്ഷത്രം

കിനാവിന്റെ  ഈ മഴച്ചാർത്തിനിടയിലൂടെ,
നിന്റെ കൈ പിടിച്ച്,
എങ്ങോട്ടെന്നില്ലാതെ നടക്കാൻ,
ഞാനേറെ കൊതിച്ചിരുന്നു.
 എനിക്കു നീ
നിറവസന്തമായിരുന്നു എന്നും.
പൂത്തവാകപോലെ  ജ്വലിച്ചുനിൽക്കുന്ന നിന്നെ,
കണ്ണിമയ്ക്കാതെ ഞാൻ
നോക്കി നിന്നതെത്രയോ വട്ടം!

നിന്റെ ഭൂമികയിൽ താരകങ്ങൾ പൂക്കുകയും,
മാരിവില്ലുകൾ വിരിയുകയും ചെയ്തു.
നിന്റെ വാനത്തിലോ ,
മലകളും പുഴകളും തമ്മിൽ പുണർന്നു കിടന്നു.

നിറതിങ്കളെക്കാൾ തെളിഞ്ഞുനിന്ന നീ
കാർമേഘപാളികൾക്കിടയിൽ
സ്വയം കടന്നു കയറിയതെന്തിന്!
നീ പൊഴിച്ച പ്രണയം
ഇപ്പൊഴും പ്രകൃതിയെ പട്ടുടുപ്പിക്കുന്നു:
നിലാവു പോലെ.

 എന്റെ ചിരപ്രണയിനീ,
നിന്റെ ഹൃദയരക്തം,
തൂലികത്തുമ്പിലൂടെ ഉറന്നുവന്ന്,
നീർമാതളമണികളായി മാറി.
സുതാര്യമായ ആ പളുങ്കുമണികൾ
തുടിച്ചു തിടം വയ്ക്കുന്ന
നിന്റെ ഹൃദയം തന്നെയായിരുന്നില്ലെ?
ലോകത്തോട് ചിരം കലഹിച്ചുകൊണ്ട്
നിന്റെ മനസ്സ് പറന്നുകൊണ്ടേയിരുന്നത്
ഏതു നിറപ്പൊലിമ തേടിയായിരുന്നു?


നെറ്റിയിലെ കുങ്കുമം മായിച്ച്,
താമരത്താരു പോലെയുള്ള പാദങ്ങൾ കൊണ്ട്
അടിയളന്ന്,
ഒച്ചയുണ്ടാക്കാതെ ,
നീ നടന്നു മറഞ്ഞതെങ്ങ്?

 ചെന്നുകയറിയ തമോഗൃഹം
നിന്റെ ആത്മാവിന്റെ വലിപ്പത്തിനു്
എത്രയോ ചെറുതായിരുന്നു!
സഞ്ചരിക്കുന്ന ആ കാരാഗാരം
നിന്റെ പുഞ്ചിരി  ചീന്തിയെറിഞ്ഞു:
പ്രണയഗീതങ്ങളുടെ ഈണം കുടഞ്ഞെറിഞ്ഞു.

പാദസരക്കിലുക്കത്തിലൂടെ,
കാതലുക്കുകളുടെ കലമ്പലിലൂടെ,
കൈവളപ്പിണക്കത്തിലൂടെ
നിന്റെ പ്രാണന്റെ പിടച്ചിൽ
കാറ്റിലലിഞ്ഞു ചേർന്നു.
 ആ തകർന്ന ഹൃദയത്തിൽനിന്നു്
മധുരനാദ വീചികളായി ഒഴുകിപ്പരന്നു,
 മാനം കാണാത്ത നിന്റെ മയിൽപ്പീലിവർണ്ണങ്ങൾ
മാരിവില്ലിനു നിറം പകർന്നു,
മിഴിനീർത്തുള്ളികൾ വാനിലുയർന്ന്,
താരങ്ങളായി
ഭൂമിയെ നോക്കി മന്ദഹസിച്ചു.

പ്രണയം തുടിക്കുന്ന നിന്റെ ഹൃദയത്തെ
വിലയ്ക്കുവാങ്ങാൻ,
പ്രണയം ഒഴുകുന്ന സിരാവ്യൂഹങ്ങളെ
ചങ്ങലയ്ക്കിടാൻ,
പ്രണയം പൂക്കുന്ന  സുതാര്യനയനങ്ങളെ
തമോമയങ്ങളാക്കാൻ
ഒരു  ഇരുൾഗർത്തങ്ങൾക്കുമാവില്ല.
നീതന്നെയാണ് പ്രണയം,
നീതന്നെയാണ് സത്യം,
നീതന്നെയാണ് സൗന്ദര്യവും.!





Sunday 16 September 2012

പ്രകൃതിയും പുരുഷനും

പ്രകൃതിയും പുരുഷനും

വേനൽമഴ പോലെയാർത്തലച്ച്,
കൊള്ളിയാൻ മിന്നി നീ പെയ്തൊഴിഞ്ഞു.
മേടക്കണിക്കൊന്ന പോലെ താഴെ
ഭൂമിയിൽ ഞാൻ പൂത്തുലഞ്ഞു നിന്നു.

ഒരു കുളിർ തെന്നലായ് വന്നു നീയെൻ
അളകങ്ങൾ  കോതിക്കടന്നുപോയി.
രോമഹർഷത്തോടെ നിന്നുപോയ് ഞാൻ
തൈമുല്ല പൂത്തുവിടർന്നപോലെ.
കരിമേഘമായി നീ പെയ്തുവീണ്ടും,
കടലായിമാറി ഞാനേറ്റു വാങ്ങി.

താണ്ഡവമാടുന്നു  ശങ്കരാ നീ,
പാതിമെയ്യാണു ഞാൻ ലാസ്യമല്ലോ.
ദ്രുതതാളമായി നീ, ചടുലപാദം
ക്ഷമയായി  മാറിഞാൻ നെഞ്ചിലേറ്റു.
നീ ജടാധാരി പിനാകപാണി,
വിൺഗംഗയായ് ഞാനൊഴുകി നിന്നിൽ.
സർപ്പകാമത്തോടെ നീയണഞ്ഞു,
ചന്ദനം പെയ്തു ഞാൻ ചന്ദ്രചൂഡാ.

തൃക്കണ്ണിലഗ്നി ജ്വലിച്ചുനിൽക്കേ,
നീലനിലാവലയായി ഞാനും.
നടനം തുടർന്നു നീ വേർപ്പണിഞ്ഞു,
തിരുമാറിൽ ഭസ്മമായ് ഞാനലിഞ്ഞു.

വാക്കാണു നീശബ്ദസാഗരം നീ,
അർത്ഥമായ് മാറി ഞാൻ ജീവിതേശാ,.
പുരുഷനായ് നിത്യവും നീയുണരാൻ
 പ്രകൃതിയായ് പെണ്ണായി മാറുന്നു ഞാൻ.

Sunday 9 September 2012

'ബലാൽക്കാരം'

'ബലാൽക്കാരം'

ലൈംഗികതയോടുള്ള 
പുരുഷന്റെ ആസക്തി
മാതൃത്വത്തെ തേടലായി,
സ്വത്വത്തിൽനിന്നുള്ള ഒളിച്ചോട്ടമായി,
പത്തും പലതുമായി
മനോവിജ്ഞാനീയം പെരുപ്പിക്കുന്നു.

പെണ്ണിന്റെ ഹൃദയത്തിൽ
വെറുപ്പിന്റെ ബീജം
നിക്ഷേപിക്കപ്പെടുമ്പോഴാണ്
യഥാർത്ഥത്തിൽ ബലാൽക്കാരം നടക്കുന്നത്.

അത് മരുന്നുകൾക്കൊണ്ടോ,
മന്ത്രമാരണങ്ങൾ കൊണ്ടോ,
മറുക്രിയകൾ കൊണ്ടോ
കലക്കിക്കളയാവുന്നതല്ല.
അതിന്റെ വളർച്ച,
ഒരിക്കലും നിലയ്ക്കാത്തതിനാൽ,
പ്രസവിച്ചൊഴിവാക്കാനുമാവില്ല.

ഒരു നിത്യത്തുടർച്ചയായി,
കനത്ത ഭാരമായി,
ക്ഷണം തോറും തിടം വയ്ക്കുന്ന,
മുഴുത്ത തെറിയായി
അവൾക്കതിനെ ചുമക്കേണ്ടി വരുന്നു.!

പെണ്ണിനെ പെരുമാറൂമ്പോൾ സൂക്ഷിക്കുക!!!!
വിതയ്ക്കപ്പെടൂന്ന വിത്തിന്
വളക്കൂറൂള്ള മണ്ണാണ്
അവളുടെ നെഞ്ച്.....

Saturday 1 September 2012

പുനർജന്മം*

പുനർജന്മം

ക്രൂരനാമേപ്രിലെ*ത്തുന്നതിൻ മുൻപ്,
വേനലഗ്നിയായ് പെയ്തിറങ്ങും മുൻപ്,
എന്റെ തെക്കിനി മുറ്റത്തുനിന്നൊരു
പാരിജാതം കരിഞ്ഞുപോയിന്നലെ.

എൻ കിനാവുകൾ പൂത്തൊരാച്ചില്ലയും
പൊൻ നിറമുള്ളപൂക്കളിൽ തേനുണ്ടു
പ്രേമകേളികളാടിയ പൈങ്കിളീ-
ജാലവും എന്റെ മായൂര പിഞ്ഛികാ-
വർണ്ണവും മുളന്തണ്ടും മറഞ്ഞുപോയ്
വിണ്ടുകീറിയ മുറ്റമേകാണ്മു ഞാൻ.....

എൻ മനസ്സിന്റെ നേർവരതന്നെയീ
പൊട്ടിയാർക്കാത്ത ശുഷ്കിച്ച കുറ്റികൾ.
തീക്കനൽ പെയ്തിറങ്ങുമീയൂഷര-
ഭൂമിയിൽ പാദമൂന്നി നിൽക്കുന്നു ഞാൻ.
അന്തിവാനത്തിലെങ്ങാനുമെത്തുമോ
എന്റെ കണ്ണീരടങ്ങുന്ന കാർമുകിൽ!

അക്ഷരം തെന്നിമാറുമീ തൂലിക ,
ഭിക്ഷ തെണ്ടുന്ന സങ്കല്പസീമകൾ,
പുല്ലുപോലും മുളക്കാത്തൊരെൻ മനോ-
സർഗ്ഗ ഭൂമിയിൽ കാത്തിരിക്കുന്നു ഞാൻ.
സ്വപ്നമെന്നേ മരിച്ചൊരീ കൺകളും
മന്ദഹാസം മറന്ന മുഖവുമായ്,
എണ്ണ വറ്റിപ്പുകയും കരിന്തിരി
ഉറ്റുനോക്കിയിരിക്കുകയയാണു ഞാൻ.
എൻ കരൾ കടയുന്നൊരീ നൊമ്പരം
കാവ്യഭാവനയ്ക്കീറ്റു നോവാകുമോ?!


 ആഴി കൂട്ടി ഞാൻ ഹോമിക്കയാണവ-
ശിഷ്ടമായെന്നിലുള്ളവയൊക്കെയും
എണ്ണമില്ലാത്ത ഭ്രാന്തൻ കിനാവുകൾ
കുന്നുകൂടിത്തുരുമ്പിച്ചൊരെൻ മനം,
ചുംബനം പോലുമേൽക്കുവാനാകാതെ
വിണ്ടുകീറി വരണ്ടൊരെൻ ചുണ്ടുകൾ,
ഗന്ധകം പുകയൊന്നൊരീത്തീമല-
യ്ക്കുള്ളിലാണ്ടു പിടയുന്ന മാനസം,
പൊട്ടിയ വളത്തുണ്ടുകൾ, സീമന്ത-
രേഖയിൽനിന്നു മായ്ച്ചൊരീ കുങ്കുമം,
മുദ്രമോതിരം, മിന്നും പുടവയും,
കുഞ്ഞുതാരാട്ടുറങ്ങുമീ മാറിടം.
ആഴികൂട്ടി ഞാൻ ഹോമിക്കയാണിവ
പ്രാണനൊപ്പമീ ദുഃഖ യാഗാഗ്നിയിൽ.
എന്റെയാത്മാവെരിഞ്ഞടങ്ങുന്നൊരീ
ഹോമകുണ്ഠത്തിൽ നിന്നുയിർക്കൊള്ളുമോ,
അലയൊടുങ്ങാത്ത കണ്ണുനീരാഴികൾ,
അലകടലിനും മീതെയൊരാലില?!!!

*  കടപ്പാട്   ടി. എസ് എലിയട്ട് - വേസ്റ്റ് ലാന്റ്

                                                                                            (സെപ്തംബര്‍ 2012)

Tuesday 21 August 2012

പുരുഷന്മാർ പൊതുവെ....... (അപവാദങ്ങളുണ്ട്)



        താൻ ഒരു ഭയങ്കര സംഭവമാണെന്ന പരിവേഷം സ്വയം പേറുന്നവർ.
ഒരു ശരാശരി കൂട്ടുകെട്ടിന് എന്തുകൊണ്ടും സ് ത്രീകളേക്കാൾ യോജിച്ചവർ.
വിശാലമനസ്കർ,സ്വതന്ത്ര ചിന്താഗതിക്കാർ,ഉദാരശീലർ,സേവന,സഹായസന്നദ്ധർ.
പക്ഷെ ഇതെല്ലാം അന്യ സ് ത്രീകളുടെ കാര്യത്തിലാണ്. സ്വന്തം ഭാര്യയുടെ കാര്യം വരുമ്പോൾ നേരെ തിരിയും.പറ്റുമെങ്കിൽ ഏഴുപൂട്ടിനകത്തുവച്ച് അവളെ പൂട്ടും. സ്വാർഥതയുടെ ആൾരൂപമാവും എന്നിട്ട്  പൊസ്സെസ്സീവ്നെസ്സ് എന്ന ഒരു ഓമനപ്പേരും."എന്റെ ഭാര്യയുടെ കാര്യത്തിൽ ഞാനല്പം
പൊസ്സെസ്സീവ് ആണെ"ന്ന് അല്പം ജാഡയും.....അന്യസ് ത്രീകളുടെ കഴിവും സാമർത്ഥ്യവുമെല്ലാം അംഗീകരിക്കും, വാനോളം പുകഴ്ത്തും .എല്ലാ സഹായങ്ങളും അവർക്കു ചെയ്തുകൊടുക്കും. അതും സർവാത്മനാ.അസൂയയുടെ ലവലേശം പോലുമില്ലാതെ. സ്വന്തം ഭാര്യയാണെങ്കിൽ അവളെ ചവിട്ടിത്താഴ്ത്തും.

           അടുത്തറിഞ്ഞാൽ  ഈ ഊതിവീർപ്പിച്ച കുമിളകളുടെ  വർണ്ണശബളിമകൾ ഒന്നൊന്നായി അഴിഞ്ഞുവീണ് ഇല്ലാതാവുന്നതുകാണാം.പപ്പും പൂടയും പറിച്ച ഒരു പക്ഷിക്കുഞ്ഞിനേപ്പോലെ
നിസ്സഹായതയുടെ പ്രതിരൂപമായി നമ്മുടെ മുൻപിൽ വിറയ്ക്കും.എന്നാൽ ഇത്തിരി സഹതാപം
കാണിക്കാമന്നു വച്ചാലോ, എന്നേ കൊഴിഞ്ഞില്ലാതായ സട കുടഞ്ഞ് വിറപ്പിച്ച് ഒരു പൗരുഷത്തിന്റെ ഉണർവ്വ് കാണിക്കലുണ്ടാകും. പുച്ഛമല്ല തോന്നുക ,അതു കാണുമ്പോൾ.യജമാനൻ ചമയുന്ന അടിമയുടെ അറിവില്ലായ്മയോടു തോന്നുന്ന ഭാവമാണ് : സഹതാ...പം!

       എന്നൽ അത്ര പാവങ്ങളൊന്നുമല്ല ഈ പുരുഷന്മാർ. ഏതെങ്കിലും ഒരു സ് ത്രീ അവരുടെ ബുദ്ധിവൈഭവത്തെയോ അഭിമാനത്തെയോ ചോദ്യം ചെയ്യാൻ മാത്രം വളർന്നാൽ, അവരുടെ അപ്രമാദിത്ത്വത്തിനു നേരെ ചെറുവിരൽ എങ്കിലും ഉയർത്തിയാൽ, സംഹരിച്ചുകളയും അവളെ. ചിത്രവധമോ സ്വഭാവ ഹത്യയോ എന്തുമാവാം അത്.അസൂയയും അപമാനവും കൊണ്ട് വരഞ്ഞുകീറപ്പെട്ട മനസ്സിൽ മുളകരച്ചു തേയ്ക്കുന്നതുപോലെ അവളുടെ ഓരോ നേട്ടങ്ങളും അയാളെ ഭ്രാന്തനാക്കും.ഒരു നപുംസകത്തേക്കാൾ തരം താണ  രീതിയിൽ അവളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കും.അസൂയ നിറഞ്ഞ പുരുഷൻ പക നിറഞ്ഞ പുരുഷനേക്കാൾ എത്രയോ അപകടകാരിയാണ്!ഒരു സൈക്കോപാത്തിന്റെ ചിത്തവിഭ്രമങ്ങളായിരിക്കും അയാളെ ഭരിക്കുക.

        എങ്കിലും ഒരു ശരാശരി സൗഹൃദത്തിന്  ഏറ്റവും യോജിച്ചവരാണ് പുരുഷന്മാർ.കൂടതൽ അടുക്കാതിരുന്നാൽ മതി.അഥവാ കൂടുതൽ അടുത്താൽത്തന്നെ അവനു മതി എന്നു തോന്നുന്നതുവരെ ആ അടുപ്പം നിലനിർത്തിയാൽ മതി. സ് ത്രീയുടെ പക്ഷത്തുനിന്നുള്ള അകന്നുപോകൽ അവൻ   വച്ചുപൊറുപ്പിക്കില്ല. അപ്പോൾ വ്രണപ്പെടും ആത്മാഭിമാനം എന്ന വികാരം. അതൊ ദുരഭിമാനം എന്ന വ്രണം വികാരപ്പെടും എന്നണോ പറയേണ്ടത്?

          ഇതൊക്കെയാണങ്കിലും പൊതുവെ ചില നല്ല ഗുണങ്ങൾ  സൂക്ഷിക്കുന്നുണ്ട്  പുരുഷന്മാർ. സ്വന്തം സ്വാതന്ത്ര്യത്തിനു് വളരെയേറെ വില കല്പിക്കുന്നവർ . സ് ത്രീ കളേക്കാൾ മെച്ചപ്പെട്ട സാമൂഹ്യബന്ധങ്ങൾ സൂക്ഷിക്കുന്നവർ.   അസ്വാരസ്യങ്ങളും പിണക്കങ്ങളും കൊണ്ടുനടക്കാത്തവർ,ഉള്ളിലുള്ളതു വെട്ടിവിളിച്ചു പറയുന്ന ശുദ്ധാത്മാക്കൾ.തെളിനീരിനടിയിലെ വെള്ളാരങ്കല്ലുകളാണവരുടെ വികാരങ്ങൾ.സുതാര്യമായ മനസ്സിൽ അവ നമുക്കു കാണാം.അത് സ്നേഹമായാലും,കോപമായാലും, പകയായാലും, അസൂയയായാലും.എന്നാൽ സ് ത്രീയുടെ മനസ്സോ?  ഒരിക്കലും തെളിയാത്ത  കലക്കവെള്ളവും!.കൈക്കുമ്പിളിൽ കോരിയാലും അടിയിലടിയുന്ന ചെളിയുടെ ഉള്ളിൽ മറ്റെന്തെങ്കിലും കൂടി കാണും.


Thursday 9 August 2012

മകന്*

മകന്

അറിയാവിഷാദത്തിൻ ഭാരവും പേറിയെൻ
മനമലയുന്നൊരീയന്തിനേരം,
നറുവെണ്ണിലാവിൻ കുളിർത്തൊരു സ്പർശമായ്
ഒരു പൂവിതളിൻ മൃദുലതയായ്,
ഒരു കുഞ്ഞു താരാട്ടുപാട്ടിന്റെയീണമായ്,
മുഗ്ദ്ധ മന്ദസ്മേര സ്നിഗ്ദ്ധതയായ്,
നിറയുന്ന മാറിലെ വിങ്ങുന്ന നോവിലും
ഒഴുകിപ്പരക്കും മധുരമായി,
മുന്തിരിക്കൺകളിൽ പൂക്കുന്ന സ്വപ്നമായ്
തുടുവിരൽത്തുമ്പിലെ രോമാഞ്ചമായ്,
നീയെന്റെ പുണ്യമേ ജന്മജന്മാന്തര
 സ്നേഹപ്രവാഹമേ മുന്നിൽ വന്നു.

യാഗാഗ്നിജ്വാലപോൽ ജീവിത ദുഃഖങ്ങൾ
ആളിപ്പടർന്നെന്റെ ചുറ്റുമാർക്കെ,
നറുവെണ്ണപോലെ മൃദുലമായ് ചന്ദന-
ലേപനം പോലെ കുളിർമ്മയായി,
പൂർവ്വജന്മത്തിലെ സൽക്കർമ്മ സാരമായ്
നിന്മുഖം ഉള്ളിലുദിച്ചിടുന്നു.
ഈയേകതാരയിൽ സപ്തസ്വരങ്ങളും
മീട്ടുമദൃശ്യ കരാംഗുലികൾ
ഞാനറിയാതെയെൻ ഹൃദ്സ്പന്ദനങ്ങളിൽ
ജീവനസംഗീതമായിവന്നു.
'അമ്മ'യെന്നാദ്യമായ് നീ വിളിച്ചപ്പോൾ ഞാൻ
നീലക്കടമ്പുപോൽ പൂത്തുപോയി.
ആലിലക്കണ്ണനായ് ആരോമലുണ്ണിയായ്
നീയെന്റെ ജീവന്റെ താളമായി.

നിൻപാദമുദ്രകളാദ്യമായ് പൂക്കളം
തീർത്തതെന്നന്തരംഗത്തിലല്ലോ!
ചെറുകാറ്റിലിളകിടുമളകങ്ങൾ മാടി നിൻ
മൃദുല കപോലത്തിലുമ്മ വയ്ക്കെ,
ഓളങ്ങളിളകുന്ന കാളിന്ദിയാറുപോൽ
അലതല്ലിയാർക്കുന്നിതെന്റെ നെഞ്ചം.
തേൻ തുളുമ്പുന്ന നിൻ ചോരിവായ്ക്കുള്ളിലീ-
യീരേഴുലോകങ്ങളമ്മ കാണ്മൂ.
വിണ്ണിലെ നക്ഷത്രക്കുഞ്ഞുങ്ങളെല്ലാം നിൻ
കണ്ണിലിരുന്നല്ലോ പുഞ്ചിരിപ്പൂ.
അമ്പിളിമാമനെക്കണ്ടു ചിരിച്ച   നിൻ
 പൊന്മുഖം പൂർണ്ണേന്ദുബിംബമല്ലൊ.
നറുനിലാവേൽക്കവേയാർദ്രമാകും ചന്ദ്ര-
കാന്തമാണമ്മതൻ നെഞ്ചമുണ്ണീ.

നേരുന്നു നന്മകൾ  ഓമനേ നീയിനി
നേർവഴി മാത്രം നടക്കുവാനായ്.
കത്തും മെഴുതിരിനാളമായ് അമ്മ നിൻ
പാദങ്ങൾ കാക്കാം പൊലിയുവോളം


                                                      (ആഗസ്റ് 2012 )

Wednesday 8 August 2012

എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ

നാം നമ്മുടെ കുട്ടികളെ എങ്ങനെയാണ്  വളർത്തുന്നത്?
പല മാതാപിതാക്കളും അവരുടെ   മക്കളോട് പറയുന്നത് കേട്ടിട്ടുണ്ട്,
"നിനക്കൊക്കെ ആവശ്യത്തിലേറെ സുഖവും സൗകര്യവും ഉണ്ടായതാണ് കുഴപ്പം"
 എന്ന്.എന്നിട്ട് കുറച്ചുകൂടി സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
നമ്മുടെ പുതിയ തലമുറ ആവശ്യത്തിലേറെ secure   ആണ്.അതിസുരക്ഷിതത്വം അവരെ കൂടുതൽ അരക്ഷിതരാക്കുകയും ചെയ്യുന്നു.
     ഒരു കൗമാരക്കാരന്റെ എല്ലാ ആഗ്രഹങ്ങളും യഥാർത്ഥത്തിൽ ആവശ്യങ്ങളാകണമന്നില്ല.
അവയെല്ലാം സാധിച്ചു കിട്ടപ്പെടേണ്ടതുമല്ല.ആവശ്യങ്ങൾ സാധിക്കാതെ പോകുന്നതും പ്രകൃതിയിലെ ഒരു സാധാരണ പ്രതിഭാസമാണന്ന് തിരിച്ചറിയാനുള്ള അവസരങ്ങൾ ചിലപ്പോഴെങ്കിലും അവനോ അവൾക്കോ ഉണ്ടാകട്ടെ.
       കൂട്ടിലടച്ച കിളിക്ക് വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണവുംസുഭിക്ഷമായ ഭക്ഷണവും ഉറപ്പാണ്.എന്നാൽ തികച്ചും സ്വകാര്യമായ സഞ്ചാര സ്വാതന്ത്ര്യം അതിനു നിഷേധിക്കപ്പെടുകയാണ്.പറക്കൽ എന്ന സ്വാഭാവികപ്രക്രിയ നഷ്ടമാക്കിക്കൊണ്ട് നേടേണ്ട ഒന്നാണോ  കൂടിന്റെഅരക്ഷിതമായ കപട   സുരക്ഷിതത്വം?! മറ്റൊരുവന്റെ ഇഷ്ടത്തിനുള്ള സമൃദ്ധമായ ആഹാരമെന്നത് ഒരു പ്രലോഭനം ആണോ? സംരക്ഷകന്റെ വേഷം എപ്പോഴാണ് ഇരപിടിയന്റേതാവുക എന്നത് പ്രവചനാതീതമായിരിക്കെ വിശേഷിച്ചും.
     കുട്ടികളിലേക്ക് മടങ്ങിവരാം. എന്തിനാണ് മാതാപിതാക്കൾ അനാവശ്യമായി കുട്ടികളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നത്? പലപ്പോഴും കേൾക്കാറുണ്ട് "നിനക്ക് സ്വാതന്ത്ര്യത്തോടെ നടക്കാനുള്ള പ്രായ മൊന്നും ആയില്ല" എന്ന്.സ്വാതന്ത്ര്യത്തിനു് പ്രായഭേദമില്ല.   കുട്ടികളുടെ സ്വാതന്ത്ര്യം   പക്ഷെ മുതിർന്നവർ ചെയ്യുന്നതെല്ലാം അതേപടി ചെയ്യുക എന്നതല്ല.പ്രകൃതിക്ക് അതിന്റേതായ ചില നിയമങ്ങൾ ഉണ്ട്.അവ മനുഷ്യൻ ഉണ്ടാക്കി വച്ചിട്ടുള്ള കപടനിയമങ്ങളേക്കാൾ (നിയമനിർമ്മാതാവ് അവന്റെ / അവളുടെ സൗകര്യത്തിനു് വളച്ചൊടിച്ചതാവും അവ) എത്രയോ മഹത്തരമാണ്!  പ്രായത്തിനനുസരിച്ചല്ല പ്രാപ്തിക്കനുസരിച്ചാണ് സ്വാതന്ത്ര്യം. അതിനെ ശാരീരിക , മനസിക, ബൗദ്ധിക, വൈകാരിക പ്രാപ്തി എന്ന് വേണമങ്കിൽ തരം തിരിക്കാം.

അതിസുരക്ഷിതത്വം നൽകി ഷണ്ഡീകരിച്ച / വന്ധ്യംകരിച്ച ഒരു യുവതയെയാണ് ഈ തലമുറയിലെ മാതാപിതാക്കൾ അടുത്ത തലമുറയ്ക്ക് സംഭാവന  നൽകിയിരിക്കുന്നത്.സ്വാഭാവികമായ എല്ലാ സാധ്യതകളിൽ നിന്നും അകറ്റി എല്ലാം കൃത്രിമമായി നൽകി(ക്ലീഷേ ആണെങ്കിലും മറ്റൊന്നും കിട്ടാത്തതിനാൽ ക്ഷമാപണത്തോടെ പറയട്ടെ) ബ്രോയ് ലർ ഫാമിൽ ജീവികളെ വളർത്തുന്നപോലെ 'ഉണ്ടാക്കി' വയ്ക്കപ്പെട്ട / നിർമ്മിക്കപ്പെട്ട ഒരു തലമുറ!
അതിനു് സ്വാഭാവികമായ ഒന്നുമറിയില്ല. പ്രതിരോധങ്ങളോ, ആക്രമണങ്ങളോ. എന്തിനു് പ്രതികരണങ്ങളോ പോലുമില്ല! പ്രണയിക്കാനൊ ,കലഹിക്കാനൊ, രക്ഷപ്പെടാനൊ, കീഴടക്കാനൊ, ബുദ്ധി പ്രയോഗിച്ച് അതിജീവിക്കാനൊ അറിയില്ല: അനുസരിക്കാൻ മാത്രം അതും അന്ധമായി അറിയും അവറ്റയ്ക്ക്. 'മനുഷ്യൻ'എന്ന മഹത്തയ പദം കൊണ്ട് വ്യവഹരിക്കപ്പെടാൻ അർഹതയുള്ള എത്രയെണ്ണം കാണും അതിനകത്ത്?

    എന്റെ കുട്ടി ഇന്ന് ഒരു ഗ്ലാസ് വെള്ളം കൂടുതൽ കുടിച്ചിരിക്കുന്നു,ഒരു മണിക്കൂർ കുറച്ച് ഉറങ്ങിയിരിക്കുന്നു, കുളിമിറിയിൽ പതിനഞ്ച് മിനിറ്റ് കൂടുതൽ ചെലവഴിച്ചിരിക്കുന്നു എന്ന് മനശ്ശാസ്  ത്രജ്ഞനെ തേടി ഓടാത്ത  എത്ര  മാതാപിതാക്കൾ ഉണ്ട് നമ്മുടെ ഇടയിൽ?വാസ്തവത്തിൽ ആർക്കാണ് ചികിത്സ വേണ്ടത്!

 കുട്ടികളെ   അവരുടെ പാട്ടിനു വിടൂ. ചിലപ്പോഴൊക്കെ. അവർ കലഹിക്കെട്ടെ,അപമാനിതരാകട്ടെ,
പ്രണയിച്ച് പൂത്തുലയട്ടെ, അഭിമാനം കൊണ്ട് നിറയട്ടെ, ഇടയ്ക്കൊക്കെ പരാജിതരായി  ശിരസ്സു കുനിക്കട്ടേ ഗർവ്വം കൊള്ളട്ടെ,ലജ്ജിക്കട്ടെ.അവർ എല്ലാം അനുഭവിക്കട്ടെ. നല്ലതും ചീത്തയും എല്ലാം.  എന്നിട്ട് സ്വാഭാവികമായ ചിത്തശുദ്ധിയോടെ  അനുയോജ്യമായതു് സ്വാംശീകരിക്കട്ടെ.

     നിങ്ങൾ വിടർന്ന കണ്ണുകളോടെ അഭിമാനം തുളുമ്പുന്ന മനസ്സോടെ കാണുക അവർ പുഴുവിൽനിന്ന് പൂമ്പാറ്റയാകുന്ന ജാലവിദ്യ!



  

Monday 6 August 2012

കാവ്യം അഥവാ പ്രണയം എന്താണ് ചെയ്യുന്നത്?!



അന്തഃസ്ഥലികളിൽ ഉറഞ്ഞു കിടക്കുന്ന
ഹിമശൈലങ്ങളെ അലിയിക്കുകയാണോ,
തിളക്കുന്ന ലാവാപ്രവാഹങ്ങളെ
സുതാര്യമായ മഞ്ഞുനീർത്തുള്ളികളാക്കുകയാണോ,
വിഷം തുപ്പുന്ന സർപ്പവചനങ്ങളിൽ
അമൃതം തളിക്കുകയാണോ,
അമരത്വത്തിന്റ അനശ്വരതയിൽനിന്ന്,
മർത്യതയുടെ കേവലനശ്വരതയിലേക്ക്
ശാപമോക്ഷം തരികയാണോ,
അതിവിശുദ്ധിയുടെ ഗഹനമായ
പാരതന്ത്ര്യത്തിൽനിന്ന്,
ആദിപാപത്തിന്റെ ലഘുത്വത്തിലേക്കും,
സരളമായ മധുരത്തിലേക്കും
കൈപിടിച്ചു നടത്തുകയാണോ,
അലസതയുടെ ഉഷ്ണിക്കുന്ന മരവിപ്പിൽ നിന്നും
പൊള്ളുന്ന പനിയുടെ കുളിരിലേക്ക്
തെന്നിയൊഴുകുകയാണോ,
ഒരിക്കലുമൊരിക്കലും
പിടി തരാതെ???!!!!

Friday 20 July 2012

ചില മധ്യകാല ചിന്തകൾ

എന്തു മാത്രം അറിവില്ലായ്മയാണ് നമുക്ക്!
വാസ്തവത്തിൽ എത്ര  ചെറുതാണ്
നമ്മുടെ അറിവ്.
 എത്ര  തുച്ഛമാണ് അതിന്റെ പരിധി!
മധ്യവയസ്സിലെത്തിയ ഒരു
ശരാശരി മലയാളി,
 ഉദ്യോഗസ്ഥയോ /നോ ആണെങ്കിൽ
വിശേഷിച്ചും,
ഏതാണ്ടൊക്കെ അറിഞ്ഞുകഴിഞ്ഞു എന്ന
നിഗളിപ്പിലാണ്.
ചിലപ്പോഴൊക്കെ ഒരു അതിപക്വതയുടെ
മുഖം മൂടിയോ മേലുടുപ്പോ
അണിയുകകൂടി ചെയ്യും.
എന്നിട്ട് അതിഗഹനമെന്ന രീതിയിൽ
മനുഷ്യ മനസ്സിനെക്കുറിച്ചും,
സ്നേഹബന്ധങ്ങളെക്കുറിച്ചും,
രാഷ് ട്രീയ അതിപ്രസരത്തെക്കുറിച്ചും,
അരാഷ് ട്രീയ വാദത്തെക്കുറിച്ചും,
ലൈംഗികതയെക്കുറിച്ചും,
അങ്ങനെയങ്ങനെ
സൂര്യനു് കീഴിലും മുകളിലുമുള്ള എന്തിനെക്കുറിച്ചും
ദാർശനികമായി സംസാരിച്ചുകളയും.
എന്നിട്ട്
 ഹൊ! എനിക്കിങ്ങനെയൊക്കെ
പറയാൻ കഴിയുന്നല്ലോ എന്നു്
സ്വയം അദ്ഭുതം കൂറും.

വാർധക്യത്തെക്കുറിച്ചു ് ചിന്തിക്കുമ്പോൾ,
അത് അനുഭവിക്കുന്നവരെ കാണുമ്പോൾ
ശ്രീബുദ്ധനു തോന്നിയതുപോലെയാണോ
 എന്നൊന്നും  അറിയാത്ത
 ഒരു അന്ധാളിപ്പും വ്യഥയും ഉള്ളിലുദിക്കാറുണ്ട്.
പ്രായം ചെന്ന്` തൊലി ചുളിഞ്ഞ്
നര പിടിച്ച്,
പഞ്ചേന്ദ്രിയങ്ങൾ ക്ഷയിച്ചു തുടങ്ങുന്ന
ഒരവസ്ഥ.
അത് നമ്മെ ഏറ്റവും ദുഃഖിപ്പിക്കുന്നത്
മദ്ധ്യവയസ്സിലാണ`.
ശൈശവ കൗമാരങ്ങളിൽ
നമ്മളാരും അതിനെക്കുറിച്ച്
ആകുലപ്പെടാറില്ല.
യൗവ്വനത്തിൽ നമ്മൾ വാർധക്യത്തെ
സൗകര്യപൂർവം വിസ്മരിച്ചു   കളയുന്നു.
എന്നാൽ മധ്യ വയസ്സിൽ എത്തുമ്പോൾ
എന്തിനെന്നറിയാത്ത ,പേരറിയാത്ത
വിഹ്വലതകളും ആധികളും
നാനാവശത്തുനിന്നും
മനസ്സിലേയ്ക്ക്പാഞ്ഞെത്തുന്നു.
വേണ്ടതിലും എത്രയോ അധികം! !

വർധക്യത്തെ നാം ഭയപ്പെട്ടിരുന്നു എന്ന്
പിന്നീട് പ്രായമാകുമ്പോൾ
നാം തിരിച്ചറിയും.
ഒരു ചെറുചിരി ചുണ്ടിലോളമെത്താതെ
മനസ്സിൽ മൊട്ടിട്ടു വിരിഞ്ഞു കൊഴിയും.
ഓരോ ദശകളും അതാതിന്റെ  സമയത്ത്
കൃത്യമായി വന്നു പോയിരിക്കും;
നം സ്വാഗതമരുളിയാലും ഇല്ലെങ്കിലും!

വൃദ്ധൻ മണത്തെ ഭയക്കുന്നപോലെ
മദ്ധ്യവയസ്കൻ വാർധക്യത്തെ ഭയപ്പെടുന്നു.
മരണം പെട്ടെന്നങ്ങു തീരും;
എന്നൊക്കെ ന്യായം പറഞ്ഞ്
നാം നമ്മുടെ ഭീതിയെ
ബഹുമാന്യമാക്കും.

എന്നാൽ
ശരിക്കും ചിന്തിക്കൂ.
മരണം
പെട്ടെന്ന്
വരുന്നതാണോ?
ഓരോ നിമിഷവും
നാം
നടന്നടുക്കുന്നത്
എവിടേക്കാണ്!!??


Monday 9 July 2012

സുമംഗലി

സുമംഗലി

ഇതു വറുതികാലം, എൻ പാടത്തു ഞാൻ വിത-
യേറ്റിയ കിനാക്കൾ കരിഞ്ഞകാലം.
ചിലകാലമൊക്കെ ഞാനിളവേൽക്കുമെൻപ്രണയ
 ശാഖിതൻ തണലും  കൊഴിഞ്ഞകാലം.
ഒരു മരുപ്പച്ച തൻ  നിഴൽ പോലുമില്ലാതെ
പാദങ്ങൾ വേവുന്ന  കെടുതികാലം.
ഹൃദയം പറിക്കുവാനലറും മരുക്കാറ്റി-
ലൊരു ചില്ല തേടിയെൻ ജന്തുസത്വം.
വരളുന്ന കൺകളിൽ പൊടിമണൽ തൂവിയി-
ട്ടോടുന്നു ചിരിയോടെ കർമ്മകാണ്ഡം.
കൺതുറക്കാതെ ഞാൻ കൈകളാൽ പരതവേ
വിധി നേർക്കു നീട്ടുന്നു തപ്ത ലോഹം.
കർമ്മദോഷങ്ങളോ കാളസർപ്പങ്ങളായ്
തീചീറ്റീ നേർക്കുന്നു കഷ്ടകാലം.
ഒരു സാന്ത്വനത്തിന്റെ ചെറു വിരൽ തേടുമെൻ
മനമാകെ മൂടുന്നു ശരമാരിയാൽ.
നിലതെറ്റിയോടവേ പുതയുന്നു പാദങ്ങൾ
ചതിയാം ചതുപ്പിൻ പതുപതുപ്പിൽ.
മരണമേ നിൻ നാമ ജപമാണു തെളിയുന്നു
ചുണ്ടിലും നെഞ്ചിൻ നെരിപ്പോടിലും.
ചിര ചുംബനത്തിന്റെ മുദ്രയെൻ നെറുകയിൽ
ചേർക്കൂ സുമംഗലിയാക്കുകെന്നെ.

                                                                (ആഗസ്റ്റ്‌ 2012)

Tuesday 3 July 2012

സംശയത്തെപ്പറ്റി ചില സംശയങ്ങൾ


ആശങ്കകൾ ആണല്ലേ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നത്?
ഒന്നുകിൽ അങ്ങനെ ആണ് അല്ലെങ്കിൽ അല്ല ; ഇതു രണ്ടും നമ്മെ 
ഒരു പരിധിയിൽ കൂടുതൽ മഥിക്കില്ല. പക്ഷെ  രണ്ടിനും ഇടയ്ക്കുള്ള
അവസ്ഥ ഒരുതരം ശ്വാസം മുട്ടലാണ്. സശയം കൊണ്ട് നീറുന്നതിലും 
 എളുപ്പമാണ് ക്ഷമിക്കാനും മറക്കാനും. ഒരു സുഹൃത്ത് നമ്മെ വഞ്ചിച്ചോ
എന്നു്  സംശയം തോന്നിയാൽ നമ്മുടെ സമാധാനം നഷ്ടപ്പെടും .
എന്നാൽ നാം ചതിക്കപ്പെട്ടു എന്നു വ്യക്തമായി അറിഞ്ഞാൽ
  കുറച്ചു നേരത്തെ വേദനയേ കാണൂ. പിന്നെ മനസ്സ് അതുമായി
 പൊരുത്തപ്പെടും.എന്നാൽ അങ്ങനെ ഒരു സംശയം തോന്നുകയും
അതിന്റെ നിജസ്ഥിതി അറിയാനുള്ള ഒരു മാർഗ്ഗവും നമുക്കില്ലാതിരിക്കുകയും
 ചെയ്താലോ! ഉമിത്തീ നീറുന്നതുപോലെ മനസ്സു് നീറിപ്പുകഞ്ഞുകൊണ്ടിരിക്കും.

          നമ്മുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും സുതാര്യതയെ അത്
 പ്രതികൂലമായിബാധിക്കും.കാഴ്ചയും കേൾവിയും മങ്ങിപ്പോകും.
 സസാരം കൃത്രിമമാകും.നമ്മുടെ വ്യക്തിത്വംവികലമായിത്തീരും.
 ആശങ്ക തരുന്ന വ്യക്തി എത്രമാത്രം നമുക്കു പ്രിയപ്പെട്ടതാണോ
 അത്രയധികം വർദ്ധമാനമായിത്തീരും നമ്മുടെ അസ്വസ്ഥതകൾ.

   ധ്യാനവും തപസ്സും പ്രാർഥനയും ഒന്നും മനസ്സിനെ സ്വസ്ഥമാക്കാത്ത
സന്ദർഭമാണത്.കാരണം എല്ലാ മതങ്ങളും അനുശാസിക്കുന്നതു്
വൈരം ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് ജപമോ തപമോ ധ്യാനമോ
 അനുഷ്ഠിച്ചാൽ അതു ഫലവത്താവില്ല എന്നാണ്. കാരണം
നമ്മുടെ ചിന്തകളുടെ ഏകാഗ്രത നഷ്ടപ്പെടും.അഥവാ നമ്മുടെ
 ഏകാഗ്രത പകയൊ വിരോധമോ തോന്നുന്ന വ്യക്തിയായി മാറും.
ഈശ്വരനോ ഇഷ്ടമൂർത്തിയോ ചിന്താകേന്ദ്രമാകേണ്ടതിനു പകരം
പ്രസ്തുത വ്യക്തിയോ വ്യക്തികളോ ആ സ്ഥാനം കൈയ്യടക്കും.
ചുരുക്കിപ്പറഞ്ഞാൽ ശത്രുവിനെയാകും നാം ദൈവമാക്കുക;!
 എങ്കിലും ശത്രുത മറക്കാൻ പരിശീലിക്കാവുന്നതേയുള്ളൂ.
ആധുനിക മനശ്ശാസ് ത്ര, മനോവിജ്ഞാനീയ
സിദ്ധാന്തങ്ങൾ പലതും നമ്മെ തുണയ്ക്കും.

       പക്ഷെ എത്ര ശ്രമിച്ചാലും ശരിയോ തെറ്റോ എന്നറിയാത്ത,
 ഉണ്ടോ ഇല്ലയോ എന്നറിയാത്ത ഒന്ന് എപ്രകാരമാണ് നാം മറക്കുക?
 പൊറുക്കുക? മറക്കുക എന്നത് സ്വാഭാവികമായ ഒരു പ്രവൃത്തിയാണ്.
എന്നാൽ മറക്കാൻ ശ്രമിക്കുക എന്നതു് ബോധപൂർവമായ ഒന്നും.
ബലമായി ഒഴിവാക്കാൻ നോക്കുന്നത് സ്ഥിരപ്രതിഷ്ഠ നേടും.
 (whatever we resist will persist) മാന്തി മാന്തി വലുതാവുന്ന വ്രണം പോലെ
 അതു മനസ്സിനെ കാർന്നു തിന്നുകൊണ്ടേയിരിക്കും.

Monday 25 June 2012

അവസാനത്തെ ചിറകടി*

അവസാനത്തെ ചിറകടി 

അവസാനത്തെ പ്പകൽ പക്ഷിയും പറന്നെന്റെ
ശുഷ്കമാം നെഞ്ചിൽ നിന്നും വിടകേട്ടകലവേ,
ഹൃദയം പറിച്ചെടുക്കുന്നപോൽ, നോവിച്ചെന്നെ
പ്രണയം തിരിച്ചു നി എടുത്തിട്ടകന്നുപോയ്.

എത്രയും നിസ്സംഗനായ്, നിർവികാരനുമായി
ഒരിക്കൽ പോലും തമ്മി്ലറിയാത്തവർ പോലെ.
പ്രണയിച്ചിരുന്നുവോ എന്നെ നീ എന്നെങ്കിലും?
എന്റെ ഭാവനയാകാം അതികാമനയാകാം!

എങ്കിലും അറിഞ്ഞു നീ നെഞ്ചിലെ മിടിപ്പിനോ
ടൊപ്പമെൻ പ്രണയത്തിൻ വിയർപ്പും, വിറയലും.
ഒഴുകീ സപ്തസ്വരസുധയായ് പലപ്പൊഴും
പ്രാണനോടൊപ്പം മമ മൃണ്മയവിപഞ്ചിയിൽ.

രാഗലോലുപം ,കലാപൂരിതം വിരൽകളാൽ
തഴുകീ ,മടിത്തട്ടിൽ ചേർത്തുനീ നിൻ നെഞ്ചിലും.
ഏത്ര സത്വരം പകർന്നാടുന്നു കാലം സ്വയം
ഋതുഭേദങ്ങൾപോലെ വേഷവും, ഭാവങ്ങളും!

കണ്ണുനീരുരുൾ പൊട്ടും കർക്കിടപ്പേരാവിലും
പ്രണയം വസന്തമായ് പൂത്തുലഞ്ഞിരുന്നെന്നിൽ!

ഓണമുറ്റത്തെന്നനുരാഗവും, കിനാക്കളും
ചേർത്തുഞാൻ ചമച്ചൊരീ പൂക്കളമഴിഞ്ഞുപോയ്.
എന്തിനായ് മാഞ്ഞെൻ പ്രിയരൂപനേ, യാത്രാമൊഴി
ചൊല്ലിയില്ലുടഞ്ഞു നിൻ കാൽക്കലീ മൺ വീണയും.

അവസാനത്തെ ചിറകടിയും നിലച്ചെന്റ
നെഞ്ചിലെ പകൽ പക്ഷി വിടകേട്ടകലവേ,
കാത്തിരിക്കുന്നു ചിരം കാതോർത്തുമിരിക്കുന്നു
നിന്റെ തേരുരുൾ നാദം, ഹർഷദം, മുക്തിപ്രദം.

ഈ കളിവിളക്കിലെ എണ്ണവറ്റിടും മുൻപേ,
ചായവും ചമയവുമഴിച്ചൊന്നെറിഞ്ഞോട്ടെ.
മഞ്ഞുപോൽ തണുത്തൊരാ കൈവിരൽത്തുമ്പിൽ ചും ബി-
ച്ചാത്മഹർഷത്താൽ ഞാനിന്നെന്നെയൊന്നറിഞ്ഞോട്ടെ!

തകർന്നേകിടക്കുമീ മൃണ്മയ വിപഞ്ചിയിൽ
നിന്റെ നിശ്വാസം നാദബ്രഹ്മമയുണരട്ടെ.
കാലഭേദത്തിൻ കട്ടിക്കരിങ്കൽ ചുമരുകൾ
ക്കപ്പുറംവിഹായസ്സിൽ ചേർന്നിടാം നമുക്കിനി.


                                                                        (ജൂണ്‍ 2012)
















Friday 22 June 2012

എന്താണിങ്ങനെ

അന്തിമയക്കം കൂട്ടി
എന്തിനാണാവോ ഇടക്കിടയ്ക്ക്
കരളിങ്ങനെ കടയുന്നത്!
കാത്തിരിക്കാനാരുമില്ലെന്നു`
എത്ര പറഞ്ഞിട്ടും
എന്തിനാണ` ഈ കണ്ണുകൾ
ജനാലപ്പഴുതിലൂടെ
 പാളി നോക്കുന്നത്?

കുരുത്തംകെട്ട ചെവികൾ!
നേരം പാതിരാവായിട്ടും
ചരൽ മെതിക്കുന്ന കിരുകിരു ശബ്ദത്തിനായി
ഉറങ്ങാതിരിക്കുന്നു.!

അമ്മിക്കല്ലു നെഞ്ചിൽ കയറ്റി വച്ചതുപോലെ
ചങ്കു` കനം വയ്ക്കുന്നത്
എന്തെങ്കിലും അസുഖമായിരിക്കും അല്ലേ?!
ഉറങ്ങാൻ സമ്മതിക്കാതെ
എന്നിട്ടും ഇതെന്തിനാണ`
 പെരും പറ കൊട്ടുന്നത്!    

നേരം വെളുക്കുന്നതു വരെയേ ഉള്ളു
ഈ ചൊല്ലുവിളിയില്ലായ്മ.
അലാറം മുഴങ്ങിയാൽ
എന്തു ഭംഗിയായിട്ടാണ`,
ചക്രം വച്ച  കാലുകൾക്കു പിന്നാലെ
കോൺവെന്റ്സ്കൂൾ കുട്ടികളെപ്പോലെ
പഞ്ചേന്ദ്രിയങ്ങൾ
നിര പാലിച്ച്നീങ്ങുന്നത്!

Thursday 21 June 2012

പൂർണ്ണം

പൂർണ്ണം

പൂർണ്ണമാകുന്നെന്റെ പ്രണയം
അതു നിന്റെ നേർക്കാകുന്ന കാരണം മാത്രം.
സിരകളിൽ, മജ്ജയിൽ തീത്തൈലമായ്,
 എന്റെ ആത്മാവിൽ കനൽ മഞ്ഞു പോലെ.
ജന്മാന്തരങ്ങളായ് പിരിയാതെ തുടരുന്നു
പരമാണുവും തുടിക്കുന്നു.
പ്രവഹിക്കയാണു ഞാൻ നിൻ അബോധത്തിലൂ-
ടാദി മധ്യാന്തമില്ലാതെ.
അറിവീലൊരിക്കലും എന്നെ നീ
നിന്നിലൂടൊഴുകുന്ന പ്രണയവും പൊരുളും.
രാധികയല്ല ഞാൻ, നീ കണ്ണനും,
മൗനമുദ്രിതമല്ലെൻ വിചാരം.
ആർത്തലച്ചൊഴുകുന്ന ഗംഗ ഞാൻ;എത്തി  നിൻ
തിരുജടയിൽ ഇവിടെന്റ മോക്ഷം.
നിന്റെ തുടി താളമെൻ ഹൃദയതാളം,
നിന്റെ തൃക്കണ്ണിലെരിയുന്നതെന്റെ കാമം.
ചടുലതാളത്തിൽ നീ ആടൂ സദാശിവാ
പദപാതമേൽക്കട്ടെയിവളിൽ.
സർവസംഹാരകനായെന്റെ പ്രാണനിൽ
നീ പെയ്തിറങ്ങൂ സലീലം.
മൃതിലഹരി നിറയട്ടെ പരമാണുവിൽ പ്രണയ
മൂർച്ഛയിൽ പൊലിയട്ടെ ജീവൻ.
വിറകൊണ്ടു നിൽക്കുമെൻ കൈവിരൽത്തുമ്പിലൂ-
ടൊഴുകുന്നു കാലവും കലയും.
പൂർണ്ണമാകുന്നെന്റെ പ്രണയമതു നിന്നിൽ ഞാൻ
തേടുന്ന കാരണം മാത്രം.

                                                                             (ജൂണ്‍ 2012)

Sunday 17 June 2012

കള്ളം

കള്ളം

പ്രണയമൊരു മന്ദരശൈലമായ് വന്നെന്റെ
നെഞ്ചം മഥിപ്പൂ ചിലപ്പോൾ.
അഗ്നിനൃത്തം ചെയ്തു സുഖദമാം നിദ്രയെ
 കൺകളിൽ നിന്നുമകറ്റി,
കാട്ടു കടന്നലായ് മൂളിപ്പറന്നെന്റെ
ബോധം കലക്കിക്കളഞ്ഞു.
കൊള്ളിയാനായ് വന്നുനെഞ്ചിൻ നെരിപ്പോടു
കത്തിച്ചു കാട്ടൂ തീയാക്കി.
ഉരുൾപൊട്ടി വന്നെന്റെ കരളിൻ കരുത്തിനെ
കടപറിച്ചെങ്ങോ തുലച്ചു.
പനിനീർ മലരിതൾ പോലെ വിലോലമാം
ചുണ്ടിൽ കനൽ ചേർത്തു വച്ചു.
സപ്ത വർണ്ണാഞ്ചിതം കുഞ്ഞിച്ചിറകുകൾ
പിച്ചിപ്പറിച്ചു കളഞ്ഞു.
എന്നേവരണ്ടുള്ളൊരെൻ കിനാച്ചില്ലയിൽ
വേതാള നൃത്തം ചവിട്ടി.
ഇരുളിന്റെ ശാന്തിയിൽ സ്വസ്ഥമായ് വാഴുമെൻ
കണ്ണിൽ വെളിച്ചം തറച്ചു.
എൻ മലർവാടിയിൽ  കാറ്റായി വന്നതിൽ
കാരമുള്ളിൻ വിത്തു പാകി.
 യോഗസമാധിയിൽ നവവർഷബിന്ദുവായ്
ഇമകളിൽ നിന്നു തുളുമ്പി.
ഉടലിൻ തരിപ്പിലൂടൊഴുകി പതുക്കെയെൻ
വിരലിന്റെ തുമ്പിൽ തളിർത്തു.
പ്രണയമെൻ നെഞ്ചിന്റെ പാലാഴിയിൽ നിന്നു
കാവ്യ പീയൂഷമായ്  പൊങ്ങി.
നറുനിലാവെന്നും പൊഴിക്കുന്ന തിങ്കളായ്
നീലാംബരത്തിൽ തിളങ്ങി.

                                                             (ജൂണ്‍  2012)

ഇരകൾ *

ഇരകള്‍ 

ഇരകളുടെമനശ്ശാസ് ത്രം
ചിന്തിച്ചിട്ടുണ്ടോ?!
ഇരകൾക്കെല്ലാമറിയാം
അവ വെറും ഇരകളാണെന്ന്.
ആരെങ്കിലും വച്ച കെണികളിലേയ്ക്ക്
ചുമ്മാതങ്ങ് ചെന്നു കേറുകയാണ`

കയറാൻ ഒരു കെണിയും
കിട്ടാത്തപ്പോഴാണ`
അസ്തിത്വദുഃഖത്തിന്റെ
ആഴങ്ങളിലേയ്ക്ക്,
ഉണ്മയുടെ പൊരുൾ തേടി
അവ യാത്രയാകുന്നത്.

ഇരകളെ ആരും കുറച്ചു കാണണ്ട.
അവയ്ക്ക് ബുദ്ധിജീവിനാട്യമില്ല,
സത്തയോ, സ്വത്തമോ,
കുടിയിരിപ്പുകളോ ഇല്ല.
ചരിത്രം നിശ്ചയിച്ചിട്ടുള്ള പാർപ്പ് ഇടങ്ങളിൽ
അവ സന്തുഷ്ടരാണ`.
ഏകാന്തതയിലാണവയുടെ ബോധധാര.
പിന്നെ ആർക്ക് എന്ത് ചേതം?!

Sunday 10 June 2012

നിനക്ക്

നിനക്ക്

എന്തു ചെയ്യണം നിന്റെ പ്രണയം നേടാൻ സഖേ
 ദാഹനീര്‍ തേടുന്നുള്ളം, വിരഹം  തിളയ്ക്കുന്നു!?
എണ്ണിയാലൊടുങ്ങാത്ത ജന്മങ്ങൾ പിന്നിട്ടു നിൻ
നിഴലായലഞ്ഞു ഞാൻ; എത്തിയതൊടുവിലീ
തപ്തഭൂമിയി,ൽ ചുറ്റും മണലിൻ പാരാവാരം,
കൈവിരൽ പഴുതിലൂടൂർന്നു പോകുന്നൂ ജന്മം.

നേടുവാനരുതാത്ത കാമന തേടുന്നു ഞാൻ
മരുഭൂമിയിൽ നിധി തേടുന്ന പഥികൻ പോൽ.
എത്രയോ മരീചിക കണ്ടു മോഹിച്ചൂ നിന്റെ
മൊഴിയിൽ മരുപ്പച്ച, കൺകളിൽ ചിറ്റോളവും.
എൻ മതിഭ്രമത്തിന്റെ ശ്യാമനീലിമയോലും
കാടകങ്ങളിൽ പെയ്യും മഞ്ഞിളം നിലാവിലൂ-
ടെത്രയോ നടന്നു നാം; എൻ വലംകൈയ്യിൽ നിന്നും
മാഞ്ഞതില്ലിതേവരെ നിൻ കരസ്പർശം ,ഗന്ധം.

എന്തു ചെയ്യണം നിന്റെ പ്രണയം നേടാൻ, തപം
ചെയ് വു ഞാൻ ജന്മങ്ങളായ് ജപവും നിരന്തരം.
ശ്വാസവേഗത്തിൽ, നെഞ്ചിൻ മിടിപ്പിൽ, മസ്തിഷ്കത്തിൽ,
കനവിൽ,കണ്ണീരിലും നിൻ മുഖം വിരിയുന്നു.

പെയ്തു ഞാൻ നിന്നിൽ നിറഞ്ഞൊഴുകീ വർഷർത്തുവായ്,
പൂത്ത താഴ്വര പോലെ നിറന്നൂ വസന്തത്തിൽ,
തെളിഞ്ഞേ നിന്നൂ ശരദ്കാലകൗമുദി പോലെ
ഗ്രീഷ്മശാഖിയിൽ കൊടും വേനലായ് തപിച്ചു ഞാൻ,
നിന്റെ ചൂഴവുമില പൊഴിക്കും ശിശിരമായ്,
മാറി ഞാൻ ഹേമന്തത്തിൽ തളിർത്തേ നിന്നൂ വീണ്ടും.

അന്ധയായ് സഖേ നിന്റെ  ദർശനം ലഭിക്കാതെ;
കർണ്ണപീയൂഷംമൊഴി കേൾക്കാതെ ബധിരയായ്.
ഗന്ധവും. കാമങ്ങളും, സ്നിഗ്ദ്ധമാം തലോടലും
അന്യമാകുന്നൂ, നമുക്കിടയിൽ കണ്ണീർക്കടൽ.
ജീവകോശങ്ങൾ മൃതി തേടിയേ പൊയ്പ്പോകുന്നു;
നിൻ കരൾവെളിച്ചത്തിൻ വീചികൾ മറഞ്ഞുവോ!?
എന്തു ചെയ്യണം നിന്റെ പ്രണയം നേടാൻ
എന്റെ ജീവനും സംഗീതവും സത്യവും നീയാകുന്നു.

                                                                                 (ജൂണ്‍ 2013)

നിഴല്‍ക്കൂത്ത്*

നിഴല്‍ക്കൂത്ത്

ആത്മാവു നിന്നിലേയ്ക്കൊഴുകുമ്പൊഴും,
പ്രണവമായി നീ പ്രാണനിൽ നിറയുമ്പൊഴും,
ഏതോ നിഴൽ നാടകത്തിലാടുന്നപോൽ
ഉടലന്യനായി  വഴങ്ങുന്നു നിത്യവും.
നീയറിയുന്നീല യാഗാഗ്നിയിൽ നീറി
ജ്വാലാമുഖങ്ങാളായ് മാറും  ഹവിസ്സുഞാൻ.
അൾത്താരയി,ൽ ബലിപീഠക്കിടക്കയിൽ
പങ്കുവയ്ക്കുന്ന ശരീരമാകുന്നു ഞാൻ.

ശീതീകരിച്ചൊരീ മേടയിൽ സംഗീത
സീൽക്കരവും,  കാമപാനപാത്രങ്ങളും,
അച്ഛസ്ഫടിക സുതാര്യമീയങ്കിയും
ഉള്ളിൽ തുളുമ്പുന്ന സർപ്പസൗന്ദര്യവും;
ജീവിതത്തിൻ തിരശ്ശീലയ്ക്കു പിന്നിൽ ഞാൻ
ആടുന്നതാരുടെയംഗുലീമുദ്രകൾ?
ആത്മാവു നിന്നിലേയ്ക്കൊഴുകുമ്പൊഴന്യന്റെ
ആലിംഗനത്തിലമർന്നു കിടക്കവേ
തീനരകത്തിൽ  പഴുപ്പിച്ച ലോഹമായ്
പൊള്ളിപ്പിടയുകയാം സപ്തനാഡികൾ.

ഒരുവനെ സ്നേഹിച്ചു കാമിച്ചു മൂർച്ഛിച്ചു
സ്വയമുരുകി നിൽക്കവേയന്യന്നു സ്വന്തമെയ്
വിളയാടുവാനായി നൽകുമൊരുപെണ്ണിന്റെ
ഉയിർപൊട്ടിയൊഴുകിത്തുളുമ്പുവാനാവതെ
നെഞ്ചിൽ  തിളച്ചടങ്ങുന്ന നോവിൻ കടൽ
തിരയിളക്കാത്ത മഹാശാന്തസാഗരം.

അനുമാത്രയെന്റെ തന്മാത്രാ മുഖങ്ങളിൽ
വിരിയുന്ന നോവിന്റെയഗ്നിപുഷ്പങ്ങളിൽ
നിറയുന്ന ദ്രവരൂപമാർന്ന സൗഗന്ധിക-
പ്രണയാമൃതം നിനക്കെന്റെ നൈവേദ്യവും.

                                                                         (ജൂണ്‍ 2013)

Saturday 2 June 2012

താത്രി *


താത്രി

താത്രീ, ഭഗവതീ,
പുലയാടി ദേവതേ,
ഇനി  നിനക്കായൊന്നു പാടട്ടെ ഞാൻ
.
നീയൊരുമ്പെട്ടു കുലം മുടിച്ചു,
തറവാടി സ്മാർത്തന്റെ മതി ഭ്രമിച്ചു.
'സാധന'ത്തിന്റെ പോർ മുലകളിൽ, നാഭിയിൽ,
തുടകളിൽ, ഇടകളിൽ കണ്ണുടക്കി,
കാമം കടവായിലൂടൊഴുകി,
മൂരിശൃംഗാരത്തിൻ മുക്ര കേട്ടു.
കുലയേറ്റ പൗരുഷം പത്തി താഴ്ത്തി,
ചാവാലി നായപോൽ വാലു താഴ്ത്തി.

നിറമാറു തുള്ളുന്ന കാഴ്ച കണ്ടു
നാഭിയിൽ നാഗം പിണഞ്ഞ കണ്ടു
സ്മാർത്തൻ വിയർത്തു വെറുങ്ങലിച്ചു
കൗപീനമല്പം നനഞ്ഞുപോയി.

"സ്വൈരിണീ, പുംശ്ചലീ, കാമഭ്രാന്തീ,
വ്യഭിചാരിണീ നീ കുലം കെടുത്തി"


തുപ്പലോടൊപ്പം തെറിച്ചു വീണ
ജല്പനം കേട്ടു ചിരിച്ചു താത്രി.

കാമന്റെ വില്ലു കുലച്ചപോലാം
ചില്ലികൾ തെല്ലൊന്നിളക്കി പിന്നെ
സ്മാർത്തനെ നോക്കി ചൊടി കടിച്ചു
കൂട്ടൂകാരേറെയുണ്ടെന്നുരച്ചു.
അടയാളം ചൊല്ലണമെന്നു സ്മാർത്തൻ,
അടി തൊട്ടു  ചൊല്ലിടാമെന്നു താത്രി.

കാരിരുമ്പിൻ കരുത്തുള്ളൊരുത്തൻ,
കരിവീട്ടി പോലുള്ളിനിയൊരുത്തൻ,
പുലയനോ, പറയനോ ചോദ്യമില്ല,
വർണ്ണവും വർഗ്ഗവും ഭേദമില്ല.

തുടയിൽ മറുകുള്ള തമ്പുരാനും,
തൊട്ടാൽ സ്ഖലിക്കുന്ന  മേനവനും,
അടിയാത്തി മുതുകിൽ കടിക്കമൂലം
കടിവായ വിങ്ങും തിരുമേനിയും,
പേരുകൾ ഒന്നായ് പറഞ്ഞു താത്രി,
പോരുമെന്നോതുന്നു രാജവർമ്മൻ.

വിധിവാക്കുരക്കുവാനായിടാതെ
അധികാരഗർവ്വം പടം മടക്കി.

കലികാലവൈഭവമെന്നുചൊല്ലി
തലയിൽ കരം വച്ചു നിൽക്കുവോരേ,
പൊടിതട്ടിയോടുവാൻ വെമ്പിടേണ്ട,
ചില ചോദ്യമിപ്പഴും ബാക്കിയുണ്ടേ!

ജന്മ നക്ഷത്രം പിഴച്ചതാണോ,
പാപഗ്രഹങ്ങൾ ചതിച്ചതാണോ,
മുജ്ജന്മപാപം കനത്തതാണോ,
ഈശ്വരൻ  കൈവിട്ടൊഴിഞ്ഞതാണോ,
ആൺകോയ്മയെന്നൊരിരുമ്പുകൂടം
മൂർദ്ധാവിലാഞ്ഞു  പതിച്ചതാണോ?

അടികൊണ്ടൂ  ചത്തില്ല താത്രി ;പാതി
ഉയിരോടെ, പകയോടിഴഞ്ഞുപോയി.
പിഞ്ഞിയ മാനം പകയടുപ്പിൽ
ചുട്ടെരിച്ചക്ഷിയിലഗ്നിയാക്കി
ഊക്കുകാട്ടുന്നൊരു പൗരുഷത്തിൻ
മൂർദ്ധാവിൽ പത്തി വിടർത്തി നില്പൂ.

മുലപറിച്ചുള്ളവൾ ദേവിയായി,
പാതിവ്രത്യത്തിന്റെ ചിഹ്നമായി.
മുലകൊണ്ടു പൊരുതവൾ വേശ്യയായി,
പെണ്മ കെടുത്തും കുലടയായി!

ഉശിരുള്ള  പെണ്ണു നീ താത്രി , നിന്നെ
ഉയിരാലറിഞ്ഞവരുണ്ടു ഞങ്ങൾ.
ഇനി നിനക്കായൊന്നു  പാടിടട്ടെ,
നേരിന്റെ ചൂരുള്ള വീരഗാനം.

വേശ്യയെ പ്രാപിച്ച പൂരുഷരിൽ,
'പുല്ലിംഗ'മുള്ളവർ ആരുമില്ലേ!?

                                                       (ഫെബ്രുവരി 2012)

Tuesday 22 May 2012

കൂട്ടുകൃഷിയുടെ ഗൃഹപാഠം

   കരുതലോടെ ഇരിക്കേണ്ട കാലമാണിത്. ഇന്നതിനെക്കുറിച്ച് എന്നൊന്നുമില്ല .അകത്തളങ്ങൾ മുതൽ അതിവിശാലമായ വിഹായസ്സു വരെ. ഒറ്റപ്പെടലിന്റെയല്ല ഒത്തൊരുമയുടേതാവണം ഇനിയുള്ള കാലം എന്ന് എന്തൊക്കെയോ നമ്മെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഓരോരോ ദ്വീപുകളും രാജ്യങ്ങളുമായി വ്യക്തികൾ മാറുന്നതിനെ ആശങ്കയോടെ നോക്കി കാണേണ്ടതുണ്ട്.  ഒത്തൊരുമയുടെ ബാലപാഠം അകത്തളത്തിൽനിന്നു  തുടങ്ങിക്കളയാം.

                  ആണത്തവും പെണ്ണത്തവും കൊമ്പുകോർക്കുകയും മേനിനടിക്കുകയുമല്ല വേണ്ടത്;അരങ്ങിലായാലും, അടുക്കളയിലായാലും, കിടപ്പറയിലായാലും.പങ്കാളികളാവുകയാണ് ചെയ്യേണ്ടത്.ലിംഗഭേദം തത്ക്കാലം ശാരീരികചിഹ്നമായി മാത്രം നിൽക്കട്ടെ.പെൺപിറന്നവളുടെ ഉടൽ, ചില ആൺ തീരുമാനങ്ങൾ അലക്കിത്തൂക്കാനുള്ള അഴക്കോലല്ല എന്ന്ണ്ണു് ആണും പെണ്ണും   തിരിച്ചറിഞ്ഞേ പറ്റൂ. ഇല്ലെങ്കിൽ അറിയിച്ചുകൊടുക്കണ്ടേ നമ്മളായിട്ട്?  എന്നോ അവസാനിക്കുന്ന   ഈ യാത്രാപർവ്വത്തിൽ ഒരു നല്ല കൂട്ടൊക്കെ ആകാവുന്നതാണെന്നേ.

                  അടു'ക്കള' പെണ്ണിന്റെ 'അള'യോ അടക്കിഭരണം ആവശ്യപ്പെടുന്ന സാ മ്രാജ്യമോ അല്ല.കിരീടം വച്ചൊഴിയേണ്ടവർ സമയാസമയങ്ങളിൽ അതു ചെയ്തേ പറ്റൂ. 'കടൽക്കിഴവി'കളെപ്പോലെ കടിച്ചുതൂങ്ങിയിട്ട് വരുന്നവരുടെയും പോകുന്നവരുടെയും നേരെ ചീറുകയും കാറുകയും ചെയ്ത് മോഹഭംഗങ്ങൾ മറക്കാൻ ശ്രമിക്കുന്നവർ  ജാഗ്രതൈ! "അടുക്കളേൽ എന്നാ ആണാപ്പിറന്നവനു  കാര്യം" എന്ന അശ്ലീലം ഉരിയാടാതിരിക്കുക.

                   പഴകിപ്പതിഞ്ഞുപോയ  ചില ടെർമിനോളജികൾ ഉണ്ട്.സംസ്കാരത്തിന്റെ തായ് വേരിനോളം പഴക്കമുള്ളത്. ആവർത്തിച്ച് അതിനു് ആക്കം കൂട്ടുന്നില്ല. ആവശ്യമങ്കിൽ ശസ്ത്രക്രിയ ചെയ്തുതന്നെ മാറ്റണം. 'നീ പെണ്ണാണ്' എന്ന ഇടയ്ക്കിടെയുള്ള ഓർമ്മപ്പെടുത്തൽ;കീഴ്പെടണം എന്ന നിശ്ശബ്ദ താക്കീത്,പഞ്ചേന്ദ്രിയങ്ങൾകൊണ്ടും അടിച്ചമർത്തൽ ,എല്ലാം നിർബാധം തുടരുന്നു.

                     തന്റേതായ ഒരു 'ഇടം' കണ്ടെത്തുക,എവിടെയും ഏതൊരു വ്യക്തിയുടെയും അവകാശമാണ്. അതു കണ്ടെത്തുന്നവളെ 'തന്റേടി' എന്ന ചെല്ലപ്പേരു വിളിക്കണോ?  പാരമ്പര്യത്തിന്റെ നിഘണ്ടുവിൽ 'സ്വൈരിണി',' അഭിസാരിക' എന്നൊക്കെയാണ് ആ വാക്കിന്റെ  അലിഖിതമായ അർത്ഥം!എന്തു കഴിക്കണം, എന്തുടുക്കണം, എങ്ങനെയുടുക്കണം,എങ്ങനെ നടക്കണം,  എങ്ങനെ കിടക്കണം എന്നിങ്ങനെയുള്ള സ്വകാര്യതകളെല്ലാം 'ആണും അങ്ങാടി'യും കൂടി 'എങ്ങനെ അടക്കണം' എന്നാക്കി വച്ചിരിക്കുകയാണല്ലോ!

                   അങ്ങാടിയും, അടുക്കള,യും അരങ്ങും ഒന്നും ആരുടെയും കുത്തകയല്ല;തറവാട്ടു സ്വത്തോ അയിത്തപ്പുരയോ അല്ല. വാക്കുകൊണ്ട് വ്യഭിചരിച്ച് ആണും പെണ്ണും അതിനെ അശുദ്ധമാക്കിക്കൂടാ. അങ്ങാടിക്കു പോകുന്ന പെണ്ണ് 'ആണൊരുത്തി'യും തുണി അലക്കുകയും മുറ്റം തൂക്കുകയും ചെയ്യുന്ന ആണ് 'പെൺകോന്ത'നും ആകാതിരുന്നാൽ മതി.

                    സഭയിൽ വസ് ത്രം ഉരിയപ്പെടാനുള്ളവളല്ല സ് ത്രീ അറിവുള്ള ശാസ് ത്രം പറയുന്നവളാവട്ടെ അവൾ. വിത്തും വിളഭൂമിയും എന്ന പഴയ സങ്കല്പത്തിൽ നിന്ന് ,ഒരുമിച്ച് വിതച്ച്,ഒരുമിച്ച് കൊയ്ത്, ഒരുമിച്ച് വച്ച്, ഒരുമിച്ചുണ്ട്, ഒരുമിച്ചുറങ്ങിയുണരുന്ന ഒരു പുതിയ സഹവർത്തിത്ത്വത്തിന്റെ 'നാളെ' നമുക്കൊരുമിച്ചേ തീർക്കാനാവൂ. ' ഒരുമിച്ച്'- അതൊരു സുഖമുള്ള വാക്കല്ലെ.!?

Sunday 20 May 2012

എന്നെ മറക്കുകിൽ (മൊഴിമാറ്റം) *


എന്നെ മറക്കുകിൽ


ഒന്നുണ്ടു നിന്നോടു ചൊല്ലുവാനോമനേ,
ഇങ്ങനെയാവാമിതെന്നുടെ കാഴ്ചയിൽ.

ജാലകത്തിൻ ചാരെ മല്ലെക്കടന്നുപോം
ശാരദകന്യതൻ ആരക്തശാഖിയിൽ
തൊട്ടുനിൽക്കുന്ന സ്ഫടിക രാഗേന്ദുപോൽ.

മരവിച്ച ചാമ്പലോ, വേനൽ വരട്ടിയുണക്കിയ
ചുള്ളിയോ പോലെ,  തൊട്ടീടുകിൽ.

എല്ലാമടുപ്പിക്കയാണെന്നെ നിന്നിലേയ്ക്ക്
ഉണ്മയിലുള്ളവയെല്ലാം.
സുഗന്ധങ്ങൾ,
വെള്ളിവെളിച്ചവും ,ലോഹാരവങ്ങളും.
ഏറെ പ്രതീക്ഷയോടെന്നെ വരവേൽക്കുവാൻ
കാത്തുനിൽക്കും നിന്റെ ദ്വീപതീരങ്ങളിൽ
എന്നെയടുപ്പിക്കുമിക്കൊച്ചു നൗകകൾ.

കാലം കുതിച്ചൊഴുകുമ്പോൾ അലിഞ്ഞുപോം
നിൻപ്രണയമെങ്കിലോ ഞാനും മറന്നിടും.
ഒരുദിനം നീയെന്നെ ആകെ മറക്കുകിൽ,
കാക്കേണ്ടെനിക്കായി പ്രേമമാർഗ്ഗങ്ങളിൽ,
നിന്നെ മറന്നു കഴിഞ്ഞിരുന്നെന്നേഞാൻ.

ദീർഘമായ് ഭ്രാന്തമായ് ചിന്തിച്ചുനീയെന്റെ
പ്രാണനിൽ പാറുന്ന കാറ്റിൻ കൊടിമരം,
എന്റെ വേരോടും ഹൃദയതീരങ്ങളിൽ
എങ്ങോ മറന്നിട്ടു പോകാൻ ശ്രമിക്കുകിൽ,
ഓർമ്മിച്ചു വ്യ്ക്ക നീ, അന്നു തന്നെ
ആനിമിഷത്തിൽ തന്നെ ഞാൻ
കൈകളുയർത്തി യാത്രാമൊഴി ചൊല്ലിടും.
മറ്റൊരു തീരത്തു വേരുറപ്പിച്ചിടും.

എങ്കിലും, എന്നും, എല്ലാനിമിഷത്തിലും,
എങ്ങുമൊടുങ്ങാത്ത മാധുര്യമോടു നീ
എന്നോടു ചേരേണ്ടവൾ എന്നറിയുകിൽ,
ഒരു ചുമ്പനപ്പൂവു ചേരുന്ന ചുണ്ടുമായ്
എന്നെന്നുമെന്നെ തിരയുന്നുവെങ്കിലും,
ഓ ,എന്റെ സ്വന്തമേ, എൻപ്രേമസാരമെ,
നീയെന്നിലഗ്നിയായ് വീണ്ടും ജ്വലിച്ചിടും.

കെട്ടൊടുങ്ങുന്നില്ല ഒന്നുമെന്നുള്ളിൽ, നീ
വിസ്മൃതിയിൽ പെട്ടു പോകില്ല തെല്ലുമേ.
നീയറിഞ്ഞാലും പ്രിയേ നിൻ പ്രണയമാ
ണെന്റെ പ്രേമത്തിന്റെ ജീവാമൃതം സഖീ
നിന്റെ നിശ്വാസം നിലയ്ക്കും വരെ നിന്റെ
കൈകളിൽ എൻ കരം ചേർന്നിരിക്കും വരെ
ഭദ്രമാണോമനേ പ്രണയമാക്കൈകളിൽ.

                                                           (മെയ് 2012)

If You Forget Me

I want you to know
one thing.

You know how this is:
if I look
at the crystal moon, at the red branch
of the slow autumn at my window,
if I touch
near the fire
the impalpable ash
or the wrinkled body of the log,
everything carries me to you,
as if everything that exists,
aromas, light, metals,
were little boats
that sail
toward those isles of yours that wait for me.

Well, now,
if little by little you stop loving me
I shall stop loving you little by little.

If suddenly
you forget me
do not look for me,
for I shall already have forgotten you.

If you think it long and mad,
the wind of banners
that passes through my life,
and you decide
to leave me at the shore
of the heart where I have roots,
remember
that on that day,
at that hour,
I shall lift my arms
and my roots will set off
to seek another land.

But
if each day,
each hour,
you feel that you are destined for me
with implacable sweetness,
if each day a flower
climbs up to your lips to seek me,
ah my love, ah my own,
in me all that fire is repeated,
in me nothing is extinguished or forgotten,
my love feeds on your love, beloved,
and as long as you live it will be in your arms
without leaving mine.

By Pablo Neruda

Friday 18 May 2012

പെണ്മരം *

പെണ്മരം

ഓരോ പെണ്ണും ഓരോ മരമാണ്.
കായ്കനികളും തണലുമാണ്.
ഇടവേളകളിൽ
ചാരിനിന്നും  ചാഞ്ഞിരുന്നും
സൊറപറഞ്ഞ്
 നേരം കളയാൻ
ഒരു തണൽ വട്ടവും.

കെട്ടതും ചീഞ്ഞതും
അട്ടുനാറിയതും
എല്ലാമേറ്റെടുക്കുന്നേയുള്ളൂ!
പുറം തിരിയുന്നില്ല ഒന്നിനോടും,
പകരം തരുന്നതോ
വസന്തവും വർഷവും
രുചിയും കനിവും.

ആഴങ്ങളിൽ വേരോട്ടമുള്ളവൾ,
തേടുന്നതോ നനവിന്റെ ഗന്ധം.
തായ്ത്തടി മുറിച്ചാലും,
തായ് വേരറുത്താലും
പേർത്തും പേർത്തും
പൊട്ടിമുളയ്ക്കുന്നവൾ.!

എല്ലാം വലിച്ചെടുക്കും,
ഏറെയെല്ലാം ഉള്ളിലമർത്തും,
ഒടുക്കം,
ആരാന്റെയടുപ്പിൽ എരിഞ്ഞമരും.

                                               (മെയ് 2012)

Tuesday 3 April 2012

കയ്പ്

"എന്തൊരു കയ്പാണമ്മേ! ഇനി ഞാൻ കുടിക്കില്ല
പോരുമിക്കഷായം." എന്നെന്മകനുരയ്ക്കവേ,
നെറ്റിയിൽ മുകർ,ന്നുണ്ണിത്തുടയിൽ താളം കൊട്ടി,
ചിണുങ്ങും ചിറിക്കോണിലൊലിക്കും കയ്പിൻ തുള്ളി,
സാരിയാൽ തുടച്ചുംകൊണ്ടിത്തിരി കൽക്കണ്ടത്തിൻ
തുണ്ടുകൾ കൈവെള്ളയിൽ വച്ചു ഞാൻ മെല്ലെച്ചൊല്ലീ.

"എത്രയോ കടു കയ്പു കുടിച്ചാളമ്മ! അല്ല ,
കയ്പുനീർ നിറഞ്ഞൊരീക്കടലേ നീന്തീടുന്നു,
കണ്ണുനീർ പോലും കയ്പിൻ ചാലായി ചിറിത്തുമ്പിൽ
നനവേറ്റവേ കുടിച്ചിറക്കി, കൽക്കണ്ടത്തിൻ
തുരുത്തായ് നീയെന്നുള്ളിൽ കുരുത്തു തുടങ്ങയാൽ
തിക്തസാഗരം നറും പാൽക്കടൽ പരപ്പായി.

എങ്കിലും കുഞ്ഞേ നിനക്കമ്മയാണമ്മിഞ്ഞതൻ
കൊതിയിൽ,മധുരത്തിൽ ,വെറുപ്പിൻ ചെന്ന്യായകം
കലർത്തീ ചതിക്കുവാൻ ആദ്യമായ് പഠിപ്പിച്ച
തറിവൂ, മറ്റാർക്കാനും ലാഭമായ് ഭവിക്കുവാൻ.

ഉറങ്ങും മുൻപേ നിനക്കെത്രയോകാതങ്ങളുണ്ട്
ഇനിയും താണ്ടാൻ പിച്ച വച്ചതേയുള്ളു മെല്ലെ!
കടു കാഞ്ഞിരത്തിന്റെ കയ്പു നീരൊപ്പം കാട്ടു
ഞെരിഞ്ഞിൽ കിടക്കയും, കണ്ണുനീർത്തടാകവും
പിന്നിടും വഴികളിലെത്രയോ ചതുപ്പുകൾ,!
പനിനീരിതളിനും പിന്നിലേ മുൾക്കാടുകൾ!

എങ്കിലും പൊന്നോമനേ കുഞ്ഞുകാൽ ചുവടൊന്നു
പിഴച്ചാൽ, കുഞ്ഞിക്കണ്ണിൽ നീർമണിതുളുമ്പിയാൽ
ആധിയാണമ്മയ്ക്കുള്ളിൽ കടലായ് പെരുകുന്നു,
ചൂഴവും കനൽക്കാറ്റിൻ ചൂളമായ് മുഴങ്ങുന്നു.

അറിയാം ,ഒരിക്കൽ നിൻ നെഞ്ചിലെത്താളം മിന്നൽ
പുത്തിടും മിഴിക്കോണിൽ കുടുങ്ങിപ്പിടഞ്ഞിടും,
ആദ്യരാഗത്തിൻശ്രുതി മീട്ടവേ ഹൃത്തന്ത്രികൾ
മുറുകിപ്പൊട്ടി ചുടുചോരവാർന്നൊലിച്ചിടും,
പിന്നെയും കാലം പോകെ നീതന്നെയാകും
മറ്റൊരുണ്ണിതൻ നാവിൽ നറുംതേൻകണമിറ്റിച്ചിടും.

മകനേ കഷായമല്ലമ്മതൻ ഹൃദയത്തിൻ
സങ്കടക്കടൽ വാറ്റിയെടുത്തോരമൃതമാം,
മധുരംതന്നും രക്തകുങ്കുമമണിയിച്ചും
പൊരുതാനല്ലോ നിന്നെ സജ്ജനാക്കുന്നു കുഞ്ഞേ.
വർത്തമാനത്തിൻ മൂർച്ച നിന്റെ നെഞ്ചകം കുത്തി-
പ്പിളർക്കും മുൻപീ കനൽത്തുള്ളികൾ കുടിക്ക നീ.

                                                                   (മാര്‍ച്ച്‌ 2012)

Saturday 17 March 2012

വിമോചനം *

വിമോചനം

ഭൗതിക സ്വര്‍ഗ്ഗ സുഖദാനുഭൂതികൾ
തീർക്കുന്ന നീലത്തടാകത്തിൽ നീന്തവേ,
ബന്ധങ്ങൾ കേവലം കീറമാറാപ്പുകൾ
സൗഹൃദങ്ങൾ നായ നക്കിയോരന്നവും.
നാറും നഗരമേ, നിന്റെ മധ്യാങ്കണ-
നാഡികൾ പേറും മഹാർബുദമാണവ.

ശുക്ലം, വിയർ,പ്പശ്രുനീ,രൊരു വേശ്യതൻ
ഋതുരക്തപാപം , കുറുകിക്കറുത്തൊരീ
ശയ്യാതലം നീ മറച്ചൂ വിലോലമാം
ദർശനസൗഖ്യദം പട്ടുവിരിപ്പിനാൽ.

ചന്ദനം ചാലിച്ച വാക്കിന്റെപൂക്കളാൽ,
ഇന്ദ്രനീലം തിളയ്ക്കുന്ന നിൻ നോക്കിനാൽ,
രാഗോത്സവം വിടർത്തുന്ന സ്പർശത്തിനാൽ,
തീവ്രാനുരാഗത്തിനാലിംഗനാഗ്നിയാൽ
എത്ര നാൾ നീയൊളിപ്പിക്കും സഖേ നിന്റെ
നെഞ്ചിൽ നുരയ്ക്കുന്ന മൃത്യുകീടങ്ങളെ!?

കൂട്ടിക്കൊടുപ്പിൻ ചതുപ്പും, കൊടും ചതി
ചായം പുരട്ടിച്ചമച്ചരക്കില്ലവും
ആഡംബരത്തിൻ തണുപ്പുമാലക്തിക
ചാരുതയോലും നരകസംഗീതവും,
എന്നേ മടുത്തു തിരിച്ചറിയുന്നു നിൻ
നീലിച്ച ചുംബനത്തിൻ മൃത്യുദംശനം.

നേരുന്നു ഞാൻ നിനക്കന്ത്യ യാത്രാമൊഴി,
ഊരുന്നു നീ തന്ന മുദ്രാംഗുലീയവും.
പാദുകമുപേക്ഷിച്ചു പാദരേണുക്കളും
തട്ടിക്കുടഞ്ഞീപ്പടി കടക്കുന്നു ഞാൻ.

                                           (മാര്‍ച്ച്‌ 2013)

ക്ഷമാപണം

ക്ഷമാപണം

സോദരീ ക്ഷമിക്കുക കെട്ടുതാലിതൻ കൊല-
ക്കയറിൽ കുടുങ്ങി നീപിടയുമ്പോഴും, പ്രാണൻ
വഴിമുട്ടിയേ തപിച്ചാർദ്രമായ് കേഴുമ്പോഴും,
ഇറ്റു സ്നേഹത്തിൻ ദാഹനീരിനായ് പൊള്ളുമ്പോഴും,

ഇന്ദ്രിയ വാതായനപ്പഴുതിൽക്കൂടി ഒച്ച
ഒട്ടുമേകേൾപ്പിക്കാതെ, പിച്ചളക്കണ്ണും കൂർത്ത
മൂക്കുമായ് മരണത്തിൻ ദുഷ്ടദേവത നിന്റെ
കരളിൻ മിടിപ്പിലേക്കെല്ലിച്ചകരം നീട്ടേ,

പ്രജ്ഞയിൽ കുപ്പിച്ചില്ലു വിതറും പോലെ, നിന്റെ
പിഞ്ഞിയ കരളിലേക്കാണികൾ തറയ്ക്കും പോൽ,
കെടുകാലത്തിൻ  വടുകെട്ടിയ വരൾകണ്ഠ-
നാളത്തിൽ വിഷം തേച്ച തെറിവാക്കിറ്റിച്ചു ഞാൻ.!

കാണുവാനായീല നിൻ കണ്ണിലേക്കിരമ്പിയ
കരൾഭിത്തികൾപൊട്ടിയാർത്തലച്ചീടും നോവിൻ
തിരമാലകൾ, കൊടുംചതിയിൽ കെണിപെട്ട
നിസ്സഹായതയുടെ മൂകമാം പിടച്ചിലും!.

ഉള്ളിലെ നേർക്കാഴ്ചയെ മറച്ചേ നിന്നൂ പാപ-
ശയ്യയിൽ നേടിക്കുന്നുകൂട്ടിയ മഹാസുഖം.
കേൾക്കുവാൻ കഴിഞ്ഞീല വേട്ടനായ് പല്ലിൽ കോർത്തു
വലിക്കും  മൃഗത്തിന്റെ മൂകരോദനം തെല്ലും.

എതിർക്കാനരുതാത്ത നിന്നെയാണല്ലോ മദം
പൂണ്ടൊരെൻ വാക്കിൻ വിഷം തേച്ചു ഞാനമ്പെയ്തതും!
മനസ്സും ശരീരവും പണയം വച്ചും വിറ്റും
നേടിയ പൊന്നും നിധികുംഭവും കിലുങ്ങവേ,
കേൾപ്പതെങ്ങനെ സഖീ സോദരീ നെഞ്ചിൻ കൂടു
തകർന്നേ ചിതറിടും വ്യർത്ഥമാം വിലാപങ്ങൾ!.

ചെകുത്താൻ പണിപ്പുര തീർക്കുമീ മസ്തിഷ്കത്തിൽ
മൃത കോശങ്ങൾ മത്രം ബാക്കിയാകവേ തെല്ലും
കഴിഞ്ഞീലറിയുവാൻ നീയലഞ്ഞകലുമീ
കനൽപ്പാതകൾ നീണ്ടേകിടക്കും വീഷക്കടൽ.

കുഷ്ഠരോഗത്തിൻ വ്രണം വിങ്ങുമെന്നാത്മാവിന്നു
തൊടുവാനറിയുവാൻ കഴിഞ്ഞീലല്ലോ നിന്നെ
കാലവും വിധിയും ചേർന്നെത്രയോ മുന്നം നിന്നെ
കുരിശിൽ പേർത്തും പേർത്തും  തറച്ചൂ മുറിവേറ്റി!

ക്ഷമിക്കൂ സഖീ എന്നേ മരിച്ചു കഴിഞ്ഞ നിൻ
ജഡമാണല്ലോ തുണ്ടംകീറി ഞാൻ രസിച്ചതും!
ഒന്നുമേപോരാഞ്ഞിരുതലനാവിനാൽ  കുത്തി-
പ്പിളർന്നൂ പിടയും  നിൻ താന്തമാമാത്മാവിനെ.
നിൻ മിഴിക്കോണിൽ ഹിമബിന്ദുപോൽതിളങ്ങുമീ
തീർത്ഥമെന്നാത്മാവിനെ ശുദ്ധമാക്കട്ടെ നിത്യം.

                                                                     (മാര്‍ച്ച്‌ 2013)

Friday 9 March 2012

മിഥ്യ


ഇതു പൊറുതിയല്ല

എന്നറുതിയാണ്

വാഴ്വല്ല ,പാഴായ ജന്മമാണ്

രതിയല്ല ചതിയാണു

നിത്യവൃത്തി

കനവല്ല കണ്ണുനീരാണു കണ്ണിൽ.

           ഇവിടെ ഞാൻ ജീവിക്കയല്ല ഹോമിക്കയാ-

           ണെന്റെസ്വപ്നങ്ങളും, പൂത്ത പാടങ്ങളും,

നീരരുവി പോലെയുറവാർന്ന ദാഹങ്ങളും,

നീലക്കടമ്പിന്റെ കൊമ്പിലെ വേണുവും.


ഒരുമയിൽപ്പീലിപോലാത്മാവിൻ  താളുകൾ-

ക്കിടയിൽഞാൻ നെയ്തൊരാ വർണ്ണപ്രപഞ്ചവും,

കാമനകൾ തൻ കീറമാറാപ്പിൽ  കാത്തൊരാ

ഭാവനാലോലമാം മഞ്ചാടിമണികളും

ചിതറിത്തെറിച്ചുപോയ്, ശൂന്യമീ നെഞ്ചകം,

നിറയുന്നു പേക്കിനാവിൻ കാട്ടുതീയിനാൽ


ഭ്രാന്തിൻ പുഴുക്കൾനുരയ്ക്കും ഞരമ്പിലൂ-

ടുരുൾപൊട്ടിയൊഴുകുമോ കവിതതൻ വിപ്ലവം?

വരൾമണ്ണുപോലുള്ള  വിണ്ട പാദങ്ങളാൽ

ഒരു കാതമെങ്കിലും താണ്ടുമോ ഞാനിനി?

നിണപാദമുദ്രകൾ നിറയുമീവേദിയിൽ

മിഴിനീരു പുഴപോലെ ഒഴുകുമീ ഭൂമിയിൽ

വർണ്ണങ്ങളിനിയും പൊലിയ്ക്കുമോ ജീവനിൽ

വീണ്ടുമെൻ വേണു തുടിക്കുമോ തെന്നലിൽ?


                      (മാര്‍ച്ച്‌ 2012)



Saturday 3 March 2012

സോഷ്യലിസം *

സോഷ്യലിസം

വാക്കത്തി വായ്ത്തല പോലെന്റെ വാക്കുകൾ,
വിഷമുള്ളു കുത്തിയ പോലെന്റെ നോക്കുകൾ,
ചൊറുതണവള്ളിപോലെന്റെയാലിംഗനം,
കാട്ടുകടന്നലിൻ കുത്തുപോൽ വേഴ്ചയും.

വിൽക്കുവാൻ വച്ചിരിക്കുന്നു ഞാനെന്നെയീ
മൂവന്തി നേരത്തു നാട്ടൂനാൽക്കവലയിൽ.
ഇടനിലക്കാരന്റെ പേച്ചിന്റെ മന്ത്രമി-
ല്ലാദ്ധ്യാത്മികത്തിൻ മറയില്ല തെല്ലുമേ!

പശയിട്ട ഖദറിന്റെ വടിവുടയ്ക്കാതെ,
വേർപ്പറിയാതെ കാറിൽ പറക്കുന്ന കൂട്ടരും,
മന്ത്രതന്ത്രങ്ങൾ ജപിക്കുന്ന കാവിയും,
സ്വന്ത ബന്ധങ്ങൾ വെടിഞ്ഞവർ വേറെയും,
കുർബാന ചൊല്ലുന്ന ളോഹയും, നെറ്റിയിൽ
നിസ്കാര വടുവുള്ള നല്ല ചങ്ങായിയും,

തെറിവാക്കുരയ്ക്കുന്ന പുലയാടിയും,
പാതിരാവിൽ പതുങ്ങുന്ന തറവാടിമക്കളും,
മത്തിയും കള്ളും മണക്കും പുലയനും,
യജ്ഞം നടത്തുന്ന പൂണൂലുധാരിയും

നോവിനെ കാവ്യങ്ങളാക്കും കവിയു,മാ-
വാക്കിനെ വസ് ത്രമുരിക്കുന്ന കൂട്ടരും,
മാനത്തു പൂക്കുന്ന `താര`ങ്ങളും, ചെളി-
ക്കുണ്ടിലെത്താമരക്കുഞ്ഞുങ്ങളും വന്നു
വാങ്ങുവിൻ, അല്ലെങ്കിൽ വാടക നൽകുവിൻ
വില്പന, വാടക തമ്മിലെന്തന്തരം!?

മാവേലിനാട്ടിൽ സ്ഥിതിസമത്വം കാത്തു-
പോറ്റുമിവൾ ഈ വിശ്വസ്തയാം സ്ഥാപനം.

                                                          (ഫെബ്രുവരി 2013)

Wednesday 29 February 2012

നന്ദി

ഹേ! വിധികർത്താവേ,
നിനക്കു നന്ദി.
ഉയിരിന്റെ ഉണ്മയിൽ നിന്നും
ഉയിർക്കൊള്ളുന്ന കൂപ്പുകൈ നിനക്ക്.

പ്രണയിച്ചവനെ
താലിക്കയർ മുറുക്കുന്ന
ആരാച്ചാരക്കി,
നെറുകയിൽ വാളറഞ്ഞു
രുധിരമൊഴുക്കുന്ന
അറവുകാരനാക്കി,
മുദ്രമോതിരത്തിന്റെ വിലങ്ങിൽ കുടുക്കുന്ന
മുഖമില്ലാത്ത കാപാലികനാക്കി,
പട്ടയഭൂമി പോലെ,
 എന്നുടൽ വെട്ടിത്തെളിച്ച്
വിത്തിറക്കുന്ന,
നാറുന്ന ഉടമയാക്കി,
എന്റെ മുന്നിൽ നിർത്താത്തതിന്,

അവന്റെ മി ഥ്യാഭിമാനം
നീർക്കുമിള പോലെ
പൊലിഞ്ഞുപോകുന്നതിന്
എന്ന സാക്ഷിയാക്കാത്തതിന്,

പിന്നെ,
വെറുപ്പു തണുത്തുറഞ്ഞ
ഉത്തരധ്രുവമാക്കി
എന്നെ മാറ്റാത്തതിന്,

എന്റെ പ്രണയത്തെഉള്ളിൽ കാത്തുവച്ച്,
സുവർണ്ണ സുരഭിലമായ
ഒരു കുഞ്ഞു നെയ് വിളക്കിന്റെ വെളിച്ചമായി,
മിഴികളെ വിശാലമാക്കിയതിന്,
മൊഴികളിൽ ആഴം നിറച്ചതിന്,
വഴികളെ അനന്തമാക്കിയതിന്,

പിന്നെ,
വറ്റാത്ത സ്നേഹമുള്ള കെടാവിളക്കായി,
ഒരു പെണ്ണുടലായി
എന്നെ തീർത്തതിന്,
നന്ദി.

Thursday 23 February 2012

യാത്ര

പടിയിറങ്ങുന്നു പ്രിയസഖീ കണ്ണുനീർ-
ച്ചാലുണങ്ങിയ നിൻ മുഖം നോക്കാതെ.
പാതി ചാരിയ വാതിലിൻ പിന്നിൽ നിൻ
നെഞ്ചകം പിടയ്ക്കുന്നതും കേൾക്കാതെ....

എത്ര സന്ധ്യകൾ പിന്നിട്ടൂ നാം നട-
ന്നടിയളന്നുള്ളൊരീ വഴിത്താരകൾ,
സ്നേഹ സാന്ത്വനം പങ്കിടാൻ തെല്ലിള-
വേൽക്കുവാൻ വന്നൊരാമ്പൽ കുളങ്ങര,
മിഴികളിൽ മനം തേടി സ്വയം മറ-
ന്നന്നു നാം നിന്ന പുത്തിലഞ്ഞിത്തറ,
പിന്തിരിഞ്ഞൊന്നു നോക്കാതെ നിൽക്കാതെ
പോകയാണു ഞാനോമനേ നേരമായ്.

ശ്യാമ നീല വനങ്ങൾ കടന്നു വെൺ-
മഞ്ഞുറങ്ങുന്ന ശൈലങ്ങൾ പിന്നിട്ടു,
ദൂരെ സാഗര വീചികൾക്കപ്പുറം,
നീലവാന യവനികയ്ക്കപ്പുറം,
പോകയാണെന്റെയോമനേ നേരമായ്
പിൻവിളിയ്ക്കാതെ യാത്ര തന്നീടുക.

Monday 20 February 2012

രുദ്രവീണ*

രുദ്രവീണ

കാൽച്ചിലമ്പിൻ മണികളൊന്നായ് ഉതിരുവോളം,
പദയുഗം നിണകണങ്ങളിൽ  കുതിരുവോളം,    
തിരുവരങ്ങിൽ നടനമാടാം ശങ്കരാ ഞാനീ     
കളിവിളക്കിൻ തിരികളൊന്നായ് അണയുവോളം
ലോലമാമെൻ പ്രാണതന്ത്രികൾ മീട്ടി ഞാൻ പാടും
രുദ്രവീണാലാപമെന്നിൽ നിലയ്ക്കുവോളം,

നടനമാടാം തിരുവരങ്ങിൽ ശങ്കരാ ഞാനെൻ
ഹൃദയതാളം നിന്റെ നെഞ്ചിലലിയുവോളം.
ചന്ദ്രചൂഡാ, നീലകണ്ഠാ നീ തുടി കൊട്ടി
തുയിലുണർത്തൂ പ്രകൃതി താളം ലാസ്യലയനൃത്തം.

നെഞ്ചകത്തിൽ ദ്രുതതരം നിൻ തുടിതാളം പടരവേ,
പദമിതിൽ നിൻ താണ്ഡവത്തിൻ ചടുലതാളം പകരവേ,        
നടനമെങ്ങനെ നിർത്തിടും ഞാൻ എൻ ഞരമ്പുകളിൽ
കാളകൂടവുമമൃതുമൊപ്പം തിരയിളക്കുമ്പോൾ!

ഗഗനനീലിമനേർത്ത പട്ടിൻ കാന്തിയാൽ നിന്റെ,
ഗൗരവം കവരാനെനിക്കൊരു ഭാവമില്ലറിക.
ഹേ! കപാലിൻ, രാസലീലകളാടി മോഹിനിയായ്,
ചപലയായ് നിൻ കരളിളക്കംകാണുവാൻ വയ്യ.!

നാമപഞ്ചാക്ഷരിയെന്റ്റെ കരളിലലിയുമ്പോൾ,
കഠിന വൽക്കല വ്രത തപങ്ങളെ നെഞ്ചിലേറ്റട്ടെ –ചുറ്റും
ഹിമകണങ്ങൾ പെയ്തുപെയ്തെൻ തൃഷ്ണയകലട്ടേ – 
ഉള്ളിൽ ചുര മാന്തും കുതിരകൾക്കു ശമനമാകട്ടെ. 

തിരുജടയിലമരുമൊരുജല കണികയാകട്ടെ 
ഞാൻ ശ്യാമമേഘനഭസ്സിലെച്ചെറു താരമാകട്ടെ.
വിശ്വ നർത്തക, നിൻ പദങ്ങൾ ദ്രുതതാളം ചവിട്ടുമ്പോൾ,
മാമകാത്മ ബന്ധനങ്ങൾ മുക്തി നേടട്ടേ.

പ്രണവമന്ത്രസാരമേ നിൻ തിരു മിഴിയിൽ കനലായി-
ട്ടെരിയുന്നതെന്റ്റെ ദേഹദാഹമാണല്ലോ!
നിന്റെ ഹസ്തകപാലത്തിൽ ഭിക്ഷയായിത്തുളുമ്പുന്ന-
തെൻ കദനമലതല്ലും കണ്ണുനീരാഴി.

തിരുമാറിൽ തൂവിയർപ്പിലലിയുന്ന ഭസ്മമെന്റെ
ലോകമോഹമെരിഞ്ഞുള്ള ചാമ്പലെന്നറിക.
കലിയുഗത്തിൻ കറയെല്ലാം കരളിനുള്ളിൽ കുമിയുമ്പോൾ
ഹേ, സദാശിവ തിരുജടയിൽ ഗംഗയുണരട്ടെ.

ചുടലഭസ്മം ചൂടി മാറിൽ കപാലങ്ങളിളകുമ്പോൽ,
താണ്ഡവത്താൽ ലോകമാകെയൊടുക്കുമ്പോഴും,
അർദ്ധനാരീശ്വരാ നിന്റെ സ്ത്രൈണ ചേതനയയിടും ഞാൻ
വാക്കുമർത്ഥവുമെന്നപോലെ അലിഞ്ഞുചേരും.

ഹേ കലാധര, പാർവതീശ്വര നടനമാടിത്തളർന്നു നിൻ
പാദതാരിൽ മധുവായെൻ പ്രാണനർപ്പിപ്പൂ.
തിരുവരങ്ങിൽ നടനമാടാം ശങ്കരാ ഞാനീ
കളിവിളക്കിൻ തിരികളൊന്നായ് അണയുവോളം,
രുദ്രവീണാലോലതന്ത്രികൾ മീട്ടി ഞാൻ പാടും             
നിന്റെ നാദധാരയെന്നിൽ നിലയ്ക്കുവോളം.

(ഫെബ്രുവരി 2012)