Thursday 21 June 2012

പൂർണ്ണം

പൂർണ്ണം

പൂർണ്ണമാകുന്നെന്റെ പ്രണയം
അതു നിന്റെ നേർക്കാകുന്ന കാരണം മാത്രം.
സിരകളിൽ, മജ്ജയിൽ തീത്തൈലമായ്,
 എന്റെ ആത്മാവിൽ കനൽ മഞ്ഞു പോലെ.
ജന്മാന്തരങ്ങളായ് പിരിയാതെ തുടരുന്നു
പരമാണുവും തുടിക്കുന്നു.
പ്രവഹിക്കയാണു ഞാൻ നിൻ അബോധത്തിലൂ-
ടാദി മധ്യാന്തമില്ലാതെ.
അറിവീലൊരിക്കലും എന്നെ നീ
നിന്നിലൂടൊഴുകുന്ന പ്രണയവും പൊരുളും.
രാധികയല്ല ഞാൻ, നീ കണ്ണനും,
മൗനമുദ്രിതമല്ലെൻ വിചാരം.
ആർത്തലച്ചൊഴുകുന്ന ഗംഗ ഞാൻ;എത്തി  നിൻ
തിരുജടയിൽ ഇവിടെന്റ മോക്ഷം.
നിന്റെ തുടി താളമെൻ ഹൃദയതാളം,
നിന്റെ തൃക്കണ്ണിലെരിയുന്നതെന്റെ കാമം.
ചടുലതാളത്തിൽ നീ ആടൂ സദാശിവാ
പദപാതമേൽക്കട്ടെയിവളിൽ.
സർവസംഹാരകനായെന്റെ പ്രാണനിൽ
നീ പെയ്തിറങ്ങൂ സലീലം.
മൃതിലഹരി നിറയട്ടെ പരമാണുവിൽ പ്രണയ
മൂർച്ഛയിൽ പൊലിയട്ടെ ജീവൻ.
വിറകൊണ്ടു നിൽക്കുമെൻ കൈവിരൽത്തുമ്പിലൂ-
ടൊഴുകുന്നു കാലവും കലയും.
പൂർണ്ണമാകുന്നെന്റെ പ്രണയമതു നിന്നിൽ ഞാൻ
തേടുന്ന കാരണം മാത്രം.

                                                                             (ജൂണ്‍ 2012)

No comments:

Post a Comment