Thursday 9 July 2015

ഫേസ് ബുക്ക് കുറിപ്പുകൾ

എത്ര വലിയ ബാധ്യതയും
പരതന്ത്രതയും ആണ് ഈ ശരീരം
എങ്കിലും അതിനെ എത്രമേല്‍ പ്രിയത്തോടെ
പരിപാലിക്കുന്നു നാം !!
ജരാനരകള്‍ വന്നെത്തുന്നകാലം വരെ 
അതിനെ മറ്റുള്ളവര്‍ സ്നേഹിച്ചേക്കാം .....
പിന്നെയോ??
വാര്‍ദ്ധക്യമെത്തുന്നതിനുമുന്‍പ്
ആയുസ്സെത്തിയവര്‍ എത്ര ഭാഗ്യം ചെയ്തവര്‍...
"ആര്‍ക്കും വേണ്ടാതെ വരുമ്പോള്‍
നീ എന്നിലേ യ്ക്ക് പോരൂ" എന്ന്
നെഞ്ചുപൊള്ളി വിളിക്കാന്‍
ആരാനുമുണ്ടോ ?
നമുക്കൊരേ മരത്തണല്‍ പോരും
ഒരു കൈക്കുമ്പിള്‍ വെള്ളവും
ഊന്നുവടി കാട്ടില്‍ കളഞ്ഞേക്കൂ,
അറ്റം കാണാത്ത ആ ഒറ്റയടിപ്പാത
എന്റെകാല്‍പ്പാടുകളിലൂടെ
നീ നടന്നു തീര്‍ക്കുക...
അവസാനശ്വാസവും പകുത്തെടുത്ത്
അമര്‍ത്യരാവുക നാം ...

********************************************************
നീരൊഴുക്കുകള്‍ സ്വാഭാവികമാണ് ..
ഉയരങ്ങളില്‍നിന്നു താഴേയ്ക്ക്,
അതാണ് അവയുടെ വഴി.
നാം അസ്വാഭാവികമായി അവയെ ഉയരങ്ങളില്‍ എത്തിക്കും
കിട്ടുന്ന ആദ്യ അവസരം മുതലാക്കി 
അവ വീണ്ടും ഭൂമിയില്‍ ചെന്ന് ചേരും.
വെല്ലുവിളികളോ അവകാശവാദങ്ങളോ ഇല്ലതന്നെ
തീര്‍ത്തും നിരഹങ്കാരമായി,
നിലം പറ്റി,
പങ്കുവച്ച്,
എത്ര വേഗത്തില്‍ സ്വയം തീര്‍ന്നുപോകും!!
ഏറ്റം താഴുംപോഴാണ്
സ്വയം വിട്ടുകൊടുക്കുംപോഴാണ്
ഏറ്റം ഉയരുന്നതെന്ന പാഠം
ആരാണ് അവയെ പഠിപ്പിച്ചത്?
മേഘങ്ങളുടെ മണിമേടകളില്‍നിന്ന്
ഭൂമിയെനോക്കി അവ കൈനീട്ടി
ആര്‍ത്തലച്ചുകരയുന്നത് കണ്ടിട്ടില്ലേ ?
കെട്ടിനിറുത്തപ്പെട്ട ഓരോ കണ്ണീര്‍ത്തടാകങ്ങളും
പിടയുന്ന ആത്മാക്കളെക്കൊണ്ട് നിറയുന്ന
കാരാഗൃഹങ്ങളാണ്...
ആളനക്കങ്ങള്‍ ഒഴിയുമ്പോള്‍
ആത്മാവ് ചേര്‍ത്തുവയ്ക്കു
നിശ്ശബ്ദമായ അലമുറകള്‍
തിളച്ചുമറിയുന്നതറിയാം......

*****************************************
ആകാശസഞ്ചാരങ്ങള്‍ക്കും
അപഥഗമനങ്ങള്‍ക്കും ഇടയില്‍
എപ്പോഴോ കരളിനുള്ളില്‍
വീണുതറച്ച ഒരു നക്ഷത്രത്തുണ്ട്...
പാരതന്ത്ര്യത്തിന്റെ ഹിമശൈത്യത്തിനും
നിസ്സഹായതയുടെ കണ്ണീര്‍പ്രവാഹത്തിനും
ആത്മബലിയുടെ ചോരക്കട്ടകള്‍ക്കും
അതിനെ കെടുത്താനായില്ല ..
സ്നേഹശൂന്യതയുടെ തമസ്സ്ഥലികളില്‍
അത് സൂര്യതേജസ്സായി..
കടന്നുകയറ്റങ്ങളുടെ ഞെരിഞ്ഞില്‍ക്കാടുകളില്‍
അതിജീവനമന്ത്രമായി.
അതിനെ പ്രണയമെന്നോ സ്വാതന്ത്ര്യമെന്നോ
ഞാന്‍ വിളിക്കേണ്ടൂ?
ഇത്രമേല്‍ തപിക്കണമെങ്കില്‍
പ്രണയമായിരിക്കണം.
ഇത്രയ്ക്ക് പൊരുതിനില്‍ക്കണമെങ്കില്‍
സ്വാതന്ത്ര്യവും ...
അല്ലെങ്കില്‍ ഇവതമ്മില്‍
എന്ത് ഭേദമാണുള്ളത്..
പ്രണയം പോലെ സ്വതന്ത്രമാക്കുന്നതെന്ത്!!
സ്വാതന്ത്ര്യത്തെയെന്നപോല്‍
പ്രണയിക്കുന്നതെന്തിനെ??
************************************
മരണം ചിലപ്പോള്‍ 
എത്രമേല്‍ പ്രിയതരമാകുന്നു....
അഭിസാരികയായി
അവനെ അന്വേഷിച്ചുപോകാന്‍ മാത്രം പ്രിയതമന്‍ ..
ഒട്ടും ഗൌനിക്കാതെ
ഗൌരവത്തില്‍ നടന്നകലുമ്പോള്‍,
കാല്പാടുകള്‍ പോലും അവശേഷിപ്പിക്കാതെ
തെന്നിമാറുമ്പോള്‍,
കൂടുതല്‍ കൂടുതല്‍
കൊതിപ്പിക്കുന്നു ...
ഞാനൊരുക്കിവച്ച ആഭിചാരക്കളത്തില്‍
നീ ഉറഞ്ഞുതുള്ളുന്നതെന്ന്!!
മാന്ത്രിക ത്രികോണത്തില്‍ തീത്തിലകമായി 
നീ മാറുന്നതുംകാത്ത് ഇരിപ്പാണ് ഞാന്‍...
.*****************************************

നിന്‍റെ മൌനം തീര്‍ക്കുന്ന വിടവുകള്‍
പ്രണയം കിനിയുന്ന ഓര്‍മ്മകളുടെ
ചാന്തുകൂട്ടുകൊണ്ട്
തേച്ചുകൂട്ടുകയാണ് ഞാന്‍.
കിനാവിന്റെ നിറക്കൂട്ടുകള്‍കൊണ്ട്
മോടിപിടിപ്പിക്കുകയും.
എന്റെ ആകാശങ്ങള്‍ക്ക്
അതിരുകള്‍ നിശ്ചയിക്കുന്നതും
സ്വപ്നങ്ങളുടെ ചിറകുകള്‍
ചീന്തിക്കളയുന്നതുംആര്!!
ഒഴുകുന്ന ജലം പോലെയാണ് ഞാന്‍..
മേഘങ്ങളെപ്പോലെ കാമരൂപിണിയും.
എന്റെ കുതിരകള്‍ക്ക്
കടിഞ്ഞാണുകള്‍ അന്യമത്രേ!
ഉദയാസ്തമനങ്ങളില്ലാത്ത നക്ഷത്രങ്ങളാണ്
എന്റെ കാമനകള്‍ ..
കാലം തമസ്കരിക്കുവോളം
അവ തെളിഞ്ഞുനില്‍ക്കട്ടെ .......

********************************************************

വേനല്‍ച്ചൂടില്‍ വരണ്ടുണങ്ങിയ
ഭൂമിയാകുന്നു ഞാന്‍.....
കൊട്ടിഗ്ഘോഷങ്ങളും കോലാഹലങ്ങളുമായി
ആര്‍ത്തലച്ചു പെയ്ത്
ഉപരിതലം മാത്രം നനച്ച്
ഒഴുകിപ്പോകുന്ന പെരുമഴയൊന്നും വേണ്ടെനിക്ക്
ഓരോ മണല്‍ത്തരിയേയും തഴുകി നനച്ച്,
ഓരോ പുല്‍നാമ്പിനെയും ത്രസിപ്പിച്ച്,
ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്ന,
കാറ്റിനൊപ്പം കട്ടുവന്ന്
പിന്‍ കഴുത്തില്‍ ചുണ്ടുരുമ്മി
കൊതിയുടെ കെട്ടഴിച്ചിട്ട്
ഓടിമറയുന്ന,
എന്നില്‍ പെയ്തുതീരാന്‍ നേരം പോരെന്നു
പിണങ്ങുന്ന,
മഴച്ചാറ്റലിനെയാണ് കൊതിച്ചുപോവുന്നത്...
***************************************************

ഞാന്‍ മരണത്തെ സ്നേഹിക്കുന്നു ............
കഴുമരത്തിലേക്ക്
ചുവടുകള്‍ അളന്നു നടക്കുമ്പോള്‍
എങ്ങുമെത്താതെപോയ ജീവിതം 
വിദൂരസ്വപ്നങ്ങളില്‍ പോലും
ഉണ്ടായിരുന്നില്ല....
വിട്ടുപോന്നതും
വരാനിരിക്കുന്നതുമായ ഒന്നും
സ്വൈരം കെടുത്തിയും ഇല്ല.
വിധിവാചകം ഉറക്കെ പ്രസ്താവിക്കുമ്പോള്‍
ആ സ്വരം ഒട്ടും ഇടറിയിരുന്നില്ല
ആദ്യം കണ്ടപ്പോള്‍ എന്നപോലെ
ആയിരം കൊളുത്തുകളുള്ള കണ്ണുകള്‍
ഹൃദയത്തില്‍ കോര്‍ത്തുവലിച്ചു..
നീണ്ട മൌനത്തിന്റെ ശൈത്യംകൊണ്ട്
അതുപക്ഷെ മഞ്ഞുമല പോലെ ഉറച്ചുപോയിരുന്നു
മരണമൊഴികെ മറ്റൊന്നും
മുളയ്ക്കാത്തവിധത്തില്‍.....
മുന്‍പരിചയങ്ങള്‍
ഇനിയതിനെ ഉലയ്ക്കുകയില്ല ..
മരണം തനിക്കു ശിക്ഷയല്ല സ്വാതന്ത്ര്യമാണെന്ന്
അദ്ദേഹവും അറിഞ്ഞിരുന്നു!
**************************************************************

പ്രീഡിഗ്രിക്കാലത്താണ് ആദ്യമായി പവിഴമല്ലിപ്പൂക്കൾ കാണുന്നത്. മഹാരാജാസിന്റെ പിന്നിലെ ഗെയ്റ്റിന്റെ എതിർവശത്ത് .....
കാണുന്ന നഗരകൌതുങ്ങളിൽ ഒന്നും അധികം തങ്ങിനിൽക്കാതിരുന്ന കണ്ണും മനസ്സും ആ സുന്ദരിപ്പൂക്കൾ കട്ടു ..
ഓർമ്മകളുമായാണ് അവയെ പലപ്പോഴും ബന്ധെപ്പെടുത്തുക .
വെളുത്ത നനുത്ത ഇതളുകൾ തുടുത്ത പവിഴ ഞെട്ടിൽ വൃത്താകൃതിയിൽ ഭംഗിയിൽ ചേർത്ത് അടുക്കി .....പവിഴമല്ലിപ്പൂക്കൽ എന്നാൽ പ്രണയത്തിന്റെ മറ്റൊരു പേരാണ് എനിക്ക്
കാലവർഷത്തിലെ വെള്ളപ്പാച്ചിലിൽ ആവ വീണ് ഒഴുകിപ്പോകുന്നത് സങ്കടത്തോടെ നോക്കിനിന്നിട്ടുണ്ട് എന്നിലെ ഗ്രാമീണപ്പെണ്‍കൊടി ..
എത്ര നിശ്ശബ്ദം .... യാതൊരു പരിഭവങ്ങളുമില്ലാതെ ഒഴുക്കിനും കാറ്റിനുമൊപ്പം അവ ഒഴുകി നീങ്ങുന്നു ..ചിലത് ഒരു പുൽത്തണ്ടിലോ മറ്റോ കുരുങ്ങി നിമിഷങ്ങൾ തങ്ങി നിൽക്കുന്നു .ചിലപ്പോൾ ആ തങ്ങി നിൽപ്പ് തുടരും അടുത്ത മഴവരെ ..
കാലത്തിന്റെ തുടർച്ചയായ പ്രവാഹത്തിൽ പതിക്കുന്ന ഓർമ്മകളും ഒഴുകിയകലുന്നു. തിരികെ വരാത്തവണ്ണം ..ചിലവ നിമിഷങ്ങൾ തങ്ങി നിൽക്കുന്നു .ധർമ്മസങ്കടങ്ങളുടെ കുത്തൊഴുക്കുകൾ അവയെ തട്ടിപ്പറിച്ചുകൊണ്ടുപോകും ചിലപ്പോൾ . മറ്റു ചിലവ മനസ്സിന്റെ ഓരം പറ്റി കിടക്കും അടുത്ത ജന്മത്തോളം ...
പവിഴമല്ലി ഋതുഭേദങ്ങൾക്കനുസരിച്ചു തളിർക്കും , പൂചൂടും , വളരും.
ജീവിതവും കാലത്തിനനുസരിച്ച് മാറിമറിയും .. പൊലിഞ്ഞുപോകുന്ന പൂക്കൾക്കും ഇലകൾക്കും ചെറുചില്ലകൾക്കും പകരം പുതിയവ വരും ,,
എന്നാൽ തായ് ത്തടിയിൽ എൽക്കുന്ന മുറിവ് നിലനിൽക്കും...
വൃക്ഷം കടപുഴകിവീണാലും ആ മുറിവ് അവിടെക്കാണും .
അടിയൊഴുക്കുകളും കൊടുങ്കാറ്റുകളും അതിനെ മാത്രം മായ്‌ക്കില്ല ..
തീയിൽ എരിഞ്ഞു തീരുന്ന വരെ ...വടുവായി അതുകാണും
പ്രണയത്തിന്റെ തീവ്രതയും വിശുദ്ധിയുമുള്ള പവിഴമല്ലികളെ
ഇന്നോർക്കാൻ എന്താവോ കാരണം !
രഹസ്യമായി മുറിവുകളിൽ തലോടി
സ്വയം വേദനിച്ചു രസിക്കുന്ന
ഒരു മസോക്കിസ്റ്റ് എന്നിൽ എവിടെയോ
ഒളിച്ചിരിപ്പുണ്ട് !!!
*******************************************


ഒരു നിശ്വാസം എല്ലാം പറയുമെങ്കില്‍
മലയിടുക്കുകള്‍ താണ്ടി
ചൂളം കുത്തി വരുന്ന കാറ്റ്
എന്റെ മനസ് എന്നറിയുക.
ഒരു മഴത്തുള്ളിയില്‍
കദനം നിറയുമെങ്കില്‍
ആര്‍ത്തുപെയ്യുന്ന മഴ
എന്‍റെശോകം എന്നും അറിക.
ഒരിക്കലും വറ്റാത്ത പുഴയാണ്
പ്രണയമെന്നും
വേനലിലെ മണല്‍പ്പരപ്പുകളില്‍
അത് തപം ചെയ്യുകയാണ് എന്നും
തിരിച്ചറിയുക ......

Tuesday 7 July 2015

നമുക്കുതമ്മിൽ......

നമുക്കുതമ്മിൽ.. ....

എനിക്ക് നിന്റെ പ്രൗഢിയൊ
കുലചിഹ്നങ്ങളോ
അംശവടിയോ മുദ്രമോതിരമോ വേണ്ട

അധികാരപത്രങ്ങളോവാമഭാഗത്ത് ഒരിരിപ്പിടമോ വേണ്ടഅന്തപ്പുരത്തിന്റെ സുഖശീതളിമയോ
 ഹേമാംബരങ്ങളോപുഷ്പശയ്യകളോ വേണ്ടസ്തുതിപാഠകരും, ചേടിമാരുംമുത്തുക്കുടകളും, ഘോഷയാത്രകളും,വാഗ്വൈഭവത്തിന്റെ കീർത്തിമുദ്രകളുംകാംക്ഷിക്കുന്നില്ല ഞാൻ
ഉന്മാദത്തിന്റെ തേർചക്രങ്ങളിൽ
നീ കുതിക്കുമ്പോൾ
എനിക്കതിന്റെ കടിഞ്ഞാൺ വേണ്ട
കണ്ണീരൊപ്പാൻ നീളുന്ന കൈലേസുകളിൽ
എന്റെ പേർ തുന്നിയിട്ടുണ്ടാവില്ല
നിന്റെ ശരീരമോ അതിന്റെ
വിലോഭനീയമായ ആസക്തികളോ വേണ്ട
പ്രണയമോ അതിന്റെ മധുമധുരമോ പോലും..
നിന്റെ പാദമുദ്രകൾ പതിയുന്ന
പാതയോരങ്ങളിലെ പുൽക്കൊടിയുടെ
സ്പർശനസൗഭാഗ്യവും കൊതിക്കുന്നില്ല ഞാൻ

ഒരു പ്രാണന് മറ്റൊരു പ്രാണനോട്
തോന്നുന്നതു മാത്രം
എന്നോട് തോന്നുക.
എന്‍റെ കടം മടക്കണമെന്നാണെങ്കില്‍
സങ്കടങ്ങൾ ഒറ്റത്തുള്ളിയിൽ അടക്കി നൽകുക.
അതിൽ വിശേഷണങ്ങൾ ചേർക്കാതിരിക്കുക
വിഷവും.......

Sunday 5 July 2015

വിശപ്പ്

വിശപ്പ്

വിശപ്പാണീയിടെ വലയ്ക്കുന്നതെന്നെ.
എത്ര തിന്നാലും വയര്‍ നിറയുന്നതല്ലാതെ
കത്തലടങ്ങുന്നില്ല.
നേരവും കാലവും നോക്കാതെ
ചാടിവീണ് ആക്രമിക്കുകയാണ്.

അതിനെ കൊല്ലാന്‍
പട്ടിണി കിടന്നു നോക്കി.
അത് ഒളിച്ചിരുന്നു.
അത് തോറ്റെന്നു കരുതി.
ഞാന്‍ വീണ്ടും തിന്നുതുടങ്ങി
പുച്ഛച്ചിരി  ചിരിച്ചുകൊണ്ട്
ആദ്യ അപ്പക്കഷണത്തിനുമേല്‍
അത് ചാടിവീണു.
മല്‍പ്പിടുത്തങ്ങള്‍ വേണ്ടിവന്നില്ല;
എപ്പോഴേ തോറ്റിരുന്നു ഞാന്‍ .

 രാത്രിവിളക്കുകള്‍ അണയുമ്പോള്‍
അതിന്റെ മുരള്‍ച്ച കൂടിക്കൂടിവന്നു.
ചലനങ്ങളില്‍
ഇരപിടിയന്‍ പുലിയുടെ മെരുക്കം,
വചനങ്ങളില്‍
വൃദ്ധകാമുകന്റെ  കൌശലം.


രാത്രികളില്‍  ഉറക്കാതെ
അത് മുക്രയിട്ടുതുടങ്ങി
തോരാമാഴയുടെ കര്‍ക്കിടകത്തില്‍
ചുരമാന്തി അക്ഷമനായി
തീപാറുന്ന മീനത്തില്‍
ചുറ്റും തിളച്ചുതൂവി
മകരക്കുളിരില്‍
വാല് കാലുകള്‍ക്കിടയില്‍ തിരുകി
ഉറക്കം നടിച്ചു.

രാപ്പാതി പോകെ
മാര്‍ജാരപാദങ്ങളില്‍ നടന്ന്,
അജീര്‍ണ്ണം പിടിക്കുന്നത് ഗൌനിക്കാതെ
 എന്തും തിന്നുതുടങ്ങി.

കടമെടുക്കാത്ത തലോടലിന്റെ  ഒരു വറ്റും
ഒരു കണ്ണീര്‍ത്തുള്ളിയിലെ ഉപ്പും
തണുത്തുപോകാത്ത ഒരുമ്മയും ...
അത്രമതിയായിരുന്നു അതിന്....

ഉണ്ണുന്നവനും വിളമ്പുന്നവരും
അതറിയാതെപോയി !!!!