Tuesday 22 May 2012

കൂട്ടുകൃഷിയുടെ ഗൃഹപാഠം

   കരുതലോടെ ഇരിക്കേണ്ട കാലമാണിത്. ഇന്നതിനെക്കുറിച്ച് എന്നൊന്നുമില്ല .അകത്തളങ്ങൾ മുതൽ അതിവിശാലമായ വിഹായസ്സു വരെ. ഒറ്റപ്പെടലിന്റെയല്ല ഒത്തൊരുമയുടേതാവണം ഇനിയുള്ള കാലം എന്ന് എന്തൊക്കെയോ നമ്മെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഓരോരോ ദ്വീപുകളും രാജ്യങ്ങളുമായി വ്യക്തികൾ മാറുന്നതിനെ ആശങ്കയോടെ നോക്കി കാണേണ്ടതുണ്ട്.  ഒത്തൊരുമയുടെ ബാലപാഠം അകത്തളത്തിൽനിന്നു  തുടങ്ങിക്കളയാം.

                  ആണത്തവും പെണ്ണത്തവും കൊമ്പുകോർക്കുകയും മേനിനടിക്കുകയുമല്ല വേണ്ടത്;അരങ്ങിലായാലും, അടുക്കളയിലായാലും, കിടപ്പറയിലായാലും.പങ്കാളികളാവുകയാണ് ചെയ്യേണ്ടത്.ലിംഗഭേദം തത്ക്കാലം ശാരീരികചിഹ്നമായി മാത്രം നിൽക്കട്ടെ.പെൺപിറന്നവളുടെ ഉടൽ, ചില ആൺ തീരുമാനങ്ങൾ അലക്കിത്തൂക്കാനുള്ള അഴക്കോലല്ല എന്ന്ണ്ണു് ആണും പെണ്ണും   തിരിച്ചറിഞ്ഞേ പറ്റൂ. ഇല്ലെങ്കിൽ അറിയിച്ചുകൊടുക്കണ്ടേ നമ്മളായിട്ട്?  എന്നോ അവസാനിക്കുന്ന   ഈ യാത്രാപർവ്വത്തിൽ ഒരു നല്ല കൂട്ടൊക്കെ ആകാവുന്നതാണെന്നേ.

                  അടു'ക്കള' പെണ്ണിന്റെ 'അള'യോ അടക്കിഭരണം ആവശ്യപ്പെടുന്ന സാ മ്രാജ്യമോ അല്ല.കിരീടം വച്ചൊഴിയേണ്ടവർ സമയാസമയങ്ങളിൽ അതു ചെയ്തേ പറ്റൂ. 'കടൽക്കിഴവി'കളെപ്പോലെ കടിച്ചുതൂങ്ങിയിട്ട് വരുന്നവരുടെയും പോകുന്നവരുടെയും നേരെ ചീറുകയും കാറുകയും ചെയ്ത് മോഹഭംഗങ്ങൾ മറക്കാൻ ശ്രമിക്കുന്നവർ  ജാഗ്രതൈ! "അടുക്കളേൽ എന്നാ ആണാപ്പിറന്നവനു  കാര്യം" എന്ന അശ്ലീലം ഉരിയാടാതിരിക്കുക.

                   പഴകിപ്പതിഞ്ഞുപോയ  ചില ടെർമിനോളജികൾ ഉണ്ട്.സംസ്കാരത്തിന്റെ തായ് വേരിനോളം പഴക്കമുള്ളത്. ആവർത്തിച്ച് അതിനു് ആക്കം കൂട്ടുന്നില്ല. ആവശ്യമങ്കിൽ ശസ്ത്രക്രിയ ചെയ്തുതന്നെ മാറ്റണം. 'നീ പെണ്ണാണ്' എന്ന ഇടയ്ക്കിടെയുള്ള ഓർമ്മപ്പെടുത്തൽ;കീഴ്പെടണം എന്ന നിശ്ശബ്ദ താക്കീത്,പഞ്ചേന്ദ്രിയങ്ങൾകൊണ്ടും അടിച്ചമർത്തൽ ,എല്ലാം നിർബാധം തുടരുന്നു.

                     തന്റേതായ ഒരു 'ഇടം' കണ്ടെത്തുക,എവിടെയും ഏതൊരു വ്യക്തിയുടെയും അവകാശമാണ്. അതു കണ്ടെത്തുന്നവളെ 'തന്റേടി' എന്ന ചെല്ലപ്പേരു വിളിക്കണോ?  പാരമ്പര്യത്തിന്റെ നിഘണ്ടുവിൽ 'സ്വൈരിണി',' അഭിസാരിക' എന്നൊക്കെയാണ് ആ വാക്കിന്റെ  അലിഖിതമായ അർത്ഥം!എന്തു കഴിക്കണം, എന്തുടുക്കണം, എങ്ങനെയുടുക്കണം,എങ്ങനെ നടക്കണം,  എങ്ങനെ കിടക്കണം എന്നിങ്ങനെയുള്ള സ്വകാര്യതകളെല്ലാം 'ആണും അങ്ങാടി'യും കൂടി 'എങ്ങനെ അടക്കണം' എന്നാക്കി വച്ചിരിക്കുകയാണല്ലോ!

                   അങ്ങാടിയും, അടുക്കള,യും അരങ്ങും ഒന്നും ആരുടെയും കുത്തകയല്ല;തറവാട്ടു സ്വത്തോ അയിത്തപ്പുരയോ അല്ല. വാക്കുകൊണ്ട് വ്യഭിചരിച്ച് ആണും പെണ്ണും അതിനെ അശുദ്ധമാക്കിക്കൂടാ. അങ്ങാടിക്കു പോകുന്ന പെണ്ണ് 'ആണൊരുത്തി'യും തുണി അലക്കുകയും മുറ്റം തൂക്കുകയും ചെയ്യുന്ന ആണ് 'പെൺകോന്ത'നും ആകാതിരുന്നാൽ മതി.

                    സഭയിൽ വസ് ത്രം ഉരിയപ്പെടാനുള്ളവളല്ല സ് ത്രീ അറിവുള്ള ശാസ് ത്രം പറയുന്നവളാവട്ടെ അവൾ. വിത്തും വിളഭൂമിയും എന്ന പഴയ സങ്കല്പത്തിൽ നിന്ന് ,ഒരുമിച്ച് വിതച്ച്,ഒരുമിച്ച് കൊയ്ത്, ഒരുമിച്ച് വച്ച്, ഒരുമിച്ചുണ്ട്, ഒരുമിച്ചുറങ്ങിയുണരുന്ന ഒരു പുതിയ സഹവർത്തിത്ത്വത്തിന്റെ 'നാളെ' നമുക്കൊരുമിച്ചേ തീർക്കാനാവൂ. ' ഒരുമിച്ച്'- അതൊരു സുഖമുള്ള വാക്കല്ലെ.!?

No comments:

Post a Comment