Saturday 27 July 2013

കവി



കവി

നീലവാനത്തിൻ മാറിൽ രത്നമാലിക പോലെ
പ്രോജ്വലം കവേ നിന്റെയക്ഷരനക്ഷത്രങ്ങൾ!
ഗഹനം പാരാവാരം  എത്രയോ നിഗൂഢമായ്
കാത്തുവയ്ക്കുന്നു ഗർഭഗൃഹത്തിൽ രത്നങ്ങളെ.

ഘനഗംഭീരം നിന്റെ വാക്കുകൾക്കുള്ളിൽമിന്നി-
ത്തെളിഞ്ഞേ വിളങ്ങുന്നിതർത്ഥവും  ഭാവങ്ങളും.
അന്ധകാരത്തിൽ പൂക്കും കാഞ്ചന ശലാകപോൽ
ഹൃദയം തരിപ്പിക്കും ഭാവനാവിലാസങ്ങൾ.

കാമരൂപിയാം മേഘമാലപോൽ വിഭൂഷകൾ,
മാരിവില്ലുപോൽ നയനോത്സവം പദാവലി.
ലാസ്യമോഹിനീ നൃത്തരൂപമോ ഛന്ദസ്സാക്ഷാൽ
രുദ്രതാണ്ഡവം പോലെ ചടുലം പദക്രമം.

വാക്കുമർത്ഥവും തമ്മിൽ പിരിയാതദ്വൈതമായ്
ശിവശക്തികൾപോലെ മെയ്പകുത്തൊഴുകുന്നു.
ഫാലനേത്രത്തിൽ നിന്നമുയരും ജ്വാലാമുഖീ
നർത്തനം-ജടാടവീ നിർഝരി, സുധാമയം.

വാമവക്ഷോജം ചുരന്നൊഴുകിപ്പരക്കുന്നു,
സർവപാലകം പ്രേമം, ഭാസുരം സനാതനം.
വായ്ത്തലമിന്നും ഭീതിദായകം പിനാകമോ
ക്ഷുദ്രസംഹാരം ചെയ്യും ധീരമാമാഭൂഷണം.

സ്വയം ഭൂ മഹാസൃഷ്ടി ചിഹ്നമോ സർഗ്ഗക്രിയാ -
ലോലുപം ദിക്കാലതിവർത്തിയായ് രമിക്കുന്നു.
കാമരൂപനേ നിന്റെ വിരൽത്തുമ്പുകൾ ചലി-
ക്കുമ്പൊഴി മഹാവിശ്വമണ്ഡലം തിരിയുന്നു.

നിന്റെ സ്വപ്നങ്ങൾ മധുവേന്തിടും പുഷ്പങ്ങളായ്.
ശോകമോ മഹാവർഷപാതമായ് പൊഴിയുന്നു
.ഹേ കവേ, മഹാ കാലപൂരുഷൻ നീയാണല്ലോ
നിന്നിലുൾച്ചേരും  പരാശക്തിയിപ്രപഞ്ചവും.


                                                                               (ജൂലായ്‌ 2013)

പെണ്ണ്

"പെണ്ണിനെ തൃപ്തിപ്പെടുത്തണമെങ്കിൽ അവളോടൊപ്പം ഹൃദയം കൊണ്ടു ശയിക്കണം ശരീരം കൊണ്ടല്ല".
ഞാൻ പറഞ്ഞതല്ല;
ബന്യാമിൻ - 'അബീശഗിൻ'
(അതേ വാക്കുകൾ ആയിരിക്കില്ല)
ഞാൻ യോജിക്കുന്നു പൂർണമായും.
അതുപോലെ തന്നെയാണ് മക്കളും .
മക്കൾക്ക്‌ മാതാപിതാക്കൾ ഹൃദയത്തിലാണ് ആദ്യം ജന്മം നൽകേണ്ടത് .

ശരീരം കൊണ്ട് മാത്രം രമിക്കുകയും
ജന്മം നല്കുകയും ചെയ്യുന്നതിന്റെ പരിണത ഫലമാണ് ഇന്ന് കാണുന്ന മൃഗസ്വഭാവം.
( നാലര വയസ്സുകാരന്റെ അനുഭവം വീണ്ടും വർണ്ണിക്കാൻ മനക്കരുത്തില്ല )

ഹൃദയം കൊണ്ട് സ്നേഹിക്കൂ .
അത് കഴിഞ്ഞു ശരീരംകൊണ്ടും !!

നീരൊഴുകുംവഴി





ഇങ്ങനെ കാറു കേറി
വിങ്ങി വിങ്ങി
നിൽക്കാതെ
ഒന്നു പെയ്യൂ.

ഇങ്ങനെ സ്നേഹിച്ചു കൊല്ലാതെ
എന്ന് മലനിരകളോട് പറയൂ .
ഇങ്ങനെ താലോലിക്കാതെ
എന്ന് കുഞ്ഞു
കാറ്റിനോടും.
എനിക്ക് വയ്യ ഇനിയും
സ്നേഹം താങ്ങാൻ .

കെട്ടിക്കിടന്നു മടുത്തു
ഒന്ന് കവിഞ്ഞൊഴുകിക്കോട്ടെ.
പാറക്കെട്ടിൽ അടിച്ചുതകർന്നു
ചിതറിത്തെറിച്ചോളാം,
പരാതിയില്ലാതെ.
വിള്ളലുകളിൽ വീണ്
അപ്രത്യക്ഷയായിക്കോട്ടെ;
വേദനയില്ല.

ചിറകെട്ടി എന്നെ
തടഞ്ഞുനിർത്താതിരിക്കൂ.
എന്നെ കൈക്കുമ്പിളിൽ
കോരിയെടുത്ത്
സ്പടിക പാത്രത്തിൽ അടച്ചു
ഭദ്രമാക്കി
കാത്തുകാത്തു വായ്ക്കരുതേ ....

ഒഴുകിക്കൊണ്ടേയിരിക്കട്ടെ.
സമതലങ്ങളിലൂടെ,
കയറ്റിറക്കങ്ങളിലൂടെ,
പുണ്യപാപങ്ങളിലൂടെ,
മുൾപടർപ്പുകളും
വള്ളിക്കുടിലുകളും കടന്ന്
കലങ്ങിമറിഞ്ഞ് ഒഴുകട്ടെ.
ഒടുക്കം താനേ തെളിഞ്ഞോളും !!

അവൻ വരുന്നു

മിഴികളേ നിദ്രയിലാണ്ടുപോകുവിൻ ,
കാതുകളെ കൊട്ടിയടയുക,
നാസാരന്ധ്രങ്ങളേ തുറക്കാതിരിക്ക,
നാവിലെ രസമുകുളങ്ങളേ
കെട്ടുപോക,
തൊലിയിലെ സൂക്ഷ്മ സ്പർശിനികളെ പിൻവലിയുക.

മനസ്സേ ഏകമുഖമാകൂ,
ജാലകങ്ങളും കവാടങ്ങളും
ബന്ധിച്ചുകഴിഞ്ഞു.
അവൻ വരുന്നു!!!

ആദിമൂലത്തിൽ തുടങ്ങി
മുകളിലേക്ക്,
പരമാണുവിൽനിന്ന്
പരമാണുവിലേയ്ക്ക്‌ ,
തരംഗങ്ങളുതിർക്കാതെ കണികാപ്രവാഹമായി,
ആയിരം ഇതൾ വിരിയിക്കുന്ന
പ്രണവമായി ,
അവൻ വരുന്നു.
എന്റെ പ്രിയൻ !!
പ്രാണതന്തുക്കളെ ഉണരൂ !!!

ചില സത്യങ്ങൾ

എപ്പോഴും സത്യം മാത്രം പറയുക.
സാധ്യമാണോ ഇത് ?!
പ്രത്യേകിച്ച്
ഭാര്യാഭർത്താക്കാൻമാരുടെ ഇടയിൽ ?
എത്ര പേരുണ്ട്
100% സത്യസന്ധത
പുലർത്തുന്നവർ?
100% സുതാര്യത
ദാമ്പത്യബന്ധത്തിൽ
സാധ്യമാകുമൊ ?
ഇല്ലെന്നാണ് എന്റെ പക്ഷം.
ഭാര്യയുടെ/ഭർത്താവിന്റെ
ഓരോ ചലനങ്ങളും
തനിക്കറിയാം എന്ന്
പറയുന്നവരോട് ഒരു ചോദ്യം .
എത്ര വിരസമായിരിക്കും എത്ര
suffocated ആയിരിക്കും
നിങ്ങളുടെ ഇണയുടെ
ജീവിതം !! യാതൊരു
പുതുമകളുമില്ലാതെ,
മുൻകൂട്ടി തയ്യാറാക്കിയ
ഒരു വേഷം ആടിത്തീർക്കുന്നപോലെ. Quite monotonous . Isn't it ?!!

തുടരും........

അർബുദത്തിന്റെ ഓരോ കോശങ്ങളും ഓരോ റ്റുലിപ് പുഷ്പങ്ങളായി മസ്തിഷ്കത്തിൽ വിരിഞ്ഞുതുടങ്ങുന്നത് കണ്മുൻപിൽ നേർക്കാഴ്ചയായി
കണ്ടത് അന്നാണ് .
ആ നനഞ്ഞ വൈകുന്നേരത്തിൽ വല്ലാത്ത തലവേദനയിൽ കണ്മുന്നിലെ കട്ടപിടിച്ച ഇരുളിൽനിന്നാണ് കടും ചുവപ്പും മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ അവ ഒന്നിന് പിറകെ ഒന്നായി പൊട്ടിമുളച്ചു വന്നത്!!
പൂക്കളുടെ ആ മഴവില്ലിനു പിന്നിൽ മരണത്തിന്റെ മഞ്ഞമുഖം നേർത്ത ചിരിയോടെ എന്റെ നേർക്ക്‌ കണ്ണിറുക്കി.
നിർഗന്ധങ്ങളായ ആ പൂക്കൾക്ക് എങ്ങനെയാണ് വനമല്ലികയുടെ സുഗന്ധം വന്നതെന്ന് ഞാൻ വിസ്മയിച്ചു.
ചെറുപ്പത്തിൽ മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചുപോയ അച്ഛൻപെങ്ങളുടെ മുറിയിലേയ്ക്ക് ആ ഗന്ധം എന്നെ കൈപിടിച്ച് നടത്തി.
കുഞ്ഞുടുപ്പിന്റെ തുമ്പു കടിച്ചു തേങ്ങിത്തുളുമ്പുന്ന എന്നെ തോളിൽ എടുത്തു തൊടിയിൽ കൊണ്ടുപോയി മഞ്ഞ ബന്ദിപ്പൂക്കൾ കാട്ടിയാണ് ഏട്ടൻ
സമധാനിപ്പിച്ചത്.
ആ ഏട്ടൻ ഇന്ന് റ്റുലിപ് പുഷ്പങ്ങളുടെ നാട്ടിലായതു യാദൃച്ഛികമാവണം !!
എന്തായാലും വിളറിയ ആ മഞ്ഞമുഖം എന്നും കിനാവിൽ എന്നെത്തേടി വരുന്നുണ്ട് . അവന്റെ കണ്ണിറുക്കലിൽ ഒരു മിന്നലുണ്ട് . അതെനിക്ക് വല്ലാതങ്ങ് പിടിച്ചു .

Tuesday 9 July 2013

അനാദിമധ്യാന്തം



അനാദിമധ്യാന്തം

സ്നേഹിച്ചുകൊണ്ടേയിരുന്നു ഞാൻ നിന്നെയീ
കാലം പിറന്നതിൻ മുൻപേ.
നിറയുന്നു സ്നേഹപ്രവാഹമായ് നിന്നിൽ ഞാൻ
കാലം കുതിച്ചുപായുമ്പോൾ.
എല്ലാമൊടുങ്ങുന്ന കാലത്തു കല്പാന്ത
പ്രളയമാകുന്നതെൻ പ്രണയം.

നിൻ ഹർഷമാർഗ്ഗങ്ങൾ തൃഷ്ണകളെൻ കരൾ
കീറീപ്പൊളിക്കും ശരങ്ങൾ.
സ്നേഹിച്ചുകൊണ്ടേയിരിക്കയാൽ നോവുകൾ
പൂക്കളെന്നോർത്തു ഞാൻ ചൂടി.
രതികൂജനങ്ങൾ തുളുമ്പുന്ന മദമോഹ
മൃഗയാവിനോദങ്ങളാടാൻ,
വെറുതേ മിടിക്കുമെൻ ഹൃദയത്തിലൂടെനിൻ
രഥചക്രമലറിക്കുതിച്ചു.
തളിരുകൾ നീട്ടിപ്പടർന്നേറുമെൻപ്രേമ
വല്ലിയോ ചിതറിത്തെറിച്ചു.

സ്നേഹിച്ചുകൊണ്ടേയിരിക്കയാലെത്രയോ-
വട്ടം തളിർത്തു ഞാൻ വീണ്ടും!
മലർചൂടിനിന്നു ഞാനനുരാഗലോലയായ്
തിരികെനീയെത്തുമെന്നോർത്തു!
സ്നേഹിച്ചുകൊണ്ടേയിരിക്കുവാനാണെന്റെ
ജന്മം; അതാകുന്നു മോക്ഷം.

                                                                                     (ജൂലായ്‌ 2013)


Sunday 7 July 2013

അഭിസരണം






ഏതു പെണ്ണാണ്
അഭിസാരികയല്ലാത്തത്?
മംഗല്യമുദ്രകൊണ്ട് സുദൃഢമാക്കപ്പെട്ട
പൂട്ട് തുറന്ന്,
നക്ഷത്രക്കണ്ണുകളോടെ,
ഇടറുന്ന കാൽ വയ്പോടെ,
പെരുമ്പറകൊട്ടുന്ന നെഞ്ചോടെ,
ആരുടെ ഹൃദയമാണ്
സ്നേഹത്തിന്റെ ചന്ദനമരച്ചോട്ടിൽ
ശീതളച്ഛായയിൽ പൊഴിയുന്ന 
കുളിർ വാക്കുകളുടെ 
പുഷ്പവൃഷ്ടിയേറ്റ്,
മതിമറന്നു നിൽക്കാൻ  കൊതിക്കാത്തത്!

മനസ്സൂകൊണ്ട് കാന്തനെ 
ഉറക്കിക്കിടത്തി,
അണിഞ്ഞൊരുങ്ങാൻ പാഴാക്കുന്ന 
നിമിഷങ്ങളുടെ മൂല്യം
അളന്നറിഞ്ഞ്,
കരിപുരണ്ട കൈത്തലങ്ങളും,
വിയർപ്പിലഴിഞ്ഞ സിന്ദൂരവും,
ഉലഞ്ഞ പുടവയുമായി,
വേപഥുഗാത്രിയായി, 
ഒന്നും പ്രതീക്ഷിക്കാതെ,
എന്തോ കൊതിച്ച്,
ഓരോഇലയനക്കത്തിലും ഞെട്ടി,
തന്റെ തന്നെ നിശ്വാസങ്ങളെ ഭയപ്പെട്ട്,
സ്വപ്നതീരങ്ങളിൽ കാത്തിരിക്കുന്നവനെ
കൺനിറയെ കോരിക്കുടിക്കാത്തത്!

വിയർത്ത് തളർന്ന്,
ശയ്യയിൽ തന്നോട് ചേർന്ന്,
സുഖസുഷുപ്തിയിൽ 
സ്വയം ആണ്ടുപോയ കണവനെ
നോക്കിയിരുന്നുകൊണ്ട്,
ദീർഘനിശ്വാസങ്ങളുടെ ശരമാരി 
കാമുകന്റെ നേർക്ക് ചൊരിയാത്തവളായി
ആരാണുള്ളത്!
ഏതു കുലസ് ത്രീയാണ്
 അഭിസാരികയല്ലാത്തത്?!!