Friday 26 December 2014

ജലശയ്യ *

ജലശയ്യ  
കൊന്നുതീര്‍ക്കുമോ ശാപഗ്രസ്തമീ പടുജന്മം
തിന്നുതീര്‍ക്കുവാന്‍  വയ്യീ വേദനകളെ വീണ്ടും.
പാപമോ? പാരാവാരം പോലെയെന്‍ ചുറ്റും കാണും
കൂരിരുള്‍, കേള്‍ക്കാകുമീയിരുളിന്‍ വിലാപങ്ങള്‍
ഭൂതകാലമോ തൂങ്ങിയാടുന്നു മുടിനാരില്‍
കാലഖഡ്ഗമായ്  മാത്രയെണ്ണി ഞാന്‍ തികയ്ക്കുന്നു.
അറ്റുവീണിരുന്നെങ്കില്‍ മോക്ഷമായേനെ വെട്ടി-
ത്തിളയ്ക്കും നോവിന്‍ പാനപാത്രമൊന്നുടഞ്ഞേനെ

കണ്ണടയ്ക്കുകില്‍ മുന്നില്‍ വാപിളര്‍ക്കുന്നു നിണ-
ത്തുള്ളികളിറ്റും ദംഷ്ട്ര,  നീള്‍നഖമുനകളും
ആഴ്ന്നിറങ്ങുന്നു  പച്ചമാംസത്തിലല്ല പേടി-
പ്പനിയാല്‍ വിറയ്ക്കുമെന്‍ ചിന്തതന്‍ തായ് വേരിന്മേല്‍.

 കണ്‍തുറക്കുകില്‍  മുന്നില്‍ പല്ലിളിക്കുന്നു ക്രൂരം
നരകത്തീവാതിലൂടെത്തിനോക്കീടും  സത്യം
ആശ്രമമൃഗത്തിനെയാക്രമിച്ചീടും ചെന്നായ്
പറ്റമായ് രുധിരാര്‍ത്തി പൂണ്ടു പിന്‍തുടരുന്നു.
അവ മേഞ്ഞുപേക്ഷിച്ച ചുടുകാടല്ലീ മോഹ -
ച്ചിതകള്‍ ദഹിച്ചമര്‍ന്നവശേഷിക്കും ദേഹം

കൈവിരല്‍ത്തുമ്പൊന്നുയര്‍ത്തീടുവാന്‍  കണ്‍പോളകള്‍
ചിമ്മുവാന്‍ ചുണ്ടില്‍ നിനക്കായ്‌  ചിരി നിറയ്ക്കുവാന്‍
ഒന്നിനുമാവാതെയീ  ജലശയ്യ*യില്‍   ജഡ-
മായി ഞാന്‍ കിടക്കുന്നു പ്രജ്ഞയോ തിളയ്ക്കുന്നു.
രോമകൂപങ്ങള്‍ തോറും വേദനത്തീവിത്തുകള്‍
പാകിയെത്തുന്നു നിത്യം കൂരിരുള്‍ പ്രഭാതങ്ങള്‍
.
മാത്രകള്‍ തോറും നെഞ്ചില്‍ കനക്കും നോവിന്‍  കരിം-
പാറയില്‍ നിന്നും തുള്ളിക്കന്മദം തുളിയ്ക്കുംപോല്‍
നേരിന്‍റെയൊറ്റത്തുള്ളിമാത്രമായ് മിഴിക്കോണില്‍
ചാലുതീര്‍ക്കാതെ സ്വയം തിളച്ചേയടങ്ങുന്നു.
കൊന്നുതീര്‍ക്കുമോ ശാപഗ്രസ്തമീ പടുജന്മം
തിന്നുതീര്‍ക്കുവാന്‍  വയ്യീ വേദനകളെ വീണ്ടും.


*  ജലശയ്യ - (water bed)  കോമാ അവസ്ഥയില്‍ ഉള്ളവരെയും  ചലനശേഷി കുറഞ്ഞവരെയും ഒക്കെ കിടത്താന്‍,  ശരീരത്തില്‍, വിശേഷിച്ച് പുറത്ത്  വ്രണങ്ങള്‍ (ബെഡ് സോര്‍)  ഉണ്ടാവാതിരിക്കാനായി  ഉപയോഗിക്കാറുണ്ട്

ഡിസംബര്‍ 2014

                       

Saturday 20 December 2014

പരിച്ഛേദിത

പരിച്ഛേദിത

നാല് വയസ്സായിരുന്നു അന്നെനിക്ക്
അമ്മയും മൂത്ത ചേച്ചിയും കൂടി
ഒരു  ഗൂഢാലോചനയുടെ ബാക്കിപത്രം പോലെ
അങ്ങോട്ട്‌ കൊണ്ടുപോകുമ്പോള്‍.

അമ്മയുടെ  മുഖം
ഒട്ടകത്തിന്റേതുപോലെ  നിര്‍വ്വികാരമായിരുന്നു.
ചേച്ചി  ഇടയ്ക്കിടയ്ക്ക്
സഹതാപം പുരട്ടിയ
ചെറിയ ചെറിയ നോട്ടങ്ങള്‍
എന്‍റെനേര്‍ക്കയച്ചുകൊണ്ടിരുന്നു.

കരിങ്കല്ലില്‍ കണ്ണുകള്‍ തുളച്ചപോലെ
കടുപ്പമുള്ള മുഖവുമായി ഒരാള്‍,
സ്ത്രീയോ പുരുഷനോ എന്ന്
തിരിച്ചറിയാത്ത ഭാവവും വേഷവും,
സഹായികളായി
മദ്ധ്യവയസ്കരായ  രണ്ടു രൂപങ്ങളും.

എല്ലാവരും കുറ്റിക്കാടുകള്‍ കടന്ന്
ഒരു വെളിമ്പുറത്തെത്തി നിന്നു.
അമ്മ (?) നിലത്തിരുന്ന്
എന്‍റെരണ്ടു കൈകളും
പിന്നിലേക്ക് ചേര്‍ത്തുപിടിച്ചു
മടിയില്‍ ബലമായിക്കിടത്തി
 വലത്തേ മുട്ടുകാല്‍
 നെഞ്ചില്‍ കയറ്റിവച്ചു.
സഹായികള്‍  എന്‍റെ തുടകള്‍
ബലമായി പിടിച്ചകറ്റി.
(ചിലപ്പോള്‍ കടുത്തും ചിലപ്പോള്‍ അലിഞ്ഞും
മൂകസാക്ഷിയായി ചേച്ചി )
ഒടിച്ചെടുത്ത കൂര്‍ത്തമുള്ളുകള്‍
അകറ്റിയ തുടകള്‍ക്കിടയിലേക്ക്*.
നൂറ്റാണ്ടുകള്‍ക്കപ്പുറം,അനേകജന്മങ്ങള്‍ക്കപ്പുറം
എന്നില്‍നിന്നൊരു നിലവിളി
 വാപൊത്തിയ     കൈത്തലങ്ങള്‍ക്കും
 പഴന്തുണിത്തുണ്ടുകള്‍ക്കും
ഇടയില്‍ കുരുങ്ങിയ
പെണ്‍തലമുറകളുടെ നിലവിളി ....
ഇരുണ്ട ഗുഹാമുഖങ്ങളില്‍നിന്ന്
ചീറ്റിയൊഴുകുന്ന ചുടുചോര,
മറയുന്ന ബോധത്തിന്റെ മിന്നലുകള്‍ക്കിടയില്‍.
ഭദ്രമായി തുന്നിച്ചേര്‍ക്കപ്പെട്ട
മെരുക്കപ്പെട്ട പെണ്ണായി മാറി ഞാന്‍!


വിവാഹരാത്രിയില്‍
തുന്നിക്കെട്ടിന്റെ ചരടുകള്‍
ഭേദിക്കുന്ന ചടങ്ങിന്
ഭര്‍ത്താവ് കാര്‍മ്മികനും
ചോരത്തുള്ളികള്‍ അഭിഷേകതീര്‍ഥവുമായി.
കിട്ടിയ ചരക്കിന്റെ
പുതുമയില്‍ അഭിമാനിക്കുന്ന
തൃപ്തിനിറഞ്ഞ അയാളുടെ കച്ചവടമുഖം
ബാധയായി എന്നെ ആവേശിച്ചു.
ഒറ്റക്കൊമ്പില്‍  ചോരപുരണ്ട  കൊലയാന
എന്റെ സ്വപ്നങ്ങളില്‍
ചിഹ്നം വിളിച്ചു.

കാലുകള്‍ അടുപ്പിച്ചുവച്ച്
മാന്യമായി നടക്കാന്‍
ഇനിയും കഴിയാത്തവിധം
'അത്' എന്‍റെ തുടകള്‍ക്കിടയില്‍
ഇപ്പോഴും ഉള്ളതുപോലെ .........


*സൊമാലിയ പോലെയുള്ള ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍  പെണ്‍കുട്ടികളുടെ ഭഗാധരങ്ങള്‍  ഛേദിച്ചുകളഞ്ഞ് യോനീമുഖം  തുന്നിച്ചേർക്കുന്ന ദുരാചാരം ഇപ്പോഴും നിലവിലുണ്ട്. കന്യകാത്വം നിലനിർത്താനാണ് ഈ പ്രാകൃത ശസ്ത്രക്രിയ . വളരെ അപരിഷ്കൃതമായ രീതിയിൽ മുള്ളുകൾ കൊണ്ടും മറ്റുമാണ് അത് ചെയ്തുവരുന്നത്. അയാൻ ഹിർസി അലിയുടെ 'ഇൻഫിഡൽ മൈ ലൈഫ്' എന്ന പുസ്തകത്തിൽ ഈ രംഗം പരാമർശിക്കപ്പെടുന്നുണ്ട്.'ഫീമെ യിൽ സർക്കംസിഷൻ'  എന്നാണ് ഇതറിയപ്പെടുന്നത്.

(ഡിസംബർ 2014)

Tuesday 9 December 2014

അത്രമേല്‍ സ്നേഹിക്കയാല്‍.......

അത്രമേല്‍ സ്നേഹിക്കയാല്‍.......

അത്രമേല്‍ സ്നേഹിക്കയാല്‍, നിനക്കോര്‍മ്മിച്ചു
വേദനിച്ചീടാനൊരുവാക്കുരയ്ക്കാതെ,
മിഴി കവിഞ്ഞൊഴുകാതെ, യാത്രചോദിക്കാതെ 
പിന്തിരിഞ്ഞൊന്നു നോക്കാതെ പോകുന്നു ഞാന്‍.
മൂകമാണെന്നനുരാഗം സഖേ നിന്റെ
ചില്ലയില്‍ പൂവായ് വിരിഞ്ഞില്ലൊരിക്കലും
ജാലകത്തില്‍ കിളിക്കൊഞ്ചലായില്ല ഞാന്‍
കാറ്റായി വന്നതുമില്ല ചുംബിക്കുവാന്‍ .
നിന്‍ നടപ്പാതയില്‍ കാട്ടുപുല്ലായ് നീല-
നീരദച്ഛായയായ് കൂടെ നടന്നു ഞാൻ
ഗ്രീഷ്മതാപത്തിലോ പൂമരമായ് നിന്റെ
കൈക്കുമ്പിളിൽ വീണ മാരിനീർത്തുള്ളിയായ്
അത്രമേൽ സ്നേഹിക്കയാലെന്റെയോമനേ
നീയറിയാതെ നിനക്കായ് തപിക്കുവാൻ
കരളുലഞ്ഞീടിലും കണ്ണീരൊഴുക്കാതെ
പിന്തിരിഞ്ഞൊന്നു നോക്കാതെ പോകുന്നു ഞാന്‍.

Sunday 23 November 2014

പേടിദീനം*

പേടിദീനം 

കുട്ടിക്കാലത്തെ സാറ്റുകളിയില്‍
ഉടുമുണ്ടിനടിയില്‍
ആരും കാണാതെ
ഏറെ നേരം ഒളിപ്പിച്ചു നിര്‍ത്തിയ
നേരമ്മാവന്‍

വൈകുന്നേരത്തെ കണക്കു ക്ലാസ്സില്‍
പട്ടികകള്‍  പെരുക്കിപ്പെരുക്കി
ജീവശാസ്ത്രത്തിലേയ്ക്ക് ചുവടുമാറ്റി
'ജനിതക ഗോവണി'വച്ച്
കാല്‍മുട്ടിലേയ്ക്കും
അവിടെനിന്നു മുകളിലേയ്ക്കും
വലിഞ്ഞുകയറിയ ട്യൂഷന്‍ മാഷ്

പനിക്കുളിരിന്റെ  ത്രിസന്ധ്യയില്‍
ഇടം നെഞ്ചില്‍ കുഴലുവച്ചും
വലം നെഞ്ചില്‍
തണുത്ത ശവവിരലുകള്‍ കൊണ്ടു പരതിയും
ഹൃദയമിടിപ്പളന്ന ഡോക്ടര്‍

എല്ലാവരേം വല്ലാതെ ഭയക്കുന്ന
പേടിദീനം മാറ്റാന്‍
ഇരുട്ടുമുറിയില്‍
കണ്ണുകള്‍ ഇറുകെ പൂട്ടിയിരുത്തി
മൊബൈല്‍ഫോണ്‍ വെളിച്ചത്തില്‍
മേലാകെ ഭസ്മമുഴിഞ്ഞ
നീണ്ടമുടിക്കാരന്‍ സ്വാമി

എല്ലാ പേടിയും ഉരുകിത്തീര്‍ന്നത് പക്ഷെ
കോടതിമുറിയില്‍.
വസ്ത്രാക്ഷേപ നാടകത്തിനു
തിരശ്ശീല ഉയരും മുന്‍പേ,
സ്വയം ദിഗംബരയായപ്പോള്‍ ..

(ആത്മാവില്‍  നഗ്നയായവളെ
ആര് ഭയപ്പെടുത്തും .....!!)

                                                         (നവംബര്‍  2014 )

Saturday 15 November 2014

കെണി

കെണി 

ജീവിച്ചിരിക്കുന്നതും
മരിച്ചിരിക്കുന്നതും തമ്മില്‍
വലിയ വ്യത്യാസം ഒന്നും ഇല്ലെന്ന്
എനിക്ക് മനസ്സിലായത്
രാവിലെ സ്കൂള്‍ ബസ്സിന്‍റെ ഹോണ്‍
അകന്നകന്ന് പോയപ്പോഴാണ്.

ഉച്ചയൂണ്‍ മേശയുടെ ഏകാന്തത
പതിവുതെറ്റാതെ
എന്നെ  കാത്തിരിക്കുമ്പോള്‍
ജീവന്റെയും ജഡത്വത്തിന്റെയും
ഇടയ്ക്കുള്ള അബോധത്തില്‍
ഞാന്‍ തളയ്ക്കപ്പെട്ടുപോകുന്നു.

ജീവിച്ചിരിക്കുന്നതും
മരിച്ചിരിക്കുന്നതും തമ്മില്‍
പ്രകടമായ വ്യത്യാസം ഉണ്ടെന്നും
ജീവിച്ചിരിക്കുന്നതിനെക്കാള്‍
എത്രയോ ഭേദമാണ്
മരിച്ചിരിക്കുന്നതെന്നും
ഞാന്‍ തിരിച്ചറിഞ്ഞത്
രാത്രിയുമ്മ തന്ന്
മക്കള്‍ പോയപ്പോള്‍.......
പിന്നെ കട്ടില്‍കൂട്ടില്‍
കുടുങ്ങിപ്പോയ എന്‍റെമേല്‍
ഇരുട്ടില്‍ തിളങ്ങുന്ന
കണ്ണുകളും കോമ്പല്ലുകളും
ആഞ്ഞുപതിച്ചപ്പോള്‍.
  

Sunday 26 October 2014

ഉറക്കുപാട്ട്

ഉറക്കുപാട്ട്

ഒരു പകലിന്റെ പകുതിപോലും
ഇല്ലായിരുന്നു.
എങ്കിലും എത്രയോ ജന്മങ്ങള്‍.....

ചടങ്ങുകളും സാക്ഷികളും ഒന്നും  ഇല്ലായിരുന്നു.
ആത്മാവുകള്‍ സംക്രമിച്ച
ഒരു  ചുംബനം മാത്രം.
ശരീരങ്ങള്‍ സ്വയം പിന്‍വലിഞ്ഞു.
ചുണ്ടുകള്‍ മാത്രം ഒരു നിമിഷാര്‍ദ്ധം ഒരുമിച്ചു.

ഒരു നിശ്വാസവും, ഒരു ശ്വാസവും.
അതില്‍ ജീവനുകളുടെ പകര്‍ന്നാട്ടം,
അരഞൊടിയില്‍.
പാതി നീയും പാതിഞാനും

നീ എനിക്ക്  ഈശ്വരനല്ല,
കാമുകനും.
എന്റെ ജീവന്റെ പാതിയും,
ശ്വാസത്തിന്റെ സൂക്ഷിപ്പുകാരനുമത്രേ.

കൈയ്യകലത്തും, കണ്‍വെട്ടത്തും,
വിളിപ്പുറത്തും വേണമെന്നില്ല,
എന്നാല്‍  ജപനിഷ്ഠകളുടെ ഒടുക്കം
വെളിച്ചപ്പെടാതിരിക്കരുത്.
ഒടിവിദ്യ എന്നേ കയ്യൊഴിഞ്ഞവള്‍ ഞാന്‍.
എങ്കിലും അഷ്ടദിക് നൂലുകളിലൂടെ
ആശകള്‍ നിന്നെത്തിരയുംപോള്‍
മായം തിരിയാനാവില്ല നിനക്ക്.

മന്ത്രവാദക്കളങ്ങളുടെ നിറക്കടുപ്പത്തില്‍
ആകര്‍ഷിച്ചാവാഹിച്ച്
വിരഹത്തിന്റെ കാഞ്ഞിരമരത്തില്‍
നിന്നെ തറയ്ക്കുന്നില്ല ഞാന്‍.
എന്നാല്‍
പറന്ന് ചിറകുതളരുമ്പോള്‍
എന്‍റെ ചില്ലയില്‍
ചേക്കേറാതിരിക്കാന്‍ ആവില്ല നിനക്ക്.

കണ്ണുരുകിയ ലോഹദ്രാവകത്തില്‍
പൊള്ളിത്തെളിഞ്ഞ ശുദ്ധിയാണ്
എന്‍റെ അര്‍ഘ്യം.
ഇന്ദ്രിയജ്വാലകള്‍ എരിഞ്ഞടങ്ങിയ
ചാമ്പലാല്‍
നിനക്ക്  പാദപൂജ
വികാരസര്‍പ്പങ്ങള്‍ ഇഴഞ്ഞു നടക്കാത്ത
ചന്ദനമരത്തണലില്‍   നിദ്രയും.

കാവലിന്
എന്‍റെ മിഴികളിലെ  സൂര്യചന്ദ്രന്മാര്‍
പകലിരവുകളില്ലാതെ.
ഉറങ്ങൂ..

(   നവംബര്‍  2014)

Saturday 25 October 2014

സായാഹ്നം --- കുറിപ്പുകള്‍

എണ്ണമൊന്നും അറീല്ല്യ കുട്ട്യേ ..എത്രയാന്ന് വച്ചിട്ടാ എണ്ണുക! 
മരത്തുംമേന്ന്‍ എല കൊഴിഞ്ഞു പോണത് എണ്ണാറൊണ്ടോ? അതുപോലെന്നെയാ ഇതും. കൊറേ കഴീമ്പം അങ്ങട് മടുക്കും.എത്ര കാലായീന്ന്‍ ചോയ്ച്ചാ പ്പോ നിക്ക് കണിശം ന്നും ഇല്ലേ.. ഇബ്ടെ വന്ന എടയ്ക്ക് ആദ്യൊക്കെ ദെവസോം ആഴ്ചേം മാസോം ഒക്കെ കണക്കു കൂട്ട്യേര്‍ന്നു. പിന്നെപ്പോഴോ അത് താനേ നിന്നു. അല്ല എന്തിനാപ്പോ ഇതൊക്കെ എണ്ണി തിട്ടപ്പെടുത്തീട്ട്? വരും വരും ന്ന് വഴിക്കണ്ണുമായി നോക്കിയിരിക്കാന്‍ അങ്ങനെ ആരും ഇല്ലാന്നും കൂട്ടിക്കോളൂ.
കിട്ടണ തുണ്ടുകടലാസൊക്കെ ആര്‍ത്തിയോടെ വായിച്ചിരുന്നു ആദ്യൊക്കെ. നന്നേ രാവൈകി എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചും അതൊക്കെ സൂക്ഷിച്ചു വച്ചും പിന്നേം കൊറേ നാള്‍. ഒന്നിലും കാര്യല്ല്യാ കുട്ട്യേ....വായിച്ചാലെന്ത്, എഴുതിയാലെന്ത്‌,ഒന്നും ചെയ്തില്ലെങ്കിലെന്ത്? എല്ലാം ഒന്നുതന്നെ. ഇപ്പൊ മുറീന്ന്‍ പൊറത്ത് ഏറങ്ങാറും കൂടീല്ല്യ. ഭിത്തീമ്മേ അങ്ങനെ നോക്കിയിരിക്കും. ആകാശോം കാടും പോഴേം കടലും ഒക്കെ കാണാം. കണ്ണടച്ചിരുന്നാലും ഇതൊക്കെത്തന്നെ കാണണൊണ്ട്. പിന്നെന്തിനാ പൊറത്ത് പോണേ?
കണ്ണില് കൃഷ്ണമണി ഇപ്പൊ തീരെ അനങ്ങാറില്ല്യ. എങ്ങടും നോക്കാന്‍ തോന്നാഞ്ഞിട്ട്‌ന്ന്യാ ന്‍റെ കുട്ട്യേ. പുത്യതായിട്ട് ഇനി ഒന്നും കാണാനില്ല്യ ,എന്നല്ല നി ഒന്നും കാണുവോം വേണ്ടേനും.
ഇനീപ്പം ആകാശം ഇങ്ങട് ഭൂമീലിക്ക് എറങ്ങി വരണപോലെ കണ്ണിലെ ഈ കറപ്പും അങ്ങട് വെള്ള വന്ന് മൂടാന്‍ കാത്തിരിക്ക്യന്നെ.........ന്നാ കുട്ടി പോവ്വല്ലേ ? ങാ ഒരൂട്ടം പറയാമ്മറന്നു. മഴവില്ല് കാണാന്‍ തരാകുമ്പോഴൊക്കെ കണ്ണുനെറെ കണ്ടോളൂട്ടോ.. അല്ലാച്ചാ പിന്നെ വല്ലാണ്ടെ സങ്കടാവും ......... ങാ ന്നാ പൊക്കോളൂ .. നല്ലതേ വരൂ

Sunday 12 October 2014

പെണ്‍കുഞ്ഞ്‌

പെണ്‍കുഞ്ഞ്

ഇരയല്ല നീ വേട്ടമൃഗമല്ല നീ
ഇരുള്‍വീഥിയില്‍ സ്വയം തേജസ്വിനി.
നീ സഹയാത്രിക സ്നേഹപൂര്‍ണ്ണ
ആത്മവീര്യത്താല്‍ ജ്വലിച്ചുനില്‍പ്പോള്‍.
തേരുരുള്‍പാച്ചിലില്‍ പട്ടുപോകും
കാട്ടുപുല്ലല്ല മഹാമരം നീ.
ഇലകൊഴിഞ്ഞാലും തളിര്‍ത്തിടുന്നോള്‍
ചോടറുത്താലുമുയിര്‍ത്തിടുന്നോള്‍.
പുത്രി നീ, പെങ്ങള്‍ നീ, അമ്മയും നീ
അഗ്നിസ്ഫുടം ചെയ്ത പൊന്‍ശലാക.
പെണ്ണ് നീ മണ്ണിന്‍ ഗുണം തികഞ്ഞോള്‍
കണ്മണി പോലെ പ്രിയം തരുന്നോള്‍.
നിന്‍ ശിരസ്സെന്നുമുയര്‍ന്നുനില്‍ക്കാന്‍
നിന്‍ വിചാരങ്ങള്‍ സ്വതന്ത്രമാകാന്‍
നിന്‍ മുന്നിലല്ല നിന്‍ പിന്നിലല്ല,
നിന്‍ കൈ പിടിച്ചൊപ്പമുണ്ട് ഞങ്ങള്‍.
വ്യഥയല്ല നീയഭിമാനമത്രേ
ആത്മബോധത്താല്‍ പ്രബുദ്ധയത്രേ
സര്‍വ്വം സഹയല്ല ദേവിയല്ല
മണ്ണില്‍ പിറന്നവള്‍ തന്വിയത്രേ.

Tuesday 30 September 2014

മൗനം

മൗനം

ഒറ്റയ്ക്കിരിപ്പതേ നല്ലു മൗനത്തിന്‍റെ
പുറ്റു വളര്‍ന്നിടാം  ചുറ്റുമെന്നാകിലും
കാലമാ മൂകവല്മീകത്തിലെത്രയോ
ചേര്‍ത്തുവച്ചീടാമമൂല്യ രത്നങ്ങളെ

തീക്കനല്‍ പോലെ  'ക്ഷണപ്രഭാചഞ്ചലം'
വാക്കുകള്‍ നക്ഷത്ര ശോഭതേടുന്നതും
കാലമാകുമ്പോഴാ പഞ്ജരം ഭേദിച്ചു
നീലവിഹായസ്സില്‍ മിന്നിനില്‍ക്കുന്നതും

കാണുവാനേറെക്കൊതിക്കുന്നു  നിന്നിലെ
ശൂന്യപാത്രങ്ങള്‍  തുളുമ്പുന്ന   വേളകള്‍
 ആദിമൗനത്തിന്‍ മഹാകല്പ കാലമേ
കാക്കുന്നു നിന്‍ ഗര്‍ഭകാലം കഴിയുവാന്‍....

Sunday 28 September 2014

കാഴ്ചകളിലൂടെ

നിനക്കും എനിക്കും
ഒന്നും പറയാനില്ലായിരുന്നു.
നാണിച്ചുപോയ നക്ഷത്രങ്ങള്‍ക്കും
ചതഞ്ഞ പുല്‍നാമ്പുകള്‍ക്കുമായിരുന്നു
ഏറെ പറയാന്‍ ഉണ്ടായിരുന്നത്,
ശംഖു പുഷ്പത്തിന്റെ കരിനീലക്കണ്ണുകളില്‍
മഞ്ഞുത്തുള്ളികള്‍ പൊടിഞ്ഞിരുന്നു .
യക്ഷിപ്പാലയുടെ പൂക്കള്‍ക്ക്
പതിവില്‍ക്കവിഞ്ഞ മദഗന്ധമായിരുന്നു.
പൊട്ടിപ്പൊളിഞ്ഞ നടക്കല്ലുകളിലൂടെ
ഇഴഞ്ഞുപോയ സര്‍പ്പത്തെ
നമ്മളിലാരാണ് ആദ്യം കണ്ടത് ?
എപ്പോഴാണ് നമ്മള്‍
കടത്തുകാരനില്ലാത്ത ഈ തോണിയില്‍
പുഴനടുവിലെത്തിയത്............... ?

Saturday 27 September 2014

കിളിക്കാഴ്ച

സംക്രമണത്തിനു തൊട്ട് മുന്‍പാണ് .
സ്വാഭാവികമായ ഇളവേല്‍ക്കലില്‍ ആയിരുന്നു.
ഇലകള്‍ക്കിടയില്‍ മറ്റൊരിലയായ്
പൂങ്കുലയ്ക്കുള്ളില്‍ ഒരു പൂവായ്,
ഒന്നും ചിന്തിച്ചില്ല,
കരുതലുമില്ലായിരുന്നു .
എഴുപേരായിരുന്നു.
ഒന്നിനു പിറകേ ഒന്നായി
അമ്പ്‌ തൊടുത്തത്.
ഏഴും വില്ലാളിവീരന്മാര്‍
അമ്പിനെക്കാള്‍ മൂര്‍ച്ച നാവിനുള്ളവര്‍ ;
കണ്ണിനേക്കാള്‍ കരളിന് ഉന്നമുള്ളവര്‍
ഒരു വെള്ളിടി വീണതേ ഓര്‍മ്മയുള്ളൂ
പിന്നൊന്നും അറിഞ്ഞതേയില്ല
ചിറകനക്കിയില്ല
പൂവിതളോളം പോന്ന കഴുത്തില്‍
അമ്പിന്‍ മുനകള്‍ തെന്നിമാറിയത്
കാറ്റിന്‍റെ മൂളലെന്നേ നിനച്ചുള്ളൂ.
പിന്നെ കണ്ടത് ചക്രവാളത്തില്‍
ഒരു ചുവന്ന മഴവില്ല്.

Wednesday 24 September 2014

'കവിത വിചാരം'

കവിതയില്‍ 'വിത'വേണമെന്നു കുഞ്ഞുണ്ണിമാഷ്‌
വിതമാത്രമായാല്‍ കവിതയാമോ?
വിതവരും മുന്‍പൊരു 'ക'യുണ്ട് കവിതയില്‍
ക ല വിളങ്ങീടണം  എന്നതാവാം.
കാ മ്പുള്ളതാവണം കാവ്യമെന്നാവണം
പതിര് വിതച്ചാല്‍ വിളയുകില്ല.
കണ്മുന്നിലെന്നപോല്‍ ചിന്തയില്‍ തെളിവെഴും
കാ ഴ്ചകള്‍  വന്നു നിരക്കവേണം.
ക രളില്‍ വിതയ്ക്കേണ്ടാതാകയാലാകണം
കവിതയെന്നുള്ള പേര്‍ വന്നു ചേര്‍ന്നു.
ക ടലിന്റെയാഴമുണ്ടാവണം മറ്റൊരാള്‍
കൈതൊടാ ക ല്പനാ ഭംഗിവേണം.

Thursday 18 September 2014

പള്ളിക്കൂടത്തിലേയ്ക്കുള്ളവഴി


പള്ളിക്കൂടത്തിലേയ്ക്കുള്ളവഴി

പെരുവഴിയേ പോയി,
ഇടവഴി കയറി,
പലവഴി മാറി,
തിണ്ടിൽ വലിഞ്ഞ്,
നെഞ്ചുരഞ്ഞിറങ്ങി,
കൈത്തോടു നീന്തി,
വരമ്പത്തുതെന്നി,
അങ്ങനെയങ്ങനെ.....

പേരില്ലാപ്പൂവിനെ കണ്ണിറക്കി
സ്വാദില്ലാക്കായിനെ പാറ്റിത്തുപ്പി
കുഞ്ഞിക്കിളിയൊത്തു കലപിലച്ച്
കുഞ്ഞാടിൻ കുടമണി  കിലുകിലുക്കി
തുമ്പിച്ചിറകില്‍ തൊടാതെ തൊട്ട്
അങ്ങനെയേറെ  നടനടന്ന്.......

ആ പോക്കിലല്ലേ
ജാതിത്തോട്ടത്തിന്റെ ഇരുളിൽ
ആരും കാണാതെ 'അവ'നു കൊടുത്ത ഉമ്മ
കവിളിലെ കുറ്റിരോമം കൊണ്ട് വേദനിച്ച്
തത്തിപ്പറന്ന്‍
കാളിപ്പനയുടെ  മേളിലെത്തി
കാക്കനോട്ടത്തില്‍  തറഞ്ഞ്
കള്ളുമ്പാളയിൽ തുളുമ്പി
നാട്ടിലാകെ പതഞ്ഞ് പാട്ടായത്,
കാൽ വണ്ണയിൽ പതിഞ്ഞ പുളിവാറിൽ
അമ്മയുടെ ഹൃദയരക്തം  പൊടിഞ്ഞ് നീറിയത്

പക്ഷെ പിറ്റേന്ന്
ആ നീറ്റലില്‍  'അവ'ന്റെ  കണ്ണീരും ഉമിനീരും
ഒരുമിച്ചു പതിഞ്ഞത്
എന്തേ കാക്കനോട്ടത്തില്‍ പതിഞ്ഞിട്ടും
കള്ളിൻപാളയിൽ തുള്ളിത്തുളുമ്പാതെ
ആരും കാണാതെ,
മുഖം കഴുകിയ കൈത്തോട്ടിൽ
ഒഴുകിമറഞ്ഞത്!!
മടക്കവഴിയില്‍
കാക്കക്കണ്ണില്‍നിന്നും
ക്ഷമാപണത്തിന്റെ  ഒരു തുള്ളി
ഞങ്ങളുടെ  നേര്‍ക്ക്  പാറിവീണത്??

(  ഒക്ടോബര്‍        2014)

Tuesday 9 September 2014

തുടക്കം

ആരാണതിനെ ശിക്ഷ എന്നു വിളിച്ചത്!!
ആത്യന്തികമായ സ്വാതന്ത്ര്യമാണത്.
പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിയിൽനിന്ന്,
എല്ലിൻകൂടും ഇറച്ചിയും
തീർക്കുന്ന ഈ തടവറയിൽനിന്ന്,
സമയദൂരങ്ങളുടെ ബന്ധനത്തിൽനിന്ന്,
ഭാഷയുടെ, രുചിഭേദങ്ങളുടെ,
രാജ്യാതിർത്തികളുടെ,
സൂചിമുനകളിൽനിന്ന്,
ഒരിക്കലും നിലയ്ക്കാത്ത 
ഭ്രമണപഥങ്ങളുടെ കൃത്യതയിൽനിന്ന്.
നുണപറച്ചിലുകളുടെ
അവസാനിക്കാത്ത
ഘോഷയാത്രകളിൽനിന്ന്.
വശ്യമാരണങ്ങളുടെ വരിഞ്ഞുമുറുക്കലിൽനിന്ന്.
എല്ലാ വലയങ്ങളിൽനിന്നും
കുതറിത്തെറിച്ച്,
അനന്തമായ ഊർജ്ജപ്രവാഹത്തിലെത്തിയ
ഒരു കേവലകണത്തോളം
വലുതാകാനുള്ള 
യാത്രയുടെ തുടക്കം.

Tuesday 2 September 2014

മൂന്നാമതൊരാൾ അറിയാതെ

മൂന്നാമതൊരാൾ അറിയാതെ

പറഞ്ഞുറപ്പിച്ച വ്യവസ്ഥകൾ
ഒന്നുമില്ലായിരുന്നു.
പക്ഷെ മൂന്നാമതൊരാൾ അറിയരുതെന്ന്‍
നിനക്കും അറിയുമായിരുന്നു.

ഒരിക്കൽ... ഒരിക്കൽ മാത്രം
നീ എന്നോടൊരുമ്മ ചോദിച്ചു.
ചോദിച്ചുവാങ്ങാൻ മാത്രം
അതിനെ വിലകുറയ്ക്കരുതെന്നു
നിന്നോടു ഞാൻ കലമ്പി.
എനിക്കറിയുമായിരുന്നു,
നിനക്കു വേണ്ടവയൊക്കെ.
നീ ചോദിക്കാതെയിരിക്കുമ്പോൾ
തീരെ അവിചാരിതമായി
ഉമ്മകൾ പെയ്ത്
നിന്നെ നനയ്ക്കണമെന്നു ഞാൻ കൊതിച്ചു.

ഇപ്പോൾ
ചോദിക്കാതെ നിനക്കു കിട്ടിക്കൊണ്ടിരിക്കുന്ന
ഈ ഉമ്മകൾ....
അവയോരോന്നും
എന്റെ നെഞ്ചിൽ തറഞ്ഞുകയറുന്നു.
ചോദിക്കാതെ തരാൻ
ഞാൻ കൂട്ടി വച്ചിരുന്ന ഉമ്മകൾ
കവിളിലൂടെ ഉരുകിയിറങ്ങുന്നു.
പക്ഷെ.... മൂന്നാമതൊരാൾ അറിയരുതെന്ന്
എനിക്കും അറിയുമായിരുന്നല്ലോ.
ആരുടെയും പുരികങ്ങൾ
ചോദ്യചിഹ്നങ്ങളാവരുതല്ലോ.

എനിക്കു തിരക്കില്ല.
അന്നത്തെപ്പോലെ ഇന്നും
നീയല്ലെ തിരക്കിട്ടത്?
ആളൊഴിയുമല്ലൊ.
മണ്ണീന്റെ തണുപ്പിൽ നിന്നെ തനിയെ വിട്ട്
അവരൊക്കെ പോകുമ്പോൾ
ഞാൻ വരും.
മൂന്നാമതൊരാൾ അറിയാതെ
ഈ നീണ്ട ശൈത്യത്തിൽനിന്ന്
നിന്നെ ഉണർത്തുന്ന
 പൊള്ളുന്ന ഉമ്മകളുമായി.

(സെപ്തംബര്‍ 2014 )

Friday 29 August 2014

ശമനം

ശമനം

ഒന്നു കേട്ടതേയുള്ളു നാദവീചികൾ, മിന്നൽ
പാഞ്ഞപോൽ പരമാണുവൊക്കെയും തരിച്ചുപോയ്.
ഒന്നു കണ്ടതോ ദൂരെ നീലവാനത്തിൽ മിന്നും
താരകത്തിനെ കുഞ്ഞു പുൽക്കൊടി കാണുമ്പോലെ.
എങ്കിലും തിളങ്ങിയെന്നുള്ളിലെയനുരാഗ-
മഞ്ഞുതുള്ളികൾ വൈരക്കല്ലുചിന്നിയപോലെ.
ഒന്നടുത്തിരുന്നതേയുള്ളു സ്നിഗ്ദ്ധമാം വിരൽ-
ത്തുമ്പിലെൻ കൺകൾകൊണ്ടൊന്നുമ്മവച്ചതേയുള്ളു.
നിന്റെ നിശ്വാസം, നിന്നെത്തഴുകും കാറ്റിൻ നേർത്ത
സുഗന്ധം, നിറഞ്ഞെന്നിൽ ജന്മസാഫല്യം പോലെ.
അറിഞ്ഞേൻ ജന്മാന്തരങ്ങളിലും വിടാതെന്നെ
പിൻ തുടർന്നിടും മൃഗതൃഷ്ണകൾ ശമിച്ചതായ്.

കന്മതിൽക്കെട്ടിൽ നമ്മളിരിക്കെ കായൽ മാറി-
ലമ്പിളിക്കിടാവിനെത്താരാട്ടിയുറക്കുന്നു.
ഒന്നു പാഞ്ഞുവോ നിന്റെകൺകളെൻ മുഖത്തൊരു
മാത്ര നിന്നുവോ ചുണ്ടിൽ വിരിഞ്ഞോ ചെറുചിരി!
ഈ മുടിയിഴകളിൽ കാറ്റു ചാഞ്ചാടുമ്പോഴെന്‍
കൈവിരൽച്ചലനങ്ങളെന്നു നീ നിനക്കുമോ!
പാദയുഗ്മങ്ങളുമ്മവയ്ക്കുമീയോളങ്ങളിൽ
എൻ ചൊടിയിലെ പ്രണയാർദ്രത തിരയുമോ!
 വേണ്ടവേണ്ടതിമോഹമൊന്നുമേ താലോലിക്കാൻ
വയ്യിനി ത്രിസന്ധ്യയും യാത്രചൊല്ലുകയായി.
നന്ദിവാക്കില്ല, യാത്രാമൊഴിയും, ഇടംകണ്ണിൽ
മിന്നുമീബാഷ്പം നെഞ്ചിലേറ്റുനീ ശമിക്കുക.

(അഗസ്റ് 2014)

Tuesday 19 August 2014

;ആരും ശല്യപ്പെടുത്തരുത്*

"ആരും ശല്യപ്പെടുത്തരുത്"

1

 ഇന്ന് വരികയാണവന്‍ .
തനിച്ചേയുള്ളൂ എന്നാണ് പറഞ്ഞത് .

എനിക്കൊരുങ്ങാനുണ്ടേറെ.
പനിനീര് ചേര്‍ത്ത വെള്ളത്തില്‍
വിസ്തരിച്ചു കുളിക്കണം .
അറേബ്യന്‍സുഗന്ധ തൈലങ്ങള്‍
മേനിയാകെ  തേച്ചു പിടിപ്പിക്കണം.
ചുളി നീര്‍ത്തു മടക്കിവച്ച പട്ടുചേല
അലസമായി ധരിക്കണം.
ചമയങ്ങള്‍ ഒന്നൊന്നായി അണിഞ്ഞ്‌
 അഴക്‌ ചേര്‍ക്കണം.
നേരിയ നനവുള്ള മുടിയിഴകളില്‍
അകിലും കുന്തിരിക്കവും പുകയേല്‍പ്പിക്കണം.
മണിയറ സജ്ജമാക്കി
പുഷ്പശയ്യ ഒരുക്കിവയ്ക്കണം.
ഏഴു വെള്ളക്കുതിരകളെ പൂട്ടിയ
ആഡംബരത്തേരയയ്ക്കണം.


ഒരുക്കങ്ങളില്‍, എന്റെ മേനിയഴകില്‍
അവന്‍ മതിമറക്കണം.
ശിരസ്സിലെ വെള്ളിനൂലുകള്‍ ശ്രദ്ധാപൂര്‍വ്വം
പിഴുതുമാറ്റിയോ പ്രിയസഖീ ?
കാല്‍വെള്ളയിലെ മാര്‍ദ്ദവവും
വിരലുകളുടെ സ്നിഗ്ധതയും ഇപ്പോഴുമില്ലേ?
തിരുമ്മിച്ചുവപ്പിച്ച കവിള്‍ച്ചന്തം
മാഞ്ഞില്ലല്ലോ അല്ലേ?
സുഗന്ധതാംബൂലം മുറുക്കിയ ചുണ്ടുകള്‍ക്ക്
ചുവപ്പ് പോരാതെയുണ്ടോ!
 കുങ്കുമപ്പൂവ് ചേര്‍ത്ത് കാച്ചിക്കുറുക്കിയ പാലില്‍
കന്മദം ചലിക്കാന്‍ മറന്നില്ലല്ലോ,
 സ്വര്‍ണ്ണ ചഷകത്തില്‍ മേല്‍ത്തരം വീഞ്ഞും
നിറച്ചു  വച്ചില്ലേ
ഏതാണാവോ  അവന്‍ രുചിച്ചു നോക്കുക !!

2.

കുതിരക്കുളമ്പടി നാദം അടുത്തടുത്ത് വരുന്നു
കുടമണികളുടെ ശബ്ദം കാതില്‍ മുഴങ്ങുന്നു
ഹാ സഖീ
എന്റെ പ്രിയന്‍ ഇതാ എത്തുന്നു.............

അഴിച്ചെറിയൂ  ഈ ചമയങ്ങളൊക്കെ.
ചായങ്ങള്‍ തുടച്ചു മാറ്റൂ..
ഭംഗിയില്‍ കെട്ടിയൊരുക്കി
മുല്ലമാലയണിഞ്ഞ കാര്‍കൂന്തല്‍
സ്വതന്ത്രമാക്കൂ
എവിടെ എന്‍റെ  വീട്ടുടയാടകള്‍ ?
പുഷ്പപാദുകങ്ങള്‍ കൂടി ഊരി മാറ്റൂ.
 അവന്‍ എന്നെ ഞാനായിക്കാണട്ടെ.
ഹൃദയമിടിപ്പുകളുടെ പോലും
ആഴമളക്കുന്നവന്‍
എന്നെ അറിയട്ടെ.
 വള്ളിക്കുടിലിലെ  പര്‍ണ്ണശയ്യയില്‍
ഞാനിതാ ആത്മാവില്‍ നഗ്നയായി
കാത്തിരിക്കുന്നു.

വാനമേ നീലയവനിക താഴ്ത്തൂ
ഞങ്ങള്‍ മണിയറ പൂകട്ടെ
മണ്‍ചെരാതിന്‍റെ അരണ്ടവെളിച്ചം മതിയിനി.
സ്വസ്ഥമായി വിശ്രമിക്കട്ടെ
ആരും ശല്യപ്പെടുത്തരുത്.

(ആഗസ്റ്റ്‌2014)

Sunday 10 August 2014

ആഷാഢം

ആഷാഢം

പെയ്തുതീരാ ശ്യാമദുഃഖങ്ങൾ നെഞ്ചിലെ
കാർമുകിൽക്കൂട്ടിലടക്കി
ആടിമാസം മെല്ലെ മെല്ലെ പടിപ്പുര -
വാതിൽ കടന്നു നടന്നു.
കാറ്റിൽപ്പറക്കും മുടിയിഴതെല്ലൊന്നൊ-
തുക്കിവയ്ക്കാതെയുലഞ്ഞും
ആകെ നനഞ്ഞുമേലൊട്ടുമുടുതുണി-
ക്കുള്ളിൽ വിറച്ചും പനിച്ചും
പഞ്ഞം കിടക്കുന്ന പട്ടിണിക്കൂരകൾ
ക്കുള്ളിലെ പ്രാക്കേറ്റുവാങ്ങി
പേമഴക്കൂത്തിൽ നിറയുന്ന കർഷക-
ക്കണ്ണീരിൽ മുങ്ങിക്കുളിച്ചും
നൊമ്പരം വിങ്ങും തലകുനിച്ചും ദൃഷ്ടി
തൻ കാൽച്ചുവട്ടിൽ തളച്ചും
മൗനം കുടിച്ചും പടികടക്കുന്നോരു
ഭ്രാന്തിയെപ്പോലാടിമാസം.

മാലോകർ കള്ളത്തിയെന്നു പഴിക്കിലും
മൂശേട്ടയെന്നു ചൊന്നാലും
എത്രപെരുമഴക്കലമെന്നാകിലും
വിത്തുവിളമ്പിയെന്നാലും
കാത്തിരിപ്പൂ നിന്നെ കർക്കിടമേ നെഞ്ചിൽ
പ്രണയം വിതച്ചവർ ഞങ്ങൾ
ഈരില മൂവില പൊട്ടിമുളപ്പതും
പൂവണിയുന്നതും നോക്കി
അന്തിവാനത്തിൽ മഴക്കാറു പൊങ്ങവേ
പീലിനീർത്തുന്നനുരാഗം
തുള്ളിതോരാമഴ  പെയ്തുനിറഞ്ഞിട്ടു-
നെഞ്ചിൽ തളം കെട്ടിനിൽക്കും
പ്രണയത്തിലൂടെക്കിനാവിന്റെ വഞ്ചിനാ-
മെത്രയോവട്ടം തുഴഞ്ഞു!
കാറ്റിൽ പറന്നുവന്നെത്തും  കുളിരിലോ
 തമ്മിൽ  പുതപ്പായി  നമ്മൾ
തീയെരിയാത്തോരടുപ്പുമറന്നു നീ
യാളിപ്പടർന്നെന്റെ നെഞ്ചിൽ

കണ്ണീരടക്കിപ്പടികടക്കുന്നു നീ
ശ്രാവണം പുഞ്ചിരിക്കുന്നു
പൂവിളിപ്പാട്ടിന്റെയീണമെൻ ചുണ്ടിലും
ആനന്ദധാരയാകുന്നു
എങ്കിലും കാതോർത്തിരിക്കുന്നു പ്രേമികൾ
ആഷാഢമേഘാരവങ്ങൾ

(ആഗസ്റ്റ് 2014)


Sunday 27 July 2014

കളഞ്ഞുപോയ കവിത

കളഞ്ഞുപോയ കവിതയിലെ 
പ്രിയതരങ്ങളായ ചില വരികളെ
കണ്ടുകിട്ടാറില്ല
എത്ര ആഴങ്ങളില്‍
ഓര്‍മ്മയിലേയ്ക്കൂളിയിട്ടാലും....

തിരിച്ചിനി കിട്ടാത്ത വിധം 
നഷ്ടപ്പെട്ടേ പോയ 
അനര്‍ഘ നിധികളുടെ കൂട്ടത്തില്‍ 
വെട്ടിത്തിളങ്ങുന്ന പദങ്ങളും 
ശ്രുതിമധുര ഗീതങ്ങളും..........

നിരസിച്ചതും നിരസിക്കപ്പെട്ടതുമായ
പ്രണയ പുഷ്പാഞ്ജലികള്‍ !!!!!
എറിഞ്ഞുടച്ച് നടന്നകലവേ
തറഞ്ഞുകയറി
ചോരകൊണ്ട്
പദത്തില്‍ പൊട്ടുതൊട്ട വളപ്പൊട്ട്‌
ഞാനിവിടത്തന്നെയുണ്ടെന്ന്
ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ....

ഇത്രയൊക്കെപ്പോരെ
കണ്‍പീലികളില്‍ ഒരു മഞ്ഞുതുള്ളി വിരിയാന്‍ !
അതില്ലെങ്കില്‍ എങ്ങനെ മഴവില്ലുദിക്കും?.........................

Thursday 24 July 2014

പ്രണയം


കൈ തൊടാതെ, തമ്മിൽ നോക്കാതെ, കാണാതെ,
നിന്നെ നിനപ്പതും പ്രണയം.
പൂന്തിങ്കൾ ചൊരിയും നിലാവിൻറ്റെയീമഴ-
യേൽക്കുന്നു നീയുമെന്നോർക്കേ,
എന്നെ നോക്കി കണ്ണിറുക്കുന്ന താരങ്ങൾ
നിൻ കൺകളാണെന്നിരിക്കെ,
നിന്റെ നിശ്വാസമിന്നെന്നെത്തഴുകുന്ന
കുഞ്ഞിളം കാറ്റെന്നറികെ,
ഞാൻ നിലക്കൊള്ളുമീ ഭൂമിയിലാണുനീ-
യുള്ളതെന്നെന്നോടു ചൊല്ലേ,
പ്രകൃതി ഞാനാകുന്നു നീയെൻ പുരുഷനും
ഇതു നമ്മളന്യോന്യമറികേ,
വെറുതേ പിണക്കങ്ങൾ,വെറുതേ പരാതികൾ,
വെറുതെയീ വിരഹാർത്ത ബാഷ്പം.
നിന്നെ ഞാൻ പ്രണയിപ്പതല്ല ,നീയെന്നെയും
നമ്മൾ ചേരുന്നതാം പ്രണയം.


                                                            (ഫെബ്രുവരി 2012)

Tuesday 8 July 2014

ഖജുരാഹോവിൽ.....*

ഖജുരാഹോവിൽ.....

1.

ഖജുരാഹോവിൻ വീഥി... എന്‍ കിനാവിലെ നീല-
ത്തിരശീലകള്‍ തെല്ലു മാറിയോ  മദം ചേരു-
മംഗഭംഗികള്‍  നിറഞ്ഞൊഴുകും വെളിച്ചത്തില്‍
നിത്യവിസ്മയം പോലെ  സ്വര്‍ഗ്ഗമോ കാണാകുന്നു!!   
പ്രണയം നിറം ചാർത്തും കുഞ്ഞുപൂവിതളുകൾ-
ക്കുള്ളിലെ മധുകണം നുകരാൻ കൊതിച്ചുവോ!
കൈവളക്കിലുക്കങ്ങൾ, തങ്ങളിൽ കലഹിക്കും
മണിമാലകൾ ലജ്ജാലോലുപം പൊൻ കാഞ്ചിയും.
വശ്യവാക്കുകൾ, മോഹനാംഗികൾ, നാണം തെല്ലും
തീണ്ടിടാവിലാസിനീ ഹർഷഹാസങ്ങൾ പോലെ,
ഉച്ചത്തിലത്യുച്ചത്തിൽ ചിരിമുത്തുകൾപൊഴി-
ച്ചടർന്നേ വീഴും നാട്യമോഹനം ചിലമ്പുകൾ!
ഒത്തുചേർന്നിവ തിമിർത്താടുമീ ഗാനോത്സവം
പകരും ലഹരിയിൽ നുരയുന്നെൻ കാതുകൾ.
പ്രേമനാടകങ്ങളിൽ, വിവിധം ശയ്യാകേളീ-
 മർദ്ദിതം മ്ലാനം ചെറു മാലതീമലർമണം,
അത്തറിൻ സുഗന്ധമോടൊത്തുവന്നെത്തീകാറ്റിൽ
ദുരമൂത്തുണർന്നെന്നിലെത്രയോ ഭ്രമരങ്ങൾ!
കാമനകളെത്തൊട്ടുതഴുകിയുണർത്തിടും
അംഗലേപനങ്ങൾതൻ സ്നിഗ്ദ്ധത തേടീ സ്പർശം.

2.

ഖജുരാഹോവിൻ ക്ഷേത്ര നടകൾ കയറവേ
ഉണരും യാഗാശ്വത്തിൻ കുളമ്പാകുന്നൂ മോഹം.
പ്രണയം കവിതയായ് കലയായ് ശില്പങ്ങളായ്
ചുമരിൽ കരിങ്കല്ലിൽ ഈ മണൽത്തരികളിൽ
രതിഭാവങ്ങൾ വഴിഞ്ഞൊഴുകും രാഗങ്ങളായ്
പരിരംഭണത്തിന്റെയായിരം തിരകളായ്,
അഹങ്കാരത്തിൻ തടശ്ശിലയെയലിയിച്ചു
വേലിയേറ്റങ്ങൾ തീർക്കും തിങ്കളായുദിക്കുന്നു.
വിരഹം മഥിക്കാത്ത സംഗമോല്ലാസത്തിന്റെ
ആയിരമിതളോലുമാമ്പലായ് വിരിയുന്നു.

കേട്ടിരിക്കുന്നൂ പണ്ടേ  സ്വർണ്ണ-ഗോപുരങ്ങളെ,
യൗവ്വനോന്മത്തം കാമം തുളുമ്പും ശില്പങ്ങളെ,
കാണുവാൻ വെമ്പീ മോഹം തിളയ്ക്കും ഹൃദയത്തിൻ
വന്യകാമനകളാ രതിവൈവിധ്യങ്ങളെ.
കാഞ്ചനദേവാലയത്താഴികക്കുടങ്ങള്‍ പോല്‍
ഉത്തുംഗ പയോധര ഭംഗികള്‍-നടുവിലൂ-
ടിഴയാന്‍ കൊതിക്കുമെന്‍ മോഹപത്മത്തിന്‍  ചെറു-
നൂലുകള്‍ ദാഹാര്‍ത്തരാം  സ്വര്‍ണ്ണസര്‍പ്പങ്ങള്‍ പോലെ.

പൂവിതള്‍ത്തുമ്പില്‍ മഞ്ഞുതുള്ളിപോലധരത്തിൽ
തുളുമ്പും പ്രേമം നുകർന്നാർദ്രഭാവങ്ങൾ തേടും
കാമിനീമുഖം കരലാളനങ്ങളാലനു-
രാഗവേദിയിൽ ദൃശ്യവശ്യമായ് വിടർത്തിയും,
എത്രഹൃദ്യമായ്  പ്രേമോദാരമായ് സമഗ്രമായ്
മുഗ്ദ്ധഭാവങ്ങൾ തെല്ലും ചോർന്നുപോയീടാതെയും,
പകർത്തീകല്ലിൽ സൂക്ഷ്മമംഗുലീചലനങ്ങൾ
നിത്യനിർവൃതിപ്രദം കലയായ് കവിതയായ്.
അഴകിൻ സുവർണ്ണാനുപാതമീയംഗങ്ങളിൽ 
മിഴിവാർന്നിടും പ്രേമത്തികവീ ഭാവങ്ങളിൽ.

3.

ഏകനായ് വെറും കാഴ്ചക്കാരനായ് മുന്നേറവേ
തൃ ഷ്ണതൻ കനൽ നെഞ്ചിൽ പൊലിഞ്ഞേ പോയീടുന്നു.
വിസ്മയക്കണ്ണാൽ നവ്യബോധമണ്ഡലത്തിനാൽ
കണ്ടറിഞ്ഞുപോയ് നവപ്രേമഭാവനകളെ.

കേവലം ശില്പങ്ങളല്ലിവയൊന്നുമേ സാക്ഷാൽ
ദേവസങ്കല്പങ്ങൾതൻ പ്രതിരൂപങ്ങൾ മാത്രം.
നിത്യ യൗവ്വനയുക്തയാകുമീപ്രകൃതിയും
സത്യസുന്ദരരൂപൻ ചിത്പുരുഷനും കൂടി
പ്രണയിച്ചലിഞ്ഞലിഞ്ഞറിഞ്ഞൊഴുകീ പരസ്പരം
നിറവായ് തികവായി മാറുകയല്ലൊ ചിരം.

ആരുചൊല്ലിപോൽ കാമം പാപമെന്നെന്തേയിവർ- 
ക്കറിവൂ കാമം ദേഹതൃഷ്ണയെന്നല്പജ്ഞാനം!
പാപമല്ലതു നിത്യ സത്യവും സൗന്ദര്യവും
സ്വച്ഛമായ് സമ്മേളിക്കും സ്വർഗ്ഗമാകുന്നൂ ഭൂവിൽ.
ഇന്ദ്രിയാതീതപ്രജ്ഞാസാഗരഹ്രദങ്ങളില്‍
പരമാനന്ദം നല്‍കും മാത്രകള്‍ പുണരുവാന്‍
 കേവലം ശരീരങ്ങള്‍ക്കപ്പുറമമൂര്‍ത്തമമാം
ദേഹികള്‍ ചേരും  നിത്യ വിസ്മിതം മുഹൂര്‍ത്തമാം .
ശുദ്ധചിത്തനായ്  ക്ഷേത്രനടകൾ ഇറങ്ങുമ്പോൾ
കലയാണുള്ളിൽ തിരമാലകൾ വിടർത്തുന്നു.
സ്വർണ്ണഗോപുരച്ചുവർ ചിത്രങ്ങൾ ഘോഷിക്കുന്നു
പ്രണയം ത്യജിക്കലും ഏറ്റുവാങ്ങലുമത്രേ. 
സ്വന്തമാക്കുവാനല്ല പങ്കുവയ്ക്കുവാനല്ലോ
സാർവ്വലൗകികപ്രേമഭാവനയുണരുന്നു,

  (ജൂലയ്2014)

Tuesday 24 June 2014

പറഞ്ഞിട്ടും ...........

നിന്നോട് പറയാതെ പോയ വാക്കുകളാണ്
ആ കരിമ്പാറക്കൂട്ടങ്ങള്‍
ഓരോനിമിഷവും അത് കനം വയ്ക്കുന്നത്
എന്‍റെ നെഞ്ചിലും
നിനക്കായി കാത്തുവച്ച തലോടലുകളാണ്
ആര്‍ത്തലച്ചു വരുന്ന തിരമാലകള്‍
ആ കടലിരമ്പമാണ്
എന്‍റെ ഹൃദയതാളം
നിന്നില്‍ അലിഞ്ഞു ചേരാനിരുന്ന ഞാനാണ്‌
നിലയ്ക്കാത്ത വര്‍ഷമായി പെയ്ത്
ഓരോ കോശങ്ങളിലേക്കും
കിനിഞ്ഞിറങ്ങുന്നത്....

അതൊന്നുമല്ല സങ്കടം.
പറയാതെതന്നെ നീ അറിയേണ്ടതല്ലേ
പറഞ്ഞിട്ടും പക്ഷെ .......
.......

(ജൂണ്‍ 2014)



Friday 20 June 2014

ജനനീ ജന്മഭൂമീ ....

അക്ഷരങ്ങളെയഗ്നിയാക്കീടുക
ചുറ്റുമാളിപ്പടർന്നു കത്തീടുക 
കർമ്മവീര്യം തിളയ്ക്കുന്ന  നെഞ്ചിലെ
നെയ് വിളക്കിന്റെ നാളം തെളിക്കുക.

അർബുദം പോലെയമ്മനാടിന്റെ മെയ്
കാർന്നുതിന്നുമനീതിതൻ ശക്തിയെ
ചുട്ടെരിക്കുക ചാമ്പലാക്കീടുക
പട്ടുപോകാതെ ധർമ്മം പുലർത്തുക.

നോക്കുകുത്തികളാകും വ്യവസ്ഥകൾ
കാക്കുകില്ലഭിമാനത്തെയല്പവും
വാക്കുകൾ സമരായുധമാക്കി   നാം 
നേർക്കുവാനുള്ള ശക്തിനേടീടുക.

ഏതുമാകട്ടെ വേഷഭൂഷാദികൾ
ഏതുമാകട്ടെ ഭാഷ, വിശ്വാസവും
ഏതുനാട്ടിൽ പുലരുവോരാകിലും
പ്രാണനിൽ ചേർക്ക ജന്മനാടിൻ സ്മൃതി.

ഒറ്റലക്ഷ്യത്തിലാകട്ടെ ചിന്തകൾ
തെറ്റുതീണ്ടാത്തതാകട്ടെ ചെയ്തികൾ
പെറ്റനാടിന്‍  യശസ്സുയർത്തീടുവാൻ
വെറ്റിനേടുവാൻ  ശക്തരായീടുക.

കൈക്കരുത്തിനാലല്ലാത്മശക്തിയാൽ
മെയ്ക്കരുത്തിനാലല്ല മനീഷയാൽ
അഗ്നിനാളങ്ങളായിപ്പറന്നിടും
സത്യമോലുന്ന  വാക്കിന്റെ ശക്തിയാൽ.

ദൂര വാനിൽ പറക്കട്ടെ മേൽക്കുമേൽ
ഭാരതത്തിന്റെ  പേരും പതാകയും
പ്രൗഢമക്കൊടിക്കീഴിലാകട്ടെ നാം
സത്യമാക്കുന്ന സ്വർഗ്ഗവും സ്വപ്നവും.

 സൗരയൂഥങ്ങളാകട്ടെ സീമകൾ
സാഗരം പോൽ പരക്കട്ടെ കീർത്തിയും
സർവ്വതന്ത്രസ്വതന്ത്രമാകട്ടയെൻ
ദേവഭൂവിന്റ്റെ തേരുരുൾ വീഥികൾ.

                                                               (ജൂണ്‍ 2014)

Monday 16 June 2014

പനി

പനി

പനി തിളയ്ക്കുമീ കിടക്കയിൽ തനി-
ച്ചിരിക്കയാണ് ഞാൻ പ്രിയസഖെ.
അതിവി ദൂരത്തിലെവിടെയോ നിന്റെ
മൃദുപദസ്വനം കൊതിച്ചുവൊ!
തളർന്നുറങ്ങുമെൻ തിളച്ച നെറ്റിയിൽ
പതിച്ചുവോ തുടുമലരിതള്‍!
തനിച്ചു പോകുമീ നിശ്ശബ്ദയാത്രയിൽ
ഗ്രഹിച്ചുവോ വലം കരത്തെ നീ
ക്ഷണിക്കയാണ് നിൻ പ്രണയം മൂകമായ്
മതിവരാ വാഴ്വിൻ കരകളിൽ.
വിരിഞ്ഞ പൂക്കളിൽ ക്ഷണിക ഭംഗികൾ
വിലസിടും ഇന്ദ്രധനുസ്സിലും.
നിറുത്തിടാം പാതി വഴിയിലെൻ യാത്ര
തനിച്ചു പോകുവാനരുതിനി.
തിരിച്ചുപോകിലും മരിച്ചുപോകിലും
ത്യജിച്ചു പോകുവാനരുതിനി.....

                                         (ജൂണ്‍ 2014)

Wednesday 11 June 2014

കാത്തിരിപ്പൂ.....

 കാത്തിരിപ്പൂ.....

പാതിചുംബനത്തിൻ കൊതിയോലുമെൻ
ചുണ്ടിൽനിന്നകന്നെങ്ങുപോയ് മാഞ്ഞു നീ
എത്രമേൽ പ്രണയാതുരയെന്നു ഞാൻ
ക്രൂരകാമുകാ നീയറിയാത്തതോ!!?

പൂത്ത ചെമ്പനീര്‍ക്കാടുപോലെന്നിലെ
 പ്രണയമോ കാത്തിരിപ്പൂ വിചിത്രമാം
വര്‍ണ്ണപത്രങ്ങള്‍ പാറിച്ചുകൊണ്ടുനീ
എന്നുവന്നെത്തിയെന്നെ നുകര്‍ന്നിടും !!!

മെല്ലെയുമ്മവച്ചോരോദലങ്ങളായ്
തെല്ലുവേദനിച്ചീടാതെ നീർത്തിയെൻ
കുഞ്ഞുപൂമൊട്ടു പാടേ വിടർത്തിനീ
ഉള്ളുലയ്ക്കാതെ മുള്ളേറ്റിടാതെയും

കാത്തിരിപ്പൂ വിശാലമീവീഥിയിൽ
നിന്റെ കാലൊച്ച കാതോർത്തിരിപ്പുഞാൻ
ഉള്ളിലെ രാഗചന്ദ്രൻപൊഴിച്ചിടും
തേൻ നിലാക്കണം മിന്നുന്ന കൺകളിൽ
താരകങ്ങളോ പൂത്തിറങ്ങീടുന്നു
ദൂരെ നിൻ നിഴൽ കാണുന്ന മാത്രയിൽ

ഞാൻ മരിക്കാം സഖേ നിനക്കെന്റെ മേൽ 
പൂത്തുനിൽക്കും പ്രണയം പൊലിക്കുവാൻ
ഞാൻ ജനിക്കാം അനേകജന്മങ്ങള്‍ നിന്‍ 
രാഗരേണുക്കളെന്നില്‍ പതിക്കുകില്‍

ജീവനിൽ നിന്നുപെയ്തിടും വർഷമേ
വർണ്ണമേഴും പൊലിക്കും വസന്തമേ
വേനലേ മഞ്ഞുകാലമേ ഭൂമിതൻ
മുഗ്ദ്ധലാലസലാസ്യഭാവങ്ങളേ
മാമഴയിൽ കുതിർന്ന മരങ്ങളേ   
മഞ്ഞണിച്ചന്തമോലും  മലകളേ
കാറ്റിനെക്കരവല്ലിയാൽ സ്വീകരി-
ച്ചുമ്മനൽകിയുറക്കും ലതകളേ
ആത്മഹർഷം പൊറാഞ്ഞിച്ചെടികളിൽ
മെല്ലെമെല്ലെ വിരിയുന്ന പൂക്കളേ
പ്രേമലോലുപഗാനം പൊഴിക്കുവാൻ 
പാറിയെത്തുന്ന പൈങ്കിളീജാലമേ
എന്റെ ജാലകചക്രവാളങ്ങളിൽ
മിന്നിമായുന്ന മാരിവിൽചന്തമേ

കണ്ടുവോനിങ്ങളെന്റെ കാർവർണ്ണനെ 
കൊണ്ടൽ വേണിമാർ ചേരുമിടങ്ങളിൽ?
പണ്ടുദ്വാപരസന്ധ്യയിൽ മാഞ്ഞതാ-
ണെന്റെ ജീവനിൽ പാതിയുംകൊണ്ടവൻ
പാതിചുംബനത്തിൻ കൊതിയോലുമെൻ
ചുണ്ടിൽനിന്നകന്നെങ്ങുപോയ് മാഞ്ഞു നീ
എത്രമേൽ പ്രണയാതുരയെന്നു ഞാൻ
പ്രാണനായകാ   മറ്റാരറിഞ്ഞിടും !!?

                                                              (ജൂണ്‍ 2014)

Tuesday 3 June 2014

പാതി ...........*

പാതി

പാതിവിരിഞ്ഞൊരു രാത്രിപുഷ്പത്തിന്‍റെ
നീല നിലാവില്‍  തെളിഞ്ഞ ചിത്രം
പാതിയേ പാടി നിലച്ചൊരു പാതിരാ
ശോകഗാനത്തിന്‍  പതിഞ്ഞ താളം
പാതിവഴിയില്‍ തളര്‍ന്നിരിക്കും  താന്ത-
പാദങ്ങളോലുമജ്ഞാത പാന്ഥന്‍
പാതി പെയ്തിട്ടു നിലച്ച വര്‍ഷം പാതി -
ദൂരത്തില്‍ വീശി മരിച്ചകാറ്റ്
പാതി മുളച്ച വയല്‍പച്ച പാതിയില്‍
പാടെയൊഴുകി നിലച്ച നീര്‍ച്ചാല്‍
പാതിയടഞ്ഞ കണ്‍പോളകള്‍   ചുണ്ടിലെ
പാതി വിരിഞ്ഞതാം മന്ദസ്മിതം
പാതി ചുരന്ന നിറഞ്ഞ നെഞ്ചം,  മറു -
പാതിയില്‍ നീറുന്ന മാതൃഭാവം
പാതി കുറിച്ച പ്രണയപത്രം,  കിനാ-
ക്കാണുന്ന പാതിയടഞ്ഞ കണ്‍കള്‍
പാതിയില്‍ നീ കൈവെടിഞ്ഞ   പ്രേമം,  പാതി
മാത്രം നിറഞ്ഞൊരെന്‍  കണ്‍കോണുകള്‍
പാതിയെഴുതി മറന്ന കാവ്യം പാതി
മൂളാന്‍ മറന്ന പഴയൊരീണം
പാതി നിശൂന്യമാം ശയ്യാതലം  പാതി
ദൂരം കടന്നു തളര്‍ന്ന കാമം
ഒരുപാതിമാത്രം മിടിക്കുന്ന നെഞ്ചോടു-
മറുപാതി ചേരും നിറവു തേടല്‍
താനേനടക്കുന്നു പാതി ദൂരം  വന്നു
ചേരുന്നു പാതിയില്‍ കൂടെയാരോ
ഈശ്വരനാകാമിണയുമാകാം  സ്വന്ത-
മിഷ്ടങ്ങള്‍ തേടല്‍ ത്യജിക്കലാകാം
കേവലം പാതിയീ മര്‍ത്ത്യജന്മം  മറു -
പാതിതേടുന്നതതിന്‍റെയര്‍ത്ഥം

                                                              (ജൂണ്‍ 2014)

Monday 19 May 2014

ഉമ്മയുടെ ഭാഷ*

ഉമ്മയുടെ ഭാഷ

ഓരോ ഉമ്മയും ഓരോ പദം.
കോര്‍ത്തുവച്ചാല്‍    ഒരു കവിതയും .
നനുത്ത കുഞ്ഞിക്കാൽവെള്ള
ഉള്ളംകയ്യിൽ വച്ചോമനിച്ച്
നൽകുന്ന ഉമ്മ.
കൈവിരൽത്തുമ്പിൽ ഒട്ടിനിൽക്കുന്ന
 കുഞ്ഞുമ്മ.
വലംകൈകൊണ്ട് ചേർത്തണച്ച്
ഇടംകൈകൊണ്ട് തലോടി
നെറുകയിൽ അണിയിക്കുന്ന
ദീർഘമായ ഉമ്മ.
ഉറങ്ങുമ്പോൾ നെറ്റിയിൽ വീഴുന്ന പൂവുമ്മ.
കണ്ണുനീരൊപ്പുന്ന ചുണ്ടുകളിൽ
ഉമ്മയുടെ 'ലാവണ്യം'.
തുടുത്ത കവിൾത്തടത്തിൽ
അമർന്നു പതിക്കുന്ന
ചുവന്ന ഉമ്മകൾ.
പിൻകഴുത്തിൽ പാറിവീണ്
ചെവിയുടെ പിന്നിലേയ്ക്ക്
അരിച്ചു നീങ്ങുന്ന തൂവലുമ്മ.
കഴുത്തിലൂടെ പടർന്നു
മലമുകളിലേയ്ക്ക് കത്തിക്കയറുന്ന
തീപിടിച്ച ഉമ്മകൾ.
ഇഴഞ്ഞത്തി പുക്കിൾച്ചുഴിയിൽ വീണ്
നനഞ്ഞുപിടയുന്നവ.
കൊടുങ്കാറ്റിന്റെ സീൽക്കാരവുമായി
ആത്മാവിനെ കടപുഴുക്കുന്ന
വന്യമായ ഉമ്മ.
ചുണ്ടിലൂടെ പ്രാണൻ  വലിച്ചൂറ്റുന്ന
ഉമ്മയുടെ ചുഴലിക്കാറ്റ്.


ഒരോന്നും സ്വയം സംസാരിക്കുന്നവ
കാതുകൾകൊട്ടിയടച്ച്
കണ്ണുകൾ പൂട്ടിവച്ച്
നാസാരന്ധ്രങ്ങൾ അടച്ച്
ഹൃദയം മലർക്കെ തുറന്ന്
വിറയാർന്ന വിരൽത്തുമ്പുകൾ കൊണ്ട്
തൊട്ടറിയൂ
ഉമ്മയുടെ ഭാഷ അന്ധരുടേതാണ്.

                                                                  (മെയ് 2014)

Tuesday 6 May 2014

പെൺപിറപ്പുകൾക്ക് പ്രിയമോടെ



ഒരു സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം എത്രമാത്രം ഉയരത്തില്‍ എന്നതാണ് ആ സമൂഹത്തിന്റെ പുരോഗതിയുടെ മാനദണ്ഡം. ഇത് എന്റെ അഭിപ്രായമല്ല .ലോകം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പല മഹാന്മാരും പറഞ്ഞിട്ടുള്ളതാണ് .ഞാനും അതിനോട് യോജിക്കുന്നു. സ്തീത്വം എന്നത് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചു വരുന്ന ഒന്നല്ല അതായത് സ്ത്രീ നൂലില്‍ കെട്ടിയിറക്കിയ ഒരു അഭൌമ വസ്തുവല്ല ഭൂമിയുടെ ഓരോ മണല്ത്തരിയുടെയും സ്പന്ദങ്ങള്‍ അറിഞ്ഞ് ഭൂമിയില്‍ പാദം ചവിട്ടി തന്നെയാണ് അവള്‍ വളർന്നു പുഷ്പിച്ച് സ്ത്രീത്വത്തിന്റെ പരമകാഷ്ഠയായ മാതൃത്വത്തെ പ്രാപിക്കുന്നത് . ഒരു ശിശുവില്‍ നിന്നു പരിപൂർണ്ണ സ്ത്രീയിലേ യ്ക്കുള്ള അവളുടെ വളർച്ച യില്‍ പല പടവുകള്‍ ഉണ്ട് . ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടനവധി പരിണാമങ്ങളിലൂടെ അവള്‍ കടന്നുപോകും . ഈ പരിണാമദശയില്‍ അവള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ് . ശൈശവത്തിലും ബാല്യത്തിലും അവള്‍ എപ്രകാരം സ്വീകരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മുതിരുമ്പോള്‍ അവളുടെ സ്വഭാവം. ഒരു പെൺകുട്ടി കടന്നുപോകുന്ന വിവിധ തലങ്ങള്‍ വളരെ സൂക്ഷ്മതയോടെ വിശകലനം ചെയ്താല്‍ അവളുടെ സ്വഭാവത്തിലെ പല വ്യതിയാനങ്ങൾക്കും കാരണം കണ്ടെത്താം

ഒരു പിശുക്കും കൂടാതെ ധാരാളം സ്നേഹം കൊടുത്തു തന്നെ വേണം പെണ്കുുട്ടികളെ വളർത്താ ന്‍. കിട്ടിയത് നൂറിരട്ടിയായി തിരിച്ചുകൊടുക്കാന്‍ അവള്ക്കു സാധിക്കും. മാത്രമല്ല ആശാസ്യമല്ലാത്ത മറ്റു ബന്ധങ്ങളില്‍ ചെന്ന് പെടുവാനുള്ള സാധ്യത വളരെ കുറയുകയും ചെയ്യും. അവളെ അഭിനന്ദിക്കാനും അംഗീകരിക്കാനുമുമുള്ള ചെറിയ അവസരം പോലും നഷ്ടപ്പെടുത്തുകയും ചെയ്യരുത്. വീട്ടില്‍ കിട്ടാത്ത അംഗീകാരം മറ്റെവിടെ നിന്നെങ്കിലും കിട്ടിയാല്‍ അവള്‍ അങ്ങോട്ട്‌ ചായുക തികച്ചും സ്വാഭാവികം . പ്രത്യേകിച്ചും വൈകാരിക വളർച്ച യുടെ ഘട്ടങ്ങളില്‍. നന്നായി സംസാരിക്കുന്നതിനും, പെരുമാറുന്നതിനും, സുന്ദരിയായി നടക്കുന്നതിനും, നല്ല വസ്ത്രം ധരിക്കുന്നതിനും, പഠിക്കുന്നതിനും, കളിക്കുന്നതിനും അവളെ അഭിനന്ദിക്കണം.നീ പെണ്ണാണ് അടങ്ങിയൊതുങ്ങി ഇരിക്കണം നടക്കണം കിടക്കണം എന്ന് അവളെ പറഞ്ഞു പേടിപ്പിക്കരുത്. പെണ്ണായിപ്പോയത് ഒരു വലിയ അപരാധമായിപ്പോയി എന്ന തോന്നല്‍ ഉളവാകുന്ന തരത്തില്‍ ഒരിക്കലും മാതാപിതാക്കള്‍ കുടുംബങ്ങളില്‍ സംസാരിച്ചുകൂടാ.ശരീരവും അതിന്റെ പരിണാമങ്ങളും സ്വാഭാവികമായി ഉൾക്കൊള്ളാനും അഭിമാനിക്കാനും ഉള്ള പരിശീലനം ഒരു പെൺകുട്ടിക്ക് സ്വന്തം വീട്ടില്നി ന്നു കിട്ടിയിരിക്കണം . നാലു ചുറ്റും ലക്ഷ്മണ രേഖകൾ വരച്ച് അച്ഛനും അമ്മയും സഹോദരനും കാവലിരുന്നാൽ അവൾ സുരക്ഷിതയായിയിരിക്കും എന്നത് കേവലം മിഥ്യാധാരണയാണ്. ചുറ്റും പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചും അവൾ ബോധവതിയാകേണ്ടത് വളരെ അത്യാവശ്യമാണു്. അതിൽ നിന്നു രക്ഷപ്പെടാൻ ഉതകുന്ന വിവിധ മാർഗ്ഗങ്ങളും അവൾ അറിഞ്ഞിരിക്കണം. ആൺകുട്ടികളോട് ബന്ധം പാടില്ല എന്ന തെറ്റായ അറിവല്ല അവൾക്കു പകർന്നുകൊടുക്കേണ്ടത്; മറിച്ചു് എതിർലിംഗവുമായി സ്ഥാപിച്ചെടുക്കാവുന്ന സൗഹൃദങ്ങളുടെ നല്ല സാധ്യതകളെക്കുറിച്ച്, അത് അവളെ എങ്ങനെ പല അപകടങ്ങളിൽനിന്നു രക്ഷപ്പെടുത്തും എന്ന് അവൾ അറിഞ്ഞിരിക്കണം.

അനാവശ്യവും അനാശാസ്യവുമായ സ്പർശങ്ങളെക്കുറിച്ചും വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ, വിശേഷിച്ച് പെൺകുട്ടികൾ ബോധവതികൾ അവേണ്ടതുണ്ട്.അതു ആരിൽനിന്നായാലും അച്ഛൻ, ചേട്ടൻ, അമ്മാവൻ.,അധ്യാപകൻ, മതാധ്യക്ഷന്മാർ അങ്ങനെ ആരിൽനിന്നായാലും അതു അമ്മയോടു പറയാൻ ഉള്ള പരിശീലനം കൊച്ചുകുട്ടികൾക്ക് പോലും കിട്ടിയിരിക്കണം.
അരുതാത്ത ഒരു ചെറിയ സ്പർശം പോലും ഒരു പെൺകുട്ടിയിൽ വൈകാരികമായ വലിയ ആഘാതങ്ങൾക്കു കാരണമാകും. ലൈംഗിക ചുവയുള്ള സ്പർശം പിന്നീട് അവളിൽ ഒരുപക്ഷെ ലൈംഗികതയോടുള്ള അമിതമായ വിരക്തിയായോ അല്ലെങ്കിൽ അമിതമായ ആസക്തിയായോ മാറാം. രണ്ടും ഒരുപോലെ അപകടകരമാണ്. ഒരു സാധാരണ വിവാഹജീവിതമോ ലൈംഗിക ജീവിതമോ നയിക്കുന്നതിൽ അവൾ തീർത്തും പരാജയപ്പെടും. ഇനി വിവാഹവും ലൈംഗികതയും ഒഴിവാക്കിയാൽതന്നെ ഒരു സാധാരണ ജീവിതം തന്നെ നയിക്കാൻ അവൾക്കു കഴിയില്ല. സമൂഹത്തിലെ ഒരു പുരുഷനോടും മേലിൽ നോർമൽ ആയിപ്പെരുമാറാൻ അവൾക്കു സാധിക്കില്ല.

കേവലം നൈമിഷികമായ, വന്യമായ, ക്രൂരമായ, ആനന്ദത്തിനായി ചെലവഴിക്കുന്ന നിമിഷങ്ങൾ ഒരു മനുഷ്യവ്യക്തിയുടെ അവളുമായി ബന്ധപ്പെട്ട എത്രയോ മനുഷ്യാത്മാക്കളുടെ ജീവിതം താറുമാറാകാൻ കാരണമാകുന്നു?! നമ്മുടെ സമൂഹത്തിൽ ഇപ്പോഴും സ്ത്രീയോ പെൺകുട്ടിയോ ആക്രമിക്കപ്പെടുന്നത് അവളുടെതന്നെ കുറ്റമായി കണക്കാക്കപ്പെടുന്നു!! അവളുടെ വസ്ത്രധാരണം, ശരീരത്തിന്റെ ആകൃതി, സംസാരരീതി, നോട്ടം, ശരീരഭാഷ, എന്നുവേണ്ട മാതാപിതാക്കളുടെ തൊഴിൽ, കുടുംബപ്പേര്, സഞ്ചരിക്കുന്ന സമയം, സ്ഥലം എല്ലാം ആക്ഷേപവിഷയമാകുന്നു.അല്ലാതെ അവളോടു മോശമായി പെരുമാറിയവൻ അല്ല കുറ്റക്കാരൻ. !!! പുരുഷൻമാർ അങ്ങനെയൊക്കയാണ് എന്ന നാറിയ ന്യായീകരണം ആദ്യം നിരത്തുന്നത് കുറേ പൂതനകൾ തന്നെയാണ് എന്ന് ഖേദപൂർവ്വം ഓർക്കുന്നു.

എന്നാണ് നമ്മുടെ പെൺകുട്ടികൾ തികച്ചും പക്ഷപാതപരവും ക്രൂരവുമായ ഈ നെറികെട്ട വിവേചനത്തിൽ നി പുറത്തുവന്ന് ശുദ്ധവായു ശ്വസിക്കുക?!!! എന്നാണ് അവർ തുല്യനീതി പുലരുന്ന ഒരു സംസ്കൃതസമൂഹത്തിൽ സ്വാതന്ത്ര്യത്തിന്റെ മധു നുകരുക? എന്നാണ് അവർ ഭീതിപൂണ്ട കണ്ണുകളും സ്വയമൊളിപ്പിക്കന്ന ശരീരവുമായല്ലാതെ സമൂഹത്തിൽ തലയുയർത്തി നടക്കുക? സ്ത്രീയായി ജനിച്ചുപോയതിൽ ഈശ്വരനെയും ജനിപ്പിച്ചവരെയും പ്രാകാതെ, അവരെ നന്ദിപൂർവ്വം അഭിമാനപൂർവ്വം സ്മരിക്കുക ?
കുറഞ്ഞപക്ഷം എന്നാണ് നമ്മുടെ പെൺകുട്ടികൾ കേവലമനുഷ്യരായി ജീവിക്കുക??????

Monday 5 May 2014

ജീവന്റെ പുസ്തകം

പിഞ്ചിയ പാവാടതെല്ലുയർത്തി വിണ്ടു-
കീറിയ നഗ്നപാദങ്ങളൂന്നി,
ഒറ്റവെൺശംഖു കൊരുത്ത കരിനൂലു
കുഞ്ഞുകഴുത്തിലണിഞ്ഞുകൊണ്ടേ
വീണുപോകും വനവല്ലിപോലെ കൊച്ചു-
പെൺകൊടിയാളിവൾ മുന്നിൽ നിന്നു.
വന്നെത്തിനോക്കാൻ മടിച്ചപോലെ മെയ്യിൽ
യൗവ്വനപ്പൂക്കൾ പിണങ്ങി നില്പൂ
.
കാടിൻ പരഭാഗശോഭപോലെ തെല്ലു-
പാറിപ്പറന്ന മുടിയിഴകൾ
കൊഞ്ചും കരിവളച്ചന്തമോലും കരം
മെല്ലെയുയർത്തിയൊതുക്കിവച്ചു
ചായം പുരട്ടാത്ത കൈനഖങ്ങൾക്കിട-
യ്ക്കെത്രയ ഴുക്കു നിറഞ്ഞിരിപ്പൂ
ഉള്ളിൽക്കയറാ ൻ മടിച്ചവൾ വാതിലിൻ
പിന്നിൽ മറഞ്ഞുപുറത്തുനിൽപൂ
പച്ചിലച്ചാർത്തിനടിയിൽ നിന്നോമന-
പിച്ചകപ്പൂമൊട്ടുദിച്ചപോലെ
മയ്യണിയാത്തനീൾക്കണ്ണുകളിൽചിരം
കുഞ്ഞുതാരങ്ങൾ വിരിഞ്ഞുനില്പൂ
തെല്ലുമടിച്ചവൾ പിഞ്ഞിയകുപ്പായ
വക്കിൽ പരതും വിരൽകളോടെ
മെല്ലെമെല്ലെ മുഖം ചെറ്റുയർത്തി ദൈന്യ-
മേറുന്നനോട്ടമെൻ നേർക്കയച്ചു
ലജ്ജയാലാകാം വിറപൂണ്ടവാക്കുകൾ
"വല്ലതും നൽകുമോ വായിക്കുവാൻ"
"കുഞ്ഞേ കടന്നിങ്ങുപോരൂ മടിയാതെ
നിൻ രുചിപോലെ തിരഞ്ഞെടുക്കു"

ഏറെപ്പരതിയ കുഞ്ഞുവിരലുകൾ
ചെന്നുടക്കീ 'മഹാഭാരത'ത്തിൽ
മൂകമാം ഭാഷയിൽ തെല്ലുമുഖംതിരി-
ച്ചെൻ നേർക്കു സമ്മതമോരുന്നുവോ
"നന്നായ് വരും നല്ലതൊന്നു തന്നെ കണ്ടു-
വച്ചു നീ 'മർത്ത്യകഥാനുഗാനം'
പഞ്ചേന്ദ്രിയങ്ങൾ തുറന്നേ പിടിച്ചതിൽ
സഞ്ചരിക്കൂ: മനം സാരഥിയായ്
നിന്നെതെളിക്കട്ടെ, നിൻ തേരുരുളുകൾ
കർമ്മമാർഗ്ഗത്തിൽ ചരിച്ചിടട്ടെ
ഓരോമനുഷ്യജന്മങ്ങൾക്കുമുള്ളിലേ
സംഗരവേദിയിൽ കെട്ടിയാടും
വേഷപ്പകർച്ചകൾ കണ്ടറിയൂ സ്വയം
കാണിയാകൂ കളിക്കാരിയാകൂ
ജീവന്റെ പുസ്തകമാണുനീ കൈവച്ച-
തെന്നറിയൂ ജീവനായി മാറൂ!

                                                          (മെയ് 2014)


Saturday 26 April 2014

ശിവം സുന്ദരം.......

കരിമുകിൽജടയൂർന്നുലഞ്ഞും,
ചാരുചന്ദ്രക്കലയഴിഞ്ഞും,
നടനവേഗതചേരുമുടലിൽ
നാഗമിന്നൽപ്പിണർ പുളഞ്ഞും,
ഗഗനകേളീവേദിയിൽ
രുദ്രാക്ഷമണികൾ ചിതറിവീണും,
അർക്കകാന്തികലർന്ന മിഴിയിൽ
നിന്നു ജീവനുദിച്ചുയർന്നും,
പൂർണ്ണചന്ദ്രനുദിച്ച കണ്ണിൽ
പ്രേമകൗമുദി കരകവിഞ്ഞും,
സൗരമണ്ഡലശതസഹസ്രം
മിന്നിമറയും ഫാലനേത്രേ
ദുഷ്ടനിഗ്രഹവ്യഗ്രകോപാൽ
തിരയിളക്കും തീ നിറച്ചും,
ചടുലതാണ്ഡവനടനവേഗാൽ
നയനവിസ്മയവർഷമാകൂ.

കെട്ടഴിഞ്ഞ പ്രചണ്ഡവാത-
ത്തേരിലേറി വരുന്ന നിന്നെ
നിർന്നിമേഷം നിത്യവിസ്മിത
നേത്രമോടെ നമിച്ചിടുന്നു

നീലകണ്ഠവിരാജിതം മണി
നാഗസീൽക്കാരങ്ങൾ തീർക്കും
ശബ്ദവിന്യാസോത്സവത്താൽ
അഷ്ടദിക്കുകൾ  മുഖരിതം.

നിന്റെ സ്വേദകണങ്ങൾ ചിന്നി-
ച്ചിതറി മഴനീർത്തുള്ളിയായി
വക്ഷദേശമണിഞ്ഞഭസ്മം
പാറി വെള്ളിമുകില്പരപ്പായ്
നിന്റെ ശ്വാസോച്ഛാസവേഗാൽ
സാഗരത്തിര താണുയർന്നു
നിൻ ത്രിശൂലത്തിന്റെ മുനയിൽ
നൃത്തമാടി നിരന്നു കാലം
ഭൂതമായ് സ്ഥിതികാലമായും
ഭാവിയായും സംക്രമിച്ചു.
മേഘഗർജ്ജന ഡമരുതാളം
ചക്രവാളപ്രകമ്പിതം,    പദ-
പാതതാളതരംഗമാലകള്‍
ഗിരികളായ്  താഴ്വരകളായി.

ഹേ,ജടാധര, നൃത്തലോലുപ,
നില്പു ഞാനവനമ്രശീർഷ
പരമപാദം ചേർക്കുകിവളുടെ
ശാപമുദ്രിത മൗലിയിൽ നീ.
രാഗനിര്‍ഭര   വ്യഥിതഹൃദയം
നടനവേദികയാക്കിമാറ്റൂ.

(ഏപ്രില്‍ 2014)



Saturday 19 April 2014

പ്രണയത്തിനായി ............

തേനൂറുമോർമ്മതൻ പൂക്കളെല്ലാം
പകലിനോടൊപ്പം കൊഴിഞ്ഞുപോയി
കടുകാഞ്ഞിരത്തിന്റെ കയ്പുമാത്രം
കരളിന്റെ ചില്ലയിൽ ബാക്കിയായി.

ജീവനിൽ നീ പെയ്ത സൗരഭ്യവും
കാറ്റടിച്ചമ്പേ പൊലിഞ്ഞുപോയി
മജ്ജ തുളയ്ക്കുന്ന നൊമ്പരത്തിന്‍
നീറും വ്രണങ്ങളോ വിങ്ങിനിന്നു.

അല്ലിന്റെ കട്ടിക്കരിമ്പടത്താൽ
ചില്ലുജനാലകൾ മൂടിഞാനും
നേരിൻ മയൂഖങ്ങളൊന്നുപോലും
പോരുകില്ലെൻ കിളിവാതിലൂടെ.

കൂരിരുൾകോട്ടയായ് തീർന്ന നെഞ്ചിൽ
പ്രണയം കിടന്നു പിടയ്ക്കയാവാം
നെറിവെഴാനീതിതൻ ക്രൂരഹസ്തം
നിണമുദ്രചേർക്കെയതിൻ ഗളത്തിൽ.

ഞാനെന്റെ കൺകൾ തുറന്നുവയ്ക്കാം
ആദിത്യമന്ത്രം ജപിച്ചുനിൽക്കാം
ഈവഴിപോകുന്ന കാറ്റിലെന്റെ
ആത്മാനുരാഗം പരക്കുമെങ്കിൽ

ഞാനെന്റെ നെഞ്ചം തുറന്നു വയ്ക്കാം
ചോരച്ച ചങ്കും പറിച്ചുവയ്ക്കാം
ഈവഴിത്താരയിലെൻ പ്രണയം
എന്നങ്കിലും പൂത്തു നിൽക്കുമെങ്കിൽ.

               (ഏപ്രില്‍ 2014)

Tuesday 11 March 2014

ബലാൽസംഗം -പെൺ വായന


കൂട്ടിച്ചേർക്കലുകൾ

സുധാമണിയെക്കുറിച്ചോ അവരുടെ അവിശുദ്ധ ശാരീരിക സാമ്പത്തിക ഇടപാടുകളോ ഒന്നും ഞാൻ ചർച്ച ചെയ്യുന്നില്ല. ശാരീരികമായി ഇഷ്ടമുള്ളതുചെയ്യാൻ അവർ സ്വതന്ത്രയാണ്.സാമ്പത്തികകാര്യങ്ങൾ അന്വേഷണവിധേയമാക്കട്ടെ
എന്റെ വിഷയം ബലാൽസംഗം ആണ്. ഗെയിൽ എന്ന സ്ത്രീ ബലാൽസംഗത്തിനല്ല വിധേയയാത് അവരുടേത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നു എന്നു പലരും വാദിച്ചു .  കാരണം അവർ പരാതിപ്പെടാൻ ഇത്രയേറേ സമയമെടുത്തുവത്രേ......   

ഇൻഡ്യയുടെ മകൾ എന്ന ഡോക്യുമെന്ററി വിവാദവിഷയമായ നിലയ്ക്ക്  സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍  പുനപ്പരിശോധിക്കണമെന്ന്‍ തോന്നുന്നു .....  ഭരണഘടന അനുശാസിക്കുന്ന  മൗലികമായ സ്വാതന്ത്ര്യങ്ങളില്‍ ലിംഗഭേദമില്ല .. സഞ്ചരിക്കാനും  സൗഹൃദം സ്ഥാപിക്കാനും ലിംഗഭേദം മാനിക്കണമെന്ന് ഒരു അനുച്ഛേദത്തിലും പറയുന്നുമില്ല ....  പെണ്ണെന്നാല്‍  ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഒരു  കേവലഭോഗവസ്തു  ആണവര്‍ക്ക്.....അതാണ്‌ സഹകരിച്ചിരുന്നെങ്കില്‍ എതിര്ത്തില്ലായിരുന്നെങ്കില്‍ പ്രാണഭിക്ഷ നല്‍കിയേനെ എന്ന ഔദാര്യത്തിന്റെ പിന്നില്‍...  സ്വയം ഔന്നത്യത്തില്‍ കയറി ഞെളിഞ്ഞിരുന്നുകൊണ്ട് മറ്റുള്ളവരെ അപമാനിക്കാന്‍ ആരാണ് ഇവറ്റകള്‍ക്ക് അധികാരം നല്‍കിയത് !! ശരീരം മാത്രമായി പെണ്ണിനെ കാണുന്നവന്‍   അമ്മയെ , സഹോദരിയെ ഒക്കെ വെറുതെ വിടുമോ? അതോ അവരെയൊക്കെ "പൂജാമുറിയില്‍ ഇരുത്തിയ ദേവിയായ് ജീവപര്യന്തം വിധി"ക്കുമോ ? അത് പോട്ടെ  ബലാല്‍ക്കാരമാണ് വിഷയം  അതിനെക്കുറിച്ച് തന്നെ പറയാം 

ബലാൽസംഗത്തിനു വിധേയയായ ഒരു പെണ്ണിന്റെ മാനസികാവസ്ഥ ഒരു പുരുഷനുചിന്തിച്ചെത്താൻ പറ്റാത്ത ആഴത്തിലുള്ളതാൺ്.  അതു കേവലം ശാരീരികമായ ഒരു അതിക്രമിച്ചുകടക്കലോ അധിനിവേശമോഅല്ല. മുറപ്പെടുന്നതും ഭേദിക്കപ്പെടുന്നതും അവളുടെ ശരീരം മാത്രമല്ല, ശരീരം അതിൽ ഏറ്റം അപ്രധാനവും അവസാനത്തേതുമാണ്. കേവലം ഒരു പുരുഷാവയവമല്ല ആത്മാവിന്റെ ആഴങ്ങളോളം ഇറങ്ങിച്ചെല്ലുന്ന ഇരുതലമൂർച്ചയുള്ള ഒരു  വാളാണ് അവളെ ഭേദിക്കുന്നത്.
പെണ്ണിനെക്കുറിച്ചു ഒരു ചുക്കും അറിയാത്ത ചില പുരുഷ കേസരികൾ ഒരു ഘട്ടത്തിൽ പെണ്ണ് ബലാൽസംഗം ആസ്വദിക്കുന്നുണ്ട് എന്നുവരെ പറഞ്ഞുകളഞ്ഞിട്ടുണ്ട്.. 'കറങ്ങുന്ന സൂചിയിൽ നൂലു കോർക്കാൻ പറ്റില്ല' എന്ന അസഭ്യമായ ഉദാഹരണം ലൈംഗികതയെക്കുറിച്ചുള്ള അവരുടെ വികലമായ കാഴ്ചപ്പാടിനെ വ്യക്തമാക്കുന്നു.

ലൈംഗികതയെക്കുറിച്ചുള്ള പുരുഷന്റെ കാഴ്ചപ്പാടിൽ നിന്ന് ഏറെ വ്യത്യസ്തമാണ് സ്ത്രീയുടെ കാഴ്ചപ്പാട്.  പുരുഷൻ മിക്കവാറും അതിനെ വികാരശമനത്തിനുള്ള ഉപാധിയായി ,കുറേക്കൂടി ഉയർന്ന തലത്തിൽ തന്റെ ഇണയെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും ഉള്ള മാർഗ്ഗമായി കാണുന്നു.എന്നാൽ സ്ത്രീക്ക്  (ലൈംഗികത തൊഴിലോ ആയുധമോആക്കിയവരെ ഉദ്ദേശിച്ചിട്ടില്ല)  അതു    ഏറ്റം ഉദാത്തമായ സ്നേ ഹത്തിന്റെ പാരമ്യത്തിൽ മാത്രം പരമാനന്ദം ൻൽകുന്ന ഒന്നാണ്.(സാധ്യമാകുന്ന ഒന്ന് എന്നല്ല വിവക്ഷിക്കുന്നത്)  തന്റെ ഇണയ്ക്കുവേണ്ടി ഇതില്‍ക്കൂടുതൽ ഒന്നും നൽകാനില്ലാത്ത ഉദാത്തമായ അവസ്ഥ. ശരീരം ആ ഔന്നത്യത്തിലേയ്ക്കുള്ള ഒരു ചവിട്ടുപടിമാത്രം...ശരീരം എന്ന കേവലം ഭൗതികമായ ഒരു മാദ്ധ്യമത്തിൽക്കൂടി  സ്ത്രീ അവളുടെ പ്രണയത്തെ യജ്ഞത്തിലെ ഹവിസ്സുപോലെ പ്രിയനു സമർപ്പിക്കുന്ന വാഗതീതസുഖദമായ അനുഷ്ഠാനം ആണ്  യഥാർത്ഥ ലൈഗികത.  അതിൽ ശരീരം എത്ര അപ്രധാനമാണെന്ന്,ബാഹ്യസൗന്ദര്യം എത്ര അഗണ്യകോടിയിൽ പെടുന്നതാണെന്ന് ശരിയായ ആനന്ദം അനുഭവിച്ചവർക്കറിയാം...അവർക്കു മാത്രം.  
അത്രതന്നെ വിപരീതദിശയിലാണ് ഇഷ്ടപ്പെടാത്തതും ആഗഹിക്കാത്തതുമായ ഒരു സ്പർശനം  അവളെ   കൊണ്ടെത്തിക്കുന്നത്.  അനിഷ്ടകരമായ ഒരു സ്പർശം പെണ്ണിനെ എത്രകണ്ട് മുറിപ്പെടുത്തും  എന്നു ഒരു പുരുഷനു ഊഹിക്കാൻ പോലും പറ്റില്ല. അതു ശരീരത്തിന്റെ ഏതുഭാഗത്തായാലും......
 അത് ആരിൽനിന്നുതന്നെയായാലും..
   അവളിലുണ്ടാക്കുന്ന വേദനയും.  എത്ര നിസ്സാരമായി പുരുഷൻ അതിനെ അവഗണിക്കുന്നു ഏറ്റം പ്രിയപ്പെട്ടവർ പോലും!! 
ബലാൽസംഗത്തിൽ സംഭവിക്കുന്നത് പൈശാചികമായ കീഴടക്കലാണ്. മൃഗീയമായ എന്നു പറയാൻ വയ്യ .കാരണം മൃഗങ്ങൾ ഇണചേരുന്നത് പരസ്പരസഹകണത്തോടെയാണ്.
ശരീരത്തിലേക്ക് അതിക്രമിച്ചു കടക്കുന്ന ഒരുത്തൻ അവളുടെ മനസ്സിനെ, വികാരങ്ങളെ, ആത്മാവിനെ കീറിമുറിക്കുന്നു. ശരീരത്തിന്റെ മുറിവ് കുറച്ചുകാലം കഴിയുമ്പോൾ ഉണങ്ങും.മനസ്സിനേറ്റ മുറിവ്, വൈകാരികമായ ക്ഷതം,ഓരോ സമാനസംഭവത്തിലും നിണമൊഴുക്കും അതുകൊണ്ടാണ് ബലാൽസംഗത്തിനു വിധേയയായ ഒരു പെണ്ണിനു സാധാരണഗതിയിൽ ഒരു ,നോർമൽ, ആയ ശാരീരികബന്ധം ദുസ്സാധ്യമാകുന്നത്.. എത്രകാലം കഴിഞ്ഞാലും വേനലിൽ വെള്ളിടി വെട്ടുന്നതുപോലെ ചില ഓർമ്മകൾ അവളിൽ പുളഞ്ഞുപോകും. അതിതീവ്രമായ അഗ്നിലേപനം പോലെ .


സ്ത്രീയെ അറിഞ്ഞ ഒരു പുരുഷൻ പോലുമില്ലെന്ന് പറയാൻ കഴിയില്ല. സ്ത്രീ  ശരീരത്തിന്റെ അനന്തസാധ്യതകളെ എങ്ങനെ സ്ത്രീപുരുഷ്നമാർക്ക് ഏറ്റം   ആനന്ദപ്രദമാക്കാം എന്നും അതിന് പെണ്ണിനെ എപ്രകാരം വളരെ സാവധാനത്തിൽ മാനസികമായി തയ്യറെടുപ്പിക്കാം എന്നും വാത്സ്യായന മഹർഷി നമുക്കു വളരെ വിശദമായി പറഞ്ഞുതരുന്നുണ്ട്. അതായത് പെണ്ണിന്റെ കൂടെ ശയിക്കേണ്ടത് മനസ്സുകൊണ്ടാണ് ശരീരം കൊണ്ടല്ല എന്നു സാരം.ലൈംഗികത ഒരു ശമനോപാധിയല്ല. അതു ദിവ്യമായ കലയും കുറ്റമറ്റ ശാസ്ത്രവുമത്രേ. തികഞ്ഞ പവിത്രതയോടും ഗൗരവത്തോടും കൂടി വേണം അതിനെ സമീപിക്കാൻ........
  

വാസ്തവത്തിൽ ശസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസം 18 വയസ്സുകഴിഞ്ഞ ഏവർക്കും നൽകേണ്ടതല്ലേ? അതിനു വാത്സ്യായനന്റെ പുസ്തകം പോലെ ഉപകാരപ്രദമായ ഒരു ശാസ്ത്രഗ്രന്ഥം വേറൊന്ന് ഇല്ലതന്നെ . 
2

Monday 10 March 2014

കുതിരജന്മം*

കുതിരജന്മം

കാറ്റുപോലെ കുതിച്ചുപായുന്നു ഞാൻ
മുന്നിൽ നീണ്ടേ കിടക്കുന്നു പാതകൾ
എയ്ത ബാണം കണക്കെയൻ കണ്ണുകൾ
മുന്നിലേക്കായി മാത്രം തുറന്നു ഞാൻ
പാതയോരത്തു പൂചൂടി നിൽക്കുന്ന
വർണ്ണലോകമെനിക്കന്യമാണുപോൽ

ഇത്രമേൽ പരന്നേ കിടക്കുന്നൊരീ
പച്ചയാം കർമ്മ ഭൂമിയെക്കേവലം
നേർവരമാത്രമാക്കിച്ചുരുക്കിയെൻ
കണ്ണു ബന്ധിച്ചു ബാല്യത്തിലേയവർ

ദൂരമെന്നതെൻ കാൽക്കുളമ്പിൽ ക്ഷണ-
മാത്രകൾ കൊണ്ടു ചിന്നിച്ചിതറവേ
കാട്ടുകോട്ടകളാം കരിമ്പാറകൾ
കേവലം ചിതൽ പുറ്റുകളാകവേ
ബാല്യകൗമാര നിംനഗാസംഗമ
വേദിയായന്റെ മസ്തിഷ്കമണ്ഡലം

തൈമരക്കുളിർചില്ലയിൽ തെന്നലായ്
കാലമെന്നെക്കടന്നുപോയീടവേ
യൗവ്വനത്തിന്റെ രോമഹര്‍ഷങ്ങളെൻ
അംഗകങ്ങളിൽ പൂത്തുവിടർന്നുവോ!

 കീഴടക്കുവാൻ വെറ്റിനേടീടുവാൻ
കാൽച്ചുവട്ടിലീ ലോകം തളയ്ക്കുവാൻ
സാഗരക്കൊടുംകാറ്റുപോലെന്മദം
സംഗരങ്ങൾ തിരഞ്ഞുപോയീടവേ
ചുട്ടുനീറും മനസ്സിന്റെ തൃഷ്ണകൾ
മണ്ണിതിൽ ചുര മാന്തുന്ന കാമങ്ങൾ

കണ്ണിനാലറിയാത്തവ കാൽക്കുള-
മ്പോടിയെത്തുന്ന വേഗാലറിയവേ
കാലു ബന്ധിച്ചു കാരിരുമ്പിൻ കനം
 ചേർന്ന ലാടവും ചേർത്തു തറച്ചതിൽ
മണ്ണുമായുള്ള ബന്ധം പുലർത്തുവാൻ
പച്ച മണ്ണീൽ തൊടില്ലീക്കുളമ്പുകൾ

പാലപൂക്കുന്ന മാദക ഗന്ധമെൻ
ബോധസീമയിൽ പൂക്കൾ പൊലിക്കവേ
പെൺകുതിര ചിനയ്ക്കും മധുകണം
തുള്ളിതുള്ളിയായ് കാതിൽ പതിക്കവേ
പായുകയാണു ചിന്തകള്‍  പിന്നിലേ-
ക്കെന്റെ  വായിൽ കടിഞാൺ മുറുകവേ
പാദുകങ്ങൾ ധരിച്ച പാദങ്ങളെൻ
വാരിയിൽ കുത്തി വേദനയേറ്റവേ
കാറ്റിനൊപ്പം പറന്നുവന്നെന്നിലേ
ചേരുകയാണു പെണ്ണിൻ പുതുമണം

വായുവിൽ പുളഞ്ഞീടുന്ന ചാട്ടവാർ
കൊള്ളിയാനായി മേനിയിൽ വീഴവേ
അർഥമില്ലാത്ത ശബ്ദങ്ങളാജ്ഞയായ്
കാതിലേയ്ക്കവർ കുത്തിനിറയ്ക്കവേ
പായുകയാണു മുന്നോട്ടു ഞാനിദം
പാവപോലെയെൻ കാമനകൾക്കു മേൽ

മറ്റൊരുത്തന്റെ, പെണ്ണിനെ മണ്ണിനെ
സ്വന്തമാക്കുവാനാർത്തികാട്ടുന്നവർ,
മറ്റൊരുത്തന്‍റെ പഞ്ചേന്ദ്രിയങ്ങളില്‍
സ്വന്തമാശയാല്‍ കോട്ടകെട്ടുന്നവര്‍
ആഗ്രഹങ്ങളെ ബന്ധിച്ചിടാത്തവര്‍
സ്വന്തമാക്കുമോ ജീവനെ,  ദേഹിയെ!

മെയ്ക്കരുത്തിനാൽ തെല്ലുശ്രമിക്കുകിൽ
കേട്ടുപൊട്ടിച്ചുപോയിടാമെങ്കിലും
അന്യജീവനെ മാനിച്ചിടുന്നതാം
കേവലജന്തുസ്വത്വമുണ്ടെന്നിലും
കെട്ടഴിച്ചു വിട്ടേക്കുക സ്വച്ഛമായ്
കർമ്മമാർഗ്ഗം നടന്നു തീർക്കട്ടെ ഞാൻ

                                                           (മാര്‍ച്ച്‌ 2014)

Sunday 23 February 2014

അമ്മയാകുവാൻ ........

'ഹോളി ഹെൽ' വിവാദത്തിലൂടെ കടന്നു പോയപ്പോൾ തോന്നിയത്



അമ്മയാകുവാൻ ഗർഭം ധരിക്കണം 
അമ്മയാകുവാൻ നൊന്തു പെറ്റീടണം
അമ്മയാകുവാൻ സ്തന്യം ചുരത്തണം
അമ്മയാകുവാൻ സ്വാർഥം ത്യജിക്കണം
അമ്മയാകുവാൻ സ്നേഹമായീടണം
ത്യാഗമായ് സ്വയം കത്തിജ്ജ്വലിക്കണം

ശുഭ്രവസ്ത്രം ധരിച്ചു സുധാമയ
വാണികൾ വാരിയെങ്ങും വിതറുകിൽ,
കണ്ണുമഞ്ചിത്തിളങ്ങും പ്രദീപ്തമാം
നാസികാവജ്രധാരിണിയാകുകിൽ,
ഭൂമിയിൽ പാദസ്പർശം തടയുവാൻ
താമരപ്പൂ മെതിയടിയാക്കുകിൽ,
ചുറ്റുമെന്നും വണങ്ങിനിന്നീടുവാൻ
ലക്ഷമാളുകൾ തിക്കിത്തിരക്കുകിൽ.

അക്ഷമാലയാൽ പാടേയലംകൃതം
വക്ഷസ്സിൽ മുഖം ചേർത്തു പിടിക്കുകിൽ,
എത്ര വാരിപ്പുണർന്നു മടുക്കിലും
എത്ര ചുംബനം നൽകിയെന്നാകിലും,
'അമ്മ അമ്മ' എന്നായിരം കണ്ഠങ്ങൾ
ഉച്ചഭാഷിണിതോറും വിളിക്കിലും,
അമ്മയാകില്ല മറ്റൊരു ജീവനെ
സ്വന്തജീവനിൽ പേറാത്തൊരുത്തിയും!
അമ്മയാകില്ല കുഞ്ഞിന്റെ കണ്ണുനീർ
നെഞ്ചകത്തിൽ കടലുതീർക്കാത്തവൾ!

അമ്മയാകുവാൻ സ്നേഹമായീടണം
ത്യാഗമായ് സ്വയം കത്തിജ്ജ്വലിക്കണം......

Saturday 15 February 2014

അഥർവ്വം

അഥർവ്വം 

ഞാനൊരു തുള്ളി. 
നിറം ചോർത്തിക്കളഞ്ഞ് 
കണ്ണുനീരെന്നു വിളിക്കാം.
വിശുദ്ധി ചിഹ്നമായി 
പൂജാമുറിയോളം കയറ്റാം.

ചുവപ്പുടുപ്പിച്ചു 
അശുദ്ധ രക്തം എന്നു വിളിക്കാം. 
പതിത്വം കല്പിച്ചു
പടിക്ക് പുറത്ത് നിർത്താം.

പൂജാമുറി ഒരു
പാദപീഠത്തിന്റെ അടിമത്തം,
പൂതലിച്ച ശവഗന്ധം,

പടിക്കപ്പുറം അതിരെഴാ
സഞ്ചാരവീഥികൾ.
അന്ധകാരച്ചിറകുകൾ.

അകമേ മന്ത്രശക്തീഗരിമ ,
സുരക്ഷയുടെ ത്രികോണംദൈവികതയുടെ പട്ടാട.

എനിക്ക് ഭോഗിക്കപ്പെട്ട ഭൂമിയും
അപഥഗാമിനികളായ പുഴകളും
രജസ്വലയായ ആകാശവും മതി .

മന്ത്രജലവും
ജപനൂലുകളും
ശംഖൊലികളും വേണ്ട .


                                            (ഫെബ്രുവരി 2014)

Wednesday 12 February 2014

ഉള്ളിൽ ഉള്ളത്.....

ഉള്ളിൽ ഉള്ളത്.....

മനസ്സിന്റെ ഒരു പാതിയിൽ
ഒരു കൊടുങ്കാട് ഒളിപ്പിച്ചിരിക്കുന്നു ഞാൻ.
ആരും കണ്ടിട്ടില്ലാത്ത
വനപുഷ്പങ്ങളും,
കന്യകാത്വം നഷ്ടപ്പെടാത്ത
കാട്ടരുവികളും നിറഞ്ഞ,
വന്യമൃഗങ്ങൾ ചുരമാന്തിയലറുന്ന,
കാട്ടുതീയാളിപ്പടരുന്ന,
കൊടുങ്കാറ്റു താണ്ഡവമാടുന്ന
ഒരു കൊടുങ്കാട്.

മറുപകുതിയിൽ
ഒരു കരകാണാക്കടലും.

മത്സ്യകന്യകമാരുടെ
മാന്ത്രിക സംഗീതവും,
അനശ്വരപ്രണയങ്ങളുടെ
ഹംസഗാനവും,
രത്നഗർഭം കനത്ത
അടിവയറും,
പ്രാണൻ വലിച്ചൂറ്റുന്ന
വൻ ചുഴികളും,
വിഷം തുപ്പിനേർക്കുന്ന
കടൽനാഗങ്ങളും,
എരിഞ്ഞടങ്ങിയ സൂര്യന്റെ
കരിക്കട്ടയും,
ശതസഹസ്രം നീരാളിക്കൈകളും നിറഞ്ഞ
ഒരു കരിങ്കടൽ,
അതോ ചാവുകടലോ!!!