Monday 25 June 2012

അവസാനത്തെ ചിറകടി*

അവസാനത്തെ ചിറകടി 

അവസാനത്തെ പ്പകൽ പക്ഷിയും പറന്നെന്റെ
ശുഷ്കമാം നെഞ്ചിൽ നിന്നും വിടകേട്ടകലവേ,
ഹൃദയം പറിച്ചെടുക്കുന്നപോൽ, നോവിച്ചെന്നെ
പ്രണയം തിരിച്ചു നി എടുത്തിട്ടകന്നുപോയ്.

എത്രയും നിസ്സംഗനായ്, നിർവികാരനുമായി
ഒരിക്കൽ പോലും തമ്മി്ലറിയാത്തവർ പോലെ.
പ്രണയിച്ചിരുന്നുവോ എന്നെ നീ എന്നെങ്കിലും?
എന്റെ ഭാവനയാകാം അതികാമനയാകാം!

എങ്കിലും അറിഞ്ഞു നീ നെഞ്ചിലെ മിടിപ്പിനോ
ടൊപ്പമെൻ പ്രണയത്തിൻ വിയർപ്പും, വിറയലും.
ഒഴുകീ സപ്തസ്വരസുധയായ് പലപ്പൊഴും
പ്രാണനോടൊപ്പം മമ മൃണ്മയവിപഞ്ചിയിൽ.

രാഗലോലുപം ,കലാപൂരിതം വിരൽകളാൽ
തഴുകീ ,മടിത്തട്ടിൽ ചേർത്തുനീ നിൻ നെഞ്ചിലും.
ഏത്ര സത്വരം പകർന്നാടുന്നു കാലം സ്വയം
ഋതുഭേദങ്ങൾപോലെ വേഷവും, ഭാവങ്ങളും!

കണ്ണുനീരുരുൾ പൊട്ടും കർക്കിടപ്പേരാവിലും
പ്രണയം വസന്തമായ് പൂത്തുലഞ്ഞിരുന്നെന്നിൽ!

ഓണമുറ്റത്തെന്നനുരാഗവും, കിനാക്കളും
ചേർത്തുഞാൻ ചമച്ചൊരീ പൂക്കളമഴിഞ്ഞുപോയ്.
എന്തിനായ് മാഞ്ഞെൻ പ്രിയരൂപനേ, യാത്രാമൊഴി
ചൊല്ലിയില്ലുടഞ്ഞു നിൻ കാൽക്കലീ മൺ വീണയും.

അവസാനത്തെ ചിറകടിയും നിലച്ചെന്റ
നെഞ്ചിലെ പകൽ പക്ഷി വിടകേട്ടകലവേ,
കാത്തിരിക്കുന്നു ചിരം കാതോർത്തുമിരിക്കുന്നു
നിന്റെ തേരുരുൾ നാദം, ഹർഷദം, മുക്തിപ്രദം.

ഈ കളിവിളക്കിലെ എണ്ണവറ്റിടും മുൻപേ,
ചായവും ചമയവുമഴിച്ചൊന്നെറിഞ്ഞോട്ടെ.
മഞ്ഞുപോൽ തണുത്തൊരാ കൈവിരൽത്തുമ്പിൽ ചും ബി-
ച്ചാത്മഹർഷത്താൽ ഞാനിന്നെന്നെയൊന്നറിഞ്ഞോട്ടെ!

തകർന്നേകിടക്കുമീ മൃണ്മയ വിപഞ്ചിയിൽ
നിന്റെ നിശ്വാസം നാദബ്രഹ്മമയുണരട്ടെ.
കാലഭേദത്തിൻ കട്ടിക്കരിങ്കൽ ചുമരുകൾ
ക്കപ്പുറംവിഹായസ്സിൽ ചേർന്നിടാം നമുക്കിനി.


                                                                        (ജൂണ്‍ 2012)
















No comments:

Post a Comment