Tuesday 27 December 2016

മഹാപ്രസ്ഥാനം

മഹാപ്രസ്ഥാനം

മഴ കഴിഞ്ഞ പൂമരച്ചുവട്ടിൽ

ആകെ തരിച്ചിരിക്കുമ്പോൾ 

അഞ്ചു പേരുടെ ഭാര്യയായിരുന്നവൾ

എഴുതാൻ തുടങ്ങി

"കാറ്റാടി മരത്തിന്റെ ഇലകൾക്കിടയിലൂടെ കാറ്റ് നൂഴുന്ന  പോലെ

മേലാകെ വീഴുന്ന നനഞ്ഞ

ഉമ്മകളുടെ പൂമഴ,

പുലരിമഴ കഴിഞ്ഞ് മാനം തെളിയുമ്പോൾ തോർന്നു തുടങ്ങുന്ന

പതിയെ തോർന്ന് 

ചൂടുപിടിക്കുന്ന പൂവുകൾ

 മലകളിലെ മഞ്ഞുരുക്കി 

ഒഴുകുന്ന  കൈവഴികൾ

താഴ്വരകളിലെ

തടാകത്തിൽ സംഭരിക്കപ്പെടുന്നു.

നിറഞ്ഞ്

കവിഞ്ഞൊഴുകുന്നു .

ആ വഴിയേ പോയാൽ

മലമടക്കുകളിൽ

മറഞ്ഞിരിക്കുന്ന നിധിശേഖരങ്ങളെ നനച്ചു കൊണ്ട് അവ

ഒഴുകി മറയുന്നത്  സ്പർശിച്ചറിയാം.

അത് കാഴ്ചയുള്ളവരുടെ ലോകമല്ല

വിരലുകളാണ് വഴിനടത്തുക

പാല പൂത്തു മദിച്ചു നിൽക്കുന്ന

 നാട്ടുവഴികളുടെ ഉന്മാദം

 ഇരുട്ടിനുണ്ടോ എന്ന്

 മൂക്കുകൾ തെറ്റാതെ പറഞ്ഞു തരും.

മഹാപ്രസ്ഥാനം മലകയറ്റമല്ല; മലയിറക്കമാണ്.

പാതാളകൂപങ്ങളിലെ

അനർഘമായ നിധി കണ്ടത്തി സ്വന്തമാക്കലാണ്.

അഗാധങ്ങളിലെ പറുദീസകളിൽ വിരുന്നുണ്ടുറങ്ങലാണ്.

കയറ്റം എളുപ്പമാണ് യുധിഷ്ഠിരാ.

വയസ്സു കൊണ്ടേ നീ മൂത്തതുള്ളൂ കാലിടറാതെ 

ഇറക്കമിറങ്ങാൻ ഇനിയും

നീ പഠിച്ചിട്ടില്ല!