Saturday 23 May 2015

ബലാല്‍സംഗവും പെണ്ണും


പഴയ ഫെസ് ബുക്ക് പോസ്റ്റ്‌

ഇൻഡ്യയുടെ മകൾ എന്ന ഡോക്യുമെന്ററി വിവാദവിഷയമായ നിലയ്ക്ക്  സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍  പുനപ്പരിശോധിക്കണമെന്ന്‍ തോന്നുന്നു .....  ഭരണഘടന അനുശാസിക്കുന്ന  മൗലികമായ സ്വാതന്ത്ര്യങ്ങളില്‍ ലിംഗഭേദമില്ല .. സഞ്ചരിക്കാനും  സൗഹൃദം സ്ഥാപിക്കാനും ലിംഗഭേദം മാനിക്കണമെന്ന് ഒരു അനുച്ഛേദത്തിലും പറയുന്നുമില്ല ....  പെണ്ണെന്നാല്‍  ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഒരു  കേവലഭോഗവസ്തു  ആണവര്‍ക്ക്.....അതാണ്‌ സഹകരിച്ചിരുന്നെങ്കില്‍ എതിര്ത്തില്ലായിരുന്നെങ്കില്‍ പ്രാണഭിക്ഷ നല്‍കിയേനെ എന്ന ഔദാര്യത്തിന്റെ പിന്നില്‍...  സ്വയം ഔന്നത്യത്തില്‍ കയറി ഞെളിഞ്ഞിരുന്നുകൊണ്ട് മറ്റുള്ളവരെ അപമാനിക്കാന്‍ ആരാണ് ഇവറ്റകള്‍ക്ക് അധികാരം നല്‍കിയത് !! ശരീരം മാത്രമായി പെണ്ണിനെ കാണുന്നവന്‍   അമ്മയെ , സഹോദരിയെ ഒക്കെ വെറുതെ വിടുമോ? അതോ അവരെയൊക്കെ "പൂജാമുറിയില്‍ ഇരുത്തിയ ദേവിയായ് ജീവപര്യന്തം വിധി"ക്കുമോ ? അത് പോട്ടെ  ബലാല്‍ക്കാരമാണ് വിഷയം  അതിനെക്കുറിച്ച് തന്നെ പറയാം 

ബലാൽസംഗത്തിനു വിധേയയായ ഒരു പെണ്ണിന്റെ മാനസികാവസ്ഥ ഒരു പുരുഷനുചിന്തിച്ചെത്താൻ പറ്റാത്ത ആഴത്തിലുള്ളതാൺ്.  അതു കേവലം ശാരീരികമായ ഒരു അതിക്രമിച്ചുകടക്കലോ അധിനിവേശമോഅല്ല. മുറപ്പെടുന്നതും ഭേദിക്കപ്പെടുന്നതും അവളുടെ ശരീരം മാത്രമല്ല, ശരീരം അതിൽ ഏറ്റം അപ്രധാനവും അവസാനത്തേതുമാണ്. കേവലം ഒരു പുരുഷാവയവമല്ല ആത്മാവിന്റെ ആഴങ്ങളോളം ഇറങ്ങിച്ചെല്ലുന്ന ഇരുതലമൂർച്ചയുള്ള ഒരു  വാളാണ് അവളെ ഭേദിക്കുന്നത്.
പെണ്ണിനെക്കുറിച്ചു ഒരു ചുക്കും അറിയാത്ത ചില പുരുഷ കേസരികൾ ഒരു ഘട്ടത്തിൽ പെണ്ണ് ബലാൽസംഗം ആസ്വദിക്കുന്നുണ്ട് എന്നുവരെ പറഞ്ഞുകളഞ്ഞിട്ടുണ്ട്.. 'കറങ്ങുന്ന സൂചിയിൽ നൂലു കോർക്കാൻ പറ്റില്ല' എന്ന അസഭ്യമായ ഉദാഹരണം ലൈംഗികതയെക്കുറിച്ചുള്ള അവരുടെ വികലമായ കാഴ്ചപ്പാടിനെ വ്യക്തമാക്കുന്നു.

ലൈംഗികതയെക്കുറിച്ചുള്ള പുരുഷന്റെ കാഴ്ചപ്പാടിൽ നിന്ന് ഏറെ വ്യത്യസ്തമാണ് സ്ത്രീയുടെ കാഴ്ചപ്പാട്.  പുരുഷൻ മിക്കവാറും അതിനെ വികാരശമനത്തിനുള്ള ഉപാധിയായി ,കുറേക്കൂടി ഉയർന്ന തലത്തിൽ തന്റെ ഇണയെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും ഉള്ള മാർഗ്ഗമായി കാണുന്നു.എന്നാൽ സ്ത്രീക്ക്  (ലൈംഗികത തൊഴിലോ ആയുധമോആക്കിയവരെ ഉദ്ദേശിച്ചിട്ടില്ല)  അതു    ഏറ്റം ഉദാത്തമായ സ്നേ ഹത്തിന്റെ പാരമ്യത്തിൽ മാത്രം പരമാനന്ദം ൻൽകുന്ന ഒന്നാണ്.(സാധ്യമാകുന്ന ഒന്ന് എന്നല്ല വിവക്ഷിക്കുന്നത്)  തന്റെ ഇണയ്ക്കുവേണ്ടി ഇതില്‍ക്കൂടുതൽ ഒന്നും നൽകാനില്ലാത്ത ഉദാത്തമായ അവസ്ഥ. ശരീരം ആ ഔന്നത്യത്തിലേയ്ക്കുള്ള ഒരു ചവിട്ടുപടിമാത്രം...ശരീരം എന്ന കേവലം ഭൗതികമായ ഒരു മാദ്ധ്യമത്തിൽക്കൂടി  സ്ത്രീ അവളുടെ പ്രണയത്തെ യജ്ഞത്തിലെ ഹവിസ്സുപോലെ പ്രിയനു സമർപ്പിക്കുന്ന വാഗതീതസുഖദമായ അനുഷ്ഠാനം ആണ്  യഥാർത്ഥ ലൈഗികത.  അതിൽ ശരീരം എത്ര അപ്രധാനമാണെന്ന്,ബാഹ്യസൗന്ദര്യം എത്ര അഗണ്യകോടിയിൽ പെടുന്നതാണെന്ന് ശരിയായ ആനന്ദം അനുഭവിച്ചവർക്കറിയാം...അവർക്കു മാത്രം.  
അത്രതന്നെ വിപരീതദിശയിലാണ് ഇഷ്ടപ്പെടാത്തതും ആഗഹിക്കാത്തതുമായ ഒരു സ്പർശനം  അവളെ   കൊണ്ടെത്തിക്കുന്നത്.  അനിഷ്ടകരമായ ഒരു സ്പർശം പെണ്ണിനെ എത്രകണ്ട് മുറിപ്പെടുത്തും  എന്നു ഒരു പുരുഷനു ഊഹിക്കാൻ പോലും പറ്റില്ല. അതു ശരീരത്തിന്റെ ഏതുഭാഗത്തായാലും......
 അത് ആരിൽനിന്നുതന്നെയായാലും..
   അവളിലുണ്ടാക്കുന്ന വേദനയും.  എത്ര നിസ്സാരമായി പുരുഷൻ അതിനെ അവഗണിക്കുന്നു ഏറ്റം പ്രിയപ്പെട്ടവർ പോലും!! 
ബലാൽസംഗത്തിൽ സംഭവിക്കുന്നത് പൈശാചികമായ കീഴടക്കലാണ്. മൃഗീയമായ എന്നു പറയാൻ വയ്യ .കാരണം മൃഗങ്ങൾ ഇണചേരുന്നത് പരസ്പരസഹകണത്തോടെയാണ്.
ശരീരത്തിലേക്ക് അതിക്രമിച്ചു കടക്കുന്ന ഒരുത്തൻ അവളുടെ മനസ്സിനെ, വികാരങ്ങളെ, ആത്മാവിനെ കീറിമുറിക്കുന്നു. ശരീരത്തിന്റെ മുറിവ് കുറച്ചുകാലം കഴിയുമ്പോൾ ഉണങ്ങും.മനസ്സിനേറ്റ മുറിവ്, വൈകാരികമായ ക്ഷതം,ഓരോ സമാനസംഭവത്തിലും നിണമൊഴുക്കും അതുകൊണ്ടാണ് ബലാൽസംഗത്തിനു വിധേയയായ ഒരു പെണ്ണിനു സാധാരണഗതിയിൽ ഒരു ,നോർമൽ, ആയ ശാരീരികബന്ധം ദുസ്സാധ്യമാകുന്നത്.. എത്രകാലം കഴിഞ്ഞാലും വേനലിൽ വെള്ളിടി വെട്ടുന്നതുപോലെ ചില ഓർമ്മകൾ അവളിൽ പുളഞ്ഞുപോകും. അതിതീവ്രമായ അഗ്നിലേപനം പോലെ .


സ്ത്രീയെ അറിഞ്ഞ ഒരു പുരുഷൻ പോലുമില്ലെന്ന് പറയാൻ കഴിയില്ല. സ്ത്രീ  ശരീരത്തിന്റെ അനന്തസാധ്യതകളെ എങ്ങനെ സ്ത്രീപുരുഷ്നമാർക്ക് ഏറ്റം   ആനന്ദപ്രദമാക്കാം എന്നും അതിന് പെണ്ണിനെ എപ്രകാരം വളരെ സാവധാനത്തിൽ മാനസികമായി തയ്യറെടുപ്പിക്കാം എന്നും വാത്സ്യായന മഹർഷി നമുക്കു വളരെ വിശദമായി പറഞ്ഞുതരുന്നുണ്ട്. അതായത് പെണ്ണിന്റെ കൂടെ ശയിക്കേണ്ടത് മനസ്സുകൊണ്ടാണ് ശരീരം കൊണ്ടല്ല എന്നു സാരം.ലൈംഗികത ഒരു ശമനോപാധിയല്ല. അതു ദിവ്യമായ കലയും കുറ്റമറ്റ ശാസ്ത്രവുമത്രേ. തികഞ്ഞ പവിത്രതയോടും ഗൗരവത്തോടും കൂടി വേണം അതിനെ സമീപിക്കാൻ........

Wednesday 20 May 2015

അഹല്യ

കൺകോണിനാലൊന്നുഴിഞ്ഞുണർത്തൂ രാമ
ഭൂമിയിൽ ശിലയായ് കിടക്കുമെന്നെ
പേർ വിളിച്ചെന്നെയുണർത്തുക നീയാത്മ
ചൈതന്യമുള്ളിൽ തളിർക്കുവാനായ്
സ്നിഗ്ദ്ധാംഗുലീസ്പർശമേകൂ മഹാമോഹ
പാപശാപത്തിനാൽ മുഗ്ദ്ധയാം ഞാൻ
ആത്മവിചിന്തനം ചെയ്കയാണായിരം
സംവത്സരങ്ങളായ് കാനനത്തില്‍
ഞാനഭിശപ്ത പരിശാപഗ്രസ്ത ഹാ
ദേഹദാഹം പൂണ്ട മോഹമുഗ്ദ്ധ

നീ വരൂ ഹേ  രമണീയരാമ  ചാരു-
പാദരേണുക്കള്‍  പതിച്ചുപോകാന്‍
നില്‍ക്കാതരക്ഷണം പോലും  വിലോലമാം
കാറ്റുപോലെന്നെക്കടന്നുപോകൂ
പാപം കനത്തുറഞ്ഞൊരു ശ്യാമശിലയായി
 മാറിയോള്‍ ഞാന്‍ പതിശ്ശാപഗ്രസ്ത
കാമം പൊറാഞ്ഞിന്ദ്രിയോന്മുഖയായ് സുഖ-
ഭോഗങ്ങള്‍ തേടിയോള്‍ രാഗബദ്ധ
ആത്മാഭിരാമ നീയാത്മാവു കാണുവോന്‍
നേരറിഞ്ഞീടുകീപാപവൃത്തം

പെണ്ണായ് പിറന്നവള്‍  മണ്ണില്‍ വളര്‍ന്നവള്‍
ഹല്യയാകാന്‍ മോഹമേറ്റിയോള്‍ ഞാന്‍
മാരിവില്‍ ചന്തം ചികഞ്ഞവള്‍, പൂഞ്ചിറ-
കോലും ശലഭമായുല്ലസിച്ചോള്‍,
ആരാണു മന്ത്രച്ചരടുകള്‍ കൊണ്ടെന്നെ
ബന്ധിച്ചു കൂരിരുള്‍ കൂട്ടിലാക്കി!
തന്വി വസുന്ധര ഹല്യയായ് വിത്തേറ്റു
വാങ്ങി സഫലായ് പുഞ്ചിരിക്കെ,
 ആരോ നിയോഗിച്ചപോൽ വിതയേറ്റിയോൻ
കൊയ്തെടുത്തിട്ടുമഹല്യയായ് ഞാൻ!
മോഹം, തിരസ്കൃതസ്നേഹം,നിരാസിത-
കാമം തണുത്തു കല്ലായവൾ ഞാൻ.
ശാപമല്ലുള്ളിലെ നീറുന്ന ശൈത്യമാ-
ണലിയാത്തശിലയായി മാറ്റിയെന്നെ
 സ്നേഹം പനിക്കും വിരൽത്തുമ്പുമോഹിച്ചു
തീർന്നുപോയായിരം വത്സരങ്ങൾ!

തെല്ലുനിന്നെന്നെ ശ്രവിച്ചുപോകൂ രാമ
പാപിയെന്നാലും  തപസ്വിനി ഞാൻ
 ഇന്നുനിൻ പാദാംഗുലീതാപമേൽക്കയാൽ
കല്ലുപോലും കാമരൂപിയായി!
 സ്നേഹാഗ്നിയാലിന്നു നീ കരിങ്കല്ലിന്റെ-
യുള്ളിലെ ജീവനെ തൊട്ടുണർത്തി
 നാളെ നീ സ്നേഹം തുടിക്കുന്ന  നെഞ്ചിനെ
കട്ടിക്കരിങ്കല്ലു  പോലെയാക്കി
പാപം ചുമത്തി നിൻ ജന്മപുണ്യത്തിനെ
കാനനമദ്ധ്യേയെറിഞ്ഞുപോകും!!
സീതയാകട്ടെയഹല്യയാകട്ടേതു
പെണ്ണുമാകട്ടവള്‍ പത്നിയാകില്‍
എങ്ങുമൊടുങ്ങാത്ത സംശയക്കണ്ണിലെ-
ക്കല്ലായി  കാട്ടില്‍ കഴിഞ്ഞിടിണ്ടോള്‍?
കല്ലിനെ പെണ്ണാക്കി മാറ്റിയപ്പോൾ രാമ
നിന്മനം കല്ലായി മാറിയെന്നോ?

കെട്ടിലും മട്ടിലും മറിയിന്നെത്രയ-
യഹല്യമാര്‍  മേവുന്നു വീടുതോറും!
മോക്ഷദമാം  മധുരാംഗുലീസ്പര്‍ശവും
കാത്തിരിക്കും ശിലാരൂപിണിമാര്‍.





(മെയ്‌2015)



Sunday 17 May 2015

ഓര്‍മ്മകള്‍ ഉണ്ടായിരിക്കരുത് ...




ഓര്‍മ്മകള്‍ ഉണ്ടായിരിക്കരുത് ...


ഓര്‍മ്മകളല്ലാതെയൊന്നുമില്ലെന്നെ നിന്‍
നെഞ്ചിടിപ്പില്‍ ചേര്‍ത്തുനിര്‍ത്തുവാനോമനെ
പേടിയാണോര്‍മ്മിക്കുവാന്‍ വീണ്ടുമോര്‍മ്മയെ
വിസ്മൃതിയില്‍ പെട്ടുതെല്ലു മാഞ്ഞീടിലോ
ചേര്‍ന്ന് നാം താണ്ടിയ കാലദേശങ്ങളെ
പിന്തിരിഞ്ഞൊന്നു നോക്കാതെ നില്‍ക്കുന്നു ഞാന്‍
പേടിയാണേതോ കെടുകാറ്റു നാമിരു -
പേരിലോരാളുടെ കാല്പാടുക മായ്ക്കുമോ!

ഉമ്മവച്ചാലതു തീര്‍ന്നുപോമെന്നു ഞാന്‍
നിന്‍ കരം മെല്ലെത്തലോടി  ശമിക്കവേ
ഉമ്മകള്‍ എത്രയനന്തമാം ഉമ്മകള്‍
നെഞ്ചിന്‍റെ കൂടുതുറന്നെന്‍റെ കണ്‍കളില്‍
നിന്നുപെയ്യുന്നു നിന്‍ നെഞ്ചില്‍ ജ്വലിക്കുന്ന
ഗ്രീഷ്മതാപത്തിനെയാറ്റിയകറ്റുവാന്‍
എത്ര കിണഞ്ഞു വൃഥാശ്രമിച്ചന്നൊരു
കാലടി മുന്നോട്ടു വയ്ക്കാതിരിക്കുവാന്‍
ആരോ കടിഞ്ഞാണയച്ച കുതിരപോല്‍
കണ്മുന്നില്‍ കാലം കുതിച്ചു പാഞ്ഞെന്തിനോ.
ഓര്‍മ്മയാക്കീടുവാന്‍ വയ്യ നിന്‍ ചുംബന -
മുദ്രയെന്നോര്‍ക്കയാല്‍ ചുംബിച്ചതില്ല ഞാന്‍
പേടിയാണോര്‍മ്മിക്കുവാന്‍ വീണ്ടുമോര്‍മ്മയെ
വിസ്മൃതിയില്‍ പെട്ടു വല്ലതും മായുമോ!!

(മെയ് 2015)

വര്‍ത്തമാനത്തിന്‍റെ ഗീതകം

നദികള്‍ ഒരിക്കലും
സമതലങ്ങളുമായി പ്രണയത്തില്‍ ആകുന്നില്ല.
സമതലങ്ങള്‍ അവയ്ക്ക് മാര്‍ഗ്ഗം മാത്രമാണ്.
സാഗരമാകുന്നു നദികളുടെ പരമമായ ലക്‌ഷ്യം.
നദികളുടെ മാത്രമല്ല,
എത്ര ചെറിയ നീരൊഴുക്കിന്‍റെയും...
എല്ലാമറിഞ്ഞിട്ടും
സ്ഥിരസഞ്ചാരിണികളായ നദികളെ
സമതലങ്ങള്‍ നെഞ്ചിലേറ്റുന്നു.

വര്‍ഷകാലത്തിന്റെ  മദിപ്പിക്കുന്ന യൌവനത്തില്‍
നദികള്‍  തീരങ്ങളെ തകര്‍ത്ത്
കാമുകസവിധത്തിലേക്ക്
മദഭരകളായി പായുന്നു.
ചോരയും നീരും വറ്റുമ്പോള്‍
സമതലങ്ങളുടെ നെഞ്ചില്‍
പറ്റിച്ചേര്‍ന്നുറങ്ങുന്നു.
തീര്‍ത്തും നിസ്സഹായരായി ...

സമതലങ്ങളോ
വിണ്ടുകീറിയ നെഞ്ച് 
നീറിപ്പിടയുംപോഴും
നേര്‍ത്ത കാറ്റിന്റെ തലോടല്‍ കൊണ്ട്
ആ സ്വൈരിണികളെ ചേര്‍ത്തുപിടിക്കുന്നു
അടുത്ത മഴക്കാലം വരെ മാത്രമുള്ള
ഹ്രസ്വമായ ഇടത്താവളങ്ങളാണ്‌
 തങ്ങള്‍ എന്നറിഞ്ഞിട്ടും.

പ്രണയം  അതിന്റെ തീവ്രതയില്‍
'വര്‍ത്തമാനം' മാത്രമാകുന്നു
ഭൂതകാലത്തിന്റെ അടിവേരുകളോ
ഭാവിയിലേക്ക് നീളുന്ന ശാഖകളോ
അത് തിരയുന്നില്ല....
പ്രണയത്തിന് 'ഇന്നു'കള്‍ മാത്രമേയുള്ളൂ
'ഇന്നലെ'കളും 'നാളെ'കളും അതിനന്യമത്രേ.
പ്രണയം ചരിത്രമോ,  പ്രവചനങ്ങളോ അല്ല
അനാദിമുതല്‍ കേട്ടുകൊണ്ടേയിരിക്കുന്ന
നിലയ്ക്കാത്ത ഗീതകമാണ്.......

(മെയ്2015)