Saturday 27 June 2015

ഇലഞ്ഞി ...

1

ഇന്നും പോയിരുന്നു ഇലഞ്ഞിവീട്ടില്‍ ......
കുട്ടിക്കാലത്തെപ്പറ്റി ഓര്‍മ്മിക്കുന്നത് അവിടെയിരിക്കുംപോഴാണ്... മുന്‍വശത്തെ വരാന്തയില്‍ (ഇപ്പോള്‍ സിറ്റ് ഔട്ട്‌ എന്നാ പറയുക) നിലത്ത് പടഞ്ഞിരിക്കും ഞാന്‍,ഒപ്പം രാജാവും മക്കള്‍ ചിന്നുവും ജോര്‍ജുകുട്ടിയും , ചിലപ്പോള്‍ സുന്ദരിയായ നാത്തൂന്‍ ബീനയും കാണും. അല്ലെങ്കില്‍ ഞാനും രാജാവും .. ചിലപ്പോള്‍ തനിയെ........ ഇന്ന് ജോര്‍ജുവിനേം കൂട്ടി പറമ്പിലൊക്കെ (തൊടി) നടക്കാന്‍ പോയി .. എന്റെ കുട്ടിക്കാലത്തുള്ള ഒരു പ്രിയപ്പെട്ട മൂലയില്‍ അവിടെ അന്നൊരു നാട്ടുമാവുണ്ടായിരുന്നു .. നല്ല നീരുള്ള മാമ്പഴം ഉറുഞ്ചിത്തിന്ന് പെറ്റിക്കോട്ടിലും മുഖത്തും ഒക്കെ നിറയെ മാങ്ങാച്ചുനയും മാമ്പഴച്ചാറും പുരണ്ട് അങ്ങനെ നടക്കും ... കുറെയെണ്ണം പെറ്റിക്കോട്ട് കൂട്ടിപ്പിടിച്ച്‌ കുമ്പിളുണ്ടാക്കി അതില്‍ നിറച്ചു വീട്ടിലും കൊണ്ടുപോകും.... ചിലപ്പോള്‍ വട്ടയിലകൊണ്ടാവും കുമ്പിള്‍ ഉണ്ടാക്കല്‍.... എന്തായാലും വയര്‍ നിറഞ്ഞിരിക്കും .
അതിനടുത്ത് ഒരു കല്‍ക്കൂനയും ഉണ്ടായിരുന്നു . അമ്മ വഴക്കുപറയുംപോള്‍ പിണങ്ങിപ്പോയി ഒളിച്ചിരിക്കുന്നത് അതിന്റെ മറവിലായിരുന്നു .... രൂപാന്തരം പ്രാപിച്ച നിലയില്‍ കല്‍ക്കൂന അവിടെയുണ്ട് ഇന്നും .. നാട്ടുമാവില്ല . കേടുവന്നു പോയോ മുറിച്ചുമാറ്റിയോ ഓര്‍മ്മയില്ല frown emoticon അവിടെയുണ്ടായിരുന്ന ഒരു മരോട്ടിമരം ഇപ്പൊ വലുതായി നില്‍പ്പുണ്ട് .. നല്ല പ്രൌഡിയില്‍ ....
മരോട്ടിക്കായ പെറുക്കി പൊട്ടിച്ച് അതിന്റെ കുരു എടുത്തുവയ്ക്കുമായിരുന്നു ചെറുപ്പത്തില്‍. അതിന്റെ തോടില്‍ എണ്ണയൊഴിച്ച് ചെരാതുപോലെ തിരിയിട്ടു കത്തിക്കുകയും ചെയ്തിരുന്നു. മരോട്ടിക്കായ നല്ല ബ്രൌണ്‍ നിറത്തില്‍ ഉരുണ്ടിട്ടുള്ള കായാണ് .. പല വലിപ്പത്തില്‍ ഉണ്ടാകും അത് .... മരോട്ടിമരത്തില്‍ മാത്രം ഉണ്ടാകുന്ന ഒരു പ്രാണിയുണ്ട്,, ചുവപ്പും കറുപ്പും ഡിസൈന്‍ ഉള്ള അതിനെ മരോട്ടിപ്പാറ്റാ എന്നാണു ഞങ്ങള്‍ വിളിച്ചിരുന്നത്‌ ... ഇന്ന് പോയപ്പോള്‍ അതിനെയും നോക്കി .. കുറെയെണ്ണം ഉണ്ട് ഇപ്പോഴും കാലം മാറിയതും എന്റെ കോലം മാറിയതും അറിയാതെ. അവ മിക്കപ്പോഴും ഇണകളായേ നടക്കൂ ഒട്ടിപ്പിടിച്ച്...
മരോട്ടിമരത്തിന്റെ ചോട്ടില്‍ വച്ച് ഒരു പോട്ടം പിടിച്ചത് കണ്ണുകിട്ടാണ്ടിരിക്കാന്‍ (മരോട്ടിപ്പാറ്റായ്ക്ക്) ചേര്‍ക്കുന്നു .....

2.

ഞാവല്‍പ്പഴത്തെപ്പറ്റി എഴുതീപ്പോ ഒരൂട്ടം വഴിയെ പറയാംന്നു പറഞ്ഞിരുന്നില്ലേ അത് പറയാം ഇന്ന് ...ഓര്‍ക്കുമ്പോ ചിരി വന്നിട്ട് വയ്യ ... ഹൈസ്കൂളില്‍ പഠിക്കണ കാലത്തേ കാര്യാ ട്ട്വോ ...... ന്നാലും നല്ല തെളിഞ്ഞ ഓര്‍മ്മയുണ്ട് ആവക കാര്യങ്ങളൊക്കെ...
ഇലഞ്ഞിയിലെ ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ പഠിക്കണ കാലത്താ ഞാവല്‍പ്പഴം ആദ്യായി കാണണതും തിന്നണതും .....ഹൈസ്കൂള്‍ ഗ്രൌണ്ട് എല്‍ പീടെ ഗ്രൌണ്ടിനെക്കാള്‍ ഒരു തട്ട് മുകളില്‍. അതിന്റെ അതിരിലാണ് ഞാവല്‍ മരങ്ങള്‍ നിരനിരയായി പടര്‍ന്ന്‍ പന്തലിച്ച് കൊതിക്കനികള്‍ കാട്ടി കേമത്തിലങ്ങനെ നിന്നിരുന്നത്...അന്നത് ഒരു കയ്യാലകൊണ്ട് (മാട് എന്ന് ഇവിടങ്ങളില്‍ പറയും) വേര്‍തിരിച്ചിരുന്നു. ആ കയ്യാല അവിടവിടെ പൊളിഞ്ഞു കിടന്നതിനാല്‍ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ ഞങ്ങള്‍ക്ക് എളുപ്പത്തില്‍ കയറാമായിരുന്നു.... ഞങ്ങള്‍ കുഞ്ഞിപ്പിള്ളേരുടെ വെള്ളമിറക്കിയുള്ള നില്‍പ്പ് കാണുമ്പോള്‍ ചേട്ടന്മാര്‍ ഇടയ്ക്കൊക്കെ ഞാവല്‍പഴങ്ങള്‍ ഭിക്ഷയായി എറിഞ്ഞുതരുമായിരുന്നു. പലപ്പോഴും അത് മണ്ണിലും കെട്ടിനില്‍ക്കുന്ന മഴവെള്ളത്തിലും ഒക്കെ വീണിരുന്നു .. എത്ര ചതഞ്ഞാലും പൊട്ടിയാലും കൊതിയുടെ ആധിക്യം മൂലം ഉടുപ്പില്‍ ഒന്ന് തൂത്തിട്ടു നേരെ വായിലേയ്ക്ക് ....
അക്കാലമൊക്കെ കഴിഞ്ഞു ഹൈസ്കൂളില്‍ എത്തി. എട്ടിലോ ഒന്‍പതിലോ പഠിക്കുന്ന കാലം ....... മിക്സെഡ് സ്കൂള്‍ ആണെങ്കിലും ആണ്‍ പെണ്‍ ഡിവിഷനുകള്‍ വേറെവേറെയാണ് അതുകൊണ്ട് ചെക്കന്മാരുമായി വലിയ ചങ്ങാത്തം ഒന്നുമില്ല .. മിണ്ടാറും കൂടിയില്ല സത്യത്തില്‍ ..ഞായറാഴ്ചകളില്‍ വേദപാഠം എന്നൊരു ഏര്‍പ്പാടുണ്ട് ... അതില്‍ പോകുമ്പോഴാണ് ലവന്മാരോട് വല്ലപ്പോഴുമൊക്കെ ഒന്ന് മിണ്ടുന്നത് ...
അങ്ങനെയിരിക്കെ എന്നെക്കാള്‍ മുതിര്‍ന്ന ക്ലാസ്സില്‍ വേദപാഠം പഠിക്കുന്ന ഒരുത്തനെ സ്ഥിരമായി എന്റെ ക്ലാസിന്റെ വാതില്‍ക്കല്‍ കാണാന്‍ തുടങ്ങി ... ഞാനായിരുന്നു ടാര്‍ഗെറ്റ് എന്ന് പിന്നീടാ മനസ്സിലായത്‌.. എന്നെക്കാണാന്‍ അന്നും വലിയ ചന്തമൊന്നും ഇല്ല കറുത്ത് മെല്ലിച്ച ഒരു ഉണ്ടക്കണ്ണി..കുറെ മുടിയുണ്ടായിരുന്നതാണ് എനിക്കുതന്നെ എന്നെക്കുറിച്ച് ഒരു ഗുണമായി പറയാനുണ്ടായിരുന്നത്... ങാ.. പിന്നെ പഠിപ്പിസ്റ്റ് ആയിരുന്നു ട്ട്വോ അന്നൊക്കെ ... എന്തായാലും ലവന്‍ അങ്ങനെ വായിനോക്കുന്നത് എനിക്കത്ര പിടിച്ചില്ല ...രണ്ടു കാരണങ്ങള്‍ കൊണ്ട്.. അവന്‍ തീരെ ഭംഗിയില്ലാത്ത ഒരുത്തന്‍. പിന്നെ ഒരു പൊട്ടനും .. തോറ്റു പഠിക്കുന്നവരെ വലിയ പുച്ഛമായിരുന്നു അന്നൊക്കെ ..എന്തായാലും ലവന്‍ വിടാതെ പിന്നാലെ കൂടി വേദപാടോം കഴിഞ്ഞു തിരിക പോകുമ്പോള്‍ പിന്നാലെ വരാന്‍ തുടങ്ങി ..കൂട്ടുകാരികള്‍ അധികമൊന്നും ഇല്ല ഞാന്‍ പോരുന്ന വഴിയില്‍ .. ഒരാളോ മാറ്റോ കാണും .. പലപ്പോഴും കുറുക്കു ചാടിയൊക്കെയാ വരവ്.. ഒരിക്കല്‍ ഒറ്റയ്ക്ക് കുറുക്കുവഴിയെ പോരുമ്പോള്‍ തൊട്ടു പിന്നാലെ ലവന്‍ വച്ചുപിടിച്ചു വരുന്നുണ്ട് .. പേടിച്ചുപോയി ഞാന്‍ ,,പ്രാണന്‍ കയ്യില്‍ പിടിച്ചു ഒരോട്ടമായിരുന്നു പിന്നെ .. വീട്ടിലെത്തിയെ നിന്നുള്ളൂ തിരിഞ്ഞു നോക്കാന്‍ കൂടി പേടിയായിരുന്നു. എന്തായാലും അന്ന് പിന്നാലെ വന്ന കാര്യം വീട്ടില്‍ പറഞ്ഞു .. വീട്ടില്‍ എന്ന് പറഞ്ഞാല്‍ ചേച്ചിമാര്‍.... കൂടിയാല്‍ രാജാവ് .. അത്രേയുള്ളൂ.... കേന്ദ്രത്തിലൊന്നും എത്തില്ല ഇതുപോലുള്ള കാര്യങ്ങള്‍ ....
ഇനി സീന്‍ മാറുവാ ... എനിക്ക് കുറെ ആങ്ങളമാര്‍ ഉണ്ട് അപ്പന്റെ അമ്മേടേം ചാര്‍ച്ചയില്‍ .. പേരപ്പന്റെ മക്കളും രാജാവും കൂടി പിറ്റേ ഞായറാഴ്ച വേദപാഠം കഴിയാന്‍ കാത്തിരുന്നു ... എല്ലാവരും വീട്ടില്‍ പോയ നേരത്ത് ഇവര്‍ നില്‍ക്കുന്നതുകണ്ടു ഞാനും നിന്നു... പിന്നെയായിരുന്നു ..ലത്‌. ആ വല്യേ സംഭവം.... ഒരുത്തന്‍ (സുഭാഷ്‌ ആണെന്ന് തോന്നുന്നു) എന്തൊക്കെയോ ലോഹ്യം പറഞ്ഞ് ലവനെ തോളില്‍ കയ്യിട്ടു കൂട്ടിക്കൊണ്ടുവരുന്നു.. രാജാവും മോഹനും പിന്നെ ആരൊക്കെയോ ചേര്‍ന്ന് ലവനെ കൈകാര്യം ചെയ്യാന്‍ ഉള്ള മട്ടാണ്... കാര്യം പന്തിയല്ല എന്നറിഞ്ഞ് ഞാന്‍ പിന്നേം ഓടി വീട്ടിലോട്ട് .. പിന്നെ സുഭാഷ്‌ പറഞ്ഞാണ് അറിയുന്നത് ലവനെ വൈകുന്നേരം വരെ ഞാവല്‍മരത്തില്‍ കെട്ടിയിട്ടു എന്ന്!! പറഞ്ഞത് സുഭാഷ് ആയതുകൊണ്ട് വൈകുന്നേരം വരെ എന്നുള്ളത് കുറച്ചുനേരം എന്ന് കരുതാം .. എന്തായാലും കെട്ടിയിട്ട് എന്ന സംഭവം സത്യം തന്നെ ... പിന്നീട് രാജാവും അത് തന്നെ പറഞ്ഞു... എന്തായാലും പിന്നെ ലവന്‍ അങ്ങനെ പരസ്യമായി പിന്നാലെ വന്നു ശല്യപ്പെടുത്തിയിട്ടില്ല ....എങ്കിലും ഒരിഷ്ടം ഒരുപാട് നാളത്തേയ്ക്ക് അവന്‍ ഉള്ളില്‍ വച്ചിരുന്നു എന്ന് പിന്നീട് ഞാന്‍ അറിഞ്ഞു .. അപ്പോള്‍ അന്നത്തെ ആ കെട്ടിയിടലില്‍ പാവം തോന്നി...
ആള്‍ ഇപ്പോള്‍ അമേരിക്കയിലൊക്കെ പോയി നല്ല കാശുകാരനായി അവിടെ ജീവിക്കുന്നു ... ഇപ്പോള്‍ ഫേസ്പേ ബുക്കിലും ഒണ്ട് ട്ട്വോ ,..ന്റെ മക്കള്‍ക്കറിയാം ആ കഥകളൊക്കെ .. അമ്മേടെ പഴേ ബോയ്‌ ഫ്രാണ്ടിനോട് ചെയ്തത് കൊറേ കൂടിപ്പോയി എന്ന് അവന്മാര്‍ ചെലപ്പോ പറയും !! പേരും ഇരട്ടപ്പേരും പറയാത്തത് ആളെ മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാന്‍... ആര്‍ക്കെങ്കിലും ആളെ മനസ്സിലായെങ്കില്‍ ദയവായി പേര് പറയാതിരിക്കൂ ..അത്രയും മര്യാദ നമ്മള്‍ കാണിക്കണ്ടേ ? പിന്നീട് ഞാവല്‍പ്പഴം കാണുംബോള്‍ ഒക്കെ ദയനീയമായ ഒരു മുഖം ഓര്‍മ്മയില്‍ വരും... ഒപ്പം ഒരു ചിരിയും....

3.

എനിക്കുവേണ്ടി കൌതുകം നിറഞ്ഞ സമ്മാനങ്ങള്‍ ഒരുക്കിവയ്ക്കുണ്ടാവും എപ്പോഴും ഇലഞ്ഞിവീട് ...
ഇത്തവണ അത് ഞാവല്‍പ്പഴങ്ങളുടെ രൂപത്തില്‍ ആയിരുന്നു!!!
ഞാവല്‍പ്പഴം എന്നാല്‍ എന്റെ കുട്ടിക്കാലവും യൌവനവും ഒരുപക്ഷെ വാര്‍ദ്ധക്യവും ....ചില ഇഷ്ടങ്ങള്‍ മരിക്കുവോളം നമ്മെ പിന്തുടരും .... എന്റെ ഞാവല്‍പ്പഴക്കൊതി അറിയാവുന്ന കൂട്ടുകാര്‍ തുടുത്ത കരിനീലപ്പഴങ്ങളുടെയും അവ തിന്നു കരിനീലിച്ച നാവിന്റെയും ചിത്രങ്ങള്‍ അയച്ചുതന്ന് എന്റെ കൊതിപറച്ചില്‍ കേട്ട് സുഖിക്കാറുണ്ട്,.....വ്രുത്തികെട്ടവളുമാരും വൃത്തികെട്ടവന്മാരും).......
കഴിഞ്ഞ വാരാന്ത്യം മുഴുവന്‍ ഇലഞ്ഞിവീട്ടിലായിരുന്നു... ....രാജാവും ബീനയും മൈസൂറിനു പോയതുപ്രമാണിച്ചു ഞാന്‍ ആയിരുന്നു കെയര്‍ ടേക്കര്‍.... ചാച്ചനും (മൂത്ത ആങ്ങള) രാജാവിന്റെ മക്കളും അമ്മയും.....
അമ്മയെ പരിചരിക്കുക എന്നതായിരുന്നു എന്റെ മുഖ്യ ഉത്തരവാദിത്തം ...ആരെങ്കിലും ഇപ്പോഴും കൂടെ വേണം അവശതയായി പാവത്തിന് frown emoticon
ശനിയാഴ്ച വൈകുന്നേരം കൂടി ഞാവല്‍പ്പഴം എന്ന കുശുമ്പ് കുത്തിപ്പോക്കിയ ചിത്രങ്ങള്‍ കിട്ടി കൊതിമൂത്ത് പഴയ ഗൃഹാതുരസ്മരണകള്‍ അയവിറക്കി തല്ക്കാലം ഞാന്‍ തൃപ്തിപ്പെട്ടു ......ചെറിയ വിഷാദവും ചെറിയതല്ലാത്ത ഒരു ചിരിയും (അതെന്തിനാണെന്ന് വഴിയെ പറയാം) ആയി ഞാന്‍ വിഷാദമൂകയായി ഇരിക്കുപോള്‍ നാടകീയമായി ചാച്ചന്‍ കയറിവരുന്നു ...ഒരു വെളുത്ത പോളിത്തീന്‍ കൂട് തൂക്കിപ്പിടിച്ചിട്ടുണ്ട് ... പിള്ളേരെ വകവയ്ക്കാതെ എന്റെ നേര്‍ക്ക് അതു നീട്ടുന്നു. വല്ല ചായക്കടപ്പലഹാരവും ആണെന്ന വിചാരത്തില്‍ വലിയ താല്പര്യമൊന്നും ഇല്ലാതെ ഞാന്‍ അത് വാങ്ങുന്നു... വീതം വയ്ക്കുന്നതിനു മുന്‍പ് കൌതകതിന്റെ പീലിക്കണ്ണ്‍ കള്‍ കൂടിന്റെ ഉള്ളിലേയ്ക്ക് പാളി നോക്കുന്നു.. പിന്നെല്ലാം നാടകീയമായിരുന്നു..... പരിസരവും പ്രായവും മറന്നു നില്‍ക്കുന്ന നിപ്പില്‍ രണ്ടു ചാട്ടവും വീടിനു ചുറ്റും ഓരോട്ടവും .. ചിന്നുവിനെക്കള്‍ ജോര്ജ്ജുവിനേക്കാള്‍ ചെറിയ കുട്ടിയായി, കുഞ്ഞിപ്പാവാടയിട്ടു ഇലഞ്ഞിയിലെ ഗവണ്മെന്റ് എല്‍ പി യിലും സെന്റ്‌ പീറ്റെഴ്സിലും പഠിച്ച പഴയ പെണ്‍കുട്ടിയായി ഞാന്‍ .... ആ പോളിത്തീന്‍ കവറില്‍ എന്നെനോക്കി ചിരിക്കുന്ന ഞാവല്‍പ്പഴങ്ങള്‍!!!! ... ഇലഞ്ഞിവീട്ടിലെ ചാച്ചന്റെ പറമ്പില്‍ ഉണ്ടായത്..... ഒരു കൈനിറയെ വാരി വായില്‍ ഇട്ടതിനുശേഷമേ പിള്ളേരെപ്പോലും ഓര്‍ത്തുള്ളൂ ... കണ്ണാടിനോക്കി കരിനീലിച്ച നാവു കണ്ടപ്പോള്‍ മഴവെള്ളത്തിലും മണ്ണിലും കിടന്ന പണ്ടത്തെ ഞാവല്‍പ്പഴങ്ങള്‍ എന്നെനോക്കിച്ചിരിക്കുന്നുണ്ടായിരുന്നു.ഇറക്കം കുറഞ്ഞ പണ്ടത്തെ പാവാടയിലും പെറ്റിക്കോട്ടിലും പുരണ്ട കറകള്‍ അമ്മയെ അരിശം പിടിപ്പിക്കുമോ എന്ന് അറിയാതെ ഒരിക്കല്‍ കൂടി ഭയന്നു....
ഇത്രമേല്‍ ആഗ്രഹത്തോടെ കൊതിയോടെ മനസ്സില്‍ താലോലിച്ചതായി മറ്റെന്തുണ്ട് മനസ്സില്‍ .......
അതുകൊണ്ടാണ്.... അത്രമേല്‍ പ്രിയപ്പെട്ടതായതുകൊണ്ടാണ് ഞാവല്‍പ്പഴം എനിക്ക് പ്രണയത്തിന്‍റെ മറ്റൊരു പേരാകുന്നത്‌

4.


ഇതാണ് രാജാവ്!!!!
ഔദ്യാഗിക നാമധേയം പോള്‍രാജ് ജി തോട്ടം
വിളിക്കുന്നത്‌ രാജു
ഞാന്‍ വിളിക്കുന്നത്‌ കുഞ്ചായന്‍
രാജു അങ്കിള്‍ ആണ് പെങ്ങന്മാരുടെ മക്കളുടെ 
ഉച്ചാരണശുദ്ധിയില്‍ രാജാവായി മാറിയത്
എന്തായാലും രാജാവ് എന്നപേരില്‍ ആണ് ഞങ്ങള്‍ കുടുംബക്കാര്‍ക്കിടയില്‍ ആള്‍ അറിയപ്പെടുന്നത് . ഇതാവും അല്ലെ ഈ 'രാജയോഗം' എന്നൊക്കെ പറയുന്നത്!!
രാജാവ് പരിചയപ്പെട്ടിരിക്കേണ്ട ഒരു കഥാപാത്രമാണ് ...
കുട്ടിക്കാലത്ത് പടുവികൃതിയായിരുന്നു. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് ഒപ്പിച്ചിട്ടുള്ള തല്ലുകൊള്ളിത്തരങ്ങള്‍ക്ക് കയ്യും കണക്കും ഇല്ല....ബാക്കി പെങ്ങന്മാരൊക്കെ ചേച്ചിമാരായിരുന്നതിനാല്‍ എല്ലാ കുരുത്തക്കേടുകള്‍ക്കും ഞാന്‍ ആയിരുന്നു സഹായി. 'കുരുത്തംകെട്ട ചെറുക്കന്‍ ,കോലേക്കേറിപ്പെണ്ണ്‍' ഇതായിരുന്നു ഞങ്ങളുടെ ഓമനപ്പേരുകള്‍.
എന്റെ കോലേക്കേറ്റത്തിനു ഇന്നും യാതൊരു കുറവുമില്ലെങ്കിലും മൂപ്പര് ഇന്ന് മാന്യനായ കുടുംബനാഥനായി നാട്ടുകാരുടെ മുഴുവന്‍ പ്രിയപ്പെട്ട രാജുമോനും രാജുചേട്ടനും ഒക്കെയായി വിലസുന്നു.മേശപ്പുറത്തു വിളമ്പി മൂടി വച്ചിരിക്കുന്ന ചോറ് മൂടിതുറന്ന് ഉണ്ണാന്‍ മടിച്ചിരുന്നയാള്‍ ഇന്ന് അടുക്കlളപ്പണിയില്‍ നാത്തൂന്റെയൊപ്പം തന്നെയുണ്ട്‌... ഇത് നാത്തൂന്‍ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞതാ കേട്ടോ ........ ഇപ്പോ കൃഷിയാണ് മുഖ്യ വിനോദം ...ഇന്നലെ വൈകുന്നേരം നെല്ല് കൊയ്യാന്‍ എന്നെയും വിളിച്ചു ഞാന്‍ ഇലഞ്ഞിക്കു ചെന്നപ്പോള്‍.. ...പോണമെന്നുണ്ടായിരുന്നു. പിന്നെ നെല്ലിന്റെ പൊടീ അലര്‍ജിയായിരുന്ന ചെറുപ്പവും കഴിഞ്ഞ മാസത്തെ നീണ്ടുനിന്ന ചുമയും ......പോയില്ല ......കറ്റ കൊയ്ത് വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ തിരിച്ചുകിട്ടിയ ചെറുപ്പത്തിലെ കൊയ്ത്തു കാലത്തിന്റെ ഉത്സവപ്രതീതി .....മനസ്സ്നിറഞ്ഞാണ് തിരികെ അവിടെനിന്നും പോന്നത് ......ഇലഞ്ഞിവീട് എന്നും എനിക്കായി എന്തെങ്കിലും പഴയ ഓര്‍മ്മകള്‍ കരുതിവച്ചിരിക്കും ........ രാജാവിനെക്കുറിച്ച് വഴിയെ കൂടുതല്‍ എഴുതാം .........

5..