Wednesday 29 February 2012

നന്ദി

ഹേ! വിധികർത്താവേ,
നിനക്കു നന്ദി.
ഉയിരിന്റെ ഉണ്മയിൽ നിന്നും
ഉയിർക്കൊള്ളുന്ന കൂപ്പുകൈ നിനക്ക്.

പ്രണയിച്ചവനെ
താലിക്കയർ മുറുക്കുന്ന
ആരാച്ചാരക്കി,
നെറുകയിൽ വാളറഞ്ഞു
രുധിരമൊഴുക്കുന്ന
അറവുകാരനാക്കി,
മുദ്രമോതിരത്തിന്റെ വിലങ്ങിൽ കുടുക്കുന്ന
മുഖമില്ലാത്ത കാപാലികനാക്കി,
പട്ടയഭൂമി പോലെ,
 എന്നുടൽ വെട്ടിത്തെളിച്ച്
വിത്തിറക്കുന്ന,
നാറുന്ന ഉടമയാക്കി,
എന്റെ മുന്നിൽ നിർത്താത്തതിന്,

അവന്റെ മി ഥ്യാഭിമാനം
നീർക്കുമിള പോലെ
പൊലിഞ്ഞുപോകുന്നതിന്
എന്ന സാക്ഷിയാക്കാത്തതിന്,

പിന്നെ,
വെറുപ്പു തണുത്തുറഞ്ഞ
ഉത്തരധ്രുവമാക്കി
എന്നെ മാറ്റാത്തതിന്,

എന്റെ പ്രണയത്തെഉള്ളിൽ കാത്തുവച്ച്,
സുവർണ്ണ സുരഭിലമായ
ഒരു കുഞ്ഞു നെയ് വിളക്കിന്റെ വെളിച്ചമായി,
മിഴികളെ വിശാലമാക്കിയതിന്,
മൊഴികളിൽ ആഴം നിറച്ചതിന്,
വഴികളെ അനന്തമാക്കിയതിന്,

പിന്നെ,
വറ്റാത്ത സ്നേഹമുള്ള കെടാവിളക്കായി,
ഒരു പെണ്ണുടലായി
എന്നെ തീർത്തതിന്,
നന്ദി.

1 comment:

  1. മൂര്‍ച്ഛയുള്ള വരികള്‍

    ReplyDelete