Wednesday 29 February 2012

നന്ദി

ഹേ! വിധികർത്താവേ,
നിനക്കു നന്ദി.
ഉയിരിന്റെ ഉണ്മയിൽ നിന്നും
ഉയിർക്കൊള്ളുന്ന കൂപ്പുകൈ നിനക്ക്.

പ്രണയിച്ചവനെ
താലിക്കയർ മുറുക്കുന്ന
ആരാച്ചാരക്കി,
നെറുകയിൽ വാളറഞ്ഞു
രുധിരമൊഴുക്കുന്ന
അറവുകാരനാക്കി,
മുദ്രമോതിരത്തിന്റെ വിലങ്ങിൽ കുടുക്കുന്ന
മുഖമില്ലാത്ത കാപാലികനാക്കി,
പട്ടയഭൂമി പോലെ,
 എന്നുടൽ വെട്ടിത്തെളിച്ച്
വിത്തിറക്കുന്ന,
നാറുന്ന ഉടമയാക്കി,
എന്റെ മുന്നിൽ നിർത്താത്തതിന്,

അവന്റെ മി ഥ്യാഭിമാനം
നീർക്കുമിള പോലെ
പൊലിഞ്ഞുപോകുന്നതിന്
എന്ന സാക്ഷിയാക്കാത്തതിന്,

പിന്നെ,
വെറുപ്പു തണുത്തുറഞ്ഞ
ഉത്തരധ്രുവമാക്കി
എന്നെ മാറ്റാത്തതിന്,

എന്റെ പ്രണയത്തെഉള്ളിൽ കാത്തുവച്ച്,
സുവർണ്ണ സുരഭിലമായ
ഒരു കുഞ്ഞു നെയ് വിളക്കിന്റെ വെളിച്ചമായി,
മിഴികളെ വിശാലമാക്കിയതിന്,
മൊഴികളിൽ ആഴം നിറച്ചതിന്,
വഴികളെ അനന്തമാക്കിയതിന്,

പിന്നെ,
വറ്റാത്ത സ്നേഹമുള്ള കെടാവിളക്കായി,
ഒരു പെണ്ണുടലായി
എന്നെ തീർത്തതിന്,
നന്ദി.

Thursday 23 February 2012

യാത്ര

പടിയിറങ്ങുന്നു പ്രിയസഖീ കണ്ണുനീർ-
ച്ചാലുണങ്ങിയ നിൻ മുഖം നോക്കാതെ.
പാതി ചാരിയ വാതിലിൻ പിന്നിൽ നിൻ
നെഞ്ചകം പിടയ്ക്കുന്നതും കേൾക്കാതെ....

എത്ര സന്ധ്യകൾ പിന്നിട്ടൂ നാം നട-
ന്നടിയളന്നുള്ളൊരീ വഴിത്താരകൾ,
സ്നേഹ സാന്ത്വനം പങ്കിടാൻ തെല്ലിള-
വേൽക്കുവാൻ വന്നൊരാമ്പൽ കുളങ്ങര,
മിഴികളിൽ മനം തേടി സ്വയം മറ-
ന്നന്നു നാം നിന്ന പുത്തിലഞ്ഞിത്തറ,
പിന്തിരിഞ്ഞൊന്നു നോക്കാതെ നിൽക്കാതെ
പോകയാണു ഞാനോമനേ നേരമായ്.

ശ്യാമ നീല വനങ്ങൾ കടന്നു വെൺ-
മഞ്ഞുറങ്ങുന്ന ശൈലങ്ങൾ പിന്നിട്ടു,
ദൂരെ സാഗര വീചികൾക്കപ്പുറം,
നീലവാന യവനികയ്ക്കപ്പുറം,
പോകയാണെന്റെയോമനേ നേരമായ്
പിൻവിളിയ്ക്കാതെ യാത്ര തന്നീടുക.

Monday 20 February 2012

രുദ്രവീണ*

രുദ്രവീണ

കാൽച്ചിലമ്പിൻ മണികളൊന്നായ് ഉതിരുവോളം,
പദയുഗം നിണകണങ്ങളിൽ  കുതിരുവോളം,    
തിരുവരങ്ങിൽ നടനമാടാം ശങ്കരാ ഞാനീ     
കളിവിളക്കിൻ തിരികളൊന്നായ് അണയുവോളം
ലോലമാമെൻ പ്രാണതന്ത്രികൾ മീട്ടി ഞാൻ പാടും
രുദ്രവീണാലാപമെന്നിൽ നിലയ്ക്കുവോളം,

നടനമാടാം തിരുവരങ്ങിൽ ശങ്കരാ ഞാനെൻ
ഹൃദയതാളം നിന്റെ നെഞ്ചിലലിയുവോളം.
ചന്ദ്രചൂഡാ, നീലകണ്ഠാ നീ തുടി കൊട്ടി
തുയിലുണർത്തൂ പ്രകൃതി താളം ലാസ്യലയനൃത്തം.

നെഞ്ചകത്തിൽ ദ്രുതതരം നിൻ തുടിതാളം പടരവേ,
പദമിതിൽ നിൻ താണ്ഡവത്തിൻ ചടുലതാളം പകരവേ,        
നടനമെങ്ങനെ നിർത്തിടും ഞാൻ എൻ ഞരമ്പുകളിൽ
കാളകൂടവുമമൃതുമൊപ്പം തിരയിളക്കുമ്പോൾ!

ഗഗനനീലിമനേർത്ത പട്ടിൻ കാന്തിയാൽ നിന്റെ,
ഗൗരവം കവരാനെനിക്കൊരു ഭാവമില്ലറിക.
ഹേ! കപാലിൻ, രാസലീലകളാടി മോഹിനിയായ്,
ചപലയായ് നിൻ കരളിളക്കംകാണുവാൻ വയ്യ.!

നാമപഞ്ചാക്ഷരിയെന്റ്റെ കരളിലലിയുമ്പോൾ,
കഠിന വൽക്കല വ്രത തപങ്ങളെ നെഞ്ചിലേറ്റട്ടെ –ചുറ്റും
ഹിമകണങ്ങൾ പെയ്തുപെയ്തെൻ തൃഷ്ണയകലട്ടേ – 
ഉള്ളിൽ ചുര മാന്തും കുതിരകൾക്കു ശമനമാകട്ടെ. 

തിരുജടയിലമരുമൊരുജല കണികയാകട്ടെ 
ഞാൻ ശ്യാമമേഘനഭസ്സിലെച്ചെറു താരമാകട്ടെ.
വിശ്വ നർത്തക, നിൻ പദങ്ങൾ ദ്രുതതാളം ചവിട്ടുമ്പോൾ,
മാമകാത്മ ബന്ധനങ്ങൾ മുക്തി നേടട്ടേ.

പ്രണവമന്ത്രസാരമേ നിൻ തിരു മിഴിയിൽ കനലായി-
ട്ടെരിയുന്നതെന്റ്റെ ദേഹദാഹമാണല്ലോ!
നിന്റെ ഹസ്തകപാലത്തിൽ ഭിക്ഷയായിത്തുളുമ്പുന്ന-
തെൻ കദനമലതല്ലും കണ്ണുനീരാഴി.

തിരുമാറിൽ തൂവിയർപ്പിലലിയുന്ന ഭസ്മമെന്റെ
ലോകമോഹമെരിഞ്ഞുള്ള ചാമ്പലെന്നറിക.
കലിയുഗത്തിൻ കറയെല്ലാം കരളിനുള്ളിൽ കുമിയുമ്പോൾ
ഹേ, സദാശിവ തിരുജടയിൽ ഗംഗയുണരട്ടെ.

ചുടലഭസ്മം ചൂടി മാറിൽ കപാലങ്ങളിളകുമ്പോൽ,
താണ്ഡവത്താൽ ലോകമാകെയൊടുക്കുമ്പോഴും,
അർദ്ധനാരീശ്വരാ നിന്റെ സ്ത്രൈണ ചേതനയയിടും ഞാൻ
വാക്കുമർത്ഥവുമെന്നപോലെ അലിഞ്ഞുചേരും.

ഹേ കലാധര, പാർവതീശ്വര നടനമാടിത്തളർന്നു നിൻ
പാദതാരിൽ മധുവായെൻ പ്രാണനർപ്പിപ്പൂ.
തിരുവരങ്ങിൽ നടനമാടാം ശങ്കരാ ഞാനീ
കളിവിളക്കിൻ തിരികളൊന്നായ് അണയുവോളം,
രുദ്രവീണാലോലതന്ത്രികൾ മീട്ടി ഞാൻ പാടും             
നിന്റെ നാദധാരയെന്നിൽ നിലയ്ക്കുവോളം.

(ഫെബ്രുവരി 2012)