Saturday 17 March 2012

വിമോചനം *

വിമോചനം

ഭൗതിക സ്വര്‍ഗ്ഗ സുഖദാനുഭൂതികൾ
തീർക്കുന്ന നീലത്തടാകത്തിൽ നീന്തവേ,
ബന്ധങ്ങൾ കേവലം കീറമാറാപ്പുകൾ
സൗഹൃദങ്ങൾ നായ നക്കിയോരന്നവും.
നാറും നഗരമേ, നിന്റെ മധ്യാങ്കണ-
നാഡികൾ പേറും മഹാർബുദമാണവ.

ശുക്ലം, വിയർ,പ്പശ്രുനീ,രൊരു വേശ്യതൻ
ഋതുരക്തപാപം , കുറുകിക്കറുത്തൊരീ
ശയ്യാതലം നീ മറച്ചൂ വിലോലമാം
ദർശനസൗഖ്യദം പട്ടുവിരിപ്പിനാൽ.

ചന്ദനം ചാലിച്ച വാക്കിന്റെപൂക്കളാൽ,
ഇന്ദ്രനീലം തിളയ്ക്കുന്ന നിൻ നോക്കിനാൽ,
രാഗോത്സവം വിടർത്തുന്ന സ്പർശത്തിനാൽ,
തീവ്രാനുരാഗത്തിനാലിംഗനാഗ്നിയാൽ
എത്ര നാൾ നീയൊളിപ്പിക്കും സഖേ നിന്റെ
നെഞ്ചിൽ നുരയ്ക്കുന്ന മൃത്യുകീടങ്ങളെ!?

കൂട്ടിക്കൊടുപ്പിൻ ചതുപ്പും, കൊടും ചതി
ചായം പുരട്ടിച്ചമച്ചരക്കില്ലവും
ആഡംബരത്തിൻ തണുപ്പുമാലക്തിക
ചാരുതയോലും നരകസംഗീതവും,
എന്നേ മടുത്തു തിരിച്ചറിയുന്നു നിൻ
നീലിച്ച ചുംബനത്തിൻ മൃത്യുദംശനം.

നേരുന്നു ഞാൻ നിനക്കന്ത്യ യാത്രാമൊഴി,
ഊരുന്നു നീ തന്ന മുദ്രാംഗുലീയവും.
പാദുകമുപേക്ഷിച്ചു പാദരേണുക്കളും
തട്ടിക്കുടഞ്ഞീപ്പടി കടക്കുന്നു ഞാൻ.

                                           (മാര്‍ച്ച്‌ 2013)

No comments:

Post a Comment