Sunday 16 September 2012

പ്രകൃതിയും പുരുഷനും

പ്രകൃതിയും പുരുഷനും

വേനൽമഴ പോലെയാർത്തലച്ച്,
കൊള്ളിയാൻ മിന്നി നീ പെയ്തൊഴിഞ്ഞു.
മേടക്കണിക്കൊന്ന പോലെ താഴെ
ഭൂമിയിൽ ഞാൻ പൂത്തുലഞ്ഞു നിന്നു.

ഒരു കുളിർ തെന്നലായ് വന്നു നീയെൻ
അളകങ്ങൾ  കോതിക്കടന്നുപോയി.
രോമഹർഷത്തോടെ നിന്നുപോയ് ഞാൻ
തൈമുല്ല പൂത്തുവിടർന്നപോലെ.
കരിമേഘമായി നീ പെയ്തുവീണ്ടും,
കടലായിമാറി ഞാനേറ്റു വാങ്ങി.

താണ്ഡവമാടുന്നു  ശങ്കരാ നീ,
പാതിമെയ്യാണു ഞാൻ ലാസ്യമല്ലോ.
ദ്രുതതാളമായി നീ, ചടുലപാദം
ക്ഷമയായി  മാറിഞാൻ നെഞ്ചിലേറ്റു.
നീ ജടാധാരി പിനാകപാണി,
വിൺഗംഗയായ് ഞാനൊഴുകി നിന്നിൽ.
സർപ്പകാമത്തോടെ നീയണഞ്ഞു,
ചന്ദനം പെയ്തു ഞാൻ ചന്ദ്രചൂഡാ.

തൃക്കണ്ണിലഗ്നി ജ്വലിച്ചുനിൽക്കേ,
നീലനിലാവലയായി ഞാനും.
നടനം തുടർന്നു നീ വേർപ്പണിഞ്ഞു,
തിരുമാറിൽ ഭസ്മമായ് ഞാനലിഞ്ഞു.

വാക്കാണു നീശബ്ദസാഗരം നീ,
അർത്ഥമായ് മാറി ഞാൻ ജീവിതേശാ,.
പുരുഷനായ് നിത്യവും നീയുണരാൻ
 പ്രകൃതിയായ് പെണ്ണായി മാറുന്നു ഞാൻ.

No comments:

Post a Comment