Friday 21 December 2012

ജന്മപുഷ്പം

ജന്മപുഷ്പം

മഞ്ഞുമ്മ വച്ചു ചൊടിചുവപ്പിച്ചൊരീ
 ചെമ്പനീർപ്പൂവിനെ നോക്കൂ.
എൻ ജന്മപുസ്തകമാണതു പൂവിത-
ളോരോന്നുമോരോ പുറങ്ങൾ.

തുടുവിരൽത്തുമ്പിനാൽ തൊട്ടു തലോടിയും
ചാരുസുഗന്ധം നുകർന്നും,
ചുണ്ടോടണച്ചും പ്രണയവർണ്ണച്ചിറ-
കോലും ശലഭമായ് വന്നും

എത്രമേലോമനിച്ചിട്ടും മതിവരാ-
തേറുന്ന നെഞ്ചിൻ മിടിപ്പിൽ,
പ്രണയാർദ്രമാകുമീ ദലമൊന്നടർത്തി നീ
ചേർക്കവേ രുധിരം കിനിഞ്ഞൂ.

നിറമാർന്നൊരഴകായി നിൽക്കുമീപ്പൂവിനെ
നിറയും തുടിപ്പിന്റെ തികവിൽ,
ഇതളുകൾ വാടിക്കൊഴിയുന്നതിൻ മുൻപ്,
ചിതലരിക്കുന്നതിൻ മുൻപ്,

ഉള്ളുലഞ്ഞീടാതെ തണ്ടോടടർത്തി നീ
പ്രിയമോടെ പ്രാണനിൽ ചേർക്കൂ.
നവസൂര്യകിരണമേറ്റീമഞ്ഞുതുള്ളികൾ
ശൂന്യമായ് ത്തീരുന്നപോലെ

കർമ്മബന്ധങ്ങളഴിഞ്ഞു ഞാൻ സംശുദ്ധ-
യാകുന്നു നീതലോടുമ്പോൾ.
പ്രണയമയൂഖങ്ങളേറ്റഹം ബോധമ-
ലിഞ്ഞു  ഞാൻ ചേരുന്നു നിന്നിൽ.

No comments:

Post a Comment