Friday 22 June 2012

എന്താണിങ്ങനെ

അന്തിമയക്കം കൂട്ടി
എന്തിനാണാവോ ഇടക്കിടയ്ക്ക്
കരളിങ്ങനെ കടയുന്നത്!
കാത്തിരിക്കാനാരുമില്ലെന്നു`
എത്ര പറഞ്ഞിട്ടും
എന്തിനാണ` ഈ കണ്ണുകൾ
ജനാലപ്പഴുതിലൂടെ
 പാളി നോക്കുന്നത്?

കുരുത്തംകെട്ട ചെവികൾ!
നേരം പാതിരാവായിട്ടും
ചരൽ മെതിക്കുന്ന കിരുകിരു ശബ്ദത്തിനായി
ഉറങ്ങാതിരിക്കുന്നു.!

അമ്മിക്കല്ലു നെഞ്ചിൽ കയറ്റി വച്ചതുപോലെ
ചങ്കു` കനം വയ്ക്കുന്നത്
എന്തെങ്കിലും അസുഖമായിരിക്കും അല്ലേ?!
ഉറങ്ങാൻ സമ്മതിക്കാതെ
എന്നിട്ടും ഇതെന്തിനാണ`
 പെരും പറ കൊട്ടുന്നത്!    

നേരം വെളുക്കുന്നതു വരെയേ ഉള്ളു
ഈ ചൊല്ലുവിളിയില്ലായ്മ.
അലാറം മുഴങ്ങിയാൽ
എന്തു ഭംഗിയായിട്ടാണ`,
ചക്രം വച്ച  കാലുകൾക്കു പിന്നാലെ
കോൺവെന്റ്സ്കൂൾ കുട്ടികളെപ്പോലെ
പഞ്ചേന്ദ്രിയങ്ങൾ
നിര പാലിച്ച്നീങ്ങുന്നത്!

No comments:

Post a Comment