Sunday 23 November 2014

പേടിദീനം*

പേടിദീനം 

കുട്ടിക്കാലത്തെ സാറ്റുകളിയില്‍
ഉടുമുണ്ടിനടിയില്‍
ആരും കാണാതെ
ഏറെ നേരം ഒളിപ്പിച്ചു നിര്‍ത്തിയ
നേരമ്മാവന്‍

വൈകുന്നേരത്തെ കണക്കു ക്ലാസ്സില്‍
പട്ടികകള്‍  പെരുക്കിപ്പെരുക്കി
ജീവശാസ്ത്രത്തിലേയ്ക്ക് ചുവടുമാറ്റി
'ജനിതക ഗോവണി'വച്ച്
കാല്‍മുട്ടിലേയ്ക്കും
അവിടെനിന്നു മുകളിലേയ്ക്കും
വലിഞ്ഞുകയറിയ ട്യൂഷന്‍ മാഷ്

പനിക്കുളിരിന്റെ  ത്രിസന്ധ്യയില്‍
ഇടം നെഞ്ചില്‍ കുഴലുവച്ചും
വലം നെഞ്ചില്‍
തണുത്ത ശവവിരലുകള്‍ കൊണ്ടു പരതിയും
ഹൃദയമിടിപ്പളന്ന ഡോക്ടര്‍

എല്ലാവരേം വല്ലാതെ ഭയക്കുന്ന
പേടിദീനം മാറ്റാന്‍
ഇരുട്ടുമുറിയില്‍
കണ്ണുകള്‍ ഇറുകെ പൂട്ടിയിരുത്തി
മൊബൈല്‍ഫോണ്‍ വെളിച്ചത്തില്‍
മേലാകെ ഭസ്മമുഴിഞ്ഞ
നീണ്ടമുടിക്കാരന്‍ സ്വാമി

എല്ലാ പേടിയും ഉരുകിത്തീര്‍ന്നത് പക്ഷെ
കോടതിമുറിയില്‍.
വസ്ത്രാക്ഷേപ നാടകത്തിനു
തിരശ്ശീല ഉയരും മുന്‍പേ,
സ്വയം ദിഗംബരയായപ്പോള്‍ ..

(ആത്മാവില്‍  നഗ്നയായവളെ
ആര് ഭയപ്പെടുത്തും .....!!)

                                                         (നവംബര്‍  2014 )

Saturday 15 November 2014

കെണി

കെണി 

ജീവിച്ചിരിക്കുന്നതും
മരിച്ചിരിക്കുന്നതും തമ്മില്‍
വലിയ വ്യത്യാസം ഒന്നും ഇല്ലെന്ന്
എനിക്ക് മനസ്സിലായത്
രാവിലെ സ്കൂള്‍ ബസ്സിന്‍റെ ഹോണ്‍
അകന്നകന്ന് പോയപ്പോഴാണ്.

ഉച്ചയൂണ്‍ മേശയുടെ ഏകാന്തത
പതിവുതെറ്റാതെ
എന്നെ  കാത്തിരിക്കുമ്പോള്‍
ജീവന്റെയും ജഡത്വത്തിന്റെയും
ഇടയ്ക്കുള്ള അബോധത്തില്‍
ഞാന്‍ തളയ്ക്കപ്പെട്ടുപോകുന്നു.

ജീവിച്ചിരിക്കുന്നതും
മരിച്ചിരിക്കുന്നതും തമ്മില്‍
പ്രകടമായ വ്യത്യാസം ഉണ്ടെന്നും
ജീവിച്ചിരിക്കുന്നതിനെക്കാള്‍
എത്രയോ ഭേദമാണ്
മരിച്ചിരിക്കുന്നതെന്നും
ഞാന്‍ തിരിച്ചറിഞ്ഞത്
രാത്രിയുമ്മ തന്ന്
മക്കള്‍ പോയപ്പോള്‍.......
പിന്നെ കട്ടില്‍കൂട്ടില്‍
കുടുങ്ങിപ്പോയ എന്‍റെമേല്‍
ഇരുട്ടില്‍ തിളങ്ങുന്ന
കണ്ണുകളും കോമ്പല്ലുകളും
ആഞ്ഞുപതിച്ചപ്പോള്‍.