Sunday 1 May 2016

ഏകാകി (നി ) യുടെ ഗീതം

ഏകാകി (നി ) യുടെ ഗീതം

തീരെത്തനിയെയാകുന്നു ഞാൻ
മിത്രങ്ങളില്ല സരസ സംഭാഷണ വിസ്ഫോടനങ്ങൾ
ക്ഷുഭിതമാം വാക്കുകൾ
മൗനത്തിൻ  ഹ്രസ്വമാമിടവേള
കുറ്റബോധത്തിൻ ചെറു കൺ ചുവപ്പുകൾ
നമ്രശിരസ്ക്കരായ് ചെയ്യുന്ന ഹസ്തദാനങ്ങൾ
പിന്നെയൊരൂഷ്മളാലിംഗനം
ഇല്ലില്ലവയൊന്നും.

തീരെത്തനിയെയാകുന്നു ഞാൻ
വാക്കിന്റെ മുൾമുന കോർത്ത തൂവാലയിൽ
രക്തം പൊടിച്ചു നീറുന്നതൊന്നൊപ്പുവാൻ
നീളുന്നതില്ലൊരു കൈയ്യും
ചകിതയായ് ചിറകുകൾ പൂട്ടിയിരിക്കും കപോതിയെ
തെല്ലു തലോടുന്നതില്ലൊരു നോട്ടവും

തീരെത്തനിയെയാകുന്നു ഞാൻ
തെല്ലകലെ കുലയേറ്റിയ വില്ലുമായ്
നിൽക്കൊന്നൊരു നിഴൽ
വേടനോ തോഴനോ
ഞാൺതഴമ്പില്ലാത്ത തോളുകൾ
പൂന്തിങ്കൾ പോലെ പ്രസാദാത്മകം മുഖം
ചിമ്മിച്ചെറുതായ കൺകളിൽ നിന്നും
നിശ്ശബ്ദമെത്തി നോക്കുന്നോ
പകയുടെ പാമ്പുകൾ!'

എന്നും തനിച്ചായിരുന്നുവല്ലോ
നിഴൽ വീണേ കിടക്കുന്ന രഥ്യകളിൽ
യാത്ര പാടേ നിലയ്ക്കുന്ന തീരങ്ങളിൽ
കത്തിനില്പാണെനിക്കായൊരു ചുടല.
കൂട്ടു വന്നവരൊക്കെ
തിരിഞ്ഞു നടക്കായാ
ണെത്രയാശ്വാസം തിരിച്ചു പോകൽ
കൂട്ടിന്റെ നാട്യങ്ങളെല്ലാമകലവേ
പഥ്യമാകുന്നു തനിച്ചിരിപ്പും ...