Friday 30 January 2015

പാകമല്ലാത്ത കുപ്പായം

പാകമല്ലാത്ത കുപ്പായം 

കുഞ്ഞുന്നാളിൽ വിരൽ പിടിച്ചുനടക്കാൻ
ആരുമില്ലായിരുന്നതിനാൽ
തള്ളവിരൽ  വായിലിട്ടു നടന്നിരുന്നു ഞാൻ.

പരിചിതമായ വഴികളിലെല്ലാം
നിറം മങ്ങിയ കാഴ്ചകൾ മാത്രം
മുഖത്തിനുചേരാത്ത
വലിയ കണ്ണുകള്‍കൊണ്ട്
ഞാനെന്നും പുതിയ നിറങ്ങള്‍
തിരഞ്ഞുകൊണ്ടേയിരുന്നു
നിറങ്ങള്‍ പൂക്കുന്ന കുപ്പായങ്ങളിലായിരുന്നു
കാഴ്ചകള്‍ എത്തിനിന്നിരുന്നത്.
 മങ്ങിയ ചാരനിറമായിരുന്നല്ലോ
എന്റെ കുപ്പായങ്ങള്‍ക്കെല്ലാം.
 പ്രതിരോധിക്കാനാവാത്തവിധം
കണ്ണുകളിലൂടെ തുളച്ചുകയറിയ നിറങ്ങള്‍
 ഹൃദയത്തില്‍ ഒത്തുചേര്‍ന്ന്
ഗൂഢാലോചനയുടെ  രാജസൂയം നടത്തി.

പ്രിയപ്പെട്ടതല്ലം പണയം വച്ചും പകരം നല്‍കിയും
എണ്ണമറ്റ പൂക്കള്‍ തിളങ്ങി നില്‍ക്കുന്ന കുപ്പായം
സ്വന്തമാക്കി ഞാന്‍.
 ആശങ്കയോടെയും ഭീതിയോടെയും
കുപ്പായത്തിനുമേല്‍  പാളിവീണ
നരച്ച കണ്ണുകളില്‍ പൊടിഞ്ഞത്
അസൂയയെന്ന്  നിനച്ചു.

പളപളപ്പുകൊണ്ട് കണ്ണുമഞ്ഞളിപ്പിച്ച കുപ്പായം
ഒന്നിട്ടു പാകം നോക്കിയതുപോലുമില്ല.
തൊട്ടും തടവിയും മണത്തും
ഉമ്മവച്ചും മതിയാവാഞ്ഞിട്ടും
ഒരിക്കലത് അണിഞ്ഞുപോകാന്‍  ഉറച്ചു.
 കുപ്പായതിനനുസരിച്ച് എന്നെത്തന്നെ പാകമാക്കാന്‍
ഉത്സാഹമായിരുന്നു അന്ന് .
കണ്ടവര്‍ കണ്ടവര്‍ അതിന്‍റെ ഭംഗിയെ പുകഴ്ത്തി.
എന്നാല്‍  സ്വയം  കളഞ്ഞുപോയപ്പോള്‍മുതല്‍
അതെന്നെ ഞെരുക്കി ശ്വാസംമുട്ടിക്കാന്‍ തുടങ്ങി
ദേഹത്തൊട്ടിപ്പോയ അതിനെ
ഊരിമാറ്റാന്‍ ശ്രമിച്ചപ്പോഴൊക്കെ
ചോര പോടിഞ്ഞുവന്നു.
 അതാവട്ടെ നാള്‍ തോറും
ചെറുതായിച്ചെറുതായി   വന്നു.
ശ്വാസം കഴിക്കാനാവാതെ
എന്റെ  കണ്ണുകള്‍ തുറിച്ചു നീര്‍ പൊടിഞ്ഞു.
ഉടുപ്പിനുള്ളിലെ നിറഞ്ഞു പിടയുന്ന യൗവ്വനവും
മിഴികളിലെ 'ആനന്ദാശ്രു'വും കണ്ട്
കാണികള്‍ അസൂയകൊണ്ട് പൊരിഞ്ഞു.

ചെറുപ്പത്തില്‍ വിട്ടുപോയ
 എന്റെ ആസ്ത്മാരോഗം തിരികവന്നതായി
നരച്ച കണ്ണുകള്‍ മാത്രം കണ്ടെത്തി .....

(ജനുവരി 2015)

Tuesday 27 January 2015

സംക്രമണം

സംക്രമണം....  ആറ്റൂര്‍ രവിവര്‍മ്മ 
സ്ത്രീയെ പുരുഷൻ നോക്കിക്കാണുന്ന കോണുകൾ പലതാണ്........ അമ്മ, പെങ്ങൾ, ഭാര്യ, കാമുകി, കൂട്ടുകാരി, മകൾ എന്നിങ്ങനെ എത്രയോ മുഖങ്ങൾ പെണ്ണിനുണ്ട്! പെണ്ണുങ്ങൾ പലപ്പൊഴും മത്സരിക്കുന്നത്, പുരുഷന്റെയൊപ്പം എത്തുക അല്ലെങ്കിൽ പുരുഷനേക്കാൾ ഉയരത്തിൽ എത്തുക എന്ന കാര്യമാണ്. അതിനുമാത്രം എന്താണ് പുരുഷൻ!!! എല്ലാ തൊഴിലാളിയുടെയും അന്തിമമായ സ്വപ്നം മുതലാളിയാവുക എന്നതാണ് എന്നു പറഞ്ഞപോലെ പുരുഷൻ ഒരു പടർന്നുപന്തലിച്ച മാമരമായി ഓരൊ പെണ്ണിന്റെയും ഉള്ളിൽ ഉണ്ട്. അത് അങ്ങനെ മരമായി ഉണ്ടായതല്ല തലമുറകൾക്കു മുൻപേ പാകിയ വിത്ത് തലമുറകളിലൂടെ വളർന്ന് ഇപ്പോൾ മരമായി മാറിയതാണ്...ഇനിയും അത് പടർന്നുവളർന്നുകൊണ്ടിരിക്കും.
ഇനി പുരുഷന്റെ കാഴ്ചപ്പാടിലെ പെണ്ണോ? കൗതുകവും ആർത്തിയും അതി ഗൂഢമായ ഭീതിയും അവൻ അവളുടെനേരെ പുലർത്തുന്നു..കൗതുകവും ആർത്തിയും ഒരുപക്ഷെ ആസക്തിയും വരെ അവൻ സമ്മതിച്ചുതരുമെങ്കിലും ഈ ഭയം അവൻ ഉറക്കെയുറക്കെ നിരസിക്കും...എത്രയുറക്കെ നിരസിക്കുന്നുവോ അത്രയധികം ഭയക്കുന്നു എന്നു സാരം!!
ആറ്റൂർ രവിവർമ്മയുടെ ‘സംക്രമണം’ എന്ന കവിത ഒരു സ്ത്രീയുടെ വീക്ഷണത്തിൽ കാണാൻ ശ്രമിക്കുന്നു......... ഒരുത്തിയുടെ ചീഞ്ഞുനാറുന്ന ഉടൽ ഉള്ളിൽ പേറുന്നവനാണ് ഓരോ ആണും....എതിർക്കാതെ അനുസരിക്കുന്ന, പ്രതികരിക്കാതെ കീഴടങ്ങുന്ന, ദാസ്യവൃത്തിചെയ്യുന്ന,വഴങ്ങുന്ന, പഞ്ചേന്ദ്രിയക്ഷമതയില്ലാത്ത,പരാതികളില്ലാത്ത അടിമ അല്ലെങ്കിൽ ജഡം....അതാണ് ശരാശരി ആണൊരുത്തൻ കൊതിക്കുന്ന പെണ്ണ്.......എന്നാൽ സ്മാർട്ട് ആയ മിടുക്കിപ്പെണ്ണിനെ പരസ്യമായി അഭിനന്ദിക്കാൻ കിട്ടുന്ന ഒരു സന്ദർഭവും അവൻ പാഴാക്കുകയുമില്ല...പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം എന്നും പറയും. Everybody should be like that except my wife എന്നതാണ് അവന്റെ പോളിസി.....സ്വകാര്യ സ്വത്തായി പെണ്ണിനെക്കാണുന്ന ഉടമയും അടിമയും എന്ന ഭാവം ഇപ്പോഴും കൃത്യമായി നിലനിര്ത്തുടന്ന ഫ്യൂഡൽ മനോഭാവത്തിന്റെ ഉടമകളാണവര്‍. ചത്തത് കുറേക്കാലം കഴിയുമ്പോള്‍ സ്വാഭാവികമായും ചീഞ്ഞുനാറും...നാറ്റം ഉള്ളിലായതിനാല്‍ എടുത്തുകളയാനും വയ്യ. ഉള്ളില്‍ നാറ്റം കുറ്റബോധത്തിന്റെ‍താവാം..... ജഡമായവളെ പിന്നീട്, വിശക്കുമ്പോള്‍ ഇര വളഞ്ഞു കൊന്നുതിന്നുന്ന ചെന്നായായി സംക്രമിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരുപക്ഷെ ഈ കുറ്റബോധം കൊണ്ടാവാം...
അകക്കണ്ണ് തെളിച്ചുകൊണ്ട്‌ അറിവുപകരുന്ന അമ്മയാണ് പുരുഷൻ ആദ്യം പരിചയിക്കുന്ന പെണ്ണ്.. എല്ലാ വെളിച്ചവും ദുഃഖമാണ്,തമസ്സാണ് സുഖം ....അറിവിന്‍ വെളിച്ചമേ ദൂരെപ്പോ ദൂരെപ്പോ നീ / വെറുതേ സൌന്ദര്യത്തെ കാണുന്ന കൺപൊട്ടിച്ചൂ എന്ന് ജി .അറിവിന്റെ അസ്വസ്ഥതകൊണ്ട് തന്റെ സ്വാസ്ഥ്യം നശിപ്പിക്കുന്ന അമ്മ അവന്റെ ആദ്യ ശത്രുവാകുന്നു. വിശപ്പിനാൽ വാരിവലിച്ചു തിന്നു ചത്തവന്‍ എന്ന പരാമർശം നമ്മെ പലതും ഓര്മ്മിപ്പിക്കുന്നു.. അവന്റെ അമ്മ താണ്ടിയ പട്ടിണിയുടെ കൊടുംകടൽ....ഇടശ്ശേരിയുടെ‘പണിമുടക്ക’ത്തെ ഒർക്കാമല്ലൊ അല്ലെ?
കാഴ്ച, കേൾവി സംസാരം എല്ലാം വിലക്കപ്പെട്ട പെണ്ണൊരുത്തി നേരത്തെ പറഞ്ഞ പഞ്ചേന്ദ്രിയക്ഷമത വിലക്കപ്പെട്ടവള്‍ തന്നെ. ‘ഒരൊറ്റ സൂര്യനുമവളെക്കാള്‍ നേര്ത്തെ പിടഞ്ഞെണീറ്റീലാ എന്നതിനെ 'ഞായറോടൊപ്പം ഉണര്ന്നു നിലങ്ങളിൽ' (കുരീപ്പുഴ- മനുഷ്യ പ്രദർശനം ) എന്ന പരാമർശത്തോട് ചേര്ത്ത് വായിക്കാം.
പതിറ്റാണ്ടുകള്ക്കുമപ്പുറത്താണ് ഇപ്പോഴും അവളുടെ കാലടികള്‍. അടുക്കളയില്‍ ഒരുദിവസം പെണ്ണ് നടന്നുതീര്ക്കു ന്ന ദൂരം നീളത്തിലല്ല വൃത്തത്തിലാണ് എന്നും ഓര്ക്കുക.ദുരനുഭവങ്ങള്‍ നെഞ്ചത്ത്‌ ആഞ്ഞു ചവിട്ടിയിട്ടും അവളുടെ വിധേയത്വത്തിന്റെ കൂന് നിവരുന്നേയില്ല....
കുറ്റിച്ചൂല് എന്ന ബിംബം എത്രയോ തിരസ്കരണങ്ങളെ, ഉപയോഗിച്ച് വലിച്ചെറിയലുകളെ, നിരാസങ്ങളെ വീണ്ടും വീണ്ടും മറ്റ് ആവശ്യങ്ങള്ക്ക് ഉപയോഗിച്ച് പരമാവധി മുതലെടുക്കലിനെ, കുറിക്കുന്നു. (അനിതാ തമ്പിയുടെ ‘മുറ്റമടിക്കുന്നവൾ’ ഒർക്കാവുന്നതാണിവിടെ.)നാറത്തേപ്പും അതുതന്നെ. പലവിധ ഉപയോഗങ്ങൾ കഴിഞ്ഞ് ഉപയോഗശൂന്യമായ തുണികൾ വസ്ത്രങ്ങൾ അതിന്റെ ഇഴ പിന്നി നൂലാകുവോളം നാം വീണ്ടും തുടയ്ക്കാനും ചവിട്ടാനും ഒക്കെ ഉപയോഗിക്കും. പരമാവധി ഊറ്റിഎടുക്കുക, ഊറ്റിത്തീര്ന്നകതിൽ നിന്ന് വീണ്ടും പിഴിഞ്ഞെടുക്കുക എന്ന ചൂഷണ സംസ്കാരം. .അതില്‍ ജീവനുള്ളതെന്നോ ഇല്ലാത്തതെന്നോ ഭേദമില്ല.പെണ്ണിനെ നിസ്സാരവല്ക്കരിക്കാവുന്നതിന്റെ പരമാവധിയാണ് കുറ്റിച്ചൂല്‍, നാറത്തേപ്പ്, ഞണുങ്ങിയ വക്കാർന്ന കഞ്ഞിപ്പാത്രം എന്നീ പ്രയോഗങ്ങള്‍. ഒരട്ടിമണ്ണ് അവളുടെ ആത്യന്തിക അവസ്ഥയെ, അന്ത്യമായ, പരമമായ അഭയസ്ഥാനത്തെ കുറിക്കുന്നതാവാം..ദെസ്തയോവ്സ്കിയുടെ കാരമസോവ് സഹോദരന്മാരിൽ എല്ലാ ആശ്രയവും അറ്റ അല്ല്യോഷി അവസാനം ഭൂമിയെ (മണ്ണിനെ) നെഞ്ചോട്‌ ചേര്ത്ത് വാരിപ്പിടിച്ചു ആശ്വാസം കൊള്ളുന്നതും ഓര്മ്മി ക്കാം.
രണ്ടാം ഭാഗത്തിലേയ്ക്ക് കടക്കുമ്പോൾ വേദനകൾ കുഴിവെട്ടിമൂടി അതില്നിന്നു ഉയിർക്കൊള്ളുന്ന ശക്തിസ്വരൂപിണിയായ പെണ്ണിന്റെ ചിത്രം തെളിയുന്നു.ദേവീരൂപമാർന്ന, മര്ദ്ദി്നീരൂപമാര്ന്ന സംഹാരപ്പെരുമയാണ്ടാവളായ നാരി,.നിഷേധിക്കപ്പെട്ടതെല്ലാം സ്വന്തം കരുത്തുകൊണ്ട് പിടിച്ചുവാങ്ങാൻ പ്രാപ്തയായ സ്ത്രീസ്വരൂപം കാഴ്ചയിൽ തെളിയുന്നു. അത് പക്ഷെ “പൂജാമുറിയിലിരുത്തിയ ദേവിയായ്/ ജീവപര്യന്തം വിധിക്കപ്പെടുന്നവൾ” അല്ല . ആത്മാവ്, ഉടല്‍, നാവ്, പാതാളത്തോളം ആഴത്തില്‍ അടക്കിവച്ച- വനവഹ്നിയോളം പോന്ന- ജഠരാഗ്നി ഒരുപാട് ആത്മബലികളുടെ വേദന, ഒരിക്കലും പുറത്തെടുക്കാതെ ഉള്ളിൽ കുഴികുത്തി മൂടിയ ശാപവചനങ്ങള്‍ എല്ലാം ആവാഹിച്ച് പുറത്തെടുപ്പിക്കുന്നു.
ഇഷ്ടപ്പെട്ട പുരുഷനെ സ്വയംവരം ചെയ്തു സ്വീകരിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ദ്രാവിഡ സംസ്കാരത്തിന്റെ ചൈതന്യത്തിൽനിന്ന് ആര്യത്വത്തിന്റെ കപട ആഢ്യത്വത്തിലെയ്ക്കു പടവുകളിറങ്ങിയപ്പോൾ പിടിവള്ളിയായിക്കിട്ടിയത്,ഗർഭിണിയെ നടതള്ളാനും പെണ്ണിനുപകരം സ്വർണ്ണം (ദ്രവ്യം) മതിയെന്നുവയ്ക്കാനുമുള്ള ഉപദേശങ്ങളായിരുന്നു. സംസ്കാരത്തിന്റെ നാൾവഴികളിൽ എവിടെയാണ് പെണ്ണ് തളയ്ക്കപെടേണ്ടവളാണെന്ന കെട്ടബോധം വന്നുകയറിയത്?ചിറകുമുറിച്ചു കൂട്ടിലടച്ചും തായ്വേരറുത്ത് ചട്ടിയിലാക്കിയും അവളെ ഒരു വർത്തുളരേഖയുടെ പരിധിയ്ക്കകത്ത് കുടിയിരുത്താമെന്ന് ധരിച്ചുവശായത്? ഭാഷയിലും സംസ്കാരത്തിലും വന്നുപെട്ട ആര്യവത്കരണത്തിനെതിരായ ഒരു പടപ്പുറപ്പാടായി കൂടി സംക്രമണത്തെ വായിക്കാം..ആറ്റൂർ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളുടെ സ്വഭാവത്തിലും ആ ദ്രാവിഡത കാണാം.വസൂരിമാലയും, ആവാഹന ഉച്ചാടനങ്ങളും, ബലിമൃഗവും കുരുതിക്കളവും അങ്ങനെയങ്ങനെ…..
നൂലട്ടപോലെ ഇഴയുന്ന അവളുടെ ആത്മാവിനെ കവി ചേര്‍ക്കുന്നത് 'നരഭുക്കായ' കടുവയിലാണ്. ഒരു കടുവ നരഭുക്കാവുന്നതെങ്ങനെ എന്ന് ചിന്തിക്കേണ്ടതുണ്ട്. സ്വാഭാവികമായ ഇരപിടിക്കല്‍രീതി അനുവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത വിപരീത സാഹചര്യമാണ് അതിനെ നരഭുക്കാക്കുന്നത്.ഒരിക്കല്‍ നരമാംസം രുചിച്ചുകഴിഞ്ഞാല്‍ അത് പിന്നീട് മറ്റൊരു ഇരയേയും തേടില്ല.കിടയ്ക്കാന്‍ എളുപ്പമുള്ളതും കായികാധ്വാനം പ്രായേണ കുറവുള്ളതുമാണ് നരവേട്ട. ഗത്യന്തരമില്ലാത്ത പെണ്ണൊരുത്തി നരഭുക്കായ കടുവയെപ്പോലെ അപകടകാരിതന്നെ. ഭയക്കേണ്ടവള്‍.... എങ്കിലും കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോഴേ അത് ഇരതേടാന്‍ വരുന്നുള്ളൂ എന്ന് ശ്രദ്ധിക്കുക ..ഏതു പ്രതികാരത്തിലും ഉണ്ണികളേക്കുറിച്ചുള്ള ആര്‍ദ്രത അത് മനസ്സില്‍ സൂക്ഷിക്കുന്നു. അവളുടെ നാവ് ചേരുന്നതാകട്ടെ 'ചെന്നാ'യില്‍ ആകുന്നു. 'നിശ്ശബ്ദമാം മുറിവ' മാത്രമായിരുന്ന വായ ...അത് വന്യ നിശ്ശബ്ദതയേ കീറിമുറിക്കുന്ന ഭീതിദമായ ഒരിയായി മാറുന്നു.സിംഹ ഗര്‍ജ്ജനത്തിനെക്കാള്‍ ഭയപ്പെടുത്തുന്ന, നട്ടെല്ലിലൂടെ മിന്നല്‍ പായിക്കുന്ന ഓരിയിടല്‍... നിഷേധിക്കപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ കരുത്താണ്ടാവളായി മാറുന്ന സ്ത്രീസത്ത...
പൊട്ടി പുറത്ത് ശീവോതി അകത്ത്’ എന്ന് ഇടശ്ശേരി വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു..കാലിനിടയിൽ വാലുതിരുകിയ കൊടിച്ചിയിൽനിന്ന് , ചെറുത്തുനിൽക്കുകയും ആക്രമിച്ചു തോല്പിക്കുകയും ചെയ്യുന്ന വ്യാഘ്രിയിലേയ്ക്കു അവളുടെ സ്വത്വം പറിച്ചുനടപ്പെടുന്നു.
ഇവിടെ സംക്രമണം ....... ജഡത്തിൽ നിന്നു ജീവനെടുക്കാൻ കരുത്താർജ്ജിച്ചവളിലേയ്ക്ക്, ശവത്തിൽ നിന്ന് ശക്തിയിലേയ്ക്ക്, ഉള്ള പെണ്മയുടെ പകര്ന്നാട്ടമായി മാറുന്നു

ഭൂമിപുത്രി

ഭൂമിപുത്രി 

ആകാശത്തേയ്ക്ക് നോക്കി  നിലവിളിക്കുന്നതിനെക്കാള്‍
അഭികാമ്യം
ഭൂമിയിലേയ്ക്ക് മിഴിനട്ടു നില്‍ക്കുന്നതാണ്.
ഗഗനചാരികള്‍ക്കറിയില്ല
വിഷാദം എന്ന വാക്കിന്‍റെ അര്‍ത്ഥവും ചുറ്റുവട്ടവും.

ഒരിക്കലും സംഗമിക്കാന്‍ ആവില്ലെന്നറിഞ്ഞിട്ടും
എത്ര എകാഗ്രതയോടെയാണ്
ഭൂമി സുര്യനെ ചുറ്റിനടക്കുന്നത്.
ഒറ്റപ്പെടലിന്‍റെ  വേദന അവളോളം
അറിഞ്ഞവള്‍ ആരുണ്ട്‌ ?
ഏതു ദൈവപുത്രനുണ്ട്
അവളോളം ആഴത്തില്‍ സഹനത്തിലാണ്ടാതായി!!

സിംഹാസനങ്ങളും വാഴ്ത്തുകളും
കണ്‍വെട്ടത്തും കൈയ്യകലത്തും
ഉണ്ടായിട്ടില്ല ഒരിക്കലും.
ഉയിര്‍പ്പും.  മാലാഖമാരുടെ പുഷ്പവൃഷ്ടിയും
കേട്ടുമറന്ന കഥകള്‍ മാത്രമായി ...

പൂക്കള്‍ കൊഴിഞ്ഞ് വരണ്ടുപോയ
ഒരു ചില്ലയുടെ ദൈന്യം
അവളോളം മറ്റാര്‍ക്ക് തിരിയാന്‍?
ഇനി മറ്റൊന്നും ചെയ്യാനില്ല ,
ഒരു കൊടുങ്കാറ്റിനെ ഉപാസിക്കലല്ലാതെ ....

(ജനുവരി 2015)

Monday 12 January 2015

സഹ്യന്‍റെ മകനും മൃഗലൈംഗികതയും

അടിസ്ഥാന ചോദനകളുടെ (basic instincts) കൂടെ ലൈംഗികത ഏതായാലും വരുമല്ലോ. ജീവന്‍ നിലനിര്‍ത്താനും അത് വര്‍ദ്ധിപ്പിക്കാനും ഏകകോശജീവികള്‍ പോലും ശ്രമിക്കുന്നു എന്നത് പ്രപഞ്ചസത്യമാണ്.. പ്രത്യുല്പാദനം ലൈംഗികമോ അലൈംഗികമോ ആവട്ടെ അത് പ്രകൃതിയുടെ നിയമമാണ്. പ്രകൃതിജീവികളില്‍ ഏറ്റവും പരാശ്രിതനായ മനുഷ്യന്‍ (മനുഷ്യന്‍ ഭൂമിയില്‍ ഇല്ലെങ്കില്‍ ഭൂമി പൂര്‍വ്വാധികം ഭംഗിയായി നിലനില്‍ക്കും; പക്ഷെ ചില സൂക്ഷ്മജീവികള്‍ ചില പക്ഷിമൃഗാദികള്‍ ഒക്കെ ഇല്ലെങ്കില്‍ പകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിയുന്നത് കാണാം) മറ്റു ജീവജാലങ്ങളെ തന്ത്രവും കൌശലവും ഉപയോഗിച്ച് കീഴ്പ്പെടുത്തി വരുതിയിലാക്കി അവന്റെ സ്വാര്‍ഥതയ്ക്കും കാര്യലാഭത്തിനും ഉപയോഗപ്പെടുത്തി.
എല്ലാ കൃത്രിമ ഉപാധികളും കണ്ടെത്തി മനുഷ്യന്‍ അവന്റെ ആനന്ദം വര്‍ദ്ധിപ്പിക്കാന്‍ അനാദികാലം മുതല്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ന് അത് അത്യുച്ചകോടിയില്‍ എത്തിനില്‍ക്കുന്നു. എന്നാല്‍ അവന്‍ താന്‍ ഇണക്കിവളര്‍ത്തിയ മൃഗങ്ങളുടെ മേല്‍ കാണിക്കുന്ന ക്രൂരത (അതിനെ മുഗീയത എന്നോ പൈശാചികത എന്നോ പോലും പറഞ്ഞുകൂടാ) സമാനതകള്‍ ഇല്‍ലാത്തതാണ്.
വൈലോപ്പിള്ളിയുടെ 'സഹ്യന്‍റെ മകന്‍' എന്ന അതുല്യമായ കാവ്യത്തിലെ പ്രതിപാദ്യം മനുഷ്യന്‍ നിര്‍ദ്ദയമായി അടിച്ചമര്‍ത്തിയ ഒരു കൊമ്പനാനയുടെ ലൈംഗികമായ ജൈവചോദന ഗത്യതരന്മില്ലാതെ അക്രമമാര്‍ഗ്ഗം തേടുന്നതാണ്. ആനയുടെ ഉടമസ്ഥന്‍ അതിനു സ്വാഭാവികമായ ഇണചേരലിന് സാഹചര്യം നല്‍കിയില്ലെന്ന് മാത്രമല്ല (അത് ആനയുടെ അവകാശമാണ് അയാളുടെ ഔദാര്യമല്ല ) മദപ്പാടുള്ള
കൊമ്പനെ കുറഞ്ഞപക്ഷം വിശ്രമിക്കാന്‍ എങ്കിലും അനുവദിക്കേണ്ടതാണ്.അതിനുപകരം അവനെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തിടമ്പേറ്റി എഴുന്നെള്ളിക്കാനും കൂട്ടി. ആന ഗാന്ധിജിയോ മദര്‍ തെരെസയോ അല്ലല്ലോ!! കൊമ്പന്‍ അക്രമത്തിലേയ്ക്ക് തിരിഞ്ഞില്ലെങ്കിലാണ് അത്ഭുതപ്പെടെണ്ടത്.
ഇവിടെ ധിഷണാശാലിയും പ്രതിഭാധനനുമായ കവി പക്ഷെ മാനുഷിക വികാരങ്ങള്‍ വ്യാപരിക്കുന്ന സര്‍വ്വസാധാരണമായ മേച്ചില്‍ പുറങ്ങളില്‍നിന്നു ഭാവനയുടെ പുഷ്പകത്തിലേറ്റി അവനെ വനദേവതമാര്‍ വിഹരിക്കുന്ന ഉയരങ്ങളില്‍ പ്രത്ഷ്ഠിച്ചു. അടിച്ചമര്‍ത്തപ്പെട്ട ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം സ്വപ്നത്തിലെങ്കിലും അനുഭവിച്ച് ശമം തേടുവാന്‍ ശ്രമിക്കുകയാണ് അവന്‍. ഫ്രോയിഡിയന്‍ ആശയങ്ങളുടെ മൂര്‍ത്തഭാവം. എന്നാല്‍ സ്വപ്നത്തിന്റെയും ജാഗരത്തിന്റെയും ഇടയിലുള്ള നേര്‍ത്ത നൂലിഴ ആയിരം മത്താപ്പുകള്‍ ഒരുമിച്ചു കത്തുന്ന അവന്റെ ശിഥിലബോധത്തില്‍ തെളിഞ്ഞില്ല.
"കരുതീലവയൊന്നുമാ പ്രൌഡമസ്തിഷ്കത്തിന്‍
ഇരുളില്‍ ഭ്രാന്തിന്‍ നിലാവോലുമാക്കൊലകൊമ്പന്‍ "
തന്റെ സ്വപ്നത്തില്‍ സഹ്യകാനനത്തില്‍ എത്തിപ്പെടുന്ന അവന്‍ അവിടെ കൂട്ടരോടൊത്ത് ആര്‍ത്തുല്ലസിക്കുന്നു.വികൃതികള്‍ കാട്ടുന്നു.പ്രണയിക്കുന്നു.ഇണയുടെ വടിവില്‍ ഹര്ഷോന്മത്തനായി മതിമറക്കുന്നു.അവളുടെ പ്രണയം പങ്കുവയ്ക്കുവാന്‍ വന്ന എതിര്കൊമ്പനെ മസ്തകത്തില്‍ കൊമ്പുകുത്തിയിറക്കി വകവരുത്തി ധീരോദ്ധത നായകനാവുന്നു. എന്നാല്‍ ഈ വിക്രിയകളെലാം നടന്നത് ഉത്സവപ്പറമ്പില്‍ത്തന്നെ ആണെന്ന ആന്റി ക്ലൈമാക്സ്‌ കവിതയെ അനിതരസാധാരണമായ ഒരു ആസ്വാദനനിലവാരത്തില്‍ എത്തിക്കുന്നു.നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തിയ കൊമ്പനെ ഒരു പട്ടാളക്കാരന്‍ വെടിയുണ്ടയ്ക്കിരയാക്കുന്നു.അശരണം ആരെയോ വിളിച്ചു അവന്‍ ചെരിഞ്ഞു. 'മണിക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം' അവന്റെ വിളി കേട്ടില്ല ; പക്ഷെ 'പുത്രസങ്കടം സഹിയാത്ത സഹ്യന്‍' അത് കേള്‍ക്കുക തന്നെ ചെയ്തു.
സഹ്യപുത്രന്മാര്‍ ആവര്‍ത്തിക്കപ്പെടുന്നു .പ്രോക്രൂസ്റ്റസ്മാര്‍ പല ഭാവഹാവാദികളില്‍ വരുന്നെന്നു വയലാര്‍ പറഞ്ഞപോലെ!! മനുഷ്യന്റെ ദുര, മനുഷ്യനു മാത്രം സാധ്യമാകുന്ന സ്വാര്‍ഥത,ഇപ്പോഴും അഭംഗുരം തുടരുന്നു. ആനയുടെ കാര്യത്തില്‍ മാത്രമല്ല.ഒട്ടെല്ലാ വളര്‍ത്തുമൃഗങ്ങളുടെയും കാര്യത്തിലും. ലൈംഗികതയുടെ ആനന്ദം എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃതി നല്‍കിയ അവകാശവും സ്വാതന്ത്ര്യവും ആണ്. കൂടുതല്‍ മെച്ചപ്പെട്ട പിന്തലമുറയ്ക്കുവേണ്ടി (മനുഷ്യന് കൂടുതല്‍ ലാഭം നല്‍കുന്ന എന്ന അളവുകോലില്‍ മാത്രം) മൃഗങ്ങളില്‍ നിന്ന് നൈസര്‍ഗ്ഗികവും ജൈവികവുമായ ആ ആനന്ദവും മനുഷ്യന്‍ അപഹരിച്ചു. വരിയുടച്ചും ബീജം ഊറ്റിയെടുത്തും അത് വലിയ വിലയ്ക്ക് വിലപേശി വിറ്റും അവന്‍ കൂട്ടിക്കൊടുപ്പുകാരനെക്കാള്‍ അധപ്പതിച്ചു.അതുകൊണ്ട് മെച്ചപ്പെട്ട ഗര്‍ഭങ്ങള്‍ ഉണ്ടാക്കി പോഷിപ്പിച്ചു വളര്‍ത്തി വീണ്ടും വിറ്റ്..അങ്ങനെയങ്ങനെ .....ഒരിക്കല്‍പോലും ആനന്ദം പ്രദാനം ചെയ്യുന്ന ഒരു കണികപോലും വേണ്ടെന്നു വയ്ക്കാത്തവന്‍. ബലഹീനരുടെ ചെറിയ സന്തോഷങ്ങളെ നിരന്തരം കൊള്ളയടിക്കുന്നവന്‍......പിശാചു പോലും ലൈഗികതയെ തള്ളിപ്പറഞ്ഞിട്ടില്ല എന്നോര്‍ക്കുക. അതുകൊണ്ടാണ് അവന്‍റെ പ്രവൃത്തിയെ പൈശാചികം എന്ന് വിളിക്കില്ല എന്ന് ആദ്യം പറഞ്ഞത്.
ഒരു മൃഗവും ബലാല്‍ ഭോഗിക്കില്ല എന്നും ഇണചേരാന്‍ പ്രായമാകാത്ത വയെയും, അവശതയനുഭവിക്കുന്നവയേയും പീഡിപ്പിക്കില്ല എന്നും സംഘ ഭോഗം നടത്തില്ല എന്നും ഇവനറിയുമോ? മൃഗങ്ങളുടെ നിഘണ്ടുവിലെ ഏറ്റം വലിയ ചീത്ത വാക്ക് 'മനുഷ്യന്‍' എന്നതാകും. അതാണ്‌ ശരിയും..

Friday 2 January 2015

തനിയെ *

തനിയെ
പ്രിയപ്പെട്ടവരെല്ലാം
അവരുടെ പ്രിയപ്പെട്ടവരുടെയൊപ്പം
യാത്ര പോയിരിക്കുന്നു.
ചിലര്‍ കാട് തേടി
മറ്റുചിലര്‍
കാടും മേടും താണ്ടി
ചിലര്‍
കുന്നുകളുടെ  മുകളില്‍ കയറിനിന്ന്
ആകാശത്തെ തൊട്ടുനോക്കാന്‍.

കടല്‍ത്തിരകളില്‍ നനഞ്ഞുനില്‍ക്കുന്നവരോട്
അസൂയ തോന്നിയിട്ടില്ല.
അതിലും വലിയ കടലല്ലേ
എന്‍റെയുള്ളില്‍ ആര്‍ത്തിരമ്പുന്നത്

കാട് കേറിയവരെക്കുറിച്ചു
പേടിയും തോന്നിയിട്ടില്ല.
എന്‍റെ കാടകങ്ങളിലെ ഇരുട്ട്
എന്നെപ്പോലും ഭയപ്പെടുത്തുന്നു.

സ്വപ്നങ്ങളുടെ നൂലേണിയില്‍
മേഘങ്ങളിലേയ്ക്ക്  ചേക്കേറിയവര്‍
തിരികെവരുമോ  എന്ന്
ആകുലപ്പെട്ടിട്ടുമില്ല.
അവര്‍ സ്വയം  പ്രണയികള്‍ക്കുള്ള
സന്ദേശങ്ങളായി മാറിയിട്ടുണ്ടാവും.

മൂടല്‍മഞ്ഞിലൂടെ നടന്ന് നടന്ന്
മാഞ്ഞുപോവാന്‍
ഞാനും ഒരു യാത്ര തിരിക്കട്ടെ.
താഴ്വരകളുടെ  തണുത്ത അടിവയറില്‍
മുഖം ചേര്‍ത്ത്
സ്വസ്ഥമായി ഒന്നുറങ്ങണം.

(ഡിസംബർ 2014)