Sunday 10 June 2012

നിഴല്‍ക്കൂത്ത്*

നിഴല്‍ക്കൂത്ത്

ആത്മാവു നിന്നിലേയ്ക്കൊഴുകുമ്പൊഴും,
പ്രണവമായി നീ പ്രാണനിൽ നിറയുമ്പൊഴും,
ഏതോ നിഴൽ നാടകത്തിലാടുന്നപോൽ
ഉടലന്യനായി  വഴങ്ങുന്നു നിത്യവും.
നീയറിയുന്നീല യാഗാഗ്നിയിൽ നീറി
ജ്വാലാമുഖങ്ങാളായ് മാറും  ഹവിസ്സുഞാൻ.
അൾത്താരയി,ൽ ബലിപീഠക്കിടക്കയിൽ
പങ്കുവയ്ക്കുന്ന ശരീരമാകുന്നു ഞാൻ.

ശീതീകരിച്ചൊരീ മേടയിൽ സംഗീത
സീൽക്കരവും,  കാമപാനപാത്രങ്ങളും,
അച്ഛസ്ഫടിക സുതാര്യമീയങ്കിയും
ഉള്ളിൽ തുളുമ്പുന്ന സർപ്പസൗന്ദര്യവും;
ജീവിതത്തിൻ തിരശ്ശീലയ്ക്കു പിന്നിൽ ഞാൻ
ആടുന്നതാരുടെയംഗുലീമുദ്രകൾ?
ആത്മാവു നിന്നിലേയ്ക്കൊഴുകുമ്പൊഴന്യന്റെ
ആലിംഗനത്തിലമർന്നു കിടക്കവേ
തീനരകത്തിൽ  പഴുപ്പിച്ച ലോഹമായ്
പൊള്ളിപ്പിടയുകയാം സപ്തനാഡികൾ.

ഒരുവനെ സ്നേഹിച്ചു കാമിച്ചു മൂർച്ഛിച്ചു
സ്വയമുരുകി നിൽക്കവേയന്യന്നു സ്വന്തമെയ്
വിളയാടുവാനായി നൽകുമൊരുപെണ്ണിന്റെ
ഉയിർപൊട്ടിയൊഴുകിത്തുളുമ്പുവാനാവതെ
നെഞ്ചിൽ  തിളച്ചടങ്ങുന്ന നോവിൻ കടൽ
തിരയിളക്കാത്ത മഹാശാന്തസാഗരം.

അനുമാത്രയെന്റെ തന്മാത്രാ മുഖങ്ങളിൽ
വിരിയുന്ന നോവിന്റെയഗ്നിപുഷ്പങ്ങളിൽ
നിറയുന്ന ദ്രവരൂപമാർന്ന സൗഗന്ധിക-
പ്രണയാമൃതം നിനക്കെന്റെ നൈവേദ്യവും.

                                                                         (ജൂണ്‍ 2013)

No comments:

Post a Comment