Sunday 26 October 2014

ഉറക്കുപാട്ട്

ഉറക്കുപാട്ട്

ഒരു പകലിന്റെ പകുതിപോലും
ഇല്ലായിരുന്നു.
എങ്കിലും എത്രയോ ജന്മങ്ങള്‍.....

ചടങ്ങുകളും സാക്ഷികളും ഒന്നും  ഇല്ലായിരുന്നു.
ആത്മാവുകള്‍ സംക്രമിച്ച
ഒരു  ചുംബനം മാത്രം.
ശരീരങ്ങള്‍ സ്വയം പിന്‍വലിഞ്ഞു.
ചുണ്ടുകള്‍ മാത്രം ഒരു നിമിഷാര്‍ദ്ധം ഒരുമിച്ചു.

ഒരു നിശ്വാസവും, ഒരു ശ്വാസവും.
അതില്‍ ജീവനുകളുടെ പകര്‍ന്നാട്ടം,
അരഞൊടിയില്‍.
പാതി നീയും പാതിഞാനും

നീ എനിക്ക്  ഈശ്വരനല്ല,
കാമുകനും.
എന്റെ ജീവന്റെ പാതിയും,
ശ്വാസത്തിന്റെ സൂക്ഷിപ്പുകാരനുമത്രേ.

കൈയ്യകലത്തും, കണ്‍വെട്ടത്തും,
വിളിപ്പുറത്തും വേണമെന്നില്ല,
എന്നാല്‍  ജപനിഷ്ഠകളുടെ ഒടുക്കം
വെളിച്ചപ്പെടാതിരിക്കരുത്.
ഒടിവിദ്യ എന്നേ കയ്യൊഴിഞ്ഞവള്‍ ഞാന്‍.
എങ്കിലും അഷ്ടദിക് നൂലുകളിലൂടെ
ആശകള്‍ നിന്നെത്തിരയുംപോള്‍
മായം തിരിയാനാവില്ല നിനക്ക്.

മന്ത്രവാദക്കളങ്ങളുടെ നിറക്കടുപ്പത്തില്‍
ആകര്‍ഷിച്ചാവാഹിച്ച്
വിരഹത്തിന്റെ കാഞ്ഞിരമരത്തില്‍
നിന്നെ തറയ്ക്കുന്നില്ല ഞാന്‍.
എന്നാല്‍
പറന്ന് ചിറകുതളരുമ്പോള്‍
എന്‍റെ ചില്ലയില്‍
ചേക്കേറാതിരിക്കാന്‍ ആവില്ല നിനക്ക്.

കണ്ണുരുകിയ ലോഹദ്രാവകത്തില്‍
പൊള്ളിത്തെളിഞ്ഞ ശുദ്ധിയാണ്
എന്‍റെ അര്‍ഘ്യം.
ഇന്ദ്രിയജ്വാലകള്‍ എരിഞ്ഞടങ്ങിയ
ചാമ്പലാല്‍
നിനക്ക്  പാദപൂജ
വികാരസര്‍പ്പങ്ങള്‍ ഇഴഞ്ഞു നടക്കാത്ത
ചന്ദനമരത്തണലില്‍   നിദ്രയും.

കാവലിന്
എന്‍റെ മിഴികളിലെ  സൂര്യചന്ദ്രന്മാര്‍
പകലിരവുകളില്ലാതെ.
ഉറങ്ങൂ..

(   നവംബര്‍  2014)

1 comment: