Tuesday 19 August 2014

;ആരും ശല്യപ്പെടുത്തരുത്*

"ആരും ശല്യപ്പെടുത്തരുത്"

1

 ഇന്ന് വരികയാണവന്‍ .
തനിച്ചേയുള്ളൂ എന്നാണ് പറഞ്ഞത് .

എനിക്കൊരുങ്ങാനുണ്ടേറെ.
പനിനീര് ചേര്‍ത്ത വെള്ളത്തില്‍
വിസ്തരിച്ചു കുളിക്കണം .
അറേബ്യന്‍സുഗന്ധ തൈലങ്ങള്‍
മേനിയാകെ  തേച്ചു പിടിപ്പിക്കണം.
ചുളി നീര്‍ത്തു മടക്കിവച്ച പട്ടുചേല
അലസമായി ധരിക്കണം.
ചമയങ്ങള്‍ ഒന്നൊന്നായി അണിഞ്ഞ്‌
 അഴക്‌ ചേര്‍ക്കണം.
നേരിയ നനവുള്ള മുടിയിഴകളില്‍
അകിലും കുന്തിരിക്കവും പുകയേല്‍പ്പിക്കണം.
മണിയറ സജ്ജമാക്കി
പുഷ്പശയ്യ ഒരുക്കിവയ്ക്കണം.
ഏഴു വെള്ളക്കുതിരകളെ പൂട്ടിയ
ആഡംബരത്തേരയയ്ക്കണം.


ഒരുക്കങ്ങളില്‍, എന്റെ മേനിയഴകില്‍
അവന്‍ മതിമറക്കണം.
ശിരസ്സിലെ വെള്ളിനൂലുകള്‍ ശ്രദ്ധാപൂര്‍വ്വം
പിഴുതുമാറ്റിയോ പ്രിയസഖീ ?
കാല്‍വെള്ളയിലെ മാര്‍ദ്ദവവും
വിരലുകളുടെ സ്നിഗ്ധതയും ഇപ്പോഴുമില്ലേ?
തിരുമ്മിച്ചുവപ്പിച്ച കവിള്‍ച്ചന്തം
മാഞ്ഞില്ലല്ലോ അല്ലേ?
സുഗന്ധതാംബൂലം മുറുക്കിയ ചുണ്ടുകള്‍ക്ക്
ചുവപ്പ് പോരാതെയുണ്ടോ!
 കുങ്കുമപ്പൂവ് ചേര്‍ത്ത് കാച്ചിക്കുറുക്കിയ പാലില്‍
കന്മദം ചലിക്കാന്‍ മറന്നില്ലല്ലോ,
 സ്വര്‍ണ്ണ ചഷകത്തില്‍ മേല്‍ത്തരം വീഞ്ഞും
നിറച്ചു  വച്ചില്ലേ
ഏതാണാവോ  അവന്‍ രുചിച്ചു നോക്കുക !!

2.

കുതിരക്കുളമ്പടി നാദം അടുത്തടുത്ത് വരുന്നു
കുടമണികളുടെ ശബ്ദം കാതില്‍ മുഴങ്ങുന്നു
ഹാ സഖീ
എന്റെ പ്രിയന്‍ ഇതാ എത്തുന്നു.............

അഴിച്ചെറിയൂ  ഈ ചമയങ്ങളൊക്കെ.
ചായങ്ങള്‍ തുടച്ചു മാറ്റൂ..
ഭംഗിയില്‍ കെട്ടിയൊരുക്കി
മുല്ലമാലയണിഞ്ഞ കാര്‍കൂന്തല്‍
സ്വതന്ത്രമാക്കൂ
എവിടെ എന്‍റെ  വീട്ടുടയാടകള്‍ ?
പുഷ്പപാദുകങ്ങള്‍ കൂടി ഊരി മാറ്റൂ.
 അവന്‍ എന്നെ ഞാനായിക്കാണട്ടെ.
ഹൃദയമിടിപ്പുകളുടെ പോലും
ആഴമളക്കുന്നവന്‍
എന്നെ അറിയട്ടെ.
 വള്ളിക്കുടിലിലെ  പര്‍ണ്ണശയ്യയില്‍
ഞാനിതാ ആത്മാവില്‍ നഗ്നയായി
കാത്തിരിക്കുന്നു.

വാനമേ നീലയവനിക താഴ്ത്തൂ
ഞങ്ങള്‍ മണിയറ പൂകട്ടെ
മണ്‍ചെരാതിന്‍റെ അരണ്ടവെളിച്ചം മതിയിനി.
സ്വസ്ഥമായി വിശ്രമിക്കട്ടെ
ആരും ശല്യപ്പെടുത്തരുത്.

(ആഗസ്റ്റ്‌2014)

2 comments: