Sunday 17 June 2012

കള്ളം

കള്ളം

പ്രണയമൊരു മന്ദരശൈലമായ് വന്നെന്റെ
നെഞ്ചം മഥിപ്പൂ ചിലപ്പോൾ.
അഗ്നിനൃത്തം ചെയ്തു സുഖദമാം നിദ്രയെ
 കൺകളിൽ നിന്നുമകറ്റി,
കാട്ടു കടന്നലായ് മൂളിപ്പറന്നെന്റെ
ബോധം കലക്കിക്കളഞ്ഞു.
കൊള്ളിയാനായ് വന്നുനെഞ്ചിൻ നെരിപ്പോടു
കത്തിച്ചു കാട്ടൂ തീയാക്കി.
ഉരുൾപൊട്ടി വന്നെന്റെ കരളിൻ കരുത്തിനെ
കടപറിച്ചെങ്ങോ തുലച്ചു.
പനിനീർ മലരിതൾ പോലെ വിലോലമാം
ചുണ്ടിൽ കനൽ ചേർത്തു വച്ചു.
സപ്ത വർണ്ണാഞ്ചിതം കുഞ്ഞിച്ചിറകുകൾ
പിച്ചിപ്പറിച്ചു കളഞ്ഞു.
എന്നേവരണ്ടുള്ളൊരെൻ കിനാച്ചില്ലയിൽ
വേതാള നൃത്തം ചവിട്ടി.
ഇരുളിന്റെ ശാന്തിയിൽ സ്വസ്ഥമായ് വാഴുമെൻ
കണ്ണിൽ വെളിച്ചം തറച്ചു.
എൻ മലർവാടിയിൽ  കാറ്റായി വന്നതിൽ
കാരമുള്ളിൻ വിത്തു പാകി.
 യോഗസമാധിയിൽ നവവർഷബിന്ദുവായ്
ഇമകളിൽ നിന്നു തുളുമ്പി.
ഉടലിൻ തരിപ്പിലൂടൊഴുകി പതുക്കെയെൻ
വിരലിന്റെ തുമ്പിൽ തളിർത്തു.
പ്രണയമെൻ നെഞ്ചിന്റെ പാലാഴിയിൽ നിന്നു
കാവ്യ പീയൂഷമായ്  പൊങ്ങി.
നറുനിലാവെന്നും പൊഴിക്കുന്ന തിങ്കളായ്
നീലാംബരത്തിൽ തിളങ്ങി.

                                                             (ജൂണ്‍  2012)

1 comment:

  1. ഇനിയും വരട്ടെ പ്രണയാനുഭവങ്ങള്‍
    കാവ്യപിയൂഷമായ് പൊങ്ങുമെങ്കില്‍......

    ReplyDelete