Tuesday 27 January 2015

സംക്രമണം

സംക്രമണം....  ആറ്റൂര്‍ രവിവര്‍മ്മ 
സ്ത്രീയെ പുരുഷൻ നോക്കിക്കാണുന്ന കോണുകൾ പലതാണ്........ അമ്മ, പെങ്ങൾ, ഭാര്യ, കാമുകി, കൂട്ടുകാരി, മകൾ എന്നിങ്ങനെ എത്രയോ മുഖങ്ങൾ പെണ്ണിനുണ്ട്! പെണ്ണുങ്ങൾ പലപ്പൊഴും മത്സരിക്കുന്നത്, പുരുഷന്റെയൊപ്പം എത്തുക അല്ലെങ്കിൽ പുരുഷനേക്കാൾ ഉയരത്തിൽ എത്തുക എന്ന കാര്യമാണ്. അതിനുമാത്രം എന്താണ് പുരുഷൻ!!! എല്ലാ തൊഴിലാളിയുടെയും അന്തിമമായ സ്വപ്നം മുതലാളിയാവുക എന്നതാണ് എന്നു പറഞ്ഞപോലെ പുരുഷൻ ഒരു പടർന്നുപന്തലിച്ച മാമരമായി ഓരൊ പെണ്ണിന്റെയും ഉള്ളിൽ ഉണ്ട്. അത് അങ്ങനെ മരമായി ഉണ്ടായതല്ല തലമുറകൾക്കു മുൻപേ പാകിയ വിത്ത് തലമുറകളിലൂടെ വളർന്ന് ഇപ്പോൾ മരമായി മാറിയതാണ്...ഇനിയും അത് പടർന്നുവളർന്നുകൊണ്ടിരിക്കും.
ഇനി പുരുഷന്റെ കാഴ്ചപ്പാടിലെ പെണ്ണോ? കൗതുകവും ആർത്തിയും അതി ഗൂഢമായ ഭീതിയും അവൻ അവളുടെനേരെ പുലർത്തുന്നു..കൗതുകവും ആർത്തിയും ഒരുപക്ഷെ ആസക്തിയും വരെ അവൻ സമ്മതിച്ചുതരുമെങ്കിലും ഈ ഭയം അവൻ ഉറക്കെയുറക്കെ നിരസിക്കും...എത്രയുറക്കെ നിരസിക്കുന്നുവോ അത്രയധികം ഭയക്കുന്നു എന്നു സാരം!!
ആറ്റൂർ രവിവർമ്മയുടെ ‘സംക്രമണം’ എന്ന കവിത ഒരു സ്ത്രീയുടെ വീക്ഷണത്തിൽ കാണാൻ ശ്രമിക്കുന്നു......... ഒരുത്തിയുടെ ചീഞ്ഞുനാറുന്ന ഉടൽ ഉള്ളിൽ പേറുന്നവനാണ് ഓരോ ആണും....എതിർക്കാതെ അനുസരിക്കുന്ന, പ്രതികരിക്കാതെ കീഴടങ്ങുന്ന, ദാസ്യവൃത്തിചെയ്യുന്ന,വഴങ്ങുന്ന, പഞ്ചേന്ദ്രിയക്ഷമതയില്ലാത്ത,പരാതികളില്ലാത്ത അടിമ അല്ലെങ്കിൽ ജഡം....അതാണ് ശരാശരി ആണൊരുത്തൻ കൊതിക്കുന്ന പെണ്ണ്.......എന്നാൽ സ്മാർട്ട് ആയ മിടുക്കിപ്പെണ്ണിനെ പരസ്യമായി അഭിനന്ദിക്കാൻ കിട്ടുന്ന ഒരു സന്ദർഭവും അവൻ പാഴാക്കുകയുമില്ല...പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം എന്നും പറയും. Everybody should be like that except my wife എന്നതാണ് അവന്റെ പോളിസി.....സ്വകാര്യ സ്വത്തായി പെണ്ണിനെക്കാണുന്ന ഉടമയും അടിമയും എന്ന ഭാവം ഇപ്പോഴും കൃത്യമായി നിലനിര്ത്തുടന്ന ഫ്യൂഡൽ മനോഭാവത്തിന്റെ ഉടമകളാണവര്‍. ചത്തത് കുറേക്കാലം കഴിയുമ്പോള്‍ സ്വാഭാവികമായും ചീഞ്ഞുനാറും...നാറ്റം ഉള്ളിലായതിനാല്‍ എടുത്തുകളയാനും വയ്യ. ഉള്ളില്‍ നാറ്റം കുറ്റബോധത്തിന്റെ‍താവാം..... ജഡമായവളെ പിന്നീട്, വിശക്കുമ്പോള്‍ ഇര വളഞ്ഞു കൊന്നുതിന്നുന്ന ചെന്നായായി സംക്രമിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരുപക്ഷെ ഈ കുറ്റബോധം കൊണ്ടാവാം...
അകക്കണ്ണ് തെളിച്ചുകൊണ്ട്‌ അറിവുപകരുന്ന അമ്മയാണ് പുരുഷൻ ആദ്യം പരിചയിക്കുന്ന പെണ്ണ്.. എല്ലാ വെളിച്ചവും ദുഃഖമാണ്,തമസ്സാണ് സുഖം ....അറിവിന്‍ വെളിച്ചമേ ദൂരെപ്പോ ദൂരെപ്പോ നീ / വെറുതേ സൌന്ദര്യത്തെ കാണുന്ന കൺപൊട്ടിച്ചൂ എന്ന് ജി .അറിവിന്റെ അസ്വസ്ഥതകൊണ്ട് തന്റെ സ്വാസ്ഥ്യം നശിപ്പിക്കുന്ന അമ്മ അവന്റെ ആദ്യ ശത്രുവാകുന്നു. വിശപ്പിനാൽ വാരിവലിച്ചു തിന്നു ചത്തവന്‍ എന്ന പരാമർശം നമ്മെ പലതും ഓര്മ്മിപ്പിക്കുന്നു.. അവന്റെ അമ്മ താണ്ടിയ പട്ടിണിയുടെ കൊടുംകടൽ....ഇടശ്ശേരിയുടെ‘പണിമുടക്ക’ത്തെ ഒർക്കാമല്ലൊ അല്ലെ?
കാഴ്ച, കേൾവി സംസാരം എല്ലാം വിലക്കപ്പെട്ട പെണ്ണൊരുത്തി നേരത്തെ പറഞ്ഞ പഞ്ചേന്ദ്രിയക്ഷമത വിലക്കപ്പെട്ടവള്‍ തന്നെ. ‘ഒരൊറ്റ സൂര്യനുമവളെക്കാള്‍ നേര്ത്തെ പിടഞ്ഞെണീറ്റീലാ എന്നതിനെ 'ഞായറോടൊപ്പം ഉണര്ന്നു നിലങ്ങളിൽ' (കുരീപ്പുഴ- മനുഷ്യ പ്രദർശനം ) എന്ന പരാമർശത്തോട് ചേര്ത്ത് വായിക്കാം.
പതിറ്റാണ്ടുകള്ക്കുമപ്പുറത്താണ് ഇപ്പോഴും അവളുടെ കാലടികള്‍. അടുക്കളയില്‍ ഒരുദിവസം പെണ്ണ് നടന്നുതീര്ക്കു ന്ന ദൂരം നീളത്തിലല്ല വൃത്തത്തിലാണ് എന്നും ഓര്ക്കുക.ദുരനുഭവങ്ങള്‍ നെഞ്ചത്ത്‌ ആഞ്ഞു ചവിട്ടിയിട്ടും അവളുടെ വിധേയത്വത്തിന്റെ കൂന് നിവരുന്നേയില്ല....
കുറ്റിച്ചൂല് എന്ന ബിംബം എത്രയോ തിരസ്കരണങ്ങളെ, ഉപയോഗിച്ച് വലിച്ചെറിയലുകളെ, നിരാസങ്ങളെ വീണ്ടും വീണ്ടും മറ്റ് ആവശ്യങ്ങള്ക്ക് ഉപയോഗിച്ച് പരമാവധി മുതലെടുക്കലിനെ, കുറിക്കുന്നു. (അനിതാ തമ്പിയുടെ ‘മുറ്റമടിക്കുന്നവൾ’ ഒർക്കാവുന്നതാണിവിടെ.)നാറത്തേപ്പും അതുതന്നെ. പലവിധ ഉപയോഗങ്ങൾ കഴിഞ്ഞ് ഉപയോഗശൂന്യമായ തുണികൾ വസ്ത്രങ്ങൾ അതിന്റെ ഇഴ പിന്നി നൂലാകുവോളം നാം വീണ്ടും തുടയ്ക്കാനും ചവിട്ടാനും ഒക്കെ ഉപയോഗിക്കും. പരമാവധി ഊറ്റിഎടുക്കുക, ഊറ്റിത്തീര്ന്നകതിൽ നിന്ന് വീണ്ടും പിഴിഞ്ഞെടുക്കുക എന്ന ചൂഷണ സംസ്കാരം. .അതില്‍ ജീവനുള്ളതെന്നോ ഇല്ലാത്തതെന്നോ ഭേദമില്ല.പെണ്ണിനെ നിസ്സാരവല്ക്കരിക്കാവുന്നതിന്റെ പരമാവധിയാണ് കുറ്റിച്ചൂല്‍, നാറത്തേപ്പ്, ഞണുങ്ങിയ വക്കാർന്ന കഞ്ഞിപ്പാത്രം എന്നീ പ്രയോഗങ്ങള്‍. ഒരട്ടിമണ്ണ് അവളുടെ ആത്യന്തിക അവസ്ഥയെ, അന്ത്യമായ, പരമമായ അഭയസ്ഥാനത്തെ കുറിക്കുന്നതാവാം..ദെസ്തയോവ്സ്കിയുടെ കാരമസോവ് സഹോദരന്മാരിൽ എല്ലാ ആശ്രയവും അറ്റ അല്ല്യോഷി അവസാനം ഭൂമിയെ (മണ്ണിനെ) നെഞ്ചോട്‌ ചേര്ത്ത് വാരിപ്പിടിച്ചു ആശ്വാസം കൊള്ളുന്നതും ഓര്മ്മി ക്കാം.
രണ്ടാം ഭാഗത്തിലേയ്ക്ക് കടക്കുമ്പോൾ വേദനകൾ കുഴിവെട്ടിമൂടി അതില്നിന്നു ഉയിർക്കൊള്ളുന്ന ശക്തിസ്വരൂപിണിയായ പെണ്ണിന്റെ ചിത്രം തെളിയുന്നു.ദേവീരൂപമാർന്ന, മര്ദ്ദി്നീരൂപമാര്ന്ന സംഹാരപ്പെരുമയാണ്ടാവളായ നാരി,.നിഷേധിക്കപ്പെട്ടതെല്ലാം സ്വന്തം കരുത്തുകൊണ്ട് പിടിച്ചുവാങ്ങാൻ പ്രാപ്തയായ സ്ത്രീസ്വരൂപം കാഴ്ചയിൽ തെളിയുന്നു. അത് പക്ഷെ “പൂജാമുറിയിലിരുത്തിയ ദേവിയായ്/ ജീവപര്യന്തം വിധിക്കപ്പെടുന്നവൾ” അല്ല . ആത്മാവ്, ഉടല്‍, നാവ്, പാതാളത്തോളം ആഴത്തില്‍ അടക്കിവച്ച- വനവഹ്നിയോളം പോന്ന- ജഠരാഗ്നി ഒരുപാട് ആത്മബലികളുടെ വേദന, ഒരിക്കലും പുറത്തെടുക്കാതെ ഉള്ളിൽ കുഴികുത്തി മൂടിയ ശാപവചനങ്ങള്‍ എല്ലാം ആവാഹിച്ച് പുറത്തെടുപ്പിക്കുന്നു.
ഇഷ്ടപ്പെട്ട പുരുഷനെ സ്വയംവരം ചെയ്തു സ്വീകരിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ദ്രാവിഡ സംസ്കാരത്തിന്റെ ചൈതന്യത്തിൽനിന്ന് ആര്യത്വത്തിന്റെ കപട ആഢ്യത്വത്തിലെയ്ക്കു പടവുകളിറങ്ങിയപ്പോൾ പിടിവള്ളിയായിക്കിട്ടിയത്,ഗർഭിണിയെ നടതള്ളാനും പെണ്ണിനുപകരം സ്വർണ്ണം (ദ്രവ്യം) മതിയെന്നുവയ്ക്കാനുമുള്ള ഉപദേശങ്ങളായിരുന്നു. സംസ്കാരത്തിന്റെ നാൾവഴികളിൽ എവിടെയാണ് പെണ്ണ് തളയ്ക്കപെടേണ്ടവളാണെന്ന കെട്ടബോധം വന്നുകയറിയത്?ചിറകുമുറിച്ചു കൂട്ടിലടച്ചും തായ്വേരറുത്ത് ചട്ടിയിലാക്കിയും അവളെ ഒരു വർത്തുളരേഖയുടെ പരിധിയ്ക്കകത്ത് കുടിയിരുത്താമെന്ന് ധരിച്ചുവശായത്? ഭാഷയിലും സംസ്കാരത്തിലും വന്നുപെട്ട ആര്യവത്കരണത്തിനെതിരായ ഒരു പടപ്പുറപ്പാടായി കൂടി സംക്രമണത്തെ വായിക്കാം..ആറ്റൂർ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളുടെ സ്വഭാവത്തിലും ആ ദ്രാവിഡത കാണാം.വസൂരിമാലയും, ആവാഹന ഉച്ചാടനങ്ങളും, ബലിമൃഗവും കുരുതിക്കളവും അങ്ങനെയങ്ങനെ…..
നൂലട്ടപോലെ ഇഴയുന്ന അവളുടെ ആത്മാവിനെ കവി ചേര്‍ക്കുന്നത് 'നരഭുക്കായ' കടുവയിലാണ്. ഒരു കടുവ നരഭുക്കാവുന്നതെങ്ങനെ എന്ന് ചിന്തിക്കേണ്ടതുണ്ട്. സ്വാഭാവികമായ ഇരപിടിക്കല്‍രീതി അനുവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത വിപരീത സാഹചര്യമാണ് അതിനെ നരഭുക്കാക്കുന്നത്.ഒരിക്കല്‍ നരമാംസം രുചിച്ചുകഴിഞ്ഞാല്‍ അത് പിന്നീട് മറ്റൊരു ഇരയേയും തേടില്ല.കിടയ്ക്കാന്‍ എളുപ്പമുള്ളതും കായികാധ്വാനം പ്രായേണ കുറവുള്ളതുമാണ് നരവേട്ട. ഗത്യന്തരമില്ലാത്ത പെണ്ണൊരുത്തി നരഭുക്കായ കടുവയെപ്പോലെ അപകടകാരിതന്നെ. ഭയക്കേണ്ടവള്‍.... എങ്കിലും കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോഴേ അത് ഇരതേടാന്‍ വരുന്നുള്ളൂ എന്ന് ശ്രദ്ധിക്കുക ..ഏതു പ്രതികാരത്തിലും ഉണ്ണികളേക്കുറിച്ചുള്ള ആര്‍ദ്രത അത് മനസ്സില്‍ സൂക്ഷിക്കുന്നു. അവളുടെ നാവ് ചേരുന്നതാകട്ടെ 'ചെന്നാ'യില്‍ ആകുന്നു. 'നിശ്ശബ്ദമാം മുറിവ' മാത്രമായിരുന്ന വായ ...അത് വന്യ നിശ്ശബ്ദതയേ കീറിമുറിക്കുന്ന ഭീതിദമായ ഒരിയായി മാറുന്നു.സിംഹ ഗര്‍ജ്ജനത്തിനെക്കാള്‍ ഭയപ്പെടുത്തുന്ന, നട്ടെല്ലിലൂടെ മിന്നല്‍ പായിക്കുന്ന ഓരിയിടല്‍... നിഷേധിക്കപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ കരുത്താണ്ടാവളായി മാറുന്ന സ്ത്രീസത്ത...
പൊട്ടി പുറത്ത് ശീവോതി അകത്ത്’ എന്ന് ഇടശ്ശേരി വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു..കാലിനിടയിൽ വാലുതിരുകിയ കൊടിച്ചിയിൽനിന്ന് , ചെറുത്തുനിൽക്കുകയും ആക്രമിച്ചു തോല്പിക്കുകയും ചെയ്യുന്ന വ്യാഘ്രിയിലേയ്ക്കു അവളുടെ സ്വത്വം പറിച്ചുനടപ്പെടുന്നു.
ഇവിടെ സംക്രമണം ....... ജഡത്തിൽ നിന്നു ജീവനെടുക്കാൻ കരുത്താർജ്ജിച്ചവളിലേയ്ക്ക്, ശവത്തിൽ നിന്ന് ശക്തിയിലേയ്ക്ക്, ഉള്ള പെണ്മയുടെ പകര്ന്നാട്ടമായി മാറുന്നു

18 comments: