Friday 30 January 2015

പാകമല്ലാത്ത കുപ്പായം

പാകമല്ലാത്ത കുപ്പായം 

കുഞ്ഞുന്നാളിൽ വിരൽ പിടിച്ചുനടക്കാൻ
ആരുമില്ലായിരുന്നതിനാൽ
തള്ളവിരൽ  വായിലിട്ടു നടന്നിരുന്നു ഞാൻ.

പരിചിതമായ വഴികളിലെല്ലാം
നിറം മങ്ങിയ കാഴ്ചകൾ മാത്രം
മുഖത്തിനുചേരാത്ത
വലിയ കണ്ണുകള്‍കൊണ്ട്
ഞാനെന്നും പുതിയ നിറങ്ങള്‍
തിരഞ്ഞുകൊണ്ടേയിരുന്നു
നിറങ്ങള്‍ പൂക്കുന്ന കുപ്പായങ്ങളിലായിരുന്നു
കാഴ്ചകള്‍ എത്തിനിന്നിരുന്നത്.
 മങ്ങിയ ചാരനിറമായിരുന്നല്ലോ
എന്റെ കുപ്പായങ്ങള്‍ക്കെല്ലാം.
 പ്രതിരോധിക്കാനാവാത്തവിധം
കണ്ണുകളിലൂടെ തുളച്ചുകയറിയ നിറങ്ങള്‍
 ഹൃദയത്തില്‍ ഒത്തുചേര്‍ന്ന്
ഗൂഢാലോചനയുടെ  രാജസൂയം നടത്തി.

പ്രിയപ്പെട്ടതല്ലം പണയം വച്ചും പകരം നല്‍കിയും
എണ്ണമറ്റ പൂക്കള്‍ തിളങ്ങി നില്‍ക്കുന്ന കുപ്പായം
സ്വന്തമാക്കി ഞാന്‍.
 ആശങ്കയോടെയും ഭീതിയോടെയും
കുപ്പായത്തിനുമേല്‍  പാളിവീണ
നരച്ച കണ്ണുകളില്‍ പൊടിഞ്ഞത്
അസൂയയെന്ന്  നിനച്ചു.

പളപളപ്പുകൊണ്ട് കണ്ണുമഞ്ഞളിപ്പിച്ച കുപ്പായം
ഒന്നിട്ടു പാകം നോക്കിയതുപോലുമില്ല.
തൊട്ടും തടവിയും മണത്തും
ഉമ്മവച്ചും മതിയാവാഞ്ഞിട്ടും
ഒരിക്കലത് അണിഞ്ഞുപോകാന്‍  ഉറച്ചു.
 കുപ്പായതിനനുസരിച്ച് എന്നെത്തന്നെ പാകമാക്കാന്‍
ഉത്സാഹമായിരുന്നു അന്ന് .
കണ്ടവര്‍ കണ്ടവര്‍ അതിന്‍റെ ഭംഗിയെ പുകഴ്ത്തി.
എന്നാല്‍  സ്വയം  കളഞ്ഞുപോയപ്പോള്‍മുതല്‍
അതെന്നെ ഞെരുക്കി ശ്വാസംമുട്ടിക്കാന്‍ തുടങ്ങി
ദേഹത്തൊട്ടിപ്പോയ അതിനെ
ഊരിമാറ്റാന്‍ ശ്രമിച്ചപ്പോഴൊക്കെ
ചോര പോടിഞ്ഞുവന്നു.
 അതാവട്ടെ നാള്‍ തോറും
ചെറുതായിച്ചെറുതായി   വന്നു.
ശ്വാസം കഴിക്കാനാവാതെ
എന്റെ  കണ്ണുകള്‍ തുറിച്ചു നീര്‍ പൊടിഞ്ഞു.
ഉടുപ്പിനുള്ളിലെ നിറഞ്ഞു പിടയുന്ന യൗവ്വനവും
മിഴികളിലെ 'ആനന്ദാശ്രു'വും കണ്ട്
കാണികള്‍ അസൂയകൊണ്ട് പൊരിഞ്ഞു.

ചെറുപ്പത്തില്‍ വിട്ടുപോയ
 എന്റെ ആസ്ത്മാരോഗം തിരികവന്നതായി
നരച്ച കണ്ണുകള്‍ മാത്രം കണ്ടെത്തി .....

(ജനുവരി 2015)

No comments:

Post a Comment