Monday 12 January 2015

സഹ്യന്‍റെ മകനും മൃഗലൈംഗികതയും

അടിസ്ഥാന ചോദനകളുടെ (basic instincts) കൂടെ ലൈംഗികത ഏതായാലും വരുമല്ലോ. ജീവന്‍ നിലനിര്‍ത്താനും അത് വര്‍ദ്ധിപ്പിക്കാനും ഏകകോശജീവികള്‍ പോലും ശ്രമിക്കുന്നു എന്നത് പ്രപഞ്ചസത്യമാണ്.. പ്രത്യുല്പാദനം ലൈംഗികമോ അലൈംഗികമോ ആവട്ടെ അത് പ്രകൃതിയുടെ നിയമമാണ്. പ്രകൃതിജീവികളില്‍ ഏറ്റവും പരാശ്രിതനായ മനുഷ്യന്‍ (മനുഷ്യന്‍ ഭൂമിയില്‍ ഇല്ലെങ്കില്‍ ഭൂമി പൂര്‍വ്വാധികം ഭംഗിയായി നിലനില്‍ക്കും; പക്ഷെ ചില സൂക്ഷ്മജീവികള്‍ ചില പക്ഷിമൃഗാദികള്‍ ഒക്കെ ഇല്ലെങ്കില്‍ പകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിയുന്നത് കാണാം) മറ്റു ജീവജാലങ്ങളെ തന്ത്രവും കൌശലവും ഉപയോഗിച്ച് കീഴ്പ്പെടുത്തി വരുതിയിലാക്കി അവന്റെ സ്വാര്‍ഥതയ്ക്കും കാര്യലാഭത്തിനും ഉപയോഗപ്പെടുത്തി.
എല്ലാ കൃത്രിമ ഉപാധികളും കണ്ടെത്തി മനുഷ്യന്‍ അവന്റെ ആനന്ദം വര്‍ദ്ധിപ്പിക്കാന്‍ അനാദികാലം മുതല്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ന് അത് അത്യുച്ചകോടിയില്‍ എത്തിനില്‍ക്കുന്നു. എന്നാല്‍ അവന്‍ താന്‍ ഇണക്കിവളര്‍ത്തിയ മൃഗങ്ങളുടെ മേല്‍ കാണിക്കുന്ന ക്രൂരത (അതിനെ മുഗീയത എന്നോ പൈശാചികത എന്നോ പോലും പറഞ്ഞുകൂടാ) സമാനതകള്‍ ഇല്‍ലാത്തതാണ്.
വൈലോപ്പിള്ളിയുടെ 'സഹ്യന്‍റെ മകന്‍' എന്ന അതുല്യമായ കാവ്യത്തിലെ പ്രതിപാദ്യം മനുഷ്യന്‍ നിര്‍ദ്ദയമായി അടിച്ചമര്‍ത്തിയ ഒരു കൊമ്പനാനയുടെ ലൈംഗികമായ ജൈവചോദന ഗത്യതരന്മില്ലാതെ അക്രമമാര്‍ഗ്ഗം തേടുന്നതാണ്. ആനയുടെ ഉടമസ്ഥന്‍ അതിനു സ്വാഭാവികമായ ഇണചേരലിന് സാഹചര്യം നല്‍കിയില്ലെന്ന് മാത്രമല്ല (അത് ആനയുടെ അവകാശമാണ് അയാളുടെ ഔദാര്യമല്ല ) മദപ്പാടുള്ള
കൊമ്പനെ കുറഞ്ഞപക്ഷം വിശ്രമിക്കാന്‍ എങ്കിലും അനുവദിക്കേണ്ടതാണ്.അതിനുപകരം അവനെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തിടമ്പേറ്റി എഴുന്നെള്ളിക്കാനും കൂട്ടി. ആന ഗാന്ധിജിയോ മദര്‍ തെരെസയോ അല്ലല്ലോ!! കൊമ്പന്‍ അക്രമത്തിലേയ്ക്ക് തിരിഞ്ഞില്ലെങ്കിലാണ് അത്ഭുതപ്പെടെണ്ടത്.
ഇവിടെ ധിഷണാശാലിയും പ്രതിഭാധനനുമായ കവി പക്ഷെ മാനുഷിക വികാരങ്ങള്‍ വ്യാപരിക്കുന്ന സര്‍വ്വസാധാരണമായ മേച്ചില്‍ പുറങ്ങളില്‍നിന്നു ഭാവനയുടെ പുഷ്പകത്തിലേറ്റി അവനെ വനദേവതമാര്‍ വിഹരിക്കുന്ന ഉയരങ്ങളില്‍ പ്രത്ഷ്ഠിച്ചു. അടിച്ചമര്‍ത്തപ്പെട്ട ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം സ്വപ്നത്തിലെങ്കിലും അനുഭവിച്ച് ശമം തേടുവാന്‍ ശ്രമിക്കുകയാണ് അവന്‍. ഫ്രോയിഡിയന്‍ ആശയങ്ങളുടെ മൂര്‍ത്തഭാവം. എന്നാല്‍ സ്വപ്നത്തിന്റെയും ജാഗരത്തിന്റെയും ഇടയിലുള്ള നേര്‍ത്ത നൂലിഴ ആയിരം മത്താപ്പുകള്‍ ഒരുമിച്ചു കത്തുന്ന അവന്റെ ശിഥിലബോധത്തില്‍ തെളിഞ്ഞില്ല.
"കരുതീലവയൊന്നുമാ പ്രൌഡമസ്തിഷ്കത്തിന്‍
ഇരുളില്‍ ഭ്രാന്തിന്‍ നിലാവോലുമാക്കൊലകൊമ്പന്‍ "
തന്റെ സ്വപ്നത്തില്‍ സഹ്യകാനനത്തില്‍ എത്തിപ്പെടുന്ന അവന്‍ അവിടെ കൂട്ടരോടൊത്ത് ആര്‍ത്തുല്ലസിക്കുന്നു.വികൃതികള്‍ കാട്ടുന്നു.പ്രണയിക്കുന്നു.ഇണയുടെ വടിവില്‍ ഹര്ഷോന്മത്തനായി മതിമറക്കുന്നു.അവളുടെ പ്രണയം പങ്കുവയ്ക്കുവാന്‍ വന്ന എതിര്കൊമ്പനെ മസ്തകത്തില്‍ കൊമ്പുകുത്തിയിറക്കി വകവരുത്തി ധീരോദ്ധത നായകനാവുന്നു. എന്നാല്‍ ഈ വിക്രിയകളെലാം നടന്നത് ഉത്സവപ്പറമ്പില്‍ത്തന്നെ ആണെന്ന ആന്റി ക്ലൈമാക്സ്‌ കവിതയെ അനിതരസാധാരണമായ ഒരു ആസ്വാദനനിലവാരത്തില്‍ എത്തിക്കുന്നു.നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തിയ കൊമ്പനെ ഒരു പട്ടാളക്കാരന്‍ വെടിയുണ്ടയ്ക്കിരയാക്കുന്നു.അശരണം ആരെയോ വിളിച്ചു അവന്‍ ചെരിഞ്ഞു. 'മണിക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം' അവന്റെ വിളി കേട്ടില്ല ; പക്ഷെ 'പുത്രസങ്കടം സഹിയാത്ത സഹ്യന്‍' അത് കേള്‍ക്കുക തന്നെ ചെയ്തു.
സഹ്യപുത്രന്മാര്‍ ആവര്‍ത്തിക്കപ്പെടുന്നു .പ്രോക്രൂസ്റ്റസ്മാര്‍ പല ഭാവഹാവാദികളില്‍ വരുന്നെന്നു വയലാര്‍ പറഞ്ഞപോലെ!! മനുഷ്യന്റെ ദുര, മനുഷ്യനു മാത്രം സാധ്യമാകുന്ന സ്വാര്‍ഥത,ഇപ്പോഴും അഭംഗുരം തുടരുന്നു. ആനയുടെ കാര്യത്തില്‍ മാത്രമല്ല.ഒട്ടെല്ലാ വളര്‍ത്തുമൃഗങ്ങളുടെയും കാര്യത്തിലും. ലൈംഗികതയുടെ ആനന്ദം എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃതി നല്‍കിയ അവകാശവും സ്വാതന്ത്ര്യവും ആണ്. കൂടുതല്‍ മെച്ചപ്പെട്ട പിന്തലമുറയ്ക്കുവേണ്ടി (മനുഷ്യന് കൂടുതല്‍ ലാഭം നല്‍കുന്ന എന്ന അളവുകോലില്‍ മാത്രം) മൃഗങ്ങളില്‍ നിന്ന് നൈസര്‍ഗ്ഗികവും ജൈവികവുമായ ആ ആനന്ദവും മനുഷ്യന്‍ അപഹരിച്ചു. വരിയുടച്ചും ബീജം ഊറ്റിയെടുത്തും അത് വലിയ വിലയ്ക്ക് വിലപേശി വിറ്റും അവന്‍ കൂട്ടിക്കൊടുപ്പുകാരനെക്കാള്‍ അധപ്പതിച്ചു.അതുകൊണ്ട് മെച്ചപ്പെട്ട ഗര്‍ഭങ്ങള്‍ ഉണ്ടാക്കി പോഷിപ്പിച്ചു വളര്‍ത്തി വീണ്ടും വിറ്റ്..അങ്ങനെയങ്ങനെ .....ഒരിക്കല്‍പോലും ആനന്ദം പ്രദാനം ചെയ്യുന്ന ഒരു കണികപോലും വേണ്ടെന്നു വയ്ക്കാത്തവന്‍. ബലഹീനരുടെ ചെറിയ സന്തോഷങ്ങളെ നിരന്തരം കൊള്ളയടിക്കുന്നവന്‍......പിശാചു പോലും ലൈഗികതയെ തള്ളിപ്പറഞ്ഞിട്ടില്ല എന്നോര്‍ക്കുക. അതുകൊണ്ടാണ് അവന്‍റെ പ്രവൃത്തിയെ പൈശാചികം എന്ന് വിളിക്കില്ല എന്ന് ആദ്യം പറഞ്ഞത്.
ഒരു മൃഗവും ബലാല്‍ ഭോഗിക്കില്ല എന്നും ഇണചേരാന്‍ പ്രായമാകാത്ത വയെയും, അവശതയനുഭവിക്കുന്നവയേയും പീഡിപ്പിക്കില്ല എന്നും സംഘ ഭോഗം നടത്തില്ല എന്നും ഇവനറിയുമോ? മൃഗങ്ങളുടെ നിഘണ്ടുവിലെ ഏറ്റം വലിയ ചീത്ത വാക്ക് 'മനുഷ്യന്‍' എന്നതാകും. അതാണ്‌ ശരിയും..

No comments:

Post a Comment