Saturday 28 September 2013

പടുകുരുപ്പ്

പടുകുരുപ്പ്

നിന്റെ മുറ്റത്തിന്റെ ഒരു ഒഴിഞ്ഞ കോണിൽ
ആരും ശ്രദ്ധിക്കാതെ ഞാൻ
പടുമുള മുളച്ചിട്ട് 
കുറച്ചായി.

താലോലിച്ചു വഷളാക്കിയ,
വിളറിച്ചടച്ചകുഞ്ഞുങ്ങളെ
'ഉന്തുവണ്ടി'യിലുന്തുന്ന അമ്മമാർ,
കറുത്തുതുടുത്ത, എണ്ണതൊട്ടെടുക്കാവുന്ന,
തെരുവുമക്കളെ നോക്കി 
നെടുവീർപ്പിടുന്നപോലെ,
തട്ടുതട്ടായി ഉയരംവച്ചു്,
വണ്ണിച്ചു് വളരുന്ന എന്നെ
പാളി  നോക്കി
നിന്റെ  ഇറക്കുമതിപ്പച്ചകളെ
നീ ആഞ്ഞു ചുംബിക്കുന്നതുകണ്ട്
ഞാൻ കണ്ണിറുക്കിച്ചിരിച്ചു.

കാലം പോകെ ഞാൻ നിനക്കു മേൽ 
പടർന്നു.
എന്റെ ചുംബനങ്ങൾ 
എന്നും നിന്റെ മുറ്റത്തു വാടിക്കിടന്നു.
എന്റെ തണലിൽനിന്നു 
നിന്റെ കനവുകൾ 
ചിറകുവച്ചു പറന്നു.

പിന്നെ എപ്പോഴാണ് നീ 
മുറിച്ച് നിരപ്പാക്കിയ തൂവലുകളും, 
വെള്ളം തൊടാതെ അലക്കിത്തേച്ച
വാക്കുളുടെ പടപടപ്പും,
ചിലന്തിവലയിൽ ഊഞ്ഞാലുകെട്ടുന്ന 
മോഹങ്ങളുമായി   വന്നതു്!

വന്നോ എന്ന് കിളിവാതിലിലൂടെ
ഒന്നെത്തിനോക്കിയതിനാണോ
നീ എന്നെ വേരുമാന്തിമുടിച്ചത്?
                                                                          (സെപ്തംബര്‍ 2013)




1 comment:

  1. വന്നോ എന്ന് കിളിവാതിലിലൂടെ
    ഒന്നെത്തിനോക്കിയതിനാണോ
    നീ എന്നെ വേരുമാന്തിമുടിച്ചത്?

    ReplyDelete