Tuesday 10 September 2013

രാധാമാധവം*


രാധാമാധവം

മലയിറങ്ങിച്ചുരമിറങ്ങി-
ച്ചാരുചന്ദനഗന്ധമോടെ,
അലസകേളീനടനമാടും
അളകനിരകൾ തഴുകി മെല്ലെ,
ചന്ദനക്കുറിചേർന്ന തിങ്കൾ
ക്കലവിരിഞ്ഞൊരു നെറ്റിമേലെ,
പ്രഥമചുംബനമുദ്രചാർത്തി
മറഞ്ഞുപോയി വികാരലോലൻ,
രാഗതീവ്രതയാർന്ന മന്ദസ-
മീരണൻ മൃദുഹാസമോടെ.

ശ്യാമഹരിതവനത്തിലെ മദ-
ഗന്ധമാർന്ന സുമങ്ങളാൽ
അതിനിഗൂഢലതാനികുഞ്ജ
രഹസ്സമാഗമവേദിക
ഹൃദയഹാരിതയോടെ ചമയി-
ച്ചാരിലേ മിഴിനട്ടുനീ!
****************************
പദമളന്നനുരാഗ വേപഥു
ഗാത്രിയായ് മുഖപടമണിഞ്ഞും,
നിടിലസ്വേദപരാഗവും ജല
കണികമിന്നിയ മിഴികളുമായ്,
നീലലോല നിശയിഥിൽ
മഞ്ഞലകളൂർന്നു നിലാവണിഞ്ഞും,
ഇരുളുതിങ്ങും മുടിയഴിഞ്ഞുട-
യാട തെല്ലൊന്നൂർന്നുലഞ്ഞും,
വന്നു നിൽക്കുകയാണു പർണ്ണ
നികുഞ്ജമെത്തി മനോഹരാംഗാ!

തുടുവിരൽത്തുമ്പൊന്നുയർത്തി
തിലകമൊന്നു പതിച്ചിടു നീ,
ചിരസുമംഗലിയായിമഞ്ഞിൻ
മന്ത്രകോടി പുതച്ചു നിൽക്കാൻ.
സുമസുഗന്ധമണിഞ്ഞ കാറ്റായ്
നിന്നിലൊഴുകിനിറഞ്ഞുതൂകാൻ.
ജന്മമെത്ര കഴിഞ്ഞിടേണം
ഇനിയുമെത്രകിനാവു ദൂരം!!

ഒക്ടോബര്‍2013)

No comments:

Post a Comment