Wednesday 25 September 2013

പ്രണയപർവ്വം

പ്രണയപർവ്വം

എന്നോടു പ്രണയം എന്നു നീ പറഞ്ഞു.
എന്താണ് പ്രണയം എന്നറിയാതെ.
കുറഞ്ഞപക്ഷം എന്തല്ല പ്രണയം
എന്നെങ്കിലും അറിയാതെ.
ഞാനുമായി പ്രണയത്തിൽ അകപ്പെട്ടു
എന്നു നീ സുഹൃത്തുക്കളോട്.
അതിനു് പ്രണയമെന്താ ഒരു കെണിയോ
പെടാനും അകപ്പെടാനും!!
പ്രണയത്തിൽ വീണു എന്നും നീ
പ്രണയം അഗാധ ഗർത്തമോ!

പ്രണയത്തിലാവുകയല്ല,
പ്രണയമാവുകയാണ് വേണ്ടത്.
ഒരു നദിയാണ്  പ്രണയം
നദിപോലെയല്ല.
അതങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും.

നദികൾ കടലിനെ ലക്ഷ്യമാക്കി
ഒഴുകുന്നു എന്നു കവികൾ.
അവരെന്തറിഞ്ഞു?
ശുദ്ധനുണയാണത്.
ഒരു തുള്ളിയായി നാം
 അതിനോടു ചേരുകയാണു വേണ്ടത്.
അപ്പോൾ നാമും അതാവും.
ഒഴുകുന്ന, ഒഴുകിക്കൊണ്ടേയിരിക്കുന്ന
ഒരിക്കലും വറ്റാത്ത ഒരു നദി.
ഹൃദയമാണതിന്റെ ഉറവ.
അതിനു ലക്ഷ്യമില്ല.
ഉണ്ടായിരുന്നെങ്കിൽ കടലിലെത്തുന്ന നദി
അതോടെ തീർന്നു പോയേനെ.
എന്നെന്നേയ്ക്കുമായി നിശ്ചലമായ
 ഒരു ജലാശയമായേനെ.

എന്നെവിവാഹം ചെയ്യാമെന്നു നീ.
എവിടെ വേണമെങ്കിലും ആണയിടാമെന്നും.
എത്ര ചെറുതാകുന്നു നീ!
അതാണ്പ്രണയത്തിന്റെ ലക്ഷ്യമെന്നു  കരുതിയോ!!

കടലിലെത്തിയിട്ടും എന്തിനാണ്
നദി
പിന്നെയും പിന്നെയും ഒഴുകിക്കൊണ്ടിരിക്കുന്നത്?
അതുതന്നെയാകുന്നു ഞാനും.
പ്രണയിച്ചുകൊണ്ടേയിരിക്കും.
അതിനുവേണ്ടിയാണെന്റെ ജന്മം.
എവിടെയെങ്കിലും എത്തുക എന്നതു്എന്റെ കാര്യമല്ല.

നീ നദിയിലൂടെ ഒരു നിശ്ചിതദൂരം
യാത്ര ചെയ്യുന്ന സഞ്ചാരി.
ലക്ഷ്യമെത്തിയാൽ
കരയ്ക്കിറങ്ങി നിന്റെ വഴിക്കു പോകും.
നദിയിൽ നനഞ്ഞ് നദിയാകാൻ പിന്നെ നീ വരില്ല.
ഞാനോ ചിരപ്രണയമാകുന്നു.
ഹൃദയം നിലയ്ക്കുന്നതുവരെ
ഒഴുകിക്കൊണ്ടേയിരിക്കും.
ഹൃദയത്തിൽനിന്നുദിച്ച്
തിരികെ ഹൃദയത്തിൽത്തന്നെ എത്തുന്ന നദി.
ഒരിക്കലും ഒഴുകി നിലയ്ക്കാത്ത,
എവിടെയും എത്തിച്ചേരാത്ത ഒരു നദി.

പ്രണയം ഒരു നടപ്പാതയോ
ചവിട്ടുപടിയോ അല്ല.
ഒരു കേവലാവസ്ഥയത്രേ!
ഒരിക്കൽ അതിലെത്തിയാൽ
അതിൽത്തന്നെ തുടർന്നുകൊണ്ടേയിരിക്കും.
പ്രണയം സമാധിയും മുക്തിയുമത്രേ.

(സെപ്തംബര്‍2013)





No comments:

Post a Comment