Thursday 10 October 2013

പരസ്പരം*




പരസ്പരം

നൂലുപോൽ പൊഴിയുമീ മഴച്ചാറ്റലിൽ  നിന്റെ
തോളിലെൻ തലചായ്ച്ചു നിറയും ത്രിസന്ധ്യയിൽ
കാൺകയാണകലെയായ് രാപ്പകലുകളിണ-
ചേരുവാൻ ശയിക്കുമീ സന്ധ്യതൻ  രക്താംബരം.
എന്തൊരാവേശം രാവിന്നെത്ര വന്യമാം കരു-
ത്തിത്രമേൽസ്വയം സമർപ്പിതമോ പകൽച്ചന്തം!

വിരൽത്തുമ്പൊന്നെറ്റിയാൽ മാഞ്ചുന തെറിക്കും പോൽ
തികയും മദം തുള്ളിത്തുളുമ്പും യുവത്വത്തിൽ,
എത്രമേൽ  പരസ്പരമറിയാൻ ശ്രമിച്ചു നാം,
എത്രകാതങ്ങൾ തമ്മിലൊഴുകി നിറഞ്ഞുനാം!

പിന്നെയെത്രയോ ദൂരം വേർപിരിഞ്ഞെതിർദിശ
തേടിയെങ്കിലും, വീണ്ടും ശാന്തരായൊന്നിക്കുവാൻ .
കുത്തൊഴുക്കുകൾ, ജലപാതങ്ങൾ നിലച്ചുപോയ്,
പ്രാണനെ വലിച്ചൂറ്റും ചുഴികൾ നികന്നുപോയ്.
എത്ര  'കാല'ങ്ങൾ നമ്മിലൊഴുകിയൊടുവിലീ
സ്വച്ഛശാന്തമാം കായൽ പരപ്പിൽ   മറഞ്ഞേപോയ്!

ഇന്നു നാം പരസ്പരം തണലേകുവാൻ തല-
ചായ്ച്ചു നിൽക്കവേ, ശ്രമതാന്തമാം പദങ്ങളെ,
ആദ്യമായ് കാണുന്നപോൽ കൺകളാൽ തഴുകുന്നു,
കണ്ണുനീരിനാൽ സ്നേഹലേപനം തൂകീടുന്നു.
എത്രമേൽ സ്വയംജ്വലിച്ചെരിഞ്ഞുതീർന്നീടിലും
മൺചെരാതിനെ മറന്നീടുമോ തിരിനാളം?!
ദൂരതീരങ്ങൾ തേടിയകന്നേപോയീടിലും
സുമസൗരഭം തേടി മാരുതൻ വരില്ലയോ!

                                                                                         (ഒക്ടോബര്‍ 2013)

2 comments: