Saturday 12 October 2013

മടുപ്പ്*

മടുപ്പ്


"ഏറെ മടുത്തുവോ എന്നെ"?
ചില്ലികൾ  വില്ലാക്കി കണ്ണുകൾ കൊണ്ടൊരു
ചോദ്യം തൊടുത്തവൾ നിന്നു.
"ഇപ്പൊഴെന്തേ നിനക്കിങ്ങനെ"?
മറ്റൊരു ചോദ്യശരം ഞാൻ കുലച്ചു

തകരമേൽക്കൂരയിൽ വിണ്ണിൽനിന്നും മഴ
കല്ലെറിയുന്നതുപോലെ,
ഭ്രാന്തെടുത്തോടുന്ന കാറ്റെന്റെ ജാലക-
ച്ചില്ലുടച്ചിട്ടതുപോലെ,
ചോദ്യങ്ങളൊന്നിച്ചെറിഞ്ഞവൾ നെഞ്ചിലെ
കണ്ണാടിമേട തകർത്തു.

എന്നും ഒരേ ദിനചര്യ, ഒരേയിടം,
കണ്ടു  മടുത്ത മുഖങ്ങൾ.
കാര്യമാത്രം വർത്തമാനം, സ്വരം കൂട്ടി
നേടിയെടുക്കും ജയങ്ങൾ.
ഏറെ നടിച്ചു      മടുത്ത വിരസമാം
ശോകാന്ത്യകേളികൾ മൂകം.
ഈ ഏകതാനമാം ജീവിതം ശ്യാമശ്വേതങ്ങളിൽ
ആടി മടുത്തു.
"തെല്ലു മടുത്തു ഞാൻ നിന്നെ; നിനക്കെന്നെ
എന്നേ മടുത്തുപോയല്ലേ"?

സംവദിക്കാത്ത നിൻ കണ്ണുകൾ, ചത്ത മീൻ
പോലെയൊഴുകും പദങ്ങൾ,
ചൊല്ലാതെചൊല്ലുകയാണു നിൻ വേഷഭാവങ്ങൾ,
നടപ്പും കിടപ്പും.
ഏറെ മടുത്തു നീയല്ലേ വിലങ്ങിട്ടൊരീ
ചുവർ ചിത്രങ്ങൾ പോലെ?
ആരെങ്കിലും ഒന്നെറിഞ്ഞുടയ്ക്കൂ നിന്നു
കേഴുകയാണവ മൂകം!

                                                                             (ഒക്ടോബര്‍ 2013)

1 comment: