Tuesday 15 October 2013

ഒരു പെണ്‍കിടാവിന്‍റെ ഡയറിക്കുറിപ്പ്‌

പ്രിയനേ,
 അറിയുന്നുവോ
എന്റെ അന്തർഗ്ഗതങ്ങൾ!
ഇനിയുമെത്രനാൾ  തുടരണം
ഈ അനന്തമായ കാത്തിരിപ്പ്?
ഒരു ജീവകോശമായി,
ഉരുവായനാൾ തൊട്ടു  തുടങ്ങിയതല്ലേ,
നിന്നിലേക്കുള്ള  ഒഴുക്ക്!

നിനക്കുണ്ടാവാം
അനേകം കാമുകിമാർ;
കാത്തു കാത്തു കണ്ണും മനവും
മടുത്തവർ.
എന്നാലെന്റെ പ്രണയം
അതിനെല്ലാം ഉപരി എന്നറിക.
 നീയെന്റെ പ്രാണനിൽ
അലിഞ്ഞതല്ലേ?
പലവട്ടം നാം മുഖാമുഖം കണ്ടു.
ഒന്നും മറന്നിട്ടില്ല.
ഒന്നുമ്മവയ്ക്കാൻ
മുഖമുയർത്തിയപ്പോൾ
'സമയമായില്ല' എന്ന് നീ
നിർദ്ദയം തട്ടിയകറ്റി.

നിന്റെ നിശ്ശബ്ദ പാദപതനം ഉള്ളോർത്ത്
എത്ര നിദ്രാവിഹീനരാത്രികൾ!
ഗന്ധമില്ലാത്ത നിന്നെത്തേടി
കാറ്റിനൊപ്പം എത്രപകലുകൾ!
മഞ്ഞുപോൽ തണുത്ത
നിന്റെ സ്പർശം തേടി,
ഹിമകണങ്ങൾ പാറിവീഴുന്ന
താഴ്വാരങ്ങളിൽ,
എത്ര നിറസന്ധ്യകൾ!
കാറ്റിനൊപ്പം പാറി വന്ന്
മുഖത്തു തല്ലി പരിഹസിച്ച
മഞ്ഞുപൂക്കൾ
നിന്റെ സ്നേഹമെന്ന്
സ്വയം സമാധാനിച്ച്
 ഞാൻ നടന്നകന്നു.

ശ്യാമമേഘങ്ങൾ ഉമ്മവയ്ക്കുന്ന
കുന്നിന്റെ നിറുകയിൽ
ഒറ്റയ്ക്കുനിന്നപ്പോൾ
നീ അങ്ങ് അഗാധത്തിൽനിന്ന്
എന്നെ കണ്ണിറുക്കി ക്ഷണിച്ചില്ലേ?
വിജനമായ കടൽത്തീരത്ത്
അസ്തമനസൂര്യന്റെ  ആരക്തമയൂഖങ്ങൾ
 സാക്ഷിയാക്കി.
സാഗരം തീർത്ത നീലപ്പട്ടുമെത്തയിലെ,
ചുളിവുകൾ കാട്ടിക്കൊതിപ്പിച്ചില്ലേ?
എന്നിട്ടറിയാത്ത ഭാവത്തിൽ നടന്നകന്നില്ലേ?
 നീളുന്ന സമാന്തരങ്ങളിൽ
 വച്ചെപ്പോഴോ
ഞാൻ നിന്റെ ഒഴുകിനീളുന്ന
കരിങ്കുപ്പായ വിളുമ്പിൽ
 ഒന്നു തൊട്ടു;
തട്ടിത്തെറിപ്പിച്ച് നീ മറഞ്ഞു.

നിന്റെ ഒരുകാമുകിയും
ഇത്രത്തോളം നിനക്കായി
ദാഹിച്ചിട്ടുണ്ടാവില്ല.
ഇതുപോലെ പ്രണയിച്ചിട്ടും.

നിന്റെ മഞ്ഞുമ്മകളുടെ ഓർമ്മ
എന്നിൽ കാമത്തിന്റെ കനലെരിക്കുന്നു.

പ്രിയനേ,
ഞാനിവിടെ അഭിസാരികയാവുകയാണ്.
നീ എന്നെത്തേടി വരികയല്ല,
ഞാൻ നിന്നിലേയ്ക്ക്
 ഒഴുകിയെത്തുകയാണ്
കൈത്തണ്ടയിൽ നിന്ന് ഒലിച്ചിറങ്ങുന്ന
ഈ കുങ്കുമരേഖകൾ.
വഴികാണിക്കുന്നുണ്ട്
ഇതാ സ്വയം സമർപ്പിക്കുന്നു
സീകരിക്കുക.
എന്റെ കാമം ശമിപ്പിക്കുക

                                                                            (ഒക്ടോബര്‍ 2013)

No comments:

Post a Comment