Saturday 8 August 2015

വിശപ്പ്


വിശപ്പാണീയിടെ വലയ്ക്കുന്നതെന്നെ.
എത്ര തിന്നാലും വയര്‍ നിറയുന്നതല്ലാതെ
കത്തലടങ്ങുന്നില്ല.
നേരവും കാലവും നോക്കാതെ
ചാടിവീണ് ആക്രമിക്കുകയാണ്.

അതിനെ കൊല്ലാന്‍
പട്ടിണി കിടന്നു നോക്കി.
അത് ഒളിച്ചിരുന്നു.
അത് തോറ്റെന്നു കരുതി.
ഞാന്‍ വീണ്ടും തിന്നുതുടങ്ങി
പുച്ഛച്ചിരി  ചിരിച്ചുകൊണ്ട്
ആദ്യ അപ്പക്കഷണത്തിനുമേല്‍
അത് ചാടിവീണു.
മല്‍പ്പിടുത്തങ്ങള്‍ വേണ്ടിവന്നില്ല;
എപ്പോഴേ തോറ്റിരുന്നു ഞാന്‍ .

 രാത്രിവിളക്കുകള്‍ അണയുമ്പോള്‍
അതിന്റെ മുരള്‍ച്ച കൂടിക്കൂടിവന്നു.
ചലനങ്ങളില്‍
ഇരപിടിയന്‍ പുലിയുടെ മെരുക്കം,
വചനങ്ങളില്‍
വൃദ്ധകാമുകന്റെ  കൌശലം.

രാത്രികളില്‍  ഉറക്കാതെ
അത് മുക്രയിട്ടുതുടങ്ങി
തോരാമാഴയുടെ കര്‍ക്കിടകത്തില്‍
ചുരമാന്തി അക്ഷമനായി
തീപാറുന്ന മീനത്തില്‍
ചുറ്റും തിളച്ചുതൂവി
മകരക്കുളിരില്‍
വാല് കാലുകള്‍ക്കിടയില്‍ തിരുകി
ഉറക്കം നടിച്ചു.
രാപ്പാതി പോകെ
മാര്‍ജാരപാദങ്ങളില്‍ നടന്ന്,
അജീര്‍ണ്ണം പിടിക്കുന്നത് ഗൌനിക്കാതെ
 എന്തും തിന്നുതുടങ്ങി.

കടമെടുക്കാത്ത തലോടലിന്റെ  ഒരു വറ്റും
ഒരു കണ്ണീര്‍ത്തുള്ളിയിലെ ഉപ്പും
തണുത്തുപോകാത്ത ഒരുമ്മയും ...
അത്രമതിയായിരുന്നു അതിന്....
ഉണ്ണുന്നവനും വിളമ്പുന്നവരും
അതറിയാതെപോയി !!!

1 comment:

  1. സാക്ഷാല്‍ ഭക്ഷണം കൊണ്ട് മാത്രം തീരുന്ന വിശപ്പുകളുണ്ട്
    കവിത നന്നായി

    ReplyDelete