Wednesday 12 August 2015

അന്ത്യോദകം

അന്ത്യോദകം


കാമമോഹങ്ങളൂയലാടുമെന്നുടലിന്റെ
തൃഷ്ണകൾ പനിച്ചൂടിൽ വിലയിച്ചൊടുങ്ങവേ
ഒന്നെണീറ്റിരിക്കുവാനാവാതെ കിടക്കയിൽ
തീവെയിൽതളർത്തിയ വള്ളിയായ് കിടന്നു ഞാൻ
അർദ്ധസുപ്തിയിൽ,കിനാവായിടാം, ഭ്രമാത്മക
സാന്ത്വനം തേടും ഹൃത്തിന്മോഹദൃശ്യവുമാവാം.
വന്നിരുന്നുവോ ദീനശയ്യയിലെൻപാർശ്വത്തിൽ
ചുള്ളിപോൽ കിടക്കുമെൻ കൈത്തലം തലോടിയോ
ഉമ്മവയ്ക്കുവാനാഞ്ഞിട്ടെന്തു നീ പിൻവാങ്ങി നിൻ
 കൺകളെൻ കവിൾത്തട്ടിൽ ചേർത്തു തെല്ലിരുന്നുവോ

'ആദ്യചുംബനത്തിന്റെ മധുരം പാഴാകുമോ
അർദ്ധബോധത്തിൽ ഞാനതറിയാതിരിക്കുമോ'
നിന്റെ ചിന്തകൾപോലുമെത്രയോസുതാര്യമെ-
ന്നോമനേ പ്രണയമിവ്വിധമാകുമോ തമ്മിൽ!
എത്ര പേമഴകളിൽ, എത്രമഞ്ഞലകളിൽ
തപ്തമാം പരശ്ശതമനിദ്രായാമങ്ങളിൽ
എത്രമേൽ കൊതിച്ചുഞാൻ തണുപ്പിൽ ചൂടും
ചൂടിൽ കുളിരും പകർന്നേകും നിന്റെ ചുണ്ടിണകളെ.
വന്നതേയില്ലാശകൾ തന്നതുമില്ലെൻ കാഴ്ച,
കേൾവിയും സ്പർശങ്ങളുമെത്രമേലനാഥമായ്
ഇന്നു നിൻ കണ്ണിൽ തീർത്ഥജലം, എൻ കൺപോളകൾ
തിരുമ്മിയടയ്ക്കുവാനെന്നപോൽ വിരൽകളും.

എത്രയോ കെടുകാലവർഷസന്ധികൾ താണ്ടി
പ്രണയം ധരിക്കയാൽ വൃദ്ധയായ് നിനക്കൊപ്പം
ഏറെ നല്ലതാം കാലം വരുവാൻ കൊതിച്ചുനാം
എത്തിയതൊടുവിലീദീനശയ്യയിൽ ചിത്രം!
എങ്കിലും നല്ലൂ തമ്മിൽ കയ്ചുപോയിടുംവണ്ണം
തളച്ചീലല്ലൊ ബന്ധപാശങ്ങളാലേ നമ്മൾ
ഓ ർക്കിലെത്രയൊ മെച്ചമിന്നുനിന്മടിയിലെൻ
പഞ്ജരം  വെടിഞ്ഞെത്രശാന്തയായ് വിടചൊല്ലാം
ഇനിയും നൽകാതെ നീ കാത്തുവച്ചതാമാദ്യ
ചുംബനം പകർന്നാലുമന്ത്യചുംബനമായി..

ആഗസ്റ്റ് 2015


2 comments:

  1. കവിത വാ‍യിച്ചു
    ആശംസകള്‍

    ReplyDelete
  2. ഒരു കണ്ണീര്‍ക്കണമായ് ചേരുന്നു ഞാനും
    തീക്ഷ്ണ തീവ്രമാമീ ഹൃദയനിണതുള്ളിയില്‍

    ReplyDelete