Friday 20 February 2015

ഗൗളിവാൽ

ഗൗളിവാൽ

അറയും നിരയും പൊളിച്ചിറക്കി,
ഭഗവതി വാഴുന്ന മച്ചിറക്കി,
ഭൂമിയില്‍ ലംബമായ് വീടുകെട്ടി,
മേന്മേല്‍ നിലകള്‍ പണിതുയര്‍ത്തി.
ആധുനികോത്തരസംവിധാനം,
അപ്രതിരോധ്യമാമാഡംബരം,
ഒന്നു വിരല്‍ത്തുമ്പമർത്തിയാലോ
വര്‍ണ്ണം, വെളിച്ചം, തണുപ്പുമെത്തും.

ചിട്ടയായ് നീ വീടലങ്കരിച്ചു,
മാറാല കേറാതെ തൂത്തുവച്ചു,
പൊടിയില്ല തലമുടിനാരുമില്ല,
പാഴ്കടലാസുകളൊന്നുമില്ല.
ചാവിന്റെ സ്മാരകം പേറിനില്‍ക്കും
കാഴ്ചബംഗ്ലാവിന്റെ നിശ്ചലത്വം!
തെല്ലും തുറക്കാത്ത ജാലകങ്ങള്‍
കൊട്ടിയടച്ചുള്ള വാതിലുകള്‍
വഴിതെറ്റിവന്നില്ലെറുമ്പു പോലും
മൂളിപ്പറന്നില്ലൊരു കൊതുകും.

എങ്കിലും നിന്റെ കിനാക്കള്‍ പൂക്കും
വര്‍ണ്ണപ്പ കിട്ടിന്‍ ചുവരുകളില്‍,
നീയിളവേല്‍ക്കെ നിന്‍ കണ്‍കള്‍ മേയും
ആഡംബരത്തിന്‍പുതിയ മച്ചില്‍,
പൂവിതള്‍ കാലടി വച്ചുനീളേ
സ്വൈരം നടന്നു ഞാനിച്ഛപോലെ.
തറയിലിരുകാലിൽ നീ നടക്കെ
ഭിത്തിയില്‍ മച്ചില്‍ നടന്നു ഞാനും
വീക്ഷണകോണുകള്‍ മാറിയിട്ടോ
ഞാന്‍ കണ്ട കാഴ്ച നീ കണ്ടതില്ല.
ഉണ്മയെന്നോര്‍ത്തു നീ കണ്ടതെല്ലാം
ഞാനോ തലതിരിവോടെ കണ്ടു.
നീ കണ്ടതാവാം നിനക്ക് പഥ്യം
ഞാന്‍ കണ്ട കാഴ്ചയെനിക്കു  സത്യം.
കാണുന്നതല്ലേ പറഞ്ഞിടാവൂ
കാണുന്നതെല്ലാം പറഞ്ഞു ഞാനും.
അപ്രിയമോതരുതെന്ന തത്വം
ജന്തുലോകത്തില്‍ പഠിച്ചതില്ല.

നീയസഹിഷ്ണു മനുഷ്യനത്രേ
വാളും വടിയുമായ് നേര്‍ത്തു വന്നു
എന്തു ഞാന്‍ കൈവിടും കാഴ്ചകളോ,
സത്യം വദിക്കും ചിലപ്പുകളോ,
ഉത്തരത്തിന്മേല്‍ നടപ്പുതാനോ,
ഉത്തരമില്ലാത്ത ചോദ്യമല്ലോ!

 വാല്‍മുറിച്ചിട്ടു ഞാന്‍ പോയിടുന്നു
വാലിനേക്കാള്‍ വില ജീവനല്ലോ.
നോവുമെന്നാലും മരിക്കുകില്ല
വേവുമെന്നാലും കരിയുകില്ല.
തുള്ളിപ്പിടയ്ക്കുമതിനെ നോക്കി
തൃപ്തമായ്‌ മാര്‍ജ്ജാരദൃഷ്ടി നിന്നില്‍
നേട്ടത്തിന്‍ നാള്‍വഴിപ്പുസ്തകത്തില്‍
താള്‍ മറിക്കുന്നു നീ, ഞാന്‍ ചിരിപ്പൂ !!!






No comments:

Post a Comment