Thursday 19 February 2015

ഒരു തൂവല്‍ പോലെ ........

ഒരു തൂവല്‍ പോലെ ........

പ്രളയമായിരുളു വന്നെത്തിയുള്ളില്‍
ഹരിതമില്ലനുരാഗതരുവുമില്ല
ശൂന്യതമോഗര്‍ത്തമേകനേത്രം
മോഹഭംഗത്തിന്‍ ചുഴിക്കറക്കം
കാറ്റിലകപ്പെട്ട  തൂവല്‍പോലെ
ഭാരമില്ലാത്തോരിലയനക്കം
എത്രയഹങ്കാരശൂന്യമായി
കൊണ്ടുപോകുംവഴി  പോയിടുന്നു !!

അന്ധകാരാവൃതവീഥികളില്‍
എകാന്തസഞ്ചാരിയാണുപോലും
ഉള്‍വലിഞ്ഞുള്ളിലേയ്ക്കിറ്റുവീഴും
കണ്ണുനീരൊച്ചയേ കേള്‍പ്പതുള്ളൂ
ആരുടെ കയ്യിലീ ചണ്ഡവാത -
ക്കാമക്കരുത്തിന്‍ കടിഞ്ഞാണുകള്‍
കെട്ടറുത്താരാണയച്ചതിനെ
കട്ടിക്കരിമ്പാറയല്ലയുള്ളം

പൂവിതള്‍ത്തുമ്പില്‍ തുളുമ്പിനില്‍ക്കാന്‍
പേമാരി വേണ്ടൊരു മഞ്ഞുതുള്ളി
തൂവലാല്‍ തൊട്ടപോലുമ്മനല്കാന്‍
തീകത്തിയാളിപ്പടര്‍ന്നിടേണ്ട
കാറ്റിന്‍കരുത്തിലേയ്ക്കെത്ര പണ്ടേ
മേഘമായെന്നെക്കൊടുത്തുപോയ് ഞാന്‍  
ചക്രവാളത്തില്‍ പൊലിഞ്ഞുതീരാന്‍
പോരുമോ കൂടെ നീ  മാരിവില്ലായ് !!

(ഫെബ്രുവരി   2015)





No comments:

Post a Comment