Friday 29 August 2014

ശമനം

ശമനം

ഒന്നു കേട്ടതേയുള്ളു നാദവീചികൾ, മിന്നൽ
പാഞ്ഞപോൽ പരമാണുവൊക്കെയും തരിച്ചുപോയ്.
ഒന്നു കണ്ടതോ ദൂരെ നീലവാനത്തിൽ മിന്നും
താരകത്തിനെ കുഞ്ഞു പുൽക്കൊടി കാണുമ്പോലെ.
എങ്കിലും തിളങ്ങിയെന്നുള്ളിലെയനുരാഗ-
മഞ്ഞുതുള്ളികൾ വൈരക്കല്ലുചിന്നിയപോലെ.
ഒന്നടുത്തിരുന്നതേയുള്ളു സ്നിഗ്ദ്ധമാം വിരൽ-
ത്തുമ്പിലെൻ കൺകൾകൊണ്ടൊന്നുമ്മവച്ചതേയുള്ളു.
നിന്റെ നിശ്വാസം, നിന്നെത്തഴുകും കാറ്റിൻ നേർത്ത
സുഗന്ധം, നിറഞ്ഞെന്നിൽ ജന്മസാഫല്യം പോലെ.
അറിഞ്ഞേൻ ജന്മാന്തരങ്ങളിലും വിടാതെന്നെ
പിൻ തുടർന്നിടും മൃഗതൃഷ്ണകൾ ശമിച്ചതായ്.

കന്മതിൽക്കെട്ടിൽ നമ്മളിരിക്കെ കായൽ മാറി-
ലമ്പിളിക്കിടാവിനെത്താരാട്ടിയുറക്കുന്നു.
ഒന്നു പാഞ്ഞുവോ നിന്റെകൺകളെൻ മുഖത്തൊരു
മാത്ര നിന്നുവോ ചുണ്ടിൽ വിരിഞ്ഞോ ചെറുചിരി!
ഈ മുടിയിഴകളിൽ കാറ്റു ചാഞ്ചാടുമ്പോഴെന്‍
കൈവിരൽച്ചലനങ്ങളെന്നു നീ നിനക്കുമോ!
പാദയുഗ്മങ്ങളുമ്മവയ്ക്കുമീയോളങ്ങളിൽ
എൻ ചൊടിയിലെ പ്രണയാർദ്രത തിരയുമോ!
 വേണ്ടവേണ്ടതിമോഹമൊന്നുമേ താലോലിക്കാൻ
വയ്യിനി ത്രിസന്ധ്യയും യാത്രചൊല്ലുകയായി.
നന്ദിവാക്കില്ല, യാത്രാമൊഴിയും, ഇടംകണ്ണിൽ
മിന്നുമീബാഷ്പം നെഞ്ചിലേറ്റുനീ ശമിക്കുക.

(അഗസ്റ് 2014)

2 comments:

  1. നല്ല കവിത!
    ഇഷ്ടപ്പെട്ടു

    ReplyDelete
  2. സന്തോഷം അജിത്‌

    ReplyDelete