Sunday 10 August 2014

ആഷാഢം

ആഷാഢം

പെയ്തുതീരാ ശ്യാമദുഃഖങ്ങൾ നെഞ്ചിലെ
കാർമുകിൽക്കൂട്ടിലടക്കി
ആടിമാസം മെല്ലെ മെല്ലെ പടിപ്പുര -
വാതിൽ കടന്നു നടന്നു.
കാറ്റിൽപ്പറക്കും മുടിയിഴതെല്ലൊന്നൊ-
തുക്കിവയ്ക്കാതെയുലഞ്ഞും
ആകെ നനഞ്ഞുമേലൊട്ടുമുടുതുണി-
ക്കുള്ളിൽ വിറച്ചും പനിച്ചും
പഞ്ഞം കിടക്കുന്ന പട്ടിണിക്കൂരകൾ
ക്കുള്ളിലെ പ്രാക്കേറ്റുവാങ്ങി
പേമഴക്കൂത്തിൽ നിറയുന്ന കർഷക-
ക്കണ്ണീരിൽ മുങ്ങിക്കുളിച്ചും
നൊമ്പരം വിങ്ങും തലകുനിച്ചും ദൃഷ്ടി
തൻ കാൽച്ചുവട്ടിൽ തളച്ചും
മൗനം കുടിച്ചും പടികടക്കുന്നോരു
ഭ്രാന്തിയെപ്പോലാടിമാസം.

മാലോകർ കള്ളത്തിയെന്നു പഴിക്കിലും
മൂശേട്ടയെന്നു ചൊന്നാലും
എത്രപെരുമഴക്കലമെന്നാകിലും
വിത്തുവിളമ്പിയെന്നാലും
കാത്തിരിപ്പൂ നിന്നെ കർക്കിടമേ നെഞ്ചിൽ
പ്രണയം വിതച്ചവർ ഞങ്ങൾ
ഈരില മൂവില പൊട്ടിമുളപ്പതും
പൂവണിയുന്നതും നോക്കി
അന്തിവാനത്തിൽ മഴക്കാറു പൊങ്ങവേ
പീലിനീർത്തുന്നനുരാഗം
തുള്ളിതോരാമഴ  പെയ്തുനിറഞ്ഞിട്ടു-
നെഞ്ചിൽ തളം കെട്ടിനിൽക്കും
പ്രണയത്തിലൂടെക്കിനാവിന്റെ വഞ്ചിനാ-
മെത്രയോവട്ടം തുഴഞ്ഞു!
കാറ്റിൽ പറന്നുവന്നെത്തും  കുളിരിലോ
 തമ്മിൽ  പുതപ്പായി  നമ്മൾ
തീയെരിയാത്തോരടുപ്പുമറന്നു നീ
യാളിപ്പടർന്നെന്റെ നെഞ്ചിൽ

കണ്ണീരടക്കിപ്പടികടക്കുന്നു നീ
ശ്രാവണം പുഞ്ചിരിക്കുന്നു
പൂവിളിപ്പാട്ടിന്റെയീണമെൻ ചുണ്ടിലും
ആനന്ദധാരയാകുന്നു
എങ്കിലും കാതോർത്തിരിക്കുന്നു പ്രേമികൾ
ആഷാഢമേഘാരവങ്ങൾ

(ആഗസ്റ്റ് 2014)


2 comments:

  1. കണ്ണീരടക്കിപ്പടികടക്കുന്നു നീ
    ശ്രാവണം പുഞ്ചിരിക്കുന്നു
    പൂവിളിപ്പാട്ടിന്റെയീണമെൻ ചുണ്ടിലും
    ആനന്ദധാരയാകുന്നു
    എങ്കിലും കാതോർത്തിരിക്കുന്നു പ്രേമികൾ
    ആഷാഢമേഘാരവങ്ങൾ

    മനോഹരകവിത!

    ReplyDelete
  2. സന്തോഷം നന്ദി അജിത്

    ReplyDelete