Monday 5 May 2014

ജീവന്റെ പുസ്തകം

പിഞ്ചിയ പാവാടതെല്ലുയർത്തി വിണ്ടു-
കീറിയ നഗ്നപാദങ്ങളൂന്നി,
ഒറ്റവെൺശംഖു കൊരുത്ത കരിനൂലു
കുഞ്ഞുകഴുത്തിലണിഞ്ഞുകൊണ്ടേ
വീണുപോകും വനവല്ലിപോലെ കൊച്ചു-
പെൺകൊടിയാളിവൾ മുന്നിൽ നിന്നു.
വന്നെത്തിനോക്കാൻ മടിച്ചപോലെ മെയ്യിൽ
യൗവ്വനപ്പൂക്കൾ പിണങ്ങി നില്പൂ
.
കാടിൻ പരഭാഗശോഭപോലെ തെല്ലു-
പാറിപ്പറന്ന മുടിയിഴകൾ
കൊഞ്ചും കരിവളച്ചന്തമോലും കരം
മെല്ലെയുയർത്തിയൊതുക്കിവച്ചു
ചായം പുരട്ടാത്ത കൈനഖങ്ങൾക്കിട-
യ്ക്കെത്രയ ഴുക്കു നിറഞ്ഞിരിപ്പൂ
ഉള്ളിൽക്കയറാ ൻ മടിച്ചവൾ വാതിലിൻ
പിന്നിൽ മറഞ്ഞുപുറത്തുനിൽപൂ
പച്ചിലച്ചാർത്തിനടിയിൽ നിന്നോമന-
പിച്ചകപ്പൂമൊട്ടുദിച്ചപോലെ
മയ്യണിയാത്തനീൾക്കണ്ണുകളിൽചിരം
കുഞ്ഞുതാരങ്ങൾ വിരിഞ്ഞുനില്പൂ
തെല്ലുമടിച്ചവൾ പിഞ്ഞിയകുപ്പായ
വക്കിൽ പരതും വിരൽകളോടെ
മെല്ലെമെല്ലെ മുഖം ചെറ്റുയർത്തി ദൈന്യ-
മേറുന്നനോട്ടമെൻ നേർക്കയച്ചു
ലജ്ജയാലാകാം വിറപൂണ്ടവാക്കുകൾ
"വല്ലതും നൽകുമോ വായിക്കുവാൻ"
"കുഞ്ഞേ കടന്നിങ്ങുപോരൂ മടിയാതെ
നിൻ രുചിപോലെ തിരഞ്ഞെടുക്കു"

ഏറെപ്പരതിയ കുഞ്ഞുവിരലുകൾ
ചെന്നുടക്കീ 'മഹാഭാരത'ത്തിൽ
മൂകമാം ഭാഷയിൽ തെല്ലുമുഖംതിരി-
ച്ചെൻ നേർക്കു സമ്മതമോരുന്നുവോ
"നന്നായ് വരും നല്ലതൊന്നു തന്നെ കണ്ടു-
വച്ചു നീ 'മർത്ത്യകഥാനുഗാനം'
പഞ്ചേന്ദ്രിയങ്ങൾ തുറന്നേ പിടിച്ചതിൽ
സഞ്ചരിക്കൂ: മനം സാരഥിയായ്
നിന്നെതെളിക്കട്ടെ, നിൻ തേരുരുളുകൾ
കർമ്മമാർഗ്ഗത്തിൽ ചരിച്ചിടട്ടെ
ഓരോമനുഷ്യജന്മങ്ങൾക്കുമുള്ളിലേ
സംഗരവേദിയിൽ കെട്ടിയാടും
വേഷപ്പകർച്ചകൾ കണ്ടറിയൂ സ്വയം
കാണിയാകൂ കളിക്കാരിയാകൂ
ജീവന്റെ പുസ്തകമാണുനീ കൈവച്ച-
തെന്നറിയൂ ജീവനായി മാറൂ!

                                                          (മെയ് 2014)


4 comments:

  1. അറിവിന്റെ നിറവിന്റെ യാചകി നല്ലൊരു ആശയം മനോഹരമായ അവതരണം പാത്ര സൃഷ്ടി യും മനോഹരം

    ReplyDelete
  2. നിന്‍ രുചി പോലെ തിരഞ്ഞെടുക്കൂ!!
    നല്ലകാലങ്ങള്‍!!!

    ReplyDelete
  3. ശരിയാണ് അജിത്‌ അങ്ങനെ ഒരു നല്ല കാലം ഉണടയിരുന്നു.

    ReplyDelete