Monday 4 November 2013

ഒരു പാട്ട്

തീരാത്ത നോവുകള്‍ പ്രാണനില്‍ ചേര്‍ത്തു ഞാന്‍
ഒരു പാട്ട്  പാടുന്നു വീണ്ടും.
ഇല്ല പുല്ലാങ്കുഴല്‍ നാദവും കിടയറ്റ
വാദ്യമേളത്തിന്‍ കൊഴുപ്പും.
ദ്രുതതാളമാടിത്തിമിര്‍ക്കും ചിലമ്പൊലി-
ക്കൂത്തിന്‍റെയാട്ടത്തകര്‍പ്പും.

നിണമിറ്റുവീഴുന്ന വിപ്ലവപ്പെരുമതന്‍
വീരേതിഹാസങ്ങളല്ല
പെണ്ണിന്‍റെ കണ്ണുനീര്‍ കൈക്കുമ്പിളില്‍ വാങ്ങി
വിപണിമുല്യം ചേര്‍ത്തതല്ല,

ജന്മാന്തരങ്ങളില്‍  പിന്‍തുടര്‍ന്നെത്തുന്ന
ശോകങ്ങളെല്ലാമുറഞ്ഞോ,
ഹിമശൈലമെന്നപോലുയിരിന്‍റെ കടലാഴ-
മറിയും പ്രവാഹത്തിലൂടെ
ഒഴുകിയേ പോകുന്നു വിധിയാം പ്രവാഹത്തി-
നവസാനമെന്താരറിഞ്ഞു!

ശാന്തഗംഭീരമായ് കാണുമീ സാഗര
ഹൃദയം മഥിക്കും ഹ്രദങ്ങള്‍ ,
ചുഴികള്‍ മലരികള്‍  ഉള്ളിലൊളിപ്പിച്ച
പുഞ്ചിരിതൂകും മുഖങ്ങള്‍,

മുന കൂര്‍ത്ത വാക്കിന്‍റെ വിഷമേറ്റു പിടയുന്ന
കരളിന്‍ വിമൂകമാം തേങ്ങല്‍,
പ്രേമമാം പീയൂഷമൊരുകണം കിട്ടാതെ
പൊള്ളുന്ന പ്രാണന്റെ വിങ്ങൽ,

ഭ്രാന്തമാം വേലിയേറ്റങ്ങൾ നിറയുമീ
ജീവിതസാഗരതീരം,
ഇടനെഞ്ചിലിവചേർത്തുവച്ചുഞാനുച്ചത്തി-
ലൊരുപാട്ടുപാടട്ടെ വീണ്ടും

                                                      (നവംബര്‍  2014)

No comments:

Post a Comment