Friday 18 May 2012

പെണ്മരം *

പെണ്മരം

ഓരോ പെണ്ണും ഓരോ മരമാണ്.
കായ്കനികളും തണലുമാണ്.
ഇടവേളകളിൽ
ചാരിനിന്നും  ചാഞ്ഞിരുന്നും
സൊറപറഞ്ഞ്
 നേരം കളയാൻ
ഒരു തണൽ വട്ടവും.

കെട്ടതും ചീഞ്ഞതും
അട്ടുനാറിയതും
എല്ലാമേറ്റെടുക്കുന്നേയുള്ളൂ!
പുറം തിരിയുന്നില്ല ഒന്നിനോടും,
പകരം തരുന്നതോ
വസന്തവും വർഷവും
രുചിയും കനിവും.

ആഴങ്ങളിൽ വേരോട്ടമുള്ളവൾ,
തേടുന്നതോ നനവിന്റെ ഗന്ധം.
തായ്ത്തടി മുറിച്ചാലും,
തായ് വേരറുത്താലും
പേർത്തും പേർത്തും
പൊട്ടിമുളയ്ക്കുന്നവൾ.!

എല്ലാം വലിച്ചെടുക്കും,
ഏറെയെല്ലാം ഉള്ളിലമർത്തും,
ഒടുക്കം,
ആരാന്റെയടുപ്പിൽ എരിഞ്ഞമരും.

                                               (മെയ് 2012)

1 comment: