Sunday 17 May 2015

വര്‍ത്തമാനത്തിന്‍റെ ഗീതകം

നദികള്‍ ഒരിക്കലും
സമതലങ്ങളുമായി പ്രണയത്തില്‍ ആകുന്നില്ല.
സമതലങ്ങള്‍ അവയ്ക്ക് മാര്‍ഗ്ഗം മാത്രമാണ്.
സാഗരമാകുന്നു നദികളുടെ പരമമായ ലക്‌ഷ്യം.
നദികളുടെ മാത്രമല്ല,
എത്ര ചെറിയ നീരൊഴുക്കിന്‍റെയും...
എല്ലാമറിഞ്ഞിട്ടും
സ്ഥിരസഞ്ചാരിണികളായ നദികളെ
സമതലങ്ങള്‍ നെഞ്ചിലേറ്റുന്നു.

വര്‍ഷകാലത്തിന്റെ  മദിപ്പിക്കുന്ന യൌവനത്തില്‍
നദികള്‍  തീരങ്ങളെ തകര്‍ത്ത്
കാമുകസവിധത്തിലേക്ക്
മദഭരകളായി പായുന്നു.
ചോരയും നീരും വറ്റുമ്പോള്‍
സമതലങ്ങളുടെ നെഞ്ചില്‍
പറ്റിച്ചേര്‍ന്നുറങ്ങുന്നു.
തീര്‍ത്തും നിസ്സഹായരായി ...

സമതലങ്ങളോ
വിണ്ടുകീറിയ നെഞ്ച് 
നീറിപ്പിടയുംപോഴും
നേര്‍ത്ത കാറ്റിന്റെ തലോടല്‍ കൊണ്ട്
ആ സ്വൈരിണികളെ ചേര്‍ത്തുപിടിക്കുന്നു
അടുത്ത മഴക്കാലം വരെ മാത്രമുള്ള
ഹ്രസ്വമായ ഇടത്താവളങ്ങളാണ്‌
 തങ്ങള്‍ എന്നറിഞ്ഞിട്ടും.

പ്രണയം  അതിന്റെ തീവ്രതയില്‍
'വര്‍ത്തമാനം' മാത്രമാകുന്നു
ഭൂതകാലത്തിന്റെ അടിവേരുകളോ
ഭാവിയിലേക്ക് നീളുന്ന ശാഖകളോ
അത് തിരയുന്നില്ല....
പ്രണയത്തിന് 'ഇന്നു'കള്‍ മാത്രമേയുള്ളൂ
'ഇന്നലെ'കളും 'നാളെ'കളും അതിനന്യമത്രേ.
പ്രണയം ചരിത്രമോ,  പ്രവചനങ്ങളോ അല്ല
അനാദിമുതല്‍ കേട്ടുകൊണ്ടേയിരിക്കുന്ന
നിലയ്ക്കാത്ത ഗീതകമാണ്.......

(മെയ്2015)

2 comments: