Wednesday 20 May 2015

അഹല്യ

കൺകോണിനാലൊന്നുഴിഞ്ഞുണർത്തൂ രാമ
ഭൂമിയിൽ ശിലയായ് കിടക്കുമെന്നെ
പേർ വിളിച്ചെന്നെയുണർത്തുക നീയാത്മ
ചൈതന്യമുള്ളിൽ തളിർക്കുവാനായ്
സ്നിഗ്ദ്ധാംഗുലീസ്പർശമേകൂ മഹാമോഹ
പാപശാപത്തിനാൽ മുഗ്ദ്ധയാം ഞാൻ
ആത്മവിചിന്തനം ചെയ്കയാണായിരം
സംവത്സരങ്ങളായ് കാനനത്തില്‍
ഞാനഭിശപ്ത പരിശാപഗ്രസ്ത ഹാ
ദേഹദാഹം പൂണ്ട മോഹമുഗ്ദ്ധ

നീ വരൂ ഹേ  രമണീയരാമ  ചാരു-
പാദരേണുക്കള്‍  പതിച്ചുപോകാന്‍
നില്‍ക്കാതരക്ഷണം പോലും  വിലോലമാം
കാറ്റുപോലെന്നെക്കടന്നുപോകൂ
പാപം കനത്തുറഞ്ഞൊരു ശ്യാമശിലയായി
 മാറിയോള്‍ ഞാന്‍ പതിശ്ശാപഗ്രസ്ത
കാമം പൊറാഞ്ഞിന്ദ്രിയോന്മുഖയായ് സുഖ-
ഭോഗങ്ങള്‍ തേടിയോള്‍ രാഗബദ്ധ
ആത്മാഭിരാമ നീയാത്മാവു കാണുവോന്‍
നേരറിഞ്ഞീടുകീപാപവൃത്തം

പെണ്ണായ് പിറന്നവള്‍  മണ്ണില്‍ വളര്‍ന്നവള്‍
ഹല്യയാകാന്‍ മോഹമേറ്റിയോള്‍ ഞാന്‍
മാരിവില്‍ ചന്തം ചികഞ്ഞവള്‍, പൂഞ്ചിറ-
കോലും ശലഭമായുല്ലസിച്ചോള്‍,
ആരാണു മന്ത്രച്ചരടുകള്‍ കൊണ്ടെന്നെ
ബന്ധിച്ചു കൂരിരുള്‍ കൂട്ടിലാക്കി!
തന്വി വസുന്ധര ഹല്യയായ് വിത്തേറ്റു
വാങ്ങി സഫലായ് പുഞ്ചിരിക്കെ,
 ആരോ നിയോഗിച്ചപോൽ വിതയേറ്റിയോൻ
കൊയ്തെടുത്തിട്ടുമഹല്യയായ് ഞാൻ!
മോഹം, തിരസ്കൃതസ്നേഹം,നിരാസിത-
കാമം തണുത്തു കല്ലായവൾ ഞാൻ.
ശാപമല്ലുള്ളിലെ നീറുന്ന ശൈത്യമാ-
ണലിയാത്തശിലയായി മാറ്റിയെന്നെ
 സ്നേഹം പനിക്കും വിരൽത്തുമ്പുമോഹിച്ചു
തീർന്നുപോയായിരം വത്സരങ്ങൾ!

തെല്ലുനിന്നെന്നെ ശ്രവിച്ചുപോകൂ രാമ
പാപിയെന്നാലും  തപസ്വിനി ഞാൻ
 ഇന്നുനിൻ പാദാംഗുലീതാപമേൽക്കയാൽ
കല്ലുപോലും കാമരൂപിയായി!
 സ്നേഹാഗ്നിയാലിന്നു നീ കരിങ്കല്ലിന്റെ-
യുള്ളിലെ ജീവനെ തൊട്ടുണർത്തി
 നാളെ നീ സ്നേഹം തുടിക്കുന്ന  നെഞ്ചിനെ
കട്ടിക്കരിങ്കല്ലു  പോലെയാക്കി
പാപം ചുമത്തി നിൻ ജന്മപുണ്യത്തിനെ
കാനനമദ്ധ്യേയെറിഞ്ഞുപോകും!!
സീതയാകട്ടെയഹല്യയാകട്ടേതു
പെണ്ണുമാകട്ടവള്‍ പത്നിയാകില്‍
എങ്ങുമൊടുങ്ങാത്ത സംശയക്കണ്ണിലെ-
ക്കല്ലായി  കാട്ടില്‍ കഴിഞ്ഞിടിണ്ടോള്‍?
കല്ലിനെ പെണ്ണാക്കി മാറ്റിയപ്പോൾ രാമ
നിന്മനം കല്ലായി മാറിയെന്നോ?

കെട്ടിലും മട്ടിലും മറിയിന്നെത്രയ-
യഹല്യമാര്‍  മേവുന്നു വീടുതോറും!
മോക്ഷദമാം  മധുരാംഗുലീസ്പര്‍ശവും
കാത്തിരിക്കും ശിലാരൂപിണിമാര്‍.





(മെയ്‌2015)



2 comments:

  1. കവിത നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. സന്തോഷം അജിത്‌ നന്ദി

      Delete