Tuesday 7 April 2015

തുറന്നു പറച്ചിലുകള്‍ക്ക് പിന്നില്‍

തുറന്നു പറച്ചിലുകള്‍ക്ക് പിന്നില്‍


നുണ പറയുക എന്നത് ഒരു നല്ല കാര്യമായി ഒരിക്കലും തോന്നിയിട്ടില്ല. അതില്‍ പാപപുണ്യ ചിന്തകള്‍ അവരോധിക്കുന്നതുകൊണ്ടല്ല .. പറയുന്നത് നുണയാണെങ്കില്‍... അതില്‍ ഉറച്ചുനില്‍ക്കാന്‍  വലിയ പാടാണ്. ആദ്യം പറഞ്ഞതൊക്കെ മറക്കും കുറേകഴിഞ്ഞാല്‍ .... പിന്നെ ഏച്ചുകെട്ടലുകള്‍ വേണ്ടിവരും ...കൂടുതലും നുണകള്‍ തന്നെയാവും അതും .... എന്നാല്‍ സത്യമാണെങ്കില്‍ അത് ഒന്നേ ഉണ്ടാവൂ .ഒരിക്കലും മാറ്റിപ്പറയേണ്ടി വരില്ല ....

അവനവന്റെ ജീവിതത്തില്‍ത്തന്നെ ഉദാഹരണങ്ങള്‍ ധാരാളം കാണും ..

ഏറ്റുപറചില കുറച്ചുകൂടി വ്യത്യസ്തമാണ്...... അതിനെ സത്യസന്ധതയുടെ പരമകാഷ്ഠയായി ആളുകള്‍ വാഴ്ത്താറുണ്ട്.... കുറ്റബോധം വല്ലാതെ അലട്ടുമ്പോള്‍  ചിലര്‍ അവനവന്റെ തെറ്റുകള്‍ ഏറ്റുപറയാറുണ്ട് ...... മനസാക്ഷിയുള്ളവർക്കല്ലേ അത് സാധിക്കൂ എന്നാണു അതിനെക്കുറിച്ച് സാമാന്യജനത്തിന്റെ വിലയിരുത്തല്‍ ..ഒട്ടൊക്കെ ശരിയുണ്ടതില്‍.  കുറ്റബോധം തോന്നുക നന്മ വറ്റിയിട്ടില്ല എന്തിന്റെ ലക്ഷണമാണ്.

തുറന്നു പറച്ചില്‍ കഴിയുമ്പോള്‍ പറഞ്ഞവന്റെ /അവളുടെ  മനസ്സ് ശുദ്ധമായി ...നിര്‍മ്മലമായി ,, മനസ്സാക്ഷിക്കുത്ത് എന്ന ഭീകരാക്രമണം പിന്നെയില്ലാതെയും ആയി .....  എന്നാല്‍ അത് കേള്‍ക്കുന്നവന്റെ മനസ്സോ?   ഉദാഹരണത്തിന്  മകന്‍ അച്ഛനെ കൊല്ലാന്‍ തീരുമാനിക്കുന്നു ..അതിനുവേണ്ട സാമഗ്രികൾ വരെ കരുതിവയ്ക്കുന്നു..  (എന്തെങ്കിലും കാരണങ്ങള്‍ കാണാം  അത് തല്ക്കാലം വിട്ടുകളയുക ... ചിലപ്പോള്‍ തെറ്റിദ്ധാരണകള്‍ ആവാം )    സംഗതി നടന്നില്ല രണ്ടാള്ടെയും ഭാഗ്യം ...പിന്നെ അച്ഛനും മകനും തമ്മില്‍ ഭയങ്കര സ്നേഹത്തില്‍ ആകുന്നു ... മകന്റെ മനസ്സില്‍ സംഘര്‍ഷം ഈ സ്നേഹനിധിയായ അച്ഛനെതിരെ ആണല്ലോ തന്‍ ഗൂഢാലോചന നടത്തിയത് ...  കുറ്റബോധം  അവനെ വീര്‍പ്പുമുട്ടിക്കുന്നു ..ഉറക്കം ഇല്ല മനസ്സമാധാനമില്ല  വിശപ്പും ദാഹവുമില്ല ..പഠിക്കാനോ ജോലിചെയ്യാണോ സാധിക്കുന്നില്ല. സമൂഹത്തിലോ വീട്ടിലോ സ്വാഭാവികമായെ ഒരിടപെടലും നടക്കുന്നില്ല ....സംഘര്‍ഷം താങ്ങാന്‍ ആവാതെ അവന്‍ അച്ഛനോട് എല്ലാം തുറന്നുപറയാന്‍ തീരുമാനിക്കുന്നു....അതോടെ അവന്‍ നോര്‍മല്‍ ആയി .ഒത്തുകിട്ടിയ ആദ്യ അവസരത്തില്‍ അവന്‍ പശ്ചാത്താപ വിവശനായി കണ്ണുനീരിലൂടെ അച്ഛനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുന്നു.  കാലില്‍ വീണു മാപ്പ് പറയുന്നു..

എത്ര മഹാനായ മകന്‍    എത്ര ഹൃദയശുദ്ധിയുള്ളവന്‍ ... പശ്ചാത്താപം തന്നെ ഏറ്റം വലിയ പ്രായശ്ചിത്തം ... മതങ്ങള്‍ തത്വശാസ്ത്രങ്ങള്‍ എല്ലാം അവനെ പിന്തുണയ്ക്കുന്നു.
അവനെ അത്രമേല്‍ സ്നേഹിച്ചിരുന്ന അച്ഛനിൽ,ആ ഏറ്റുപറച്ചില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്താവും !!!ആരും അതിനെക്കുറിച്ച് ആലോചിക്കുന്നേയില്ല ....മനസ്സിലെങ്കിലും അച്ഛനെ കൊല്ലാന്‍ ശ്രമിച്ച മകന്‍ വിശുദ്ധനാകുന്നു ...മകനെ സ്നേഹിക്കുക മാത്രം ചെയ്തിരുന്ന അച്ഛന് ആ തിരിച്ചറിവ് താങ്ങാന്‍ ആകുമോ ..ഒറ്റയടിക്ക് കേള്‍ക്കുന്ന ആ പരമസത്യം ? അശനിപാതംപോലെ അതയാളെ വേട്ടയാടും.  പണ്ടത്തെപ്പോലെ മകനെ സ്നേഹിക്കാന്‍ അയാള്‍ക്കാവുമോ?  ആയില്ലെങ്കില്‍ അയാളെ കുറ്റപ്പെടുത്താന്‍ പറ്റുമോ? അശ്വത്ഥാമാവിനെപ്പൊലെ ശിഷ്ടകാലം മുതൽ നെഞ്ചിൽ അദൃശ്യമായ ഒരു മുറിവും പേറി അയാൾ നടക്കേണ്ടിവരില്ലേ?

സ്വന്തം നെഞ്ചിലെ ഭാരം മറ്റൊരാളുടെ നെഞ്ചിലേയ്ക്ക്   ഇറക്കിവയ്ക്കുകയാണ് വാസ്തവത്തിൽ ഏറ്റുപറച്ചിലുകാരൻ ചെയ്യുന്നത്....എന്നിട്ടും അയാൾ മഹത്വീകരിക്കപ്പെടുന്നു...ഭാരം ഏറ്റെടുക്കുന്നവൻ അഗണ്യകോടിയിൽ തള്ളപ്പെടുന്നു..പ്രത്യയശസ്ത്രങ്ങളും  ആദ്ധ്യാത്മികതയും അയാളെക്കുറിച്ച് മൗനം പാലിക്കുന്നു...
ഭാര്യാഭർത്താക്കന്മാർക്കിടയിലും ഇതു ബാധകമാണ്... അവിഹിതമായ സഹവാസങ്ങളിൽ മതിവരുവോളം ഏർപ്പെട്ട് രോഗാവസ്ഥയിലോ  മറ്റ് ഏതെങ്കിലും സാഹചര്യങ്ങളിലോ പങ്കാളിയോട് തുറന്നു പറഞ്ഞ് മാന്യ(ൻ) ആകുന്നവരും ഇതുതന്നെയാണ് ചെയ്യുന്നത്...ഒന്നും സംഭവിക്കാത്തതുപോലെ തികഞ്ഞ സ്വാഭാവികതയോടെ ശിഷ്ടജീവിതം ആസ്വദിക്കാൻ ആ പങ്കാളികൾക്കാകുമോ  ഇല്ലെങ്കിൽ അയാളെയോ അവരെയോ കുറ്റപ്പെടുത്താൻ പറ്റുമോ? 

മുഖം നോക്കുന്ന കണ്ണാടിയിലേയ്ക്ക് ഒരു വലിയ കല്ലുവലിച്ചെറിഞ്ഞിട്ട് അതു പൊട്ടരുതെന്നും അഥവാ പൊട്ടിയാൽത്തന്നെ മുന്നേപ്പൊലെ ഭംഗിയിൽ മുഖം കാണണമെന്നും ശഠിക്കുന്നതു നന്നോ? കല്ലു തലയിൽ ചുമന്നു വശം കെട്ടെങ്കിൽ മറ്റെവിടെയെങ്കിലും വലിച്ചെറിയാമല്ലോ  .. അവനവൻ മുഖം നോക്കുന്ന കണ്ണാടിയിൽ തന്നെ വേണമെന്നില്ലല്ലോ!!!

സത്യം പറച്ചിലിന്റെ മഹത്വം ഉയർത്തിപ്പിടിയ്ക്കുമ്പോൾ സത്യം വേദനാജനകമെങ്കിൽ, അത് ഏറ്റുവാങ്ങുന്നവന്റെ നെഞ്ചുനീറ്റൽ അറിയാതെപോകരുത്...സ്വയം ശുദ്ധീകരിക്കുക എന്നതു സൂക്ഷ്മമായ അർഥത്തിൽ ഒരുതരം സ്വാർത്ഥതയാണ്. മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും എന്റെ ഭാഗം ശരിയാക്കണം എന്ന സ്വാർത്ഥത.. സ്വർഗ്ഗകാമനപോലും സ്വാർത്ഥം തീണ്ടിയാൽ അശുദ്ധമാകും എന്നതാണ് നമ്മുടെ തത്വശാസ്ത്രം... അപ്പോൾ ഈ ഏറ്റുപറച്ചിലിനെ പുനർവിചിന്തനം ചെയ്യേണ്ടതല്ലേ?? 

(ഏപ്രില്‍ 2015)

1 comment:

  1. ചിലതൊക്കെ തുറക്കാത്തതാണെല്ലാവര്‍ക്കും നല്ലത്

    ReplyDelete