Sunday 6 January 2013

നിള*

നിള

നിളയെന്ന പേരാണെനിക്ക്,
നീല നിറമായിരുന്നന്നെനിക്ക്.
സ്നേഹാർദ്രമായി കൈത്തണ്ടിൽ തുടിക്കുന്ന
നീലഞരമ്പുകൾ പോലെ,
കാടിന്റെ നെഞ്ചിലെ നീരുറവിൽ നിന്നു
കൈവഴിയായ് ഞാൻ പിറന്നു.
കണ്ണീരു ചിന്നിയ പോലെ , നിലാവിന്റെ
ചില്ലു ചിതറിയ പോലെ,
നോവും കരച്ചിലും കയ്പും മധുരവും
നെഞ്ചിലൊളിപ്പിച്ചിരുന്നു.
പൊട്ടിച്ചിരിയായ് ചിതറി, ചിലമ്പുന്ന
പാദസ്സരങ്ങൾ കിലുക്കി,
കാറ്റിന്റെ കൈകളിൽ കൈ കോർത്തു രാക്കിളി-
പ്പാട്ടിലലിഞ്ഞു ഞാൻ  തേങ്ങി.
കർക്കിടകത്തിൽ കയർത്തും, തുലാക്കോളിൽ
ആകെ മദിച്ചും വിയർത്തും,
ചിങ്ങപ്പുലരിയിൽ വീണ്ടും തെളിഞ്ഞുമെൻ
ശാലീനരൂപം ധരിച്ചും,
ഭാവഭേദങ്ങൾ പകർന്നാടി യീവിശ്വ
 വേദിയിൽ നാട്യം തുടർന്നു.

നിളയെന്ന  പേരെനിക്കിന്നും.
നീലനിറമില്ലെനിക്കിന്നു തെല്ലും.
കുളിരും നിലാവും കരം കോർത്തു മേളിച്ച
തീരങ്ങൾ തീരാവ്രണങ്ങൾ.
ചലവും  പഴുപ്പും നിറഞ്ഞീച്ചയാർക്കുന്ന
മുറിവാണു ഞാനിന്നു ഭൂവിൽ.
മാന്തുന്നു വീണ്ടുമീമുറിവിലൂടെ യന്ത്ര
ഹസ്തങ്ങൾ തീരാത്ത വെറിയാൽ.
തുമ്പികൾ പാറാത്ത, മിന്നാമിനുങ്ങുകൾ
മിന്നിത്തിളങ്ങാത്ത തീരം.
മണലില്ല തീരത്തു ജലമില്ലമാറത്തു
വിഷമാണു വടുകെട്ടി നില്പൂ.
നിളയെന്ന പേരിന്റെ നേരോ,
തെളിവാർന്നൊരുയിരിന്റെ ചൂരോ,
ചേരാതെ 'പെൺകരി'യാടുന്നു ഞാൻ,  നിങ്ങൾ
മൃത്യുവെന്നെന്നെ വിളിയ്ക്കൂ.
നിളയല്ല ഞാനിനിമേലിൽ
നീലനിറമില്ലെനിക്കിന്നു തെല്ലും.

                                                                        (ജനുവരി 2013)


5 comments:

  1. ഗീത തോട്ടത്തിന്റെ പതിവു റേഞ്ചില്‍ വരുന്ന കവിതയല്ല ഇത് . നിളയെ ചൊല്ലി ഇതിനകം ഒരുപാടു പേര്‍(കവികളും അല്ലാത്തവരും ) ഇതു പോലുള്ള സെന്റിമെന്റ്സ് പങ്കു വച്ചു കഴിഞ്ഞിരിക്കുന്നു...

    ReplyDelete
  2. നിള്ള ഒഴുകട്ടെ വിടര്‍ന്നു പന്തലിച്ചു സമ്രിധിയായി

    ReplyDelete
  3. നിളയെന്ന പേര്‍ അന്വര്‍ത്‌ഥ മാക്കാന്‍ നമുക്ക് യത്നിക്കാം

    ReplyDelete